Thursday, 5 January 2017

പുലി കാവലിരിക്കുന്ന ദേശം

ബാവലി . . . .  പ്രകൃതി വേണ്ടതിലധികം കടാക്ഷിച്ച നാട്. കബനിയുടെ കൊച്ചോളങ്ങള്‍ സല്ലപിക്കുന്ന സുന്ദര ദേശം. ആ വശ്യതക്ക് വര്‍ണം ചാര്‍ത്തിക്കൊണ്ട് പുള്ളി മാനുകളും കാട്ടാനകളും പുലികളും ഇടക്കിടെ എത്തി നോക്കുന്നു. അതിനൊക്കെ പുറമെ സയ്യിദ് ബാവാ അലി തങ്ങള്‍ ആത്മീയ നേതൃത്വം നല്‍കുന്ന സ്വര്‍ഗ രാജ്യം. അവിടേക്ക് ഞങ്ങള്‍, ദാറുല്‍ ഹുദായുടെ ഇരുപത്തിമൂന്നാം ബാച്ചുകാര്‍ വ്യാഴാഴ്ച (31/12/15) വൈകുന്നേരം യാത്ര തിരിച്ചു, സുന്ദര ഭാവിയിലേക്കുള്ള പുതു വഴികള്‍ തേടി . . . .

 ബാവലി

വയനാടുമായും കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന കണ്ണഞ്ചിപ്പിക്കുന്ന ഒരു ഭൂപ്രദേശമാണ് ബാവലി. സുമനസ്സുകള്‍ കുടികൊള്ളുന്ന വെറും തൊണ്ണൂറ് വീടുകള്‍ മാത്രമുള്ള ഒരു കൊച്ചു മഹല്ല്. സ്‌നേഹിക്കാന്‍ മാത്രമറിയുന്നവര്‍. സര്‍വേ ആവശ്യാര്‍ത്ഥം കയറിച്ചെന്നപ്പോള്‍ സ്വന്തം മക്കളെന്ന പോലെ ഞങ്ങളെ സ്വീകരിച്ച് സല്‍കരിച്ചവര്‍ താമസിക്കുന്ന നാട്. രണ്ട് ദിവസങ്ങള്‍ കൊണ്ട് രണ്ടായിരം ദിവസങ്ങളുടെ അനുഭവങ്ങള്‍ പകര്‍ന്നു തന്ന അത്ഭുത ഭൂവിക. ഇതൊക്കെയാണ് ബാവലിയെക്കുറിച്ച് പറയുമ്പോള്‍ ഞങ്ങളുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത്.
പാലക്കാട്ടിലേയും കൊടകിലേയും കലാപങ്ങള്‍ അഭയാര്‍ത്ഥികളാക്കിയവരാണ് അവരിലധികവും. അതിന്റെ ദൈന്യത അവരുടെ മുഖത്ത് നിഴലിട്ട് കാണാം. എങ്കിലും അവര്‍ക്കാര്‍ക്കും ആരോടും പരാതിയില്ല. എല്ലാം റബ്ബുല്‍ ആലമീനായ തമ്പുരാനിലര്‍പിച്ച് അവര്‍ തങ്ങളുടെ ജീവിതം മുന്നോട്ട് നയിക്കുന്നു.

 സയ്യിദ് ബാവാ അലി തങ്ങള്‍

ബാവലിയുടെ ചരിത്രം സയ്യിദ് ബാവാ അലി തങ്ങളുടെ ചരിത്രമാണ്. ഈ സ്വര്‍ഗ ഭൂമിയുടെ ആത്മീയ നായകനാണ് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചു പോയ തങ്ങള്‍. അവിടുത്തെ സാന്നിധ്യം തന്നെ ഒരു പരിഹാരമാണ്. തങ്ങളുടെ സകല കാര്യങ്ങളിലും അവിടുത്തെ മേല്‍നോട്ടവും അനുഗ്രഹവുമുണ്ടെന്ന് ബാവലിക്കാര്‍ ഉറച്ച് വിശ്വസിക്കുന്നു. ജീവിച്ചിരിക്കുന്നവരെപ്പോലെ തങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളെയും ഇപ്പോഴും നിയന്ത്രിക്കാറുണ്ടെന്ന് പറയുമ്പോള്‍ മഹല്ല് സെക്രട്ടറി ശറഫുക്കയുടെ മുഖത്ത് ആത്മസായൂജ്യം ഒരായിരം വര്‍ണ രാജികള്‍ വിരിയിച്ചിരുന്നു.
'പിള്ള'യായിരുന്നു ആ സ്വപ്‌നം കണ്ടത്. ബാവലിയിലെ ചീനിയുടെയും ഈട്ടിയുടെയും ഇടയില്‍ ബാവാ അലി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്ന സ്വപ്നം. അവിടുന്ന് സ്വപ്‌നത്തില്‍ ഒരു നിര്‍ദേശം കൂടി നല്‍കി അമുസ്‌ലിമായ പിള്ളക്ക്. 'ഇനി ഒരുപാട് കാലം കഴിഞ്ഞാല്‍ ഇവിടേക്ക് മുസ്‌ലിം കുടുംബങ്ങള്‍ വരും ആ സമയത്ത് മഖാമിന്റെ പരിപാലനം അവര്‍ക്ക് കൈമാറണം' എന്നായിരുന്നു അത്.
ബാവലി തങ്ങളെപ്പറ്റി പറയുമ്പോള്‍ ആയിരം നാവാണ് ബാവലിക്കാര്‍ക്ക്. അവിടുത്തെ കറാമത്തുകളും അനുബന്ധ സംഭവങ്ങളും വിവരിക്കുമ്പോള്‍ അവര്‍ വികാരാധീനരാവുന്നത് ഞങ്ങള്‍ കണ്ടു. തങ്ങളുടെ സകല സംരംഭങ്ങള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നത് അവിടുത്തെ സാന്നിധ്യമാണെന്ന് പറയുമ്പോള്‍ അവരുടെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയരുന്നത് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. ബാവലിക്കും തങ്ങളുടെ മഖാമിനും ഇപ്പോഴും ഒരു പുലി കാവലിരിക്കാറുണ്ടെന്ന് വിവരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ ആത്മാഭിമാനത്തിന്റെ തിരയിളക്കം ഞങ്ങള്‍ നേരില്‍ കണ്ടു.
*****


ഞങ്ങളെത്തുമ്പോള്‍ ശറഫുക്കയും കൂട്ടരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഉടന്‍ തന്നെ 22 ഡിഗ്രിയിലേക്ക് താഴ്ന്ന, തണുത്ത വെള്ളത്തില്‍ വുളു എടുത്ത് നിസ്‌കാരം. അതു കഴിഞ്ഞ് ഗംഭീരന്‍ മട്ടന്‍ മന്തി. പിന്നെ ഞങ്ങള്‍ നടന്നു, ബാവലിക്കാരുടെ അഭയ കേന്ദ്രമായ സയ്യിദരുടെ തിരു ഹദ്‌റത്തിലേക്ക്, ഈ യാത്ര സഫലമാക്കിത്തരണേയെന്ന് അഹദവനോട് കേണപേക്ഷിക്കാന്‍.
*****
വെള്ളിയാഴ്ച പകലുദിച്ചത് തഹജ്ജുദിനു വേണ്ടിയുള്ള വിളിയാളത്തോടു കൂടെയായിരുന്നു. ഖിറാഅത്തിനു ശേഷമുള്ള 'ഹര്‍ഫേ ആഗാസ്' ഖുര്‍ആനിന്റെ പുതുവായന തേടിയുള്ള യാത്രയായിരുന്നു. ജംശാദ് ഹുദവിയുടെ 'മഹ്ഫിലെ അന്‍ജും' കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ വ്യത്യസ്ത ശരീരങ്ങളില്‍ ജീവിക്കുന്ന ഒരു ആത്മാവായി മാറിയിരുന്നു. 'ഖുദ് കീ തലാഷ്' സ്വന്തത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമായിരുന്നു. സി.എച്ച്. ഉസ്താദും ബാപ്പുട്ടി ഹാജിയുമെല്ലാം ആസിഫ് വാഫിയുടെ നാവില്‍ നിന്ന് ഉതിര്‍ന്ന് വീണപ്പോള്‍ ഞങ്ങളുടെ കര്‍ണപുടങ്ങള്‍ അവയോരോന്നും ആവാഹിച്ചെടുത്ത് ഹൃദയത്തിലേക്ക് കൈമാറി, സമുദായ നന്മ ലക്ഷ്യമാക്കിയുള്ള പ്രവൃത്തികളില്‍ സജീവമാവുമെന്ന് ഓരോരുത്തരും തീരുമാനിച്ച നിമിഷങ്ങള്‍. ബാവലിയെ തഴുകിത്തലോടി കടന്നു പോവുന്ന കബനിയിലേക്ക് എടുത്തു ചാടുമ്പോള്‍ ഞങ്ങളുടെ അടിമുടി വിറച്ചു. സ്‌നേഹ വായ്‌പോടെയുള്ള കബനിയുടെ തലോടല്‍ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. ജുമുഅക്ക് ശേഷമുള്ള മശ്ഹൂര്‍ തങ്ങളുടെ പ്രഭാഷണമായിരുന്നു അന്ന് ഖുതുബയെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ശേഷം ഞങ്ങള്‍ കബനിയുടെ ഓരങ്ങള്‍ പറ്റി കാടിനുള്ളിലൂടെ നീങ്ങി. കുഞ്ഞോളങ്ങളോട് കിന്നാരം പറയുന്ന മരങ്ങളുടെ നിഴലിലിരുന്ന് 'ഗുംശുദാ യാദേന്‍' ഓര്‍ത്തെടുത്തപ്പോള്‍ മനസ്സകങ്ങളില്‍ തളം കെട്ടിക്കിടന്നിരുന്ന ദുഃഖാര്‍ത്ഥ നിമിഷങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഒഴുകിപ്പോവുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.

2016 ല്‍ കോളേജിലിറക്കിയ സ്പെഷ്യല്‍ പേജ്

സ്വയം തിരിച്ചറിഞ്ഞ ഞങ്ങള്‍, ഞങ്ങളെ സ്വീകരിച്ച സുമനസ്സുകളെ നേരില്‍ കണ്ടറിയാന്‍ യാത്രയായി. സ്വന്തം മക്കളെപ്പോലെ അവര്‍ ഞങ്ങളെ സ്വീകരിച്ചു, പറയുന്ന ഓരോ കാര്യങ്ങളും സാകൂതം ശ്രവിച്ചു, ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കി, ശനിയാഴ്ച വൈകുന്നേരം ഞങ്ങള്‍ നടത്തുന്ന റബീഅ് പ്രോഗ്രാമിലേക്ക് ഞങ്ങള്‍ നല്‍കിയ ചോദ്യാവലിയുടെ ഉത്തരങ്ങളുമായി വരുമെന്ന് സസ്‌നേഹം ഉറപ്പു നല്‍കി. അവസാനം ഞങ്ങളെ യാത്രയാക്കുമ്പോള്‍ നിങ്ങള്‍ ഇനിയും വരണം, നിങ്ങള്‍ക്ക് ഈ നാടിനു വേണ്ടി പലതും ചെയ്യാന്‍ സാധിക്കും, ഞങ്ങളെ മറക്കരുത് എന്ന സ്‌നേഹ വായ്‌പോടെയുള്ള ആവശ്യപ്പെടലുകള്‍ ഞങ്ങളെ ഉത്തേജിതരാക്കി. ഇല്ല, ബാവലിയെ അങ്ങനെ മറക്കാന്‍ ഞങ്ങള്‍ക്കാവില്ല, ഇനിയും വരണം പരമ ശുദ്ധര്‍ ജീവിക്കുന്ന ഈ സുന്ദര ഭൂമികയിലേക്ക്, ഇവിടുത്തെ കുറവുകള്‍ പരിഹരിക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുമെന്ന പ്രതിജ്ഞ ഓരോരുത്തരും അവരറിയാതെ തന്നെ എടുത്തു കഴിഞ്ഞിരുന്നു.
അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ പലര്‍ക്കും പലതും പറയാനുണ്ടായിരുന്നു, ചിലരുടെ കണ്‍തടങ്ങളെന്ന അണക്കെട്ട് പൊട്ടിച്ച് ബാഷ്പകണങ്ങള്‍ ചാലിട്ടൊഴുകി. അപ്പോഴും മുനീര്‍ ഉസ്താദടക്കമുള്ളവര്‍ പറയുന്നുണ്ടായിരുന്നു ബാവലി തങ്ങളുടെ ലിസ്റ്റില്‍ പെട്ടു കഴിഞ്ഞെന്ന്.
മുനീര്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ 'സിതാരോന്‍ കെ ആഗെ' ഇരിക്കുമ്പോള്‍ വിണ്ണിലെ താരകങ്ങള്‍ ഇറങ്ങി വന്ന് ഞങ്ങളോട് പറഞ്ഞു, 'പോരൂ ഞങ്ങളോടു കൂടെ, നിങ്ങളുടെ ലക്ഷ്യങ്ങള്‍ ഞങ്ങളോളം ഉയര്‍ന്നതാണെങ്കില്‍' എന്ന്. ഭക്ഷണ ശേഷമുള്ള 'ക്യംപ് ഫെയറില്‍' കത്തിയാളുന്ന അഗ്നിയെ സാക്ഷിയാക്കി ഞങ്ങള്‍ ആടുകയും പാടുകയും ചെയ്തു. മനസ്സിലും ശരീരത്തിലും കട്ടപിടിച്ചിരുന്ന ധൂമകേതുക്കള്‍ ആ ചൂടില്‍ ഉരുകിയൊലിച്ച് പോയി.
ശനിയാഴ്ചയിലെ 'ഹര്‍ഫെ ആഗാസ്' ഖുര്‍ആനികായത്തുകളുടെ അര്‍ത്ഥങ്ങളുടെ പുതു വായനയായിരുന്നു. ചിന്തകളും ചര്‍ച്ചകളും പൊടി പൊടിച്ചു. 'ആവോ കേലോ കേല്‍' എന്ന വിളിയാളം വന്നപ്പോഴേക്കും ഉസ്താദുമാരടക്കമുള്ളവര്‍ പ്രവിശാലവും പ്രൗഢവുമായ ഗ്രൗണ്ടിലെത്തിയിരുന്നു. ശേഷമുള്ള ജലക്രീഢ ആസ്വദിച്ച് 'സിന്ദഗി കാ സഫര്‍' ആരംഭിച്ചു. ജീവിതത്തില്‍ നിന്നും അറുത്തു മാറ്റപ്പെട്ട മരത്തടികളില്‍ ആസനസ്ഥരായി ഞങ്ങള്‍ ജീവിതത്തിന്റെ വ്യത്യസ്തമായ അര്‍ത്ഥ തലങ്ങളിലേക്ക് ജംശാദുസ്താദിന്റെ കൂടെ സഞ്ചരിച്ചു.
ശംസു സാറിന്റെ കൂടെ കുറുവാ ദ്വീപിലേക്ക് പോവുമ്പോള്‍ ഞങ്ങള്‍ ഒരു പാട് മനക്കോട്ടകള്‍ കെട്ടിയിരുന്നു. ഘടികാര സൂചികള്‍ കുറുവാ ദ്വീപിന് മുന്നില്‍ അപ്രതിരോധ്യമായൊരു കോട്ട കെട്ടി. 'അതിന് നമ്മെ നഷ്ടപ്പെട്ടിരിക്കുന്നു' എന്ന സാറിന്റെ ചിരി പടര്‍ത്തിയ പ്രസ്താവനയോടെ ദ്വീപിനു പുറത്തുള്ള പുഴയോരത്ത് ഞങ്ങള്‍ ക്ലാസാരംഭിച്ചു. 'യാറോന്‍ കെ യാര്‍' യഥാര്‍ത്ഥ സുഹൃത്തിനെ ഞങ്ങള്‍ക്ക് മുന്നില്‍ വരച്ചിട്ടു. സാറിന്റെ തനതു ശൈലി ഞങ്ങളെ അനുഗമിച്ച വാഫി ഉസ്താദിനും ശിഹാബ്ക്കക്കും ഫൈസല്‍ക്കക്കും നവ്യാനുഭവമായിരുന്നു.
റബീഅ് പ്രോഗ്രാമിലെ ഖത്വീബിന്റെ സാന്നിധ്യവും പി.ആറിന്റെ കൊച്ചനുജന്റെ പാട്ടും ശ്രദ്ധേയമായി. നല്ലവരായ നാട്ടുകാരെ ആവേശക്കൊടുമുടിയിലേക്കുയര്‍ത്തിയ ക്വിസ് പ്രോഗ്രാം റിസള്‍ട്ടും സഹ്‌റത്തുല്‍ ഉലൂം അറബിക് കോളേജിന് ഞങ്ങള്‍ സമ്മാനിച്ച മൊമെന്റോയും അവരുടെ ഹൃദയങ്ങള്‍ ഏറ്റു വാങ്ങി. അനുവാചകരെ മദീനയുടെ തെരുവീഥിയിലേക്കാനയിച്ച് നടന്ന ബുര്‍ദഃയോടെ രണ്ടു ദിവസത്തെ ഞങ്ങളുടെ 'കാരവാന്‍സി' ന് തിരശ്ശീല വീണു.
*****
പിന്നീട് യാത്ര പറച്ചിലുകളുടെ നിമിഷങ്ങളായിരുന്നു. ഇത്രയും കാതങ്ങള്‍ താണ്ടി വരേണ്ടിയിരുന്നില്ലെന്ന് ചിന്തിച്ച നിമിഷങ്ങള്‍. എപ്പോഴും കൂടെ നടന്ന് സഹായ സഹകരണങ്ങള്‍ ചെയ്തു തന്ന ശറഫുക്കയോടും സൈതാലിക്കയോടും ദുആ വസ്വിയ്യത്തോടെ യാത്ര പറയുമ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി. ആ വേദന കൊണ്ടായിരിക്കാം മരം കോച്ചുന്ന ആ തണുപ്പിലും ചുടു ബാഷ്പ കണങ്ങള്‍ കൂട്ടിപ്പിടിച്ച കൈകളിലേക്ക് ഊര്‍ന്നിറങ്ങിയത്. ഒടുവില്‍ മൂന്നു ദിവസം വെച്ചു വിളമ്പിത്തന്ന യൂസുഫ്ക്കയോടും ഉപദേശ നിര്‍ദേശങ്ങളുമായി ഞങ്ങളുടെ കൂടെ നടന്ന ഖത്വീബുസ്താദിനോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇനിയും കാണണമെന്ന ഹൃദയത്തിന്റെ തുടിപ്പ് ഞങ്ങളെ വിവശരാക്കി. അവസാനം, ഞങ്ങളുടെ മനസ്സിന്റെ വേദന അറിഞ്ഞിട്ടെന്നോണം ഒരു ഞെരങ്ങല്‍ ശബ്ദത്തോടെ വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴും ഖത്വീബുസ്താദ് ഞങ്ങളെ നോക്കി കൈ വീശുന്നുണ്ടായിരുന്നു...





ബാവലിയില്‍ നടന്ന ക്ലാസ് ക്യാമ്പിനെ കുറിച്ച് 2016 ജനുവരിയില്‍ എഴുതിയത്.

Share:

0 comments:

Post a Comment

Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com