Thursday, 15 December 2016

ഒരു പ്രതികാരത്തിന്‍റെ കഥ

     വര്‍ഷം 1209, ലണ്ടനിലെ അതിപ്രശസ്തമായ ഓക്‌സഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഒരു കൂട്ടം പണ്ഡിതര്‍ ഇറങ്ങി നടന്നു, തങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി, മനസ്സില്‍ കത്തിയെരിയുന്ന  പ്രതികാര ദാഹവുമായി. ആ  പ്രതികാര ദാഹം ക്രിയാത്മകമായപ്പോള്‍ ലോകത്തിന് ലഭിച്ചത് വിജ്ഞാനത്തിന്റെ മറ്റൊരു മഹാ സാഗരമായിരുന്നു, ലണ്ടനെന്ന മഹാ നഗരത്തില്‍ തന്നെ ഉയര്‍ന്നു വന്ന കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയെന്ന കലയുടെയും സാഹിത്യത്തിന്റെയും  തെളിനീരുറവ. അതു  പിന്നെ ഓക്‌സ്-ബ്രിഡ്‌ജെന്ന അച്ചുതണ്ടിലേക്ക് പടര്‍ന്നു പന്തലിച്ചു. ഇന്ന് കേംബ്രിഡ്‌ജൊരു വന്‍ പ്രസ്ഥാനമാണ്, നൂറിലേറെ ഡിപ്പാര്‍ട്ട്‌മെന്റുകളും മുപ്പത്തിയൊന്നില്‍ പരം  കോളേജുകളും ഇതിനെ  മഹത്തരമാക്കുന്നു. ചരിത്ര-പ്രാധാന്യമുള്ള ഭൂമികകളില്‍ ചരിത്രത്തിനൊരു തിലകച്ചാര്‍ത്തായ് കെട്ടിടങ്ങളുയര്‍ന്നു, അവക്ക് സൗരഭ്യം പകരാന്‍ ഉദ്യാനങ്ങളും കുളിരേകാന്‍ സ്വിമ്മിംഗ് പൂളുകളും കായബലമേകാന്‍ വിശാലമായ  പ്ലേഗ്രൗണ്ടുകളും കൂട്ടിനെത്തി. പഠനവും റിസേര്‍ച്ചും സ്വര്‍ഗീയാരമത്തിലെന്ന പോലെയായി,   366,444 സ്‌ക്വയര്‍ വിശാലമായ കാമ്പസില്‍ അറിവിന്റെ ചിത്രശലഭങ്ങള്‍ പാറിപ്പരിലസിച്ചു.

CAMBRIDGE UNIVERSITY



                  ******

ചരിത്രം എന്നും കേംബ്രിഡ്ജിന്റെ കൂടെയായിരുന്നു. അധികാരത്തിന്റെ കൈകള്‍ അവളെ തേനും പാലുമൂട്ടി വളര്‍ത്തി. മാറി മാറി വരുന്ന രാജാക്കന്മാരും പോപ്പുമാരും അവളെ പൊന്നിന്‍ കുടം  പോലെ നോക്കിവളര്‍ത്തി. പാര്‍ലമെന്റിലേക്കുള്ള ചില  മെമ്പര്‍മാരെ തിരഞ്ഞെടുക്കാനുള്ള അവകാശം  രാജാവവള്‍ക്ക് നല്‍കി. കിംഗ്  ഹെന്റി മൂന്നാമന്‍ അവള്‍ക്ക്   പ്രത്യേക ഫണ്ടനുവദിച്ചു. പോപ്  ഗ്രിഗറി, വിദ്യാര്‍ത്ഥികള്‍ക്ക്  ക്രിസ്ത്യന്‍ ലോകത്തെവിടെയും അറിവിന്റെ പ്രസരണം ചെയ്യാന്‍ അനുമതി നല്‍കി. അപ്പോഴും 'അവളുടെയച്ഛന്‍ 'ഓക്‌സഫോര്‍ഡ് യൂനിവേഴ്‌സിറ്റി' നോക്കി നില്‍ക്കുകയായിരുന്നു, ഇതൊന്നും രുചിക്കാനുള്ള ഭാഗ്യമില്ലാതെ....

                  ******

എന്നാല്‍,  കേംബ്രിഡ്ജ് ടൗണിന്റെ ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം മനുഷ്യരെ ഗര്‍ഭം ചുമക്കുന്ന അവളും അവളുടെ ചുറ്റുവട്ടത്തുള്ളവരുടെയും ബന്ധത്തിന്റെ ചരിത്രം പുസ്തകത്താളുകള്‍ക്ക് ചുടുരക്തത്തിന്റെ നിറം നല്‍കുന്നതാണ്. പലപ്പോഴും പൊതു ജനം അവിടം കയറി നിരങ്ങി. സ്വാഭിമാനികളായ അവളുടെ ഗവേഷക മക്കളും വെറുതെയിരുന്നില്ല, അവരും കൊടുത്തു  ഉരുളക്കുപ്പേരി പോലെ ചുട്ട മറുപടി. അവസാനം വി.സിക്ക്  ക്രിമിനലുകളെ വിസ്താരം  ചെയ്യാനുള്ള പ്രത്യേകാധികാരം നല്‍കേണ്ടി വന്നു, ഇരു കൂട്ടരെയും നിയന്ത്രിക്കാന്‍. പക്ഷേ ഇന്ന് സ്ഥിതി മാറി, അന്ന് കുത്തിയവര്‍ ഇന്ന് കെട്ടിപ്പിടിച്ചു, അന്ന് ചോരചിന്തിയവര്‍ ഇന്നതിന്റെ  ശ്രുശ്രൂശകരായി. 'കേംബ്രിഡ്ജ്  പ്രതിഭാസ'ത്തിലൂടെ തൊഴില്‍ രഹിതര്‍  തൊഴിലാളികളായി. ഹൈ-ടെക്, ബയോ-ടെക് സിറ്റികള്‍ അവര്‍ക്കിടയില്‍ മദ്ധ്യവര്‍ത്തികളായി. ഇപ്പോള്‍ എല്ലാം ശാന്തം, ഒരു  പേമാരി പെയ്‌തൊഴിഞ്ഞ പോലെ.

                  ******

ഇക്കാലയളവിനുള്ളില്‍ ഈ മലര്‍വാടിയില്‍ ഒരു പാട് കുസുമങ്ങള്‍ വിരിഞ്ഞു. ഡാര്‍വിനും ചാള്‍സ് ബാബേജും  റൂദര്‍ ഫോര്‍ഡും  ജെ.ജെ തോംസണും മുതല്‍ രാമാനുജനും അമര്‍ത്യാസെന്നും ഇഖ്ബാലും മന്‍മോഹന്‍ സിങും വരെ അവളുടെ പുത്രന്മാരാണ് . ലോകത്തെ മാറ്റി മറിച്ചവര്‍, അതിന്  പുതിയ മാനം നല്‍കിയവര്‍. ലോകത്താകമാനം അറിവിന്റെ പൂമ്പൊടി വിതറി അവര്‍ സൗരഭ്യം പരത്തി, അവര്‍ തന്നെയാണ്  ലോകത്തേറ്റവും കൂടുതല്‍ നോബേല്‍ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയവരും. നോബേല്‍ അവരുടെ മാത്രം കുത്തകയാണോയെന്ന് പൊതുജനം ചോദിക്കുന്നതു വരെയെത്തി കാര്യങ്ങളുടെ പോക്ക് അവര്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്താന്‍ വന്നത് സര്‍. ഐസക് ന്യൂട്ടനെപ്പോലുള്ളവരും. 

                  ******

ഇവിടം സ്വര്‍ഗമാണ് അവിടം പഠിച്ചു വന്നവര്‍ പറയും. വിദ്യാര്‍ത്ഥി ജീവിതം അത്രക്ക്  രസകരമാണവിടെ.  1902-ലെ എസ്.ആര്‍.സി എന്ന വിദ്യാര്‍ത്ഥി സംഘടന ഇന്ന് സി.യു.എസ്.യു(കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിന്‍)എന്നായി പരിണമിച്ചിരിക്കുന്നു. എവിടെയും എന്തിലും ഏതിലും ഇടപെടാന്‍ ഈ സംഘടനയുണ്ടാവും വിദ്യാര്‍ത്ഥികള്‍ക്കെന്നും ഒരു നട്ടെല്ലെന്നോണം. 

                  ******

ലോക ജ്ഞാന  ഗോപുരത്തിന്റെ നെറുകയില്‍ വിരാചിക്കുന്ന ഈ മഹാ സ്തംഭം നിലവിലുള്ള പുരാതന യൂനിവേഴ്‌സിറ്റികളിലൊന്നാണ്. വര്‍ഷം  തോറും ഏറ്റവും കൂടുതല്‍ പി.എച്ച്.ഡി കള്‍ക്ക് ജന്മം നല്‍കുന്നതും ഇതു തന്നെ. ലോകോത്തര യൂനിവേഴ്‌സിറ്റികളില്‍ രണ്ടാം സ്ഥാനം. ഇത് ഇനിയും വളരും ആകാശത്തോളം, കൂടുതല്‍  പ്രതിഭകള്‍ക്ക് ജന്മം നല്‍കാനും അവരെ പാലൂട്ടി വളര്‍ത്താനും ഈ സ്ഥാപനം ഇപ്പോഴും കാത്തു കിടക്കുകയാണ്, അടയാത്ത വാതിലുകളുമായ്....

























2015 ല്‍ ക്ലാസിലെ മത്സര പരിപാടികളുമായി ബന്ധപ്പെട്ട് എഴുതിയത്.

Share:

0 comments:

Post a Comment

Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com