Friday, 18 November 2016

രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ......

'ഇനി മുതല്‍ ഭാരത് മാതാ 'ക്യു' ജയ് എന്ന് മാറ്റി വിളിച്ചാലോ?' രാവിലെ ഫെയ്‌സ്ബുക്കില്‍ കണ്ട ഒരു പോസ്റ്റ് ഇതായിരുന്നു. ഒറ്റ നോട്ടത്തില്‍ ഈ വരികള്‍ മനസ്സില്‍ നര്‍മ ബോധം നിറച്ചെങ്കിലും രാജ്യം നേരിടുന്ന പ്രതിസന്ധിയെ ഇത് എത്ര തീവ്രമായി ആവിഷ്‌കരിച്ചിരിക്കുന്നുവെന്ന് പിന്നീടാണ് ചിന്തിച്ചത്. വിപണിയില്‍ വിലസി നടന്നിരുന്ന വലിയ നോട്ടുകള്‍ ഒരു രാത്രി കൊണ്ട് വെറും പേപ്പര്‍ കഷ്ണങ്ങളായി മാറുന്ന അത്ഭുത കാഴ്ചയായിരുന്നു കഴിഞ്ഞ എട്ടിന് രാജ്യം കണ്ടത്. ആഴ്ചകളായി ഇന്ത്യന്‍ ജനത ഉണ്ണുകയും ഉറങ്ങുകയും ചെയ്യാതെ ക്യൂ നില്‍ക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന വാഗ്ദാനം ആഴ്ചകള്‍ കഴിഞ്ഞിട്ടും അങ്ങനെ തന്നെ കിടക്കുകയാണ്.

            'പാവങ്ങള്‍ സുഖമായി കിടന്നുറങ്ങുന്നു, പണക്കാരാണ് പരിഭ്രാന്തരാവുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട ജനം അധേഹത്തെ നോക്കി സഹതാപത്തോടെ ചിരിക്കുകയാണ്. സ്വസമൂഹത്തിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിയാന്‍ അങ്ങേക്ക് കഴിവില്ലാതെ പോയതില്‍ ഞങ്ങള്‍ സഹതപിക്കുന്നുവെന്ന അര്‍ത്ഥത്തില്‍. താന്‍ അധ്വാനിച്ച് സമ്പാദിച്ച പണത്തിന് വേണ്ടി ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം വരി നില്‍ക്കുന്ന നിസ്സഹായരായ പാവപ്പെട്ട ജനങ്ങളുടെ വേദന ജപ്പാനില്‍ പോയി പീപ്പി വിളിച്ച പ്രധാന മന്ത്രിക്ക് കാണാന്‍ സാധിക്കില്ല. രാജ്യം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയാണ് താനെന്ന് ലോകത്തിന് മുന്നില്‍ വിളിച്ച് കൂവുകയായിരുന്നു പ്രധാനമന്ത്രി.
നോട്ട് പിന്‍വലിച്ചതില്‍ പ്രഖ്യാപിത ലക്ഷ്യത്തോട് കൂറുണ്ടായിരുന്നുവെങ്കില്‍ മോദി ഇതിനും മുമ്പേ സ്വീകരിക്കേണ്ട ഒരുപാട് നിലപാടുകളുണ്ടായിരുന്നു, ചെയ്യേണ്ട ഒട്ടേറെ കര്‍ത്തവ്യങ്ങളുണ്ടായിരുന്നു. പ്രായോഗികമായ ഒരു രീതിയും സ്വീകരിക്കാതെ ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും വകയില്ലാത്തവരുടെ വയറ്റത്തടിച്ചാണ് ഈ പദ്ധതി നടപ്പിലാക്കപ്പെട്ടതെന്നു വേണം പറയാന്‍. അതീവ രഹസ്യമായി ആസൂത്രണം ചെയ്യപ്പെട്ടതെന്ന് അവകാശപ്പെടുന്ന പദ്ധതി പക്ഷേ പ്രധാന മന്ത്രിയുടെ ഇഷ്ടക്കാരെല്ലാം നേരത്തെ തന്നെ അറിയുകയും വേണ്ട മുന്‍കരുതലുകളെടുക്കുകയും ചെയ്തുവെന്ന വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. സംഘികളും അനുബന്ധ പ്രവര്‍ത്തകരും ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം തിരച്ചറിയുമ്പോഴാണ് ആരോപണത്തിന്റെ കടുപ്പം മനസ്സിലാവുന്നത്.
'രാജ്യ സ്‌നേഹ'ത്തിന്റെ പേരില്‍ ജനങ്ങള്‍ എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചാലും കള്ളപ്പണക്കാരും വ്യജ നോട്ടുകളുടെ അതികായരും ഇന്ത്യയില്‍ വേരറ്റ് പോവില്ല. രണ്ടായിരം രൂപയുടെ നോട്ടുകള്‍ ജനങ്ങളുടെ കയ്യിലെത്തുന്നതിന് മുമ്പ് തന്നെ വ്യാജന്‍ മാര്‍ക്കറ്റിലെത്തിയെന്ന വാര്‍ത്ത ഇതിന് ബലമേകുന്നു. കള്ളപ്പണക്കാരെല്ലാവരും സമ്പാദ്യം ചാക്കില്‍ കെട്ടി വീട്ടില്‍ സൂക്ഷിക്കുന്നവരല്ലെന്ന് മോദിയും കൂട്ടരും മനസ്സിലാക്കണമായിരുന്നു. വിദേശ ബാങ്കുകളില്‍ നിക്ഷേപങ്ങളായും സ്വര്‍ണമായും അവയിന്നും വിരാചിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വാക്കുകളില്‍ സ്ഫുരിക്കുന്ന ആത്മാര്‍ത്ഥതയുടെ ലവലേശം മനസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ മോദി ആദ്യം ചെയ്യേണ്ടിയിരുന്നത് തന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുകയായിരുന്നു. വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിച്ച് ഓരോ ഇന്ത്യന്‍ പൗരനും പകുത്ത് നല്‍കുമെന്നായിരുന്നു അന്ന് മോദി വലിയ വായില്‍ പ്രസംഗിച്ചിരുന്നത്. കള്ളപ്പണത്തിനെതിരെ താങ്കള്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ വേണ്ടി കൂടിയായിരിക്കണം മോദി ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.

നോട്ട് പിന്‍വലിച്ചതിന് ശേഷം വികാരാധീനനായി ചില പ്രസ്താവനകള്‍ നടത്തിയെന്നല്ലാതെ പദ്ധതിക്കെതിരെയും നടത്തിപ്പില്‍ വന്ന പാളിച്ചകള്‍ക്കെതിരെയും വന്ന ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ പ്രധാനമന്ത്രി ഇതുവരെ തയാറായിട്ടില്ല. മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ പണ്ട് മുതലേ അധേഹം സ്വരാജ്യത്ത് സ്വീകരിക്കുന്ന നിലപാട്.
ഈ തിരക്കിനിടയില്‍ സഹകരണ ബാങ്കുകളെ ഇല്ലായ്മ ചെയ്യാന്‍ നടത്തുന്ന നീക്കങ്ങളും കണ്ടില്ലെന്ന് നടിക്കാന്‍ വയ്യ. വന്‍കിട കുത്തക കമ്പനികളുടെ ഇഷ്ട തോഴരായ നേതാക്കള്‍ ഇതിലപ്പുറവും ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ല. കോടീശ്വരന്മാരുടെ ഭാര്യമാരുടെ മുന്നില്‍ കൂപ്പുകൈകളുമായി നില്‍ക്കുന്ന ഫോട്ടോകള്‍ ഇനിയും വരികില്ലെന്നുമില്ല.
ദിവസങ്ങള്‍ കൊഴിഞ്ഞ് പോവുന്തോറും പൊതുജനത്തിന്റെ ക്ലേശഭാരം വര്‍ധിക്കുന്നുവെന്നല്ലാതെ സ്ഥിതി ഗതികളില്‍ യാതൊരു പുരോഗതിയും കൊണ്ട് വരാന്‍ സര്‍ക്കാറിനായിട്ടില്ല. പണമില്ലാത്ത സാമ്പത്തിക വിപ്ലവത്തിനാണ് പ്രധാനമന്ത്രി തിരികൊളുത്തിയതെന്ന് എതിരാളികള്‍ വിമര്‍ശിക്കുന്നതും വെറുതെയല്ല. ഒരാള്‍ക്ക് നാലായിരം രൂപ മാറ്റിയെടുക്കാമെന്നത് പിന്നീട് നാലായിരത്തി അഞ്ഞൂറാക്കി വര്‍ധിപ്പിച്ചു, ശേഷം അത് രണ്ടായിരത്തിലേക്ക് ചുരുക്കി പ്രജകള്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. രണ്ടായിരം രൂപ കൊണ്ട് ഒരാള്‍ ആഴ്ചകള്‍ തന്റെ കുടുംബം പോറ്റുന്നതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല......

Share:

0 comments:

Post a Comment

Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com