Thursday, 15 December 2016

ഉമ്മുല്‍ മദാരിസ്


     ത് ലണ്ടന്‍ മഹാ നഗരം. ചരിത്രം  കൊണ്ടും സംസ്‌കാരം കൊണ്ടും തലയുയര്‍ത്തി നില്‍ക്കുന്ന സിറ്റി.  ഒരിക്കല്‍ സൂര്യനസ്തമിക്കാതിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനം.  ലോകത്തെ കിടിലം  കൊള്ളിക്കുന്ന ചരിത്ര-സംഭവങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഭൂമിക. ഇവിടന്ന് വടക്ക്-പടിഞ്ഞാറേക്ക് സഞ്ചരിച്ചാല്‍ ഒരു സിറ്റി കാണാം, നൂറ്റാണ്ടുകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ച ഗേഹം. അവിടേക്കെത്തുമ്പഴേക്കും കാറ്റിലലിഞ്ഞ അറിവിന്റെ സൗരഭ്യം നമ്മുടെ നാസാകുഹരങ്ങളെ സജീവമാക്കാന്‍ തുടങ്ങും. കുറച്ച് കൂടിനടന്നാല്‍ കള്‍ക്കുന്ന കിളികളുടെ കളകൂജനങ്ങള്‍ പോലും വിജ്ഞാന-പ്രസരണമാണെന്ന്  തോന്നും. അവിടുത്തെ അരുവികളില്‍ നിന്നുമുയരുന്ന കളകളാരവം സയന്‍സിന്റെയും മാത്‌സിന്റെയും ബയോളജിയുടെയും ലക്ചറുകളാണെന്ന്  തോന്നും.  170 ഏക്കര്‍ പരന്ന് കിടക്കുന്ന ഉദ്യാനങ്ങള്‍ അവക്ക് പൊന്നിന്‍ കുടത്തിലെ സിന്ദൂരക്കുറിയാണ്-------- അതെ ഓക്‌സഫര്‍ഡ് യൂനിവേഴ്‌സിറ്റിയെന്ന വിജ്ഞാനങ്ങളുടെ സീമകളില്ലാത്ത കലവറ. 
                           
                              *****

OXFORD UNIVERSITY


      കാലത്തിന്റെ കറക്കത്തിലെ ഏതോ  ദശാസന്ധിയില്‍ ഏതോ തൃക്കരങ്ങളാല്‍ നിര്‍മിതമായ ഈ മഹാത്ഭുതത്തിന്റെ ചരിത്രം അത്ഭുതകരമാണ്,  രസകരവും.  1096 മുതല്‍ തന്നെ  ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുള്ള ജ്ഞാന കുതുകികള്‍ അറിവിന്റെ മധു നുകരാന്‍ ഇവിടേക്ക് പറന്നെത്തിയിരുന്നു എന്നതിന് ചരിത്രത്താളുകള്‍ സാക്ഷി. അതു പക്ഷേ ഒരു കുത്തൊഴുക്കായി മാറിയത്  1167  മുതലാണെന്ന്  മാത്രം. പാരീസ് സര്‍വകലാശാലയിലേക്ക് ബ്രിട്ടീഷുകാര്‍ വിദ്യയഭ്യസിക്കാന്‍  പോകുന്നത് ഹെന്റി മൂന്നാമന്‍ നിയമം മൂലം നിരോധിച്ചപ്പോഴായിരുന്നു അത്. ഇയ്യാം പാറ്റകള്‍ക്ക് അടങ്ങിയിരിക്കാനാവില്ലല്ലോ, അവ  വെളിച്ചമുള്ളയിടം അന്വേഷിച്ച് പറന്നു കൊണ്ടേയിരുന്നു. അതോടെ ഓക്‌സ്‌ഫോര്‍ഡ്  ഒരു മഹാസാഗരമാവുകയായിരുന്നു, വിദ്യാസാഗരം. ശിവന്റെ  പ്രസംഗം കേള്‍ക്കാന്‍ ലോകം മുഴുവന്‍  കൈലാസത്തിലേക്കൊഴുകിയതു  പോലെ മനുഷ്യകുലം  മുഴുവന്‍ ഓക്‌സ്‌ഫോര്‍ഡ് സിറ്റിയിലേക്കൊഴുകി. അറിവെന്ന  ഭൂഗോളം പടിഞ്ഞാറേക്ക്  ചെരിഞ്ഞ് നിന്നു, പിന്നീടങ്ങോട്ട് ഒരു വിപ്ലവമായിരുന്നു, അറിവിന്റെ, വിജ്ഞാനത്തിന്റെ മഹാവിപ്ലവം.
                           
                             *****
അന്ന് ഡിസൈന്‍ ചെയ്ത പത്രം
  വളരും തോറും പിളരും, പിളരും തോറും വളരും. നമ്മുടെ കാതുകള്‍ക്കൊന്നും അപരിചിതമല്ല ഈ ആപ്തവാക്യം. അതു തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ 1209-ല്‍ ഓക്‌സ്‌ഫോര്‍ഡിലും സംഭവിച്ചത്. തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ചില പ്രൊഫസര്‍മാര്‍ സിറ്റിയില്‍ നിന്നും പടിയിറങ്ങി. അതു പിന്നെ കാംബ്രിഡ്‌ജെന്ന മറ്റൊരു യൂനിവേഴ്‌സിറ്റിക്ക് അസ്തിവാരമാവുകയായിരുന്നു. 1333 34 കാലത്തും യൂനിവേഴ്‌സിറ്റികളുടെ ഈ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. 1209 ലെ പോലെ വീണ്ടും ചിലര്‍ ഈ അമ്മയെ ധിക്കരിച്ചിറങ്ങിപ്പോയി. ലണ്ടനില്‍ മറ്റൊരു യൂനിവേഴ്‌സിറ്റി കൂടി പിറക്കാനിരുന്നപ്പോള്‍ 'ഓക്‌സ്ബ്രിഡ്ജ്' എഡ്വാര്‍ഡ് മൂന്നാമന് ഒരു പെറ്റീഷന്‍  കൊടുത്തു. അതോടെ ആ ഗര്‍ഭസ്ഥ ശിശു അകാല ചരമമടഞ്ഞു. ഇനിയൊരിക്കലും ലണ്ടനില്‍ മറ്റൊരു യൂനിവേഴ്‌സിറ്റിക്ക് ജന്മം നല്‍കാന്‍ സാധിക്കാത്ത വിധം അവള്‍ മച്ചിയാവുകയും ചെയ്തു.

                            *****
OUSU ആണ് ഇവിടുത്തെ വിദ്യാര്‍ത്ഥി സംഘടന. ഗവേഷകരുടെ എല്ലാ കാര്യങ്ങളും ഈ  കൈകളില്‍ സുഭദ്രം. മാതൃ സംഘടനയെക്കൂടാതെ ഒരുപാട് പോഷക സംഘടനകളും കാമ്പസ് ലൈഫിനെ സ്വര്‍ഗതുല്യമാക്കുന്നു.
                           
                             *****

പഠനം മാത്രം പോര കളിയും വേണം എന്നതാണ് ഓക്‌സ്‌ഫോര്‍ഡിന്റെ നയം. ഇന്റര്‍ കൊളേജിയറ്റ് ഫെസ്റ്റുകളും 'യൂനിഗാല'കളും അവളുടെ വിശാലമായ മുറ്റത്തെ സജീവമാക്കുമ്പോള്‍ പിറവി കൊള്ളുന്നത് ലോകം കീഴടക്കിയ  ഉന്നതരാണ്,  ലോകത്തെ വിദ്യയെന്ന മഹാസാഗരത്തിന്റെ ആഴിയിലേക്ക് നയിച്ച അത്ഭുത പ്രതിഭകളാണ്.
                           
                             *****
നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന അവള്‍ ലോകത്തിന് ഒരു പാടു പേരെ സംഭാവന ചെയ്തു. ലോകത്തിന്റെ ഗതി നിര്‍ണയിച്ചവരില്‍ പലരും അവളുടെ പുത്രന്മാരായിരുന്നു.  ലോറന്‍സ്  ഓഫ് അറേബ്യ എന്നറിയപ്പെട്ട ടി.ഇ ലോറന്‍സും ഓന്‍ സാങ് സൂചിയും അവളുടെ പ്രൊഡക്ടുകളാണ്. ഡേവിഡ് കാമറൂണ്‍ അടക്കമുള്ള  28  ബ്രിട്ടീഷ്  പ്രധാന മന്ത്രിമാര്‍ അവളുടെ ഉദരത്തില്‍ വളര്‍ന്നവരാണ്. സ്റ്റീഫന്‍  ഹോക്കിംഗ്‌സും ജോണ്‍ ലോക്കുമെല്ലാം അവളുടെ താരാട്ടു കേട്ട് വളര്‍ന്നവരാണ്.  ലോകത്തിന്  28 നോബേല്‍ സമ്മാനങ്ങള്‍ സമ്മാനിച്ചതും അവള്‍ തന്നെ. തീര്‍ന്നിട്ടില്ല, ഈ ലിസ്റ്റ് ഇനിയും നീളും ഒരുപാടൊരുപാട്. ഇതൊരിക്കലും ഇവിടെ  വെച്ചവസാനിപ്പിക്കാന്‍ അവള്‍  ഒരുക്കമല്ല, അവളുടെ  ഉദരത്തില്‍ നിന്നും ഇനിയും വരും ജ്ഞാനക്കടല്‍ നീന്തിക്കടന്നവര്‍, നമുക്ക് അറിവിന്റെ പുതിയ ചക്രവാളങ്ങള്‍ തുറന്ന് തരാന്‍.........





2015 ല്‍ ക്ലാസിലെ മത്സര പരിപാടികളുമായി ബന്ധപ്പെട്ട് എഴുതിയത്.

Share:

0 comments:

Post a Comment

Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com