Thursday, 20 October 2016

എന്തുകൊണ്ട് മുത്തലാഖ്?!!!

മുത്തലാഖാണിപ്പോള്‍ എല്ലാ പേനകള്‍ക്കും നാക്കുകള്‍ക്കും പഥ്യം. ഇസ്‌ലാമിനെ താറടിച്ചു കാണിക്കാനുള്ള ഏതവസരവും ആരും പാഴാക്കില്ലെന്ന സത്യം വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ നിലപാട് ആരായാനോ അതിനെ കുറിച്ച് മനസ്സിലാക്കാനോ ഒരു ബുദ്ധി ജീവിയും തയാറാവുന്നില്ലെന്നത് ഖേദകരമാണ്. മുസ്‌ലിം പൗരന്റെ ജീവ വായുവാണ് മുത്തലാഖെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സംഘ പരിവാര ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ഒരാള്‍ക്ക് യഥേഷ്ടം നടത്താന്‍ സാധിക്കുന്ന ഒന്നല്ല ത്വലാഖ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇണയുമായി ഒരു നിലക്കും ഒത്തു പോകാന്‍ സാധിക്കില്ലെന്ന് ബോധ്യമായാല്‍ മാത്രം ചെയ്യേണ്ട ഒന്നാണ് ത്വലാഖ്. വിവാഹ മോചനമല്ലാത്ത മറ്റെല്ലാ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രമേ ത്വലാഖ് ചെയ്യാവൂ എന്നാണ് ഖുര്‍ആന്‍ നിസ്‌കര്‍ഷിക്കുന്നത്. മാര്‍കിസ്റ്റ് പ്രസ്ഥാനമടക്കമുള്ള ഇസ്‌ലാമേതര പ്രത്യയ ശാസ്ത്രങ്ങള്‍ ഈ വിഷയത്തില്‍ കൈകൊണ്ടിട്ടുള്ള നിലപാടുകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നവയാണെന്ന് കാണാവുന്നതാണ്. 'ഒരു സ്ത്രീയോടുള്ള വ്യക്തിപരമായ ലൈംഗിക ദാഹം ഒരു പുരുഷന് എത്ര കാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. സ്‌നേഹം വറ്റിപ്പോയെന്നോ മറ്റൊരു പാത്രത്തിലേക്ക് തിരിഞ്ഞ് പോയെന്നോ ബോധ്യപ്പെട്ടാലുടന്‍ വിവാഹ മോചനം നടത്തുകയാണ് വേണ്ടത്' (മാര്‍കസ്, എംഗല്‍സ് തിരഞ്ഞെടുത്ത കൃതികള്‍, പേജ് 319). 'മച്ചിയായ ഭാര്യയെ എട്ട് വര്‍ഷം കഴിഞ്ഞും ചാപ്പിള്ള പ്രസവിക്കുന്നവളെ ദശവല്‍സര ശേഷവും പെണ്‍കുഞ്ഞിനെ മാത്രം പ്രസവിക്കുന്നവളെ പതിനൊന്ന് വര്‍ഷം കഴിഞ്ഞും തര്‍ക്കുത്തരക്കാരിയെ തല്‍ക്ഷണവും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യാം; ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും നല്‍കേണ്ടതില്ല' (മനുസ്മൃതി 9:81). സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഇത്തരം നിലപാടുകളെ കുറിച്ച് ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല തന്നെ.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലോകത്ത് തന്നെ ഏറ്റവും കുറവ് വിവാഹ മോചനങ്ങള്‍ നടക്കുന്നത് ഇസ്‌ലാമിക രാജ്യങ്ങളിലാണ്. വികസിത രാജ്യങ്ങളെന്നും സ്ത്രീത്വത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യവും പരിരക്ഷയും നല്‍കുന്നുവെന്നും സ്വയം മേനി നടിക്കുന്ന രാഷ്ട്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൗടുംബിക പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും നടക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.
സത്യത്തില്‍ ഇസ്‌ലാം മൂന്ന് ത്വലാഖുകളേര്‍പെടുത്തിയത് വിവാഹ മോചനങ്ങളുടെ എണ്ണം കുറക്കാനാണ്. ഒന്നും രണ്ടും ത്വലാഖുകള്‍ ചൊല്ലപ്പെട്ട ബന്ധം പിന്നീട് തുടരുന്നതിന് ഇസ്‌ലാമില്‍ വലിയ തരത്തിലുള്ള നിയമക്കുരുക്കുകളൊന്നും തന്നെയില്ല. സത്യത്തില്‍, അനുവദനീയമായ കാര്യങ്ങളില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള സംഗതിയാണെന്ന് പറഞ്ഞ് നബി (സ്വ) പരിചയപ്പെടുത്തിയ ത്വലാഖ് മുസ്‌ലിംകളുടെ ഒഴിച്ച് കൂടാനാവാത്ത കര്‍ത്തവ്യമാണെന്ന പ്രചരണങ്ങളാണിന്ന് നടന്ന് കൊണ്ടിരിക്കുന്നത്.
ഭാവി ജീവിതം സമാധാന പരമായി മുന്നോട്ട് പോവില്ലെന്ന ഉറപ്പായ മുസ്‌ലിം ദമ്പതിമാരുടെ മുന്നിലുള്ള ഏക പോംവഴിയാണ് മുത്തലാഖ്. ഒന്നും രണ്ടും ത്വലാഖുകള്‍ വേറെ വേറെയാക്കി ചെയ്യുകയും ആ സ്ത്രീയെ ബുദ്ധിമുട്ടിക്കുകയും ചെയ്യുകയാണോ വേണ്ടത്? അതോ ബന്ധം വേര്‍പെടുത്തി അവര്‍ക്ക് മാനസിക സുഖം നല്‍കുകയാണോ വേണ്ടത്?

Share:

0 comments:

Post a Comment

Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com