1792 ല്‍ മലബാറിലെ ടിപ്പു കാലഘട്ടത്തിന് അറുതിയാവുകയും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധികാര ദൃംഷ്ഠകള്‍ മാപ്പിള മണ്ണില്‍ അമരുകയും ചെയ്തതോടെ പ്രദേശത്ത് സാമുദായിക മതകീയ ചുറ്റുപാടുകള്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായി. തോളോട് തോള്‍ ചേര്‍ന്ന് നിന്ന് നാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ജന്മി കുടിയാന്മാര്‍ ബ്രിട്ടീഷുകാരന്റെ കുടില തന്ത്രങ്ങളില്‍ പെട്ട് ബദ്ധവൈരികളായി മാറി. അധികാരത്തിന്റെ കുഴലൂത്തുകാരായി ജന്മികളും ഭൂവുടകമളും മാറിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ഹീനവും അതിക്രൂരവുമായ ബ്രിട്ടീഷ് കുതന്ത്ര ബുദ്ധിയില്‍ നഷ്ടമായത് ഇവിടുത്തെ മതസൗഹാര്‍ദ്ദം കൂടിയായിരുന്നു. മുസ്‌ലിമെന്നോ ഹൈന്ദവനെന്നോ വ്യത്യാസമില്ലാതെ സ്‌നേഹ ബന്ധത്തിന്റെ നൂല്‍ചരടില്‍ ബന്ധിതമായിരുന്നവര്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നത് കാണാന്‍ ആ കാപാലികര്‍ക്ക് വലിയ താത്പര്യമായിരുന്നു. അതില്‍ നിന്നുമുറ്റി വീഴുന്ന രക്തമൂറ്റിക്കുടിക്കാന്‍ ബ്രിട്ടീഷ് രക്തദാഹികള്‍ അവസരം പാര്‍ത്തിരുന്നുവെന്നത് വ്യക്തമാണ്.
എന്നാല്‍ അവരുടെ കുതന്ത്രങ്ങള്‍ വ്യക്തമായി മനസ്സിലാക്കുകയും അതിന് ഫലപ്രദമായ പ്രതിവിധി തേടുകയും ചെയ്ത ഒരാള്‍ അന്ന് ഈ മലബാറില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. ജാതി മത ഭേദമന്യേ സ്‌നേഹം വാരിക്കോരിക്കൊടുത്ത ഒരു മഹാമനീഷി. നാടിന്റെ നന്മക്കും യശസ്സിനും ഐക്യത്തിനും വേണ്ടി പോരാടി ശഹീദായ ഒരു ത്യാഗി. മമ്പുറത്ത് ഇന്നും പതിനായിരങ്ങള്‍ക്ക് ആശ്രയമായി അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലവി മൗലദ്ദവീല (ഖ:സി).
മുസ്‌ലിം സാമൂഹ്യ ആത്മീയ പരിഷ്‌കരണമായിരുന്നു തരീമില്‍ നിന്നും മലനാട്ടിലെത്തിയ തങ്ങളുടെ പരമപ്രധാന ലക്ഷ്യം. മുസ്‌ലിം ഔന്നിത്യത്തിനും ഉദ്ധാരണത്തിനും പക്ഷേ ഇതര മതസ്ഥര്‍ തടസ്സമല്ലെന്ന നിലപാടായിരുന്നു തങ്ങള്‍ക്ക്. അമുസ്‌ലിം ഭൂരിപക്ഷമായ ഒരു പ്രദേശത്ത് മുസ്‌ലിം പരിഷ്‌കരണം സാധ്യമാവണമെങ്കില്‍ അമുസ്‌ലിം സഹകരണം അത്യന്താപേക്ഷിതമാണെന്ന് തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. തികഞ്ഞ ആത്മീയ വാദിയായിരുന്ന തങ്ങള്‍ തന്റെ ജീവിതം ഒരിക്കലും ഒരു സമുദായത്തിന് വേണ്ടി മാത്രം ചെലവഴിക്കാന്‍ തയ്യാറായിരുന്നില്ല. മറിച്ച് ജന്മികളുടെയും അധികാര വര്‍ഗത്തിന്റെയും കിരാത പീഡനങ്ങള്‍ക്കിരയാവേണ്ടി വന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും തങ്ങള്‍ സമയം കണ്ടെത്തി. ഹിന്ദു മുസ്‌ലിം വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിന്ന് പീഡകര്‍ക്കെതിരെ പൊരുതാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. തന്റെ മതത്തിലുള്ള അടിയുറച്ച വിശ്വാസം ഒരിക്കലും തങ്ങളെ ഇതര മതസ്ഥരില്‍ നിന്ന് അകറ്റിയിട്ടില്ല. തന്റെ മതത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും തയാറാവാതെ തന്നെ മുശ് രിക്കുകളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായ ഒരു മതത്തിന്റെ പ്രതിനിധിയായിരുന്നല്ലോ തങ്ങള്‍. പ്രവാചകന്‍ (സ്വ) തങ്ങളും അവിടുത്തെ അനുചരരും കാണിച്ചു തന്ന പാത തന്നെയായിരുന്നു ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തങ്ങളവര്‍കളും സ്വീകരിച്ചതെന്ന് വ്യക്തം.
തുഹ്ഫതുല്‍ മുജാഹിദീനില്‍ സൈനുദ്ദീന്‍ മഖ്ദൂം ആദ്യകാലങ്ങളിലെ മുസ്‌ലിം ഹിന്ദു സഹവര്‍ത്തിത്തത്തെ കുറിച്ച് വാചാലനാവുന്നുണ്ട്. രാജാക്കന്മാര്‍ മുഴുവനും ഹിന്ദുക്കളായിരുന്നുവെങ്കിലും മുസ്‌ലിംകള്‍ക്ക് അവരുടെ വിശ്വാസാദര്‍ശങ്ങള്‍ പുലര്‍ത്താനുള്ള പൂര്‍ണസ്വാതന്ത്ര്യവും അവസരവും സാമൂതിരിയെപ്പോലുള്ള രാജാക്കന്മാര്‍ വകവെച്ച് നല്‍കിയിരുന്നുവെന്നും ജുമുഅഃയില്‍ പങ്കെടുക്കാത്ത മുസ്‌ലിംകളെ വധിക്കുന്നതടക്കമുള്ള നിയമങ്ങള്‍ പണ്ഡിതരുടെ സമ്മതത്തോടെ നടന്നിരുന്നുവെന്നും മഖ്ദൂം അവറുകള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, കാലാന്തരങ്ങളില്‍ ഈയവസ്ഥക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നതായി ചരിത്രത്താളുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷുകാരുടെ കടന്നുവരവോടു കൂടി ഇവിടുത്തെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം തട്ടുകയും മാപ്പിളകള്‍ക്ക് ഖബറക്കം ചെയ്യാന്‍ ആറടി മണ്ണ് വരെ നിഷേധിക്കപ്പെടുന്ന പരിതസ്ഥിതി സംജാതമായെന്നും മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കുന്നതിന് ബ്രിട്ടീഷ് ആശീര്‍വാദമുള്ള ജന്മിമാര്‍ തടസ്സം സൃഷ്ടിച്ചുവെന്നും മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ എഴുതി വെക്കുന്നുണ്ട്.
തങ്ങള്‍ വരുമ്പോള്‍ മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല കഷ്ടതകളനുഭവിച്ചിരുന്നത്. മറിച്ച് അവര്‍ണ കീഴാള ജനതയും സവര്‍ണ മേധാവിത്വത്തിന് കീഴില്‍ ഞെരിഞ്ഞമരുകയായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരമൊരു സാമൂഹ്യാന്തരീക്ഷത്തിലെത്തിച്ചേരുന്ന 'മനുഷ്യന്റെ' മനസ്സുള്ള ഏതൊരു സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വീകരിക്കുന്ന നിലപാട് തന്നെയായിരുന്നു മമ്പുറം തങ്ങളും സ്വീകരിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവനോടൊപ്പമായിരുന്നുവല്ലോ ചരിത്രത്തിലെ മുഴുവന്‍ വിപ്ലവങ്ങളും നിലകൊണ്ടതെന്ന ചരിത്ര വസ്തുത കൂടി പരിഗണിക്കുമ്പോള്‍ തങ്ങളവര്‍കളുടെ നിലപാടിലെ 'ശരി' നമുക്ക് കണ്ടെത്താനാവും. പീഡിതന്റെ ജാതിയോ മതമോ ആയിരുന്നില്ല തങ്ങള്‍ പരിഗണിച്ചത്. അവനിലെ അവശ മനുഷ്യനെ കാണുകയും അവന്റെ കണ്ണുനീര്‍ തുടക്കുകയുമായിരുന്നു തങ്ങള്‍ ചെയ്തത്. പീഡകനിലെ ക്രൂര മുഖം മാത്രമെ തങ്ങള്‍ കണ്ടി രുന്നുള്ളൂ. അവന്‍ ഹിന്ദുവായിരുന്നാലും മുസ്‌ലിമായിരുന്നാലും തങ്ങള്‍ ശബ്ദമുയര്‍ത്തിയിരുന്നു. അത് തങ്ങളുടെ അടുത്ത സുഹൃത്തായിരുന്നാല്‍ പോലും തിന്മക്കെതിരെ പോരാടാന്‍ തങ്ങള്‍ ഒരു മടിയും കാണിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സഹജീവിയുടെ സ്വാതന്ത്ര്യം ഹനിക്കുന്നവന്‍ സ്വയം സ്വാതന്ത്ര്യത്തിന് അര്‍ഹനല്ലെന്ന ടാഗോറിന്റെ തിയറിയില്‍ വിശ്വച്ചിരുന്ന ആളായിരിക്കണം ഒരുപക്ഷേ തങ്ങളവറുകള്‍.
അവിടുത്തെ പോരാട്ടങ്ങളിലധികവും ഹിന്ദു ജന്മിമാര്‍ക്കെതിരായതിനെ മൊത്തം ഹിന്ദു സമുദായത്തിനെതിരായുള്ള നീക്കമായി ചിത്രീകരിക്കാന്‍ ചില ചരിത്രകാരന്മാര്‍ ശ്രമിച്ചത് പാശ്ചാത്യ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. കാരണം, തങ്ങളുടെ ഇടപെടലുകൡധികവും അവര്‍ണരുടെയും പീഡിതരുടെയും അഭ്യര്‍ത്ഥന മാനിച്ചായിരുന്നു. ഇന്നും വലിയ ഘോഷമായി കൊണ്ടാടപ്പെടുന്ന കളിയാട്ടമുക്കിലെ കോഴിക്കളിയാട്ടം തന്നെ ഉദാഹരണമായെടുക്കാം. സ്വന്തം സഹോദരന്മാരുടെയും ബ്രാഹ്മണ അധീശത്വ ചിന്തകളുടെയും പീഡനം സഹിക്കവയ്യാതെ അങ്ങാടിപ്പുറത്ത് നിന്നും തങ്ങളുടെ സവിധത്തിലെത്തിയ ഒരു പാവം സ്ത്രീക്ക് തങ്ങള്‍ നിശ്ചയിച്ച് കൊടുത്തതായിരുന്നു ഉത്സവത്തിനുള്ള സ്ഥലവും ദിവസവും സൗകര്യവുമെല്ലാമെന്ന് ചരിത്രത്താളുകളിന്നും വ്യക്തമായി വിളിച്ച് പറയുന്നു. കുടിയാന്മാരെ ജന്മികളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ തങ്ങള്‍ നിരന്തരം ശ്രമിച്ചിരുന്നുവെന്നതിനും ചരിത്രം സാക്ഷി. 'മാപ്പിളമാരുടെ ചെറുതും വലുതുമായ ഗൂഢസംഘങ്ങള്‍ പണക്കാരും ബഹുമാന്യരുമായ ഹിന്ദുക്കളുടെ മേല്‍ പട്ടാപ്പകല്‍ അതിക്രമം നടത്തുന്നുവെന്ന്' ഒരു ബ്രീട്ടീഷ് ഉത്തരവിനെ ഉദ്ധരിച്ച് ലോഗന്‍ പറയുന്നുണ്ട്. ഈയുത്തരവില്‍ നിന്നു തന്നെ ബ്രിട്ടീഷുകാരുടെ പിണയാളുകളും ദാസന്മാരുമായിരുന്ന ജന്മികളായിരുന്നു മാപ്പിള അക്രമങ്ങള്‍ക്ക് ഇരയായതെന്ന് വ്യക്തമാണ്. ഇതിനെ നിക്ഷിപ്ത താല്പര്യക്കാര്‍ വളച്ചൊടിക്കുകയും ഒരു മതവര്‍ഗീയ വാദിയായി തങ്ങളെ ഇകഴ്ത്തിക്കാട്ടി ഇവിടുത്തെ മുസ്‌ലിം സ്വത്വത്തിനെ തന്നെ ചോദ്യം ചെയ്യുകയായിരുന്നു പലരുടെയും ലക്ഷ്യമെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
നിസ്പക്ഷമായി മമ്പുറം തങ്ങളുടെ ജീവിതവും പോരാട്ടവും വിലയിരുത്തുകയും പഠിക്കുകയും ചെയ്ത ചരിത്രകാരന്മാരാരും തന്നെ തങ്ങള്‍ വര്‍ഗീയ വാദിയും മനുഷ്യ സ്‌നേഹമില്ലാത്തവരുമായിരുന്നുവെന്ന് സമര്‍ഥിച്ചിട്ടില്ല. 'ലൗകിക തൃഷ്ണകളോട് യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തതല്ലാതെ സമത്വത്തിന്റെ വിരോധികളോട് ജിഹാദ് നടത്താന്‍ അദ്ദേഹം ഒരിക്കലും ഉല്‍ബോധിപ്പിച്ചിരുന്നില്ല' എന്നാണ് തങ്ങളുടെ അദ്ധ്യാപനങ്ങള്‍ വിലയിരുത്തി കെ.എന്‍ പണിക്കര്‍ പ്രസ്താവിച്ചത്. മലബാറിലെ രത്‌നങ്ങള്‍ എന്ന തന്റെ വിഖ്യാത കൃതിയില്‍ കെ.കെ മുഹമ്മദ് കരീം തങ്ങളുടെ സമീപനങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെയാണ്, 'ഹിന്ദുക്കളുടെ കല്യാണ നിശ്ചയങ്ങളില്‍ പോലും സയ്യിദ് അലവി തങ്ങള്‍ പങ്കെടുത്തിരുന്നു. ഹൈന്ദവ പ്രമാണിയും ചെമ്പായ കുടുംബാംഗവുമായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥന്‍. അവശത അനുഭവിച്ചിരുന്ന ഹിന്ദു മുസ്‌ലിം സഹോദരങ്ങള്‍ക്ക് അദ്ദേഹം അളവറ്റ പണം സംഭാവന ചെയ്തിരുന്നു. ഹിന്ദു മുസ്‌ലിം ഐക്യത്തിന് ഊന്നല്‍ നല്‍കിയായിരുന്നു തങ്ങളുടെ ജീവിതം'. മാപ്പിള മക്കള്‍ക്കെന്ന പോലെ വിഷമങ്ങളുടെയും അവശതകളുടെയും ഭാണ്ഡാരം ഇറക്കി വെക്കാനുള്ള ഒരു അത്താണിയായിരുന്നു ഹൈന്ദവ സുഹൃത്തുക്കള്‍ക്കും മഹാനായ തങ്ങള്‍. തങ്ങളുടെ ഇഹലോകാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും മറ്റും ആയിരങ്ങള്‍ തങ്ങളെ സമീപിക്കുകയും പ്രതിവിധി ആരായുകയും ചെയ്തിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ സുവിദിതമാണ്. തന്നെ തേടി വരുന്നവരെ സംതൃപ്തരാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്ത ശേഷം മാത്രമായിരുന്നു തങ്ങള്‍ തിരിച്ചയച്ചിരുന്നത്.
മമ്പുറം തങ്ങളുടെ ഇതര മതസ്ഥരോട് പുലര്‍ത്തിയിരുന്ന സഹിഷ്ണുതയുടെയും സൗഹാര്‍ദ്ദത്തിന്റെയും കഥ പറയുന്ന അധികം സംഭവങ്ങളൊന്നും ക്രോഡീകരിക്കപ്പെട്ടിട്ടില്ല. അത്തരം ചരിത്ര സത്യങ്ങള്‍ ആരൊക്കെയോ മനഃപൂര്‍വം മറച്ച് പിടിക്കാന്‍ ശ്രമിക്കുന്നതായി കാണാം. എന്നാല്‍ സഹോദര സമുദായക്കാരുടെ മനസ്സില്‍ ആ ചരിത്ര സംഭവങ്ങളിപ്പോഴും പച്ച പിടിച്ച് കിടക്കുന്നതായി കാണാം. ക്രോഡീകരിക്കപ്പെട്ടില്ല എന്ന കാരണത്താല്‍ മാത്രം വാഴ്ത്താരികളായി ആ ചരിത്ര ഏടുകള്‍ രൂപാന്തരപ്പെട്ടുവെന്ന് മോയിന്‍ ഹുദവി മലയമ്മയും മഹ്മൂദ് ഹുദവി പനങ്ങാങ്ങരയും അഭിപ്രായപ്പെടുന്നതായി കാണാം. തങ്ങളുടെ സ്‌നേഹ പരിലാളനകളേറ്റു വാങ്ങി ധന്യരായ പലരുടെയും പിന്‍ഗാമികളിന്നും അവ കൃതജ്ഞതയോടെ ഓര്‍ത്തെടുക്കുന്നതായി കാണാം. 'വില്‍ക്കുര്‍പ്പന്മാര്‍' എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു ഹൈന്ദവ കുടുംബമായിരുന്നുവേ്രത തങ്ങളുടെ കാലത്ത് തേപ്പ് ജോലികളില്‍ വിദഗ്ദരായവര്‍. തങ്ങളുടെ കാലത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കോമന്‍ കുറുപ്പായിരുന്നു തങ്ങളുടെ ഒട്ടുമിക്ക തേപ്പ് പണികളും ഏല്‍പിക്കപ്പെട്ടിരുന്നത്. അന്ന് അദ്ദേഹത്തിന്റെ വൈദഗ്ദ്യം തിരിച്ചറിഞ്ഞ തങ്ങള്‍ അയാള്‍ക്കൊരു ഏലസ്സ് സമ്മാനിച്ചിരുന്നുവത്രേ. പതിറ്റാണ്ടുകളോളം ഈ ഏലസ്സ് താവഴിയായി സൂക്ഷിച്ചിരുന്നുവെങ്കിലും പില്‍ക്കാലത്ത് വീടിന്റെ അറ്റകുറ്റ പണിയുടെയില്‍ അവ നഷ്ടപ്പെട്ടുവെന്നും അത് മുതല്‍ അവരുടെ പ്രതാപത്തിന് മങ്ങലേല്‍ക്കാന്‍ തുടങ്ങിയെന്നുമാണ് ചരിത്രം വിവരിക്കുന്നത്. മേല്‍ സൂചിപ്പിക്കപ്പെട്ട മൂന്നിയൂരിലെ കോഴിക്കളിയാട്ടം തങ്ങളുടെ മത സൗഹാര്‍ദ്ദത്തിന്റെ ഇന്നും ജീവിച്ചിരിക്കുന്നൊരു തെളിവാണ്.
ഇസ്‌ലാമിക പ്രബോധനം മാത്രം ലക്ഷ്യം വെച്ച് കേരളക്കരയിലേക്ക് കപ്പല്‍ കയറിയ തങ്ങളുടെ മതേതര നിലപാടുകളുടെ പ്രേരകം അവരെ ഇസ്‌ലാമിലേക്കടുപ്പിക്കുകയെന്നത് മാത്രമായിരുന്നുവെന്ന ചില പഠനങ്ങളിന്ന് നടക്കുന്നുണ്ട്. എന്റെ എളിയ അഭിപ്രായത്തില്‍ ഇത്തരമൊരു കാഴ്ചപ്പാട് തങ്ങളുടെ വ്യക്തിത്തത്തോട് ചെയ്യുന്ന വലിയൊരു ക്രൂരതയായിരിക്കുമെന്നാണ്. കാരണം മനുഷ്യനെ മനുഷ്യനായി കണ്ട് മാനുഷിക സ്‌നേഹ ബന്ധങ്ങള്‍ക്ക് അതിര്‍ നിര്‍ണയിക്കാത്ത ഇസ്‌ലാമിന്റെ ശക്തമായ വാക്താവായിരുന്ന തങ്ങളുടെ മനസ്സ് ഇത്രയും സങ്കുചിതമായിരുന്നുവെന്ന വാദം മനസ്സിന് അലോസരം സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ചും തങ്ങളുടെ നിഴലായിരുന്ന കോന്തുനായരുടെ ചരിത്രം നമുക്ക് മുന്നില്‍ തിരസ്‌കരിക്കാന്‍ സാധിക്കാത്തൊരു ചരിത്ര സത്യമായി നിലകൊള്ളുമ്പോള്‍. കോന്തുനായര്‍ ജനിച്ചപ്പോഴും തങ്ങളുടെ കൂടെ ജീവിത നൗക തുഴയുമ്പോഴും മരണമടയുമ്പോഴും കോന്തുനായര്‍ തന്നെയായിരുന്നു. മേല്‍പറഞ്ഞ വാദം ശരിയായിരുന്നുവെങ്കില്‍ ആദ്യം ഇസ്‌ലാമിന്റെ തീരത്ത് ആദ്യമണയേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു.
മമ്പുറം തങ്ങളുടെ സ്‌നേഹ സൗഹാര്‍ദ്ദങ്ങളുടെ നീര്‍ത്തടം മഹാനവര്‍കള്‍ ഇഹലോകം വെടിഞ്ഞ് ഒന്നര നൂറ്റാണ്ടിലേറെയായിട്ടും വറ്റാതെ ഇന്നും പ്രവഹിച്ച് കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങളുടെ അത്താണിയാണിന്നും മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാന്‍. അവിടുത്തെ അനുഗ്രഹമേറ്റു വാങ്ങാന്‍ വിദൂര ദിക്കുകളില്‍ നിന്നും വന്നെത്തുന്ന അമുസ്‌ലിം സഹോദരങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തു കൊണ്ട് തങ്ങളിന്നും മതസൗഹാര്‍ദ്ദത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുന്നു. മതം അക്രമങ്ങളുടെയും കലാപങ്ങളുടെയും മൂലഹേതുവാകുന്ന ഒരുകാലത്ത് തങ്ങള്‍ ലോകത്തിന് നല്‍കുന്നത് 'മതം മാനവികത'ക്കെന്ന മഹത്തായ സന്ദേശമാണ്. ആത്മീയതയൊരിക്കലും മതേതര നിലപാടുകള്‍ക്കെതിരല്ലന്ന് പഠിപ്പിച്ച അനേകം സൂഫീ വര്യന്മാരില്‍ പ്രമുഖനായിരുന്നു തങ്ങളെന്ന് നമുക്ക് കാണാം. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ മണ്ണിലെത്തിയ മുഴുവന്‍ സൂഫിവര്യന്മാരുടെയും നിലപാട് ഇതുതന്നെയായിരുന്നു. തങ്ങളും തന്റെ മുന്‍ഗാമികളുടെ പാത തന്നെ യാതൊരു വിധ ശങ്കയും കൂടാതെ പിന്തുടരുകയായിരുന്നു.
ചുരുക്കത്തില്‍, ജീവിത കാലത്തും അതിന് ശേഷവും ജാതി മത ഭേദമന്യേ മാനവിക സ്‌നേഹത്തിന് വേണ്ടി നിലകൊണ്ട മഹല്‍ വ്യക്തിത്വമായിരുന്നു തങ്ങള്‍. അവിടുത്തെ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ചില തല്‍പര കക്ഷികള്‍ സൃഷ്ടിച്ചു വെച്ച വാര്‍പ്പു മാതൃകയാണ് നാമിനിയും അവിടുത്തെ ജീവിതത്തെ നിര്‍ധാരണം ചെയ്യാനവലംബിക്കുന്നതെങ്കില്‍ കേരളത്തിലെ മുസ്‌ലിം നിലനില്‍പിനെ തന്നെ അത് സാരമായി ബാധിക്കും. ആ ചരിത്രം പുനര്‍വിചിന്തനങ്ങള്‍ക്ക് വിധേയമാക്കുകയും ചിലര്‍ മനഃപൂര്‍വം മറച്ച് വെച്ചിട്ടുള്ള ചരിത്ര സത്യങ്ങള്‍ പൊതുസമൂഹത്തിന് വേണ്ടിയും മതേതര സംസ്‌കാരത്തിന് വേണ്ടിയും പുറത്ത് കൊണ്ടു വരേണ്ടത് മുസ്‌ലിം ചരിത്രകാരന്മാരുടെ ദൗത്യമാണ്.
അവലംബം
മമ്പുറം തങ്ങള്‍: ജീവിതം, ആത്മീയത പോരാട്ടം
മലബാര്‍ മാന്വല്‍
മലബാറിലെ രത്‌നങ്ങള്‍, കെ കെ മുഹമ്മദ് കരീം
മഹത്തായ മാപ്പിള ചരിത്രം
0 comments:
Post a Comment