Sunday, 11 December 2016

പ്രണയ സാഗരം അലയടിക്കുകയാണ്‌

'ന്റെ അനുയായികള്‍ മുഹമ്മദിനെ പ്രണയിക്കുന്നത് പോലെ ആരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല' ഹുദൈബിയ്യാ സന്ധിയിലെ ഖുറൈഷി പ്രതിനിധിയുടെ വാക്കുകളാണിത്. ശത്രുക്കളെ പോലും അമ്പരപ്പിക്കുന്നതായിരുന്നു പ്രവാചകരും അവിടുത്തെ അനുചരരും കാത്തു സൂക്ഷിച്ചിരുന്ന ആത്മബന്ധം. അവര്‍ പരസ്പരം കരള് പറിച്ചു തരാമെന്ന് പാട്ടു പാടുന്നതിന് പകരം സ്വജീവന്‍ തന്നെ മുത്ത് ഹബീബിന് വേണ്ടി അര്‍പിച്ചു. ചരിത്രത്തില്‍ മറ്റാരും ഇതുപോലെ സ്‌നേഹിക്കപ്പെട്ടിട്ടുണ്ടാവില്ല. ലോക ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു സംസ്‌കാരത്തിന് അസ്തിവാരമിടാന്‍ പ്രവാചരെ സഹായിച്ചത് പ്രവാചകാനുചരരുടെ കലവറയില്ലാത്ത സ്‌നേഹവും അവര്‍ പരസ്പരമുള്ള മാനസിക അടുപ്പവുമായിരുന്നു.
            സ്‌നേഹിക്കപ്പെടാന്‍ തിരുനബിക്കെന്നും പ്രിയമായിരുന്നു. ലോകത്ത് പ്രണയെത്തെ കാള്‍ മൂല്യവത്തായ മറ്റൊന്നില്ലെന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. നിങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ കഷ്ടപ്പാടുകള്‍ക്ക് പകരമായി നിങ്ങളുടെ കലവറയില്ലാത്ത സ്‌നേഹം മാത്രം മതി എനിക്ക് എന്ന് പ്രവാചകര്‍ നിരന്തരം ഓര്‍മിപ്പിച്ച് കൊണ്ടിരുന്നു. ചില കുബുദ്ധികള്‍ അവിടുത്തെ അപായപ്പെടുത്താനും തേജോവധം ചെയ്യാനും ശ്രമിച്ചിരുന്നെങ്കില്‍ പോലും അതൊന്നും ആ വ്യക്തിത്വത്തിന് കളങ്കം വരുത്തുന്നതായിരുന്നില്ല.


            പ്രണയാദുരമായ മനസ്സുകള്‍ക്കെന്നും ആലംബമായിരുന്നു പ്രവാചകരുടെ മദീന. കാലാ കാലങ്ങളിലുള്ള ആശിഖീങ്ങളുടെ ഹൃദയങ്ങള്‍ അവിടുത്തെ സാമീപ്യം എന്നും കൊതിച്ചു കൊണ്ടിരുന്നു. മനുഷ്യ-ജിന്നുകള്‍ മാത്രമായിരുന്നില്ല പ്രവാചകരുടെ അനുവാചകര്‍. സ്‌നേഹം വഴിഞ്ഞൊഴുകുന്ന അനര്‍ഘ നിമിഷങ്ങളാല്‍ നിബിഡമാണ് നബി ചരിതം. ലോകത്തുള്ള സകലചരാരങ്ങളും ആ ദിവ്യ സ്വരൂപത്തെ സദാ പ്രണയിച്ചു കൊണ്ടിരുന്നു. തിരുനബിയുടെ സാമീപ്യം ആസ്വദിച്ച മരക്കഷ്ണങ്ങള്‍ പോലും അവിടുത്തെ ഗാഢമായി സ്‌നേഹിച്ചു. കല്ലുകള്‍ സലാമോതിയത്, കാര്‍മേഘങ്ങള്‍ നിഴലിട്ട് അവക്കാവും വിധം സംരക്ഷണ കവചമൊരുക്കിയത്, പ്രവാചകരുടെ പാദസ്പര്‍ശം ഇനി തന്റെ മേലിലുണ്ടാവില്ലെന്ന ദുഃഖ സത്യം മനസ്സിലാക്കിയ മിമ്പര്‍ ഉമ്മ നഷ്ടപ്പെട്ട കൊച്ചു കുഞ്ഞിനെ പോലെ തേങ്ങിയത്, ആട്ടിന്‍ കുട്ടി ഒരാള്‍ക്ക് വേണ്ടി മാത്രം പാല്‍ ചുരത്തിയത്, ദീര്‍ഘ കാലത്തിന് ശേഷം പിതാവിനെ കാണുന്ന കൊച്ചു കുട്ടിയെ പോലെ മരങ്ങള്‍ ഓടി വന്നത്, ചോദ്യങ്ങള്‍ക്ക് മധുരതരമായി പ്രതിവചിച്ചത്, ഒട്ടകങ്ങള്‍ തങ്ങളുടെ യജമാനന്മാരെ കുറിച്ചുള്ള പരിഭവങ്ങള്‍ പ്രകടിപ്പിക്കാന്‍ വന്നത്, കല്ലുകളും മരങ്ങളും സംസാരിച്ചത്, ഹിജ്‌റയില്‍ മദീന സ്വയം പ്രശോഭിച്ചത്, വേര്‍പാടിന്റെ വേദനയില്‍ മ്ലാന മൂകമായത്, അവിടുത്തെ കാണാത്ത കണ്‍തടങ്ങള്‍ ഇനി തനിക്ക് വേണ്ടെന്ന് പറഞ്ഞത്, ആരും കാണാത്ത ദിക്കില്‍ അവിടുത്തെ രക്തം അടക്കം ചെയ്യാന്‍ സ്വന്തം വയറിനെ തെരെഞ്ഞെടുത്തത്, അമ്പേറ്റ് പൊടിഞ്ഞ രക്തകണങ്ങള്‍ വായ കൊണ്ട് ഊമ്പിയെടുത്തത്, തന്റെ എല്ലാം നഷ്ടപ്പെട്ടപ്പോഴും എന്റെ 'പ്രാണനൊ'ന്നും സംഭവിക്കരുതെന്ന് വാശി പിടിച്ചത്, താന്‍ സുഖമായുറങ്ങുമ്പോള്‍ അവിടുത്തെ കാലില്‍ ഒരു മുള്ളു പോലും തറക്കരുതെന്ന് ശത്രുക്കള്‍ക്ക് മുന്നിലും ആര്‍ജവത്തോടെ പ്രഖ്യാപിച്ചത്, എല്ലാം എല്ലാം അവിടുത്തോടുള്ള അടങ്ങാത്ത പ്രണയം മനസ്സില്‍ കത്തിജ്ജ്വലിക്കുന്നത് കൊണ്ട് മാത്രമായിരുന്നു.  തിരുനബിയുടെ ജീവിതത്തോടെ മാനവ ചരിത്രം പ്രണയത്തിന്റെ കൂടി ചരിത്രമാവുകയായിരുന്നു.
കാലാന്തരങ്ങളിലും ആ മഹാത്മാവ് പ്രേമികളെ ആകര്‍ഷിച്ചു കൊണ്ടിരുന്നു. ചിലര്‍ ആ ദിവ്യ ജ്യോതിസ്സിനോടുള്ള അടങ്ങാത്ത അഭിനിവേശത്തില്‍ സ്വയം മറന്നു. തങ്ങള്‍ ജീവിക്കുന്ന പരിസരം അവര്‍ക്കന്യമായി. കവികള്‍ അവിടുത്തെ നിര്‍ത്താതെ പ്രകീര്‍ത്തിച്ച് കൊണ്ടിരുന്നു. കിളികളും മരങ്ങളും നിരന്തരം അവിടുത്തെ പ്രകീര്‍ത്തിച്ച് കൊണ്ടിരുന്നു. കവികളും സാഹിത്യ പടുക്കളും കൈകള്‍ കുഴയുവോളം അവിടുത്തെ കുറിച്ച് എഴുതി കൊണ്ടിരുന്നു. ആ വ്യക്തിത്വത്തിന് മുന്നില്‍ തങ്ങളുടെ വാക്കുകള്‍ തളര്‍ന്ന് പോവുന്നുവെന്നവര്‍ തുറന്ന് സമ്മതിച്ചു. തങ്ങളൊരിക്കലും അവിടുത്തെ വര്‍ണിക്കുകയായിരുന്നില്ല, പകരം ആ ജ്യോതിസ്സ് തങ്ങളുടെ വാക്കുകള്‍ക്ക് തിലകക്കുറി ചാര്‍ത്തുകയായിരുന്നുവെന്നവര്‍ ആവര്‍ത്തിച്ച് പറഞ്ഞു. ഇമാം ബൂസീരിയും അഹ്മദ് സര്‍ഹിന്ദിയും അല്ലാമാ ഇഖ്ബാലും ഉമറുല്‍ ഖാഹിരിയും ഉമറുല്‍ ഖാദിയുമെല്ലാം അവിടുത്തെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ തലകുനിച്ചവരാണ്. ആ പട്ടിക ഇനിയും നീളും. ഒരുപാട്. ഒരു പേജിനും ഒരു പുസ്തകത്തിനും ഉള്‍കൊള്ളാന്‍ സാധിക്കാത്ത വിധം. കാരണം അത് ലോകത്തിന് സ്‌നേഹ മന്ത്രങ്ങള്‍ ഓതിപ്പഠിപ്പിച്ച ഗുരുവാണ്. എല്ലാ സമസ്യകള്‍ക്കും സ്‌നേഹമെന്ന ഒറ്റമൂലിയില്‍ പരിഹാരമുണ്ടെന്ന് കാണിച്ച് തന്നവരാണ്. കാല ചക്രം ഇനിയുമുരുളും അപ്പോഴും ലോകം മദീനയിലെ ആ ജ്യോതിസ്സിനെ പുകഴ്ത്തിക്കൊണ്ടിരിക്കും. ലോക സാഹിത്യത്തിന്റെ വളര്‍ച്ച പ്രവാചക പ്രകീര്‍ത്തനങ്ങളുടെ വളര്‍ച്ച കൂടിയായിരുന്നു. പ്രണയിനികള്‍ ആശീഖീങ്ങളുടെ സുല്‍ത്താനെ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ഭാഷ, ദേശ, വര്‍ണ, ജാതികള്‍ അതിനൊരിക്കലും തടസ്സമായിരുന്നില്ല. ലോകത്തിന്റെ മുന്നോട്ടുള്ള ഗമനത്തിലും അതൊരു വിലങ്ങ് തടിയായിരിക്കില്ല.
മദീനയുടെ സുല്‍ത്താനൊരിക്കലും വെറുതെ സ്‌നേഹിക്കപ്പെടുകയായിരുന്നില്ല. മാലോകര്‍ അവിടുത്തെ കലവറയില്ലാത്ത സ്‌നേഹത്തലോടലുകള്‍ ഏറ്റുവാങ്ങിയവരാണ്. ഭൂലോക വാസത്തെ തിരുനബി ആശിച്ചില്ലെങ്കിലും മൃഗങ്ങളും പക്ഷികളും സസ്യ ലതാദികളും മനുഷ്യ ജിന്നുകളും മലക്കുകളും ഉള്‍കൊള്ളുന്ന തന്റെ സഹജീവികളെ അവിടുന്ന് സ്‌നേഹിച്ചു. മരണാസന്ന ഘട്ടത്തിലും തന്റെ സമുദായത്തിന്റെ ഗതിയോര്‍ത്ത് വിലപിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അവര്‍ക്ക് വേണ്ടി നില കൊണ്ടു. തനിക്കെതിരെ പ്രതിഷേധത്തിന്റെ ആക്രോഷങ്ങള്‍ ഉന്നയിച്ചവരെ പുഞ്ചിരിയോടെ സമീപിച്ചു. അവരുടെ ചെയ്തികളുടെ പരിണിതി അനുഭവിക്കുമ്പോഴും നന്മ വരുത്തണേയെന്ന് ഉള്ളുരുകി അഹദവനോട് കേണു. ചങ്ക് ബ്രോസിന്റെ ഫോര്‍മാലിറ്റികളുടെ സ്‌നേഹ പ്രകടനങ്ങള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ പ്രണയ ഗീതം റസൂല്‍ കാണിച്ചു തന്നു. എങ്ങനെയാണ് തന്റെ സഹോദരനെ സ്‌നേഹിക്കേണ്ടത്, സുഹൃത്തിനെ എങ്ങനെ കാണണം, ഉപ്പയോട്, ഉമ്മയോട്, ഭാര്യയോട്, ഭര്‍ത്താവിനോട്, മക്കളോട്, പക്ഷി മൃഗാദികളോട്, സസ്യലതാദികളോട് എല്ലാം എങ്ങനെ സ്‌നേഹ വായ്‌പോടെ പെരുമാറണമെന്ന് പ്രായോഗികമായി ജീവിത രേഖയില്‍ കാണിച്ചു തന്നു. ഇന്നും ആ സ്‌നേഹം ഓരോ വ്യക്തിയും അനുഭവിച്ച് കൊണ്ടിരിക്കുന്നു. തന്റെ സമുദായത്തിന്റെ നന്മയിലേക്കുള്ള ഏതൊരു നീക്കത്തിലും പച്ച ഖുബ്ബക്ക് താഴെ സന്തോഷം വിടരുന്നു. അവിടെ നിന്നും പടച്ച റബ്ബിനോടുള്ള നന്ദി വാക്കുകള്‍ ഉയര്‍ന്ന് പൊങ്ങുന്നു. ആ പ്രവാചകരെ മാനവര്‍ സ്‌നേഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. കറുത്ത മനസ്സുകളുടെ ആജ്ഞാനുവര്‍ത്തികള്‍ ആ തേജസ്സിനെ തല്ലിക്കെടുത്താന്‍ എത്ര ശ്രമിച്ചാലും ആ നാമം ശാശ്വതമായിരിക്കും. അവിടുത്തെ സ്‌നേഹിക്കാനും പ്രണയഗീതങ്ങള്‍ പാടാനും ലോകം വീണ്ടും വീണ്ടും കൊതിച്ചു കൊണ്ടേയിരിക്കും. പ്രേമ സല്ലാപങ്ങള്‍ മദീനയിലേക്കിനിയും ഇടതടവില്ലാതെ ഒഴികിക്കൊണ്ടേയിരിക്കും. മദീന അന്ത്യനാള്‍ വരെ പ്രണയ സാഗരമായിരിക്കും. തീര്‍ച്ച.

Share:

0 comments:

Post a Comment

Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com