Tuesday, 10 January 2017

'ഗീബല്‍സ്' ഇപ്പോഴും ജീവിച്ചിരിക്കുന്നു...!!!


        ലോക ചരിത്രത്തിലെ പേര് കേട്ട നുണയന്‍ ഗീബല്‍സാണിപ്പോള്‍ താരം. ഇന്ന് ലോകം അടക്കി വാഴുന്നത് അയാളുടെ തിയറികളാണ്. കല്ല് വെച്ച നുണ ആയിരം പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമായി തീരുമെന്ന തത്വം അതിന്റെ മൂര്‍ത്തരൂപത്തില്‍ പുലരുന്ന കാഴ്ചകളാണ് നവലോകം ദര്‍ശിച്ച് കൊണ്ടിരിക്കുന്നത്.  ലോകമിന്ന് നുണയന്മാരുടെ കൈകളിലാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പും ബ്രക്‌സിറ്റ് പോളും എന്തിന് ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ പോലും തെളിയിക്കുന്നതും മറ്റൊന്നല്ല.
ലോക രാഷ്ട്രീയം പെരുങ്കള്ളന്മാരുടെ കളിക്കളമായി മാറിയിട്ട് കാലം കുറെയായി. എന്നാല്‍ ഇന്ന് സ്ഥിതി കുറച്ച് കൂടെ ഭീകരമായിരിക്കുന്നു. പ്ലേറ്റോ സ്വപ്‌നം കണ്ട ആദര്‍ശ ധീരരും താത്വികരുമായ രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന രാജ്യത്തെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യുന്നത് പോലും അപഹാസ്യമായിരിക്കും. നമ്മുടെ രാഷ്ട്രീയ മേഖല അത്രയും ദുഷിച്ച് പോയിരിക്കുന്നു. കുറച്ച് മുമ്പ് വരെ വാസ്തവങ്ങള്‍ക്കും നന്മയുടെ വാക്താക്കള്‍ക്കും സമൂഹത്തില്‍ വലിയ വിലയുണ്ടായിരുന്നു. പൊള്ള വാദങ്ങള്‍ കൊണ്ട് സാമൂഹികാന്തരീക്ഷം മലിനമാക്കാന്‍ ശ്രമിക്കുന്നവരെ സമുദായം തിരിച്ചറിയുകയും അത്തരം ദുഷ്ട ശക്തികളുടെ പിടിയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് പക്ഷേ,  'സത്യം'  സമൂഹത്തിന് മുന്നില്‍ രണ്ടാം നമ്പറായി മാറിയിരിക്കുന്നു. സത്യപ്രസ്താവനകളേകാള്‍ പ്രാധാന്യവും ജനസമ്മതിയും ലഭിക്കുന്നത് വികാരപരമായ കാര്യങ്ങള്‍ക്കും സമീപനങ്ങള്‍ക്കുമാണ്. അവ മൂല്യങ്ങളില്‍ നിന്നും വാസ്തവത്തില്‍ നിന്നും എത്ര തന്നെ അകലെയായിരുന്നാലും പൊതുജനം സ്വീകരിക്കുന്നുവെന്നതാണ് നവലോക വര്‍ത്തമാനം. വാസ്തവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ പരിഹസിക്കുന്നതും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നതും എത്ര തന്നെ തെളിവുകള്‍ നിരത്തിയാലും പുറം കാലു കൊണ്ട് തട്ടി മാറ്റാന്‍ ശ്രമിക്കുന്നതും പുതുസമൂഹത്തിന്റെ ശീലമായി മാറിയിരിക്കുന്നു. അവര്‍ സമൂഹത്തിന് മുന്നില്‍ രണ്ടാം കിടക്കാരായി മാറുന്നു. മുന്‍ കാലങ്ങളിലെ പോലെ തെറ്റായ ഒരു വാദം സ്ഥാപിക്കാന്‍ വേണ്ടി മാത്രമല്ല കുപ്രചരണങ്ങള്‍ നടക്കുന്നത്. മറിച്ച്, പൊതു ബോധത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന മുന്‍ധാരണകളെയും മുന്‍ വിധികളെയും അരക്കിട്ടുറപ്പിക്കാനും അതു വഴി ഒരു സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങളെ തന്നെ തങ്ങള്‍ക്കനുകൂലമാക്കാന്‍ കൂടി വേണ്ടിയാണ്. അതിനാണത്രെ പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര കാലം എന്ന് വിളിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയിലെ ഏറ്റവും പുതിയ പദം.

പദോല്‍പത്തി

        1992 ല്‍ അമേരിക്കന്‍ നാടകകൃത്ത് സ്റ്റീവ് ടെഷിഷ് (Steve Tesich ) ആണ് ദി നാഷന്‍ എന്ന തന്റെ കൃതിയില്‍ ആദ്യമായി പോസ്റ്റ് ട്രൂത്തെന്ന പദം ഉപയോഗിച്ചതെന്നാണ് ഓക്‌സ്‌ഫോര്‍ഡ് പറയുന്നത്. ''സ്വതന്ത്രരെന്ന നിലയില്‍ സത്യാനന്തര കാലത്ത് ജീവിക്കാന്‍ നാം സ്വയം തീരുമാനിച്ചിരിക്കുന്നുവെന്നാണ്'' അന്നത്തെ രാഷ്ട്രീയാന്തരീക്ഷം വിലയിരുത്തിയ അധേഹം പറഞ്ഞത്. അധേഹത്തിന് മുമ്പ് ഇതേ വാക്കുപയോഗിച്ചവവരൊക്കെ തന്നെയും മറ്റൊരര്‍ത്ഥമാണ് അതിന് നല്‍കിയത്. സത്യം അറിഞ്ഞിട്ടും സ്വീകരിക്കാന്‍ തയാറാവാത്ത മനസ്ഥിതിയെ വിശേഷിപ്പിക്കാനാണ് അധിക പേരും ഈ വാക്കുപയോഗിച്ചത്. ടെഷിഷിന് ശേഷം പല എഴുത്തുകാരും ഇപ്പോഴത്തെ വിവക്ഷയോടനുസൃതമായ അര്‍ത്ഥങ്ങള്‍ ഈ വാക്കിന് നല്‍കിയിട്ടുണ്ട്. തങ്ങളുടെ വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കുത്തക മുതലാളിമാര്‍ നടത്തുന്ന പരസ്യ പ്രചരണങ്ങള്‍ക്കും അതിന്റെ സാമൂഹിക പരിണിതകള്‍ക്കുമാണ് ക്രൗച്ച് (Crouch) ഈ വാക്കുപയോഗിച്ചത്. രാഷ്ട്രീയത്തില്‍ മാത്രമല്ല മാനവ കുലം ബന്ധപ്പെടുന്ന മുഴുവന്‍ മേഖലകളിലും നുണകളുടെ അതിപ്രസരം പ്രകടമാണെന്നാണ് ഇത്തരം പ്രയോഗങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രയോഗം

        സോഷ്യല്‍ മീഡിയയുടെ അതിപ്രസരമാണ് നുണപ്രചരണങ്ങള്‍ക്ക് വലിയ തോതിലുള്ള പബ്ലിസിറ്റി നേടിക്കൊടുത്തത്. നവലോക സാഹചര്യത്തില്‍ ഓരോരുത്തരും വാര്‍ത്താ വിതരണക്കാരാണ്. തങ്ങളുടെ വികാര വിചാരങ്ങള്‍ക്കനുസൃതമായ ഏത് വിവരവും സത്യം നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതെ ഓരോരുത്തരും ഷെയര്‍ ചെയ്യുന്നതാണ് പുതിയ സമൂഹത്തിന്റെ ശൈലി. സാമൂഹ്യ മാധ്യമങ്ങളുടെ ചുവട് പിടിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ കൂടി ആ വഴി സ്വീകരിച്ചപ്പോഴാണ് സത്യോത്തര കാലത്തേക്കുള്ള നമ്മുടെ പ്രയാണം ക്ഷിപ്രസാധ്യമായതെന്ന് പറയാം. വന്‍ കിട വാര്‍ത്താ പ്രഭുക്കളൊക്കെ തന്നെയും വാര്‍ത്തകളുടെ ഉറവിടമോ നിജസ്ഥിതിയോ അന്വേഷിക്കാതെ ബ്രൈക്കിംഗ് ന്യൂസുകള്‍ക്ക് പിന്നാലെ ഓടുന്ന പ്രവണത ശീലമാക്കിയപ്പോഴാണ് നിയന്ത്രണങ്ങളില്ലാതെ അവാസ്തവങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയവും ബ്രക്‌സിറ്റ് പോള്‍ ഫലങ്ങളും ഇത്തരം പ്രചരണ തന്ത്രങ്ങളുടെ പരിണിതിയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഈ രണ്ട് സംഭവങ്ങള്‍ തന്നെയാണ് പോസ്റ്റ് ട്രൂത്ത് എന്ന പദത്തിന് പ്രചുര പ്രചാരം നേടിക്കൊടുത്തതും ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയിലേക്കുള്ള പ്രവേശം സാധ്യമാക്കിയതും.
        ലോക രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മുഴുവന്‍ രാഷ്ട്രങ്ങളിലും അവാസ്തവങ്ങള്‍ സര്‍വാധിപത്യം ചെലുത്തിയിരിക്കുന്നുവെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. റഷ്യ, ചൈന, അമേരിക്ക, ആസ്‌ത്രേലിയ, ബ്രിട്ടന്‍, ഇന്ത്യ, ജപ്പാന്‍, തുര്‍ക്കി, ജര്‍മനി, ഉത്തര കൊറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ രാഷ്ട്രീയാന്തരീക്ഷം വാസ്തവ വിരുദ്ധമായ ഇത്തരം പ്രചരണങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ട് കഴിഞ്ഞുവെന്നാണ് ദി എകണോമിസ്റ്റില്‍ (The Economist ) പ്രസിദ്ധീകരപ്പെട്ട ഒരു ലേഖനം പറയുന്നത്.
അതിദേശീയതയാണ് സത്യാനന്തര കാലത്തെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയാം. മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം ജനമനസ്സ് എത്ര മാത്രം സങ്കുചിതമായിരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. സ്വാര്‍ത്ഥ താത്പര്യ സംരക്ഷണാര്‍ത്ഥം രാഷ്ട്രീയക്കാര്‍ തങ്ങളുടെ പ്രചരണ തന്ത്രങ്ങള്‍ക്ക് ദേശീയതയെ കൂട്ട് പിടിക്കുകയും പൊതുജനങ്ങളുടെ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പും ബ്രക്‌സിറ്റ് പോളും ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളും എല്ലാം തെളിയിക്കുന്നത് ഇത് തന്നെയാണ്. 'പുറത്ത് നിന്നുള്ളവര്‍' രാഷ്ട്രത്തിന്റെ ഉന്നമനത്തിന് വിഘാതം സൃഷ്ടിക്കുന്നവരാണെന്നും അവരെ പുറന്തള്ളുക മാത്രമാണ് 'നമ്മുടെ' സ്വതന്ത്രവും സുശക്തവുമായ നിലനില്‍പിനുള്ള ഏക പോംവഴിയെന്നും തല്‍പര കക്ഷികള്‍ 'കഴുത'കളായ പൊതുജനത്തെ ബോധ്യപ്പെടുത്തുന്നിടത്താണ് തീവ്രവലതു പക്ഷം വിജയം കാണുന്നത്. ലോക രാഷ്ട്രീയത്തില്‍ ഈയിടെ നടന്ന തെരെഞ്ഞെടുപ്പുകളിലെല്ലാം തന്നെ തീവ്ര വലതു പക്ഷ പാര്‍ടികള്‍ വിജയം കൊയ്തുവെന്ന വസ്തുത കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ വികാരപരമായ വാര്‍ത്തകള്‍ (അവ വാസ്തവ വിരുദ്ധമായിരുന്നാല്‍ പോലും) ലോക രാഷ്ട്രീയത്തില്‍ എത്ര മാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നുവെന്ന് കാണാന്‍ പ്രയാസമില്ല.

ഇന്ത്യ

        ലോക രാഷ്ട്രീയത്തില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഇന്ത്യന്‍ സാഹചര്യവും. മോദിയുടെ ഭരണത്തിലേക്കുള്ള അരങ്ങേറ്റം തന്നെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങള്‍ മൂലമായിരുന്നല്ലോ. ഇല്ലാത്ത വികസനത്തിന്റെ പേരിലാണ് അധേഹം ഇന്ത്യയുടെ മിശിഹാ പട്ടം എടുത്തണിഞ്ഞത്. ദേശ സ്‌നേഹത്തിന്റെയും ആര്‍ഷ ഭാരത സംസ്‌കാരത്തോടുള്ള ആഭിമുഖ്യത്തിന്റെയും ഹിന്ദു ഐക്യത്തിന്റെയും മുഖം മൂടികള്‍ കൂടി എടുത്തണിഞ്ഞതോടെ അധേഹം എതിരാളികളെ നിഷ്പ്രഭരാക്കി ഇന്ദ്രപ്രസ്ഥത്തില്‍ കുടിയേറി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രചരണങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. പുതിയ നോട്ടിലെ ചിപ്പുകളടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും മറ്റും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് പ്രചരിച്ച് കൊണ്ടിരുന്നത്. നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരും മാതൃരാഷ്ട്രത്തിന് വേണ്ടി 'വരി നില്‍ക്കാന്‍' തയാറല്ലാത്തവരും പാകിസ്താനോട് കൂറ് പുലര്‍ത്തുന്നവരാണെന്ന് വരെ പ്രധാനമന്ത്രി പറഞ്ഞു വെച്ചു. കുപ്രചരണങ്ങള്‍ക്ക് ദേശീയതയെ എത്ര സമര്‍ഥമായാണ് പ്രധാന മന്ത്രി ഉപയോഗിച്ചതെന്ന് നോക്കണം!!!. 

സത്യനന്തര കാലത്തെ ഇസ്‌ലാം

        ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം സത്യാനന്തര കാലം യുഗങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിട്ടുണ്ട്. കുരിശു യുദ്ധാനന്തരം തന്നെ ഇസ്‌ലാമിനെതിരെയുള്ള കള്ള പ്രചരങ്ങള്‍ക്ക് യൂറോപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. മാന്‍ പവര്‍ കൊണ്ട് ഇസ്‌ലാമിനെ ഭൂമുഖത്ത് നിന്നും ഉന്മൂലനം ചെയ്യാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ തല്‍പര കക്ഷികള്‍ ആഘോള സമൂഹത്തിന് മുന്നില്‍ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. അങ്ങനെ ഇസ്‌ലാമിന് അതിന്റെ സുന്ദരമയ സമാധാന, വിമോചന മുഖം നഷ്ടമാവുകയും അത് അസ്ഥിത്വ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലെത്തുക വരെ ചെയ്തു.
        മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഇസ്‌ലാമിനെതിരെ ഇപ്പോള്‍ നടക്കുന്നത് മനഃശ്ശാസ്ത്ര യുദ്ധമാണ്. ചെറുതും വലുതുമായ നുണകള്‍ കൊണ്ട് പ്രത്യക്ഷത്തില്‍ അപ്രതിരോധ്യമെന്ന് തോന്നിക്കുന്ന വന്‍ മതിലുകള്‍ തീര്‍ക്കുന്നതാണ് മനഃശാസ്ത്ര യുദ്ധത്തിന്റെ (Psychological war) രീതി. ഇതിനായി ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങള്‍ പഴഞ്ചനാണെന്നും മൂല്യസങ്കല്‍പങ്ങള്‍ മാനവികതക്കെതിരാണെന്നുമുള്ള പ്രചരണങ്ങള്‍ നടന്നു. ഇസ്‌ലാം മനുഷ്യനെ കൊന്ന് തിന്നുന്ന ഭീകര ജീവിയായി അവതരിപ്പിക്കപ്പെട്ടു. സ്ത്രീയെ അടിച്ചമര്‍ത്താനുള്ള പുരുഷ മേധാവിത്വത്തിന്റെ ഉപകരണമാണ് ഇസ്‌ലാമെന്ന പ്രചരണങ്ങള്‍ തകൃതിയായി നടന്നു. നവലോകം നേരിടുന്ന ഒരു വെല്ലുവിളിക്കും ഇസ്‌ലാം പരിഹാരമല്ലെന്നും അത് ലോകത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറാണെന്നും ലോകം കരുതാന്‍ തുടങ്ങി. ജനാധിപത്യം പോലെ ഉത്തരാധുനിക യുഗം ഉന്നതമായി കരുതുന്ന മൂല്യങ്ങള്‍ ഇസ്‌ലാമിന്റെ പടിക്ക് പുറത്താണെന്ന് പൊതു ജനം വിശ്വസിക്കാന്‍ തുടങ്ങി. എല്ലാറ്റിനുമുപരി, ബഹുസ്വര സമൂഹവുമായി സഹവര്‍ത്തിത്വത്തോടെ കഴിയാന്‍ മുസ്‌ലിംകളെ മതം അനുവദിക്കുന്നില്ലെന്ന് ലോക ജനസംഖ്യയുടെ നല്ലൊരു കൂറും ധരിച്ചു വെച്ചു. തങ്ങള്‍ പരിപാവനമായി കരുതിയിരുന്ന ശരീഅത്ത് പുതുയുഗത്തിനോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നതാണെന്നും തങ്ങളുടെ മതം കാലഹരണപ്പെട്ട് പോയെന്നും മുസ്‌ലിം സമൂഹം തന്നെ തെറ്റിദ്ധരിക്കുകയും തങ്ങളാലാവും വിധം യൂറോപ്പിനോട് താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ നവയുഗത്തെ ഇസ്‌ലാം വെല്ലു വിളികളുടെ നീര്‍ക്കയത്തില്‍ മുങ്ങുകയായിരുന്നു. അത്തരം മനോഭാവങ്ങളില്‍ നിന്നാണ് ജനറല്‍ മുസ്‌ലിമെന്ന കണ്‍സപ്റ്റ് തന്നെ ഉടലെടുക്കുന്നത്. 'ഞാന്‍ നിങ്ങളുടെ കൂടെയാണെന്ന' ധ്വനിയുയര്‍ത്തുന്ന പ്രസ്താവനകളും പ്രവൃത്തികളും ഉണ്ടാവുന്നത് ഈയൊരു അപകര്‍ഷ ബോധത്തില്‍ നിന്നാണ്. ശത്രുക്കള്‍ അവരുടെ പ്രയത്‌നങ്ങളുടെ ഫലങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് ഇതെല്ലാം വിളിച്ച് പറയുന്നത്.
        ഇസ്‌ലാമിനെ അതിന്റെ പഴയ കാല പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ട് വരാനുള്ള തീവ്ര യത്‌നങ്ങള്‍ മുസ്‌ലിം ധൈഷണിക ലോകത്ത് നിന്നും വളരെ വൈകിയാണെങ്കിലും ഉണ്ടായിട്ടുണ്ടെന്നത് ശരി തന്നെയാണ്. പക്ഷേ, അവക്കൊന്നും പാശ്ചാത്യന്റെ മലവെള്ളപ്പാച്ചില്‍ കണക്കെയുള്ള കുപ്രചരണങ്ങളില്‍ പിടിച്ച് നില്‍ക്കാന്‍ സാധ്യമായില്ലെന്നതാണ് ദുഃഖ സത്യം. ഇത്തരം ആസൂത്രിത നീക്കങ്ങളെ ചെറുക്കാനുതകുന്ന ശക്തമായ നടപടികളാണ് നാം സ്വീകരിക്കേണ്ടത്. ലക്ഷ്യം പോലെ മാര്‍ഗവും നന്മയിലധിഷ്ഠിതമായിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിലപാട്. വെല്ലുവിളികള്‍ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ നാമിനിയും പദ്ധതികള്‍ തയാറാക്കേണ്ടതുണ്ട്.
        ചുരുക്കത്തില്‍, രാഷ്ട്രീയക്കാരന്റെ എന്നത്തെയും ഏറ്റവും വലിയ ആയുധമായിരുന്നു നുണപ്രചരണങ്ങള്‍. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി സ്വതാത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ രീതി ലോകത്തിനൊരിക്കലും അന്യവുമല്ല. അവിടെയെല്ലാം സത്യത്തിനും നന്മക്കും വില കല്‍പിക്കപ്പെട്ടിരുന്നു, കുപ്രചരണങ്ങളെ ചെറുക്കാന്‍ പൊതുജനം സന്നദ്ധമായിരുന്നു. എന്നാല്‍ ഇന്ന് വാസ്തവങ്ങള്‍ രണ്ടാം നമ്പറായി ഗണിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. നവലോകം യുക്തിഭദ്രവും സത്യസന്ധവുമായ കാര്യങ്ങളേകാള്‍ പ്രാധാന്യം കല്‍പിക്കുന്നത് തങ്ങളുടെ വികാര വിചാരങ്ങളെ സാധൂകരിക്കുന്ന വാര്‍ത്തകള്‍ക്കും കാര്യങ്ങള്‍ക്കുമാണ് എന്ന പരിതസ്ഥിതി സംജാതമായിരിക്കുന്നു. ഇത്തരം പ്രവണത ലോക സംസ്‌കാരത്തിന് തന്നെ വെല്ലുവിളിയാണെന്ന് സംശയമില്ല. ലോകത്തിന് ഇതില്‍ നിന്നൊരു വീണ്ടെടുപ്പ് സാധ്യാമാവുമോ എന്ന് ഇനി കണ്ടറിയുക തന്നെ വേണം.




തെളിച്ചം മാസികയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ 'പോസ്റ്റ് ട്രൂത്ത് നുണകള്‍ക്കപ്പുറത്തെ ലോകം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം.http://thelicham.com/posttruthnunakalkkppurathe



Share:

0 comments:

Post a Comment

Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com