Thursday, 24 November 2016

വഞ്ചിതരാവരുത്...!!!

ങ്ങനെ അത് ഇവിടെയും സംഭവിച്ചു. മമ്പുറം തങ്ങളും കോന്തു നായരും പാടിപഠിപ്പിച്ച സാഹോദര്യത്തിന്റെ ഇശലുകള്‍ സഹര്‍ഷം ഏറ്റ് വാങ്ങിയ മണ്ണില്‍, ഓണവും പെരുന്നാളും ക്രിസ്തുമസും തോളോട് തോള്‍ ചേര്‍ന്ന് നിന്നാഘോഷിച്ച സുന്ദരമായ മലപ്പുറത്തിന്റെ മണ്ണില്‍, ഇസ്‌ലാം പുല്‍കിയെന്ന ഒറ്റക്കാരണത്താല്‍ ഒരു യുവാവിന്റ ചുടുരക്തം ഇവിടെയും വീണു. കൊടിഞ്ഞിയിലെ മീനാക്ഷിയമ്മയുടെയും അനന്തകൃഷ്ണന്‍ നായരുടെയും മകന്‍ അനില്‍കുമാര്‍ ഫൈസലാവുന്നത് ഒരു വര്‍ഷം മുമ്പ് റിയാദില്‍ വെച്ചാണ്. ആറു മാസം മുമ്പ് സ്വന്തം നാട്ടിലെത്തിയ ആ യുവകോമളന്‍ തനിക്ക് ലഭിച്ച ഈമാനിന്റെ നറുനിലാവിന്‍ വെട്ടം ഭാര്യക്കും മക്കള്‍ക്കും പകര്‍ന്നു നല്‍കി. ജീവിതത്തില്‍ ബാക്കിയായ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ തിരിച്ച് പറക്കുന്നതിന്റെ തലേ ദിവസം വര്‍ഗീയ കാപാലികരുടെ കൊലക്കത്തിക്കിരയാവുമ്പോള്‍ അല്ലാഹു സുരലോക സ്വര്‍ഗത്തില്‍ ഒരുക്കി വെച്ച മണിമാണികകള്‍ ഫൈസല്‍ കണ്ടിട്ടുണ്ടാവണം. സത്യമതം കുടുംബ മിത്രാദികളോടുള്ള നല്ല സഹവര്‍ത്തിത്വത്തിന് അവന് മുന്നില്‍ ഒരിക്കലും വിലങ്ങ് തടിയായിരുന്നില്ല. എന്നാല്‍ വര്‍ഗീയതയുടെ വിഷലിപ്തമായ രക്തക്കൊതിയന്മാര്‍ക്കൊരിക്കലും ഇസ്‌ലാമിനെയോ ഇവിടുത്തെ മതസൗഹാര്‍ദ്ദത്തെയോ വെച്ചുപൊറുപ്പിക്കാനാവുമായിരുന്നില്ല.


            ഫൈസലിന്റെ ചുടുരക്തത്തില്‍ വര്‍ഗീയത പാകി വോട്ടുകള്‍ കൊയ്യാമെന്നാണ് തല്‍പര കക്ഷികള്‍ ലക്ഷ്യം വെച്ചതെങ്കില്‍ അവര്‍ക്ക് തെറ്റ് പറ്റി. നിരക്ഷരരായ ഉത്തരേന്ത്യന്‍ ജനതയെ വഞ്ചിക്കുന്നതു പോലെ മലപ്പുറത്തിന്റെ മക്കളെ വഞ്ചിക്കാനാവില്ല. എന്ത് വില കൊടുത്തും പരസ്പര സ്‌നേഹ വിശ്വാസങ്ങള്‍ ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് മാപിളമാര്‍.
ഇന്ന് ഓരോരുത്തരും നോട്ട് മാറ്റുന്ന തിരക്കിലാണ്. ദിനേന ബാങ്കുകള്‍ക്ക് മുന്നിലെ നീണ്ട നിരയില്‍ തങ്ങളുടെ ഊഴവും കാത്ത് നില്‍ക്കുന്നതാണ് ഇപ്പോള്‍ ഓരോ ഭാരതീയന്റെയും പ്രധാന ജോലി. ഇതിനിടയില്‍ നാം പലതും മറന്നു പോവുന്നു. നജീബ് പലരുടെയും മനസ്സുകളില്‍ നിന്ന് അപ്രത്യക്ഷനായി. സാക്കിര്‍ നായിക്കിന്റെ പ്രസ്ഥാനത്തെ ഭരണകൂടം നിരോധിച്ചത് ആരും അറിഞ്ഞത് പോലുമില്ല. ഏകസിവില്‍ കോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സ്‌ക്രീനില്‍ നിന്ന് വേരോടെ പിഴുത് മാറ്റപ്പെട്ടു. സമൂഹമേ.... നാമിനിയും ഉണര്‍ന്നില്ലെങ്കില്‍ 'അവസാനം അവര്‍ എനിക്കെതിരെ തിരിഞ്ഞു, അപ്പോള്‍ എനിക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല' എന്ന കവി വചനം വീണ്ടും ആവര്‍ത്തിക്കേണ്ടി വരും. നരാധമരുടെ കരങ്ങള്‍ നെഞ്ചൂക്കോടെ മലപ്പുറത്തിന്റെ മണ്ണില്‍ വരെയെത്തിയെങ്കില്‍ നാം സൂക്ഷിക്കണം, പ്രതികരിക്കണം, നമ്മുടെ പേനകളും നാക്കുകളും വിരല്‍ തുമ്പുകളും ഇടതടവില്ലാതെ ചലിച്ച കൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ ഒരു പക്ഷേ വരും തലമുറയോട് നാം പറയേണ്ടി വരും 'മോനേ ഇവിടെ സുന്ദരമായ ജനാധിപത്യ ഭാരതം നിലനിന്നിരുന്നു എന്ന്'.....

Share:

0 comments:

Post a Comment

Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com