• കുത്തിവര

    www.kuthi-vara.blogspot.in കുത്തിവര, ഒരു വിദ്യാര്‍ത്ഥിയുടെ വിചാരപ്പെടലുകള്‍.................
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിചാരണകള്‍..............
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ചിന്തകള്‍.................

Tuesday, 6 November 2018

ഇസ്‌ലാം: മാനവിക മതം

            കോടാനുക്കോടി ജീവനുകള്‍ അധിവസിക്കുന്ന പ്രവിശാലമായ ഈ പ്രപഞ്ചത്തിലെ ഏറ്റവും വ്യത്യസ്തനും ആദരണീയനുമായ ജീവിയാണ് മനുഷ്യന്‍. ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സവിശേഷ കഴിവാണ് അവനെ വ്യത്യസ്തനാക്കുന്നത്. ഈ വ്യത്യസ്തത അവന്റെ ജീവിത സാഹചര്യങ്ങളിലും സാമൂഹ്യ ജീവിതത്തിലും പ്രകടമാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജീവിത സാഹചര്യങ്ങളിലല്ല മനുഷ്യന്‍ ഇന്ന് ജീവിക്കുന്നത്. അവന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും സദാ മാറ്റങ്ങള്‍ക്ക് വിധേയപ്പെടുന്നു. എന്നാല്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിംഹം ഇര പിടിച്ചിരുന്ന അതേ രിതിയില്‍ തന്നെയാണ് ഇന്നത്തെ സിംഹവും ഇര തേടുന്നതും പിടിക്കുന്നും ഉപയോഗിക്കുന്നതും, നൂറ്റാണ്ടുകള്‍ക്ക് ശേഷവും അതില്‍ മാറ്റമൊന്നും ഉണ്ടാവാന്‍ പോവുന്നില്ല.




മനുഷ്യന്‍
            സ്വന്തത്തെ കുറിച്ചും തന്റെ ചുറ്റുപാടുകളെ കുറിച്ചും ചിന്തിക്കുന്ന ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ മനുഷ്യന് ഈ പ്രപഞ്ചത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ അനവധിയാണ്. കൂടെ അധിവസിക്കുന്ന മനുഷ്യരോടും അവനോട് തന്നെയും ഉള്ള അവന്റെ കടപ്പാടുകളാണ് മാനവികത എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മാനവികതയുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാവാന്‍ മനുഷ്യന്‍ ആരാണ് എന്ന് മനസ്സിലാക്കണം. ഇന്നോളമുള്ള തത്വചിന്തകര്‍ ശ്രമിച്ചതും ശ്രമിച്ചു കൊണ്ടിരിക്കുന്നതും ആരാണ് മനുഷ്യന്‍, അവന്റെ അസ്ഥിത്വം എന്താണ് അവന്റെ ഉത്തരവാദിത്തങ്ങള്‍ എന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ്. മനുഷ്യന് അല്ലെങ്കില്‍ മാനവികതക്ക് തൃപ്തികരമായ ഒരു വ്യാഖ്യാനം നല്‍കാന്‍ ഒരു ചിന്തകനും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. മനുഷ്യനെ കുറിച്ചുള്ള വ്യാഖ്യാനങ്ങളെ പ്രധാനമായും നാലായി സംഗ്രഹിക്കാം:
            ഇതര പ്രാപഞ്ചിക പ്രതിഭാസങ്ങളെ പോലെ ഒരു പ്രതിഭാസം മാത്രമാണ് മനുഷ്യന്‍ എന്ന് വാദിക്കുന്നവരായിരുന്നു ഗ്രീക്ക് ചിന്തകരും ഫ്രഞ്ച് അസ്തിത്വവാദികളും. ലോക ഗതി നിര്‍ണയിക്കുന്നതില്‍ അവന്റെ തെരെഞ്ഞെടുപ്പുകള്‍ക്കോ തീരുമാനങ്ങള്‍ക്കോ ഒരു സ്വാധീനവുമില്ല എന്ന് അവര്‍ സമര്‍ഥിച്ചു.
            ആത്മാവും ശരീരവും ഉള്ള ഒരു ജീവി എന്നതൊഴിച്ചാല്‍ മനുഷ്യാസ്ഥിത്വത്തിന് വലിയ അര്‍ത്ഥങ്ങളൊന്നും ഇല്ല എന്ന ചിന്താഗതിയാണ് മനുഷ്യനെ കുറിച്ചുള്ള മറ്റൊരു ദര്‍ശനം. ചിത്ത സ്വാതന്ത്ര്യ നിഷേധികള്‍ (determinist) ആയിരുന്നു ഈ വാദം ഉന്നയിച്ചത്.
            മനുഷ്യാസ്ഥിത്വത്തിന്റെ നിര്‍വചനം സാധ്യാമാവുക സാമൂഹത്തെ നിര്‍വചിക്കുന്നതിലൂടെ മാത്രമാണെന്നാണ് മറ്റു ചിലര്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. സമൂഹത്തിന്റെ ഒരു ഭാഗം എന്നതിലുപരി അവന്റെ അസ്ഥിത്വം അപൂര്‍ണമാണെന്ന് അവര്‍ സിദ്ധാന്തിച്ചു.
ദൈവവുമായുള്ള മാനവന്റെ ബന്ധം നിരാകരികരിക്കുന്ന നിലപാടാണ് ആധുനിക പാശ്ചാത്യ ചിന്തകര്‍ സ്വീകരിച്ചത്. ഭൗതികതക്കപ്പുറത്തുള്ള ലോകത്തെ നിഷേധിക്കുന്നതിലൂടെ അവന്റെ ജീവിത ലക്ഷ്യവും സഹജീവികളോടുള്ള ഉത്തരവാദിത്തവും മൂല്യ ശോഷണം നേരിടുന്നുവെന്നതാണ് സത്യം.
            യഥാര്‍ത്ഥത്തില്‍, ചിന്താലോകത്ത് ആധിപത്യം നേടിയ ഈ വാദഗതികളെല്ലാം തന്നെ മനുഷ്യനില്‍ അടങ്ങിയിരിക്കുന്ന വലിയ ഒരു മൂല്യത്തെ വിലകുറച്ച് കാണുന്നു. മനുഷ്യനാവുക എന്നാല്‍ കേവലം ഭൗതികതയുടെ ഭാഗമാവുക എന്നാണ് ഇവയോരോന്നും സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. മാനവ സമൂഹത്തിന്റെ ആത്മ ചോതനയെ ചോദ്യം ചെയ്തതാണ് ലോകം ഇന്നനുഭവിക്കുന്ന മൂല്യച്യുതിയുടെ ഏറ്റവും വലിയ കാരണം. തനിക്ക് സ്വയം നിര്‍വചിക്കാന്‍ സാധിക്കുമെന്ന മനുഷ്യന്റെ മിഥ്യാധാരണയാണ് ഈ പരിതഃസ്ഥിതിയിലേക്ക് അവനെ തള്ളിയിട്ടതെന്ന് വ്യക്തം. ശരീരത്തന്റെയും മനസ്സിന്റെയും ആകെത്തുകയായ മനുഷ്യന് ഭൗതിക വിഭവങ്ങള്‍ക്ക് പുറമെ മാനസിക ഉന്മേശത്തിനുതകുന്ന ആത്മീയ വിഭവങ്ങള്‍ കൂടി അത്യാവശ്യമാണെന്നതാണ് വാസ്തവം. ഇതിനുതകുന്ന മൂല്യങ്ങള്‍ ആവിഷ്‌കരിക്കാനും അവ നടപ്പിലാക്കാനും ഏറ്റവും അനുയോജ്യന്‍ അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവം മാത്രമാണ്.

ദൈവം
പ്രത്യക്ഷത്തില്‍ ഒരു നിയന്ത്രകനുമില്ലാതെ ഏറെ സങ്കീര്‍ണമായ ഒട്ടേറെ പ്രക്രിയകള്‍ അനുസ്യൂതം ലോകത്ത് നടന്നു കൊണ്ടിരിക്കുന്നു. ഇവയൊന്നും വെറുതെ ചലിക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ അല്ല. കൃത്യമായ ആസ്രൂത്രണവും ക്രിയാത്മകതയും അവയുടെ പിന്നിലുണ്ട്. കേവലം ശാസ്ത്രീയ പഠനങ്ങള്‍ കൊണ്ടോ ഭൗതികതയിലധിഷ്ഠിതമായ തത്വശാസ്ത്രത്തിനോ അവയെ വിവരിക്കാനോ അവക്ക് തൃപ്തികരമായ മറുപടി പറയാനോ സാധ്യമല്ല. ഇതെല്ലാം ആസൂത്രണം ചെയ്ത് സൃഷ്ടിച്ച് പരിപാലിക്കുന്ന പ്രപഞ്ച നാഥനിലുള്ള വിശ്വാസത്തിന് മാത്രമേ അവയെ യഥാവിധം നോക്കിക്കാണാനും നിര്‍ധരിക്കാനും വിവരിക്കാനും സാധ്യമാവൂ.



മതം
മനുഷ്യന്റെ ഇടപെടലുകളില്ലാതെ അതിസങ്കീര്‍ണമായ ലോകത്തെയും മനുഷ്യ ഘടനയെയും രൂപീകരിച്ച സൃഷ്ടാവ് തന്നെ മാനവ കുലത്തിന്റെ ജീവിത ശൈലി എങ്ങനെയായിരിക്കണമെന്ന് വിവരിച്ചിട്ടുണ്ട്. അവന്റെ ആത്മീയ ഭൗതിക ആവശ്യങ്ങളെ കൃത്യമായി അറിയുകയുന്നത് അവനെ സൃഷ്ടിച്ച് സംവിധാനിച്ചവന്‍ മാത്രമാണ്. മാനവ സമൂഹത്തിന്റെ ഭൗതികവും ആത്മീയവും മാനവികവുമായ ആവശ്യങ്ങളുടെ നിവൃത്തിക്ക് വേണ്ടി സൃഷ്ടാവ് നല്‍കിയ ജീവിത വ്യവസ്ഥയാണ് മതം. ലോകത്ത് ഇന്നോളം കഴിഞ്ഞ് പോയിട്ടുള്ള മുഴുവന്‍ മതങ്ങളും മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ള ആഹ്വാനമായിരുന്നുവെന്ന് കാണാം. സത്യത്തിനു വേണ്ടി നിലകൊള്ളണമെന്നും അപരനെ ബഹുമാനിക്കണമെന്നും പഠിപ്പിച്ചവയായിരുന്നു അവ. അതു കൊണ്ടാണ് മുഴുവന്‍ മതങ്ങളും ഒരേ ഉറവിടത്തില്‍ നിന്നുള്ളവയാണെന്ന് മതതാരതമ്യ പണ്ഡിതര്‍ വിശദീകരിച്ചത്. എന്നാല്‍ ഉത്ഭവ സമയത്തുള്ള പ്രഭയും പ്രഭാവവും നഷ്ടമാവുകയും അവ ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യങ്ങള്‍ ശോഷിക്കുകയും തല്‍പര കക്ഷികള്‍ അവയെ കമ്പോള വത്കരിക്കുകയും ചെയ്തപ്പോഴാണ് മതം മാനവികതക്കെതിരാണെന്ന വാദം ശക്തി പ്രാപിച്ചത്.
ഇന്ന് നിലവിലുള്ള മതങ്ങളില്‍ ദിവ്യത്വം സ്വയം അവകാശപ്പെടുന്നതും അത് തെളിയിക്കാന്‍ സാധിച്ചിട്ടുള്ളതും ഇസ്‌ലാമിന് മാത്രമാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട അതിന്റെ ജൈത്ര യാത്ര, ചരിത്രത്തിന്റെ ക്രൂരമായ പീഡനങ്ങള്‍ പലപ്പോഴും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കില്‍ പോലും, ഇപ്പോഴും ഭാവഭേദമില്ലാതെ തുടരുന്നു. ഭൂലോകത്ത് മനുഷ്യവാസം തുടങ്ങിയ അന്നു മുതല്‍ തന്നെ ഇസ്‌ലാമിന്റെ ദൗത്യവും തുടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ആദ്യ മനുഷ്യന്‍ ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള മുഴുവന്‍ പ്രവാചകന്മാരും 'അല്ലാഹുവിന് വേണ്ടിയുള്ള സമ്പൂര്‍ണ സമര്‍പണ'ത്തിനുള്ള ആഹ്വാനം ചെയ്തവരായിരുന്നു. ഇസ്‌ലാം എന്നത് ഏതെങ്കിലും പ്രത്യേക വര്‍ഗത്തിന്റെയോ സമൂഹത്തിന്റെയോ ജാതിയുടെയോ പേരല്ല. മാനവരാശിയുടെ മുഴുവന്‍ മോചനത്തിന്റെ പ്രകാശനമായ ഖുര്‍ആനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുക എന്ന് മാത്രമാണ് അതിന്റെ അര്‍ത്ഥം.

മാനവികത
'മനുഷ്യന്റെ സ്വഭാവം മനുഷ്യത്വമാണ്. പശുവിന്റെ സ്വഭാവം പശുത്വമെന്ന പോലെ' എന്ന് ശ്രീനാരായണ ഗുരു പറഞ്ഞ് വെച്ചിട്ടുണ്ട്. മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കുന്ന മനുഷ്യത്വമാണ് യഥാര്‍ത്ഥത്തില്‍ മാനവികത. തന്നെപ്പോലെ മറ്റുള്ളവരുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും അംഗീകരിക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ മാനവികതയുടെ അര്‍ത്ഥം പൂര്‍ണമാവൂ. പരസ്പരം സഹകരിച്ചും മനസ്സിലാക്കിയും മൂല്യാധിഷ്ടിത ജീവിതം നയിക്കുന്ന സമൂഹമാണ് മാനവികതയുടെ ഉന്നതമൂല്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന സമൂഹം.



ഇസ്‌ലാം
            ആറാം നൂറ്റാണ്ടിന്റെ ഇരുണ്ട അറേബ്യന്‍ ഊഷര ഭൂമിയില്‍ മാനവികതയുടെ വിത്ത് വിതച്ച് ഫലം കൊയ്താണ് ഇസ്‌ലാം അതിന്റെ ജൈത്ര യാത്ര തുടങ്ങുന്നത്. ഒട്ടകത്തിന്റെ മൂക്കു കയറിന്റെ പേരില്‍ വര്‍ഷങ്ങളോളം കലഹിച്ചിരുന്ന ഒരു സമൂഹത്തിന് മനുഷ്യന്‍ ആരാണെന്നും അവന്റെ വിലയെന്താണെന്നും പഠിപ്പിച്ചത് ഇസ്‌ലാമായിരുന്നു. കണ്ടാല്‍ പരസ്പരം കത്തി കുത്തിയിറക്കുന്നതില്‍ നിന്നും ആലിംഗനം ചെയ്യുന്ന തലത്തിലേക്ക് സാമൂഹത്തെ പരിവര്‍ത്തിപ്പിച്ചത് ഇസ്‌ലാമാണ്.
            ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം, എല്ലാ കാര്യങ്ങളെയും പോലെ തന്നെ, പരസ്പര സഹാനുഭൂതിക്കും അതിരുകളുണ്ട്. സമൂഹത്തിന്റെ ഭദ്രതയെയും കെട്ടുറപ്പിനെയും ബാധിക്കുന്ന തിന്മകളെ നിര്‍മാര്‍ജനം ചെയ്യാനാവശ്യമായ നടപടികളും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. സഹജീവിയുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചവന് ഭൂലോകത്ത് വാഴാനവകാശമില്ലെന്നതാണ് ഇസ്‌ലാമികാധ്യാപനം. ഇത്തരം ദര്‍ശനങ്ങളിലൂടെ മുഴുവന്‍ മനുഷ്യരും അപരനെ സ്‌നേഹിക്കുന്നവനും അവന്റെ ജീവനെയും സ്വത്തിനെയും ബഹുമാനിക്കുന്നവനുമാവണമെന്ന് ഇസ്‌ലാം പറയുന്നു.
            ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടിപ്പെന്ന് മനുഷ്യനെ വിശേഷിപ്പിക്കുന്ന ഖുര്‍ആന്‍ അവന് മാലാഖയെക്കാള്‍ ഔന്നിത്യം നേടാനാവുമെന്ന് ആദമിന് സുജൂദ് ചെയ്യാന്‍ കല്പിക്കുന്നതിലൂടെ വിളിച്ച് പറയുന്നു. തന്റെ പ്രവര്‍ത്തികളുടെ തെരെഞ്ഞെടുപ്പിനുള്ള (ഇഖ്തിയാര്‍/കസ്ബ്) അവകാശം നല്‍കുന്നതിലൂടെ അവന്‍ സര്‍ഗശേഷിയുള്ളവനാണെന്ന് ഖുര്‍ആന്‍ വാഴ്ത്തുന്നു.

വിശ്വാസം
            ഈ ലോകത്തെയും അതിലുള്ള സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകനായ ദൈവത്തിലുള്ള അടിയുറച്ച വിശാസമാണ് ഇസ്‌ലാമിന്റെ കാതല്‍. തന്റെ ഓരോ അടക്കവും ഒതുക്കവും അറിയുകയും അതില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്ന ഒരു അജയ്യ ശക്തിയിലുള്ള വിശ്വാസം ഓരോ മനുഷ്യനും സുരക്ഷിത ബോധം നല്‍കുന്നു. തന്റെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിവുള്ള ഒരാളാണ് തന്റെ യജമാനന്‍ എന്ന തിരിച്ചറിവ് മനുഷ്യനെ കര്‍മ നൈരന്തര്യത്തിലേക്ക് നയിക്കുന്നു.
            കുറേ കാലം ജീവിച്ച് മണ്ണിനോട് ചേരുക മാത്രമല്ല അതിന് ശേഷം ഇഹലോകത്തിലെ കര്‍മ ഫലം അനുഭവിക്കേണ്ട പരലോകം കൂടി അനുഭവിക്കേണ്ടതുണ്ടെന്ന വിശ്വാസം മനുഷ്യനെ സത്പാന്ഥാവിലേക്ക് നയിക്കുന്നു. അന്യനെ ഉപദ്രവിക്കാതെ അവന്റെ ദുഃഖത്തില്‍ പങ്കാളിയായി അല്ലാഹുവിലേക്കടുക്കാനുള്ള ഖുര്‍ആന്റെ ആഹ്വാനം ശിരിസ്സാ വഹിക്കാന്‍ ഓരോരുത്തരും തയാറാവുന്നു.



സാമൂഹ്യ ക്രമം
മാനവ സമൂഹ ഏകോദര സഹോദരങ്ങളാണെന്നാണ് ഇസ്‌ലാമിന്റെ ദര്‍ശനം. ദൈവ ഭക്തി കൊണ്ട് മാത്രമേ ഏതൊരാള്‍ക്കും ഔന്നിത്യം നേടാന്‍ സാധിക്കൂ എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. അങ്ങനെ പരസ്പര സംഘട്ടനമില്ലാത്ത ജാതീയമോ വര്‍ഗീയമോ ആയ വേര്‍തിരിവുകളില്ലാത്ത, ഭൂരിപക്ഷത്തിന് പോലും മറ്റുള്ളവരുടെ അവകാശത്തിന് നേരെ വിരലുയര്‍ത്താന്‍ സ്വാതന്ത്ര്യമില്ലാത്ത, ദേശീയതക്കോ ഗോത്ര മഹിമക്കോ മാനവികതക്ക് മേല്‍ സ്ഥാനമില്ലാത്ത ഒരു സമൂഹ നിര്‍മിതിക്ക് വേണ്ടിയുള്ള ആഹ്വനമാണ് ഇസ്‌ലാം. സമ്പത്ത് ചില ധനികരുടെ മാത്രം കുത്തകയല്ലെന്നും അത് പാവപ്പെട്ടവന്റെ അവകാശവുമാണെന്ന് പഠിപ്പിച്ച ഇസ്‌ലാം മാനവിക മൂല്യങ്ങള്‍ക്ക് നല്‍കിയ സ്ഥാനം വലുതാണ്.
            ഇസ്‌ലാം ലോകത്തിന് മുന്നില്‍ സമര്‍പിച്ച ധാര്‍മിക മൂല്യങ്ങളും മാനവികതക്ക് വേണ്ടി നിലകൊള്ളുന്നതാണ്. അപരന്റെ മനസ്സില്‍ ഭയം നിറക്കുന്ന യാതൊന്നും ഒരാളില്‍ നിന്നും ഉണ്ടാവരുതെന്നാണ് ഇസ്‌ലാമികാധ്യാപനം.






           ചുരുക്കത്തില്‍, ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു ലോകത്തിന് സമര്‍പിച്ച ഇസ്‌ലാമിന് മാത്രമേ മാനവികതയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തിലേക്ക് മനുഷ്യ കുലത്തെ നയിക്കാന്‍ സാധിക്കൂ. ഇസ്‌ലാം അതിന്റെ സമഗ്രമായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ധാര്‍മിക വീക്ഷണങ്ങളിലൂടെ ലോകത്തെ വിശ്വ മാനവികതയിലേക്ക് നയിക്കുന്നു. അതുകൊണ്ടായിരിക്കാം ആധുനിക മാനവികതാ സിദ്ധാന്തങ്ങള്‍ ഇസ്‌ലാമിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ജോര്‍ജ് മഖ്ദിസി നിരീക്ഷിച്ചത്.
            മാനവിക മൂല്യങ്ങളില്‍ നിന്നകന്ന മതസമൂഹത്തോടും പൗരോഹിത്യത്തോടുമുള്ള വിയോജിപ്പില്‍ നിന്നും ഊര്‍ജം കൊണ്ട പ്രത്യയ ശാസ്ത്രങ്ങള്‍ ഇന്ന് അസ്ഥിത്വ പ്രതിസന്ധി നേരിടുകയാണ്. ലിബറലിസം, കമ്മ്യൂണിസം, സോഷ്യലിസം തുടങ്ങി മാനവിക വിമോചനം ഉദ്‌ഘോഷിച്ച് പിറവിയെടുത്ത പല പ്രത്യയശാസ്ത്രങ്ങളും സമൂഹത്തെ കൂടുതല്‍ ജീര്‍ണതകളിലേക്കും സ്വേച്ഛാധിപത്യ കോളനി ഭരണങ്ങളിലേക്കും തള്ളിയിടുകയായിരുന്നു. സനാതന മൂല്യങ്ങളെ തിരസ്‌കരിച്ച് സമ്പൂര്‍ണ സ്വതന്ത്ര ജീവിതം നയിച്ച യൂറോപ്പ് കുടുംബ തകര്‍ച്ചയിലേക്കും ശൈഥില്യങ്ങളിലേക്കും കൂപ്പു കുത്തി. സ്വവര്‍ഗ രതിയും ഉദാരലൈംഗികതയും മാരക രോഗങ്ങളിലേക്കും മാനവിക മൂല്യങ്ങളുടെ തകര്‍ച്ചയിലേക്കും മനുഷ്യനെ നയിച്ചു. അശാന്തിയും അതൃപ്തിയും നിറഞ്ഞ ഈ സമൂഹ ഘടനയെ രക്ഷിച്ചെടുക്കാന്‍ ഇസ്‌ലാമിന് മാത്രമേ സാധ്യമാവൂ.


അവലംബം

Historical Role of Islam, MN Roy
Quran; Liberation and Pluralism, Farid Esack
Islam, Humanity and Human Values, Sayyid Musa Sadr (ource URL:
https://www.al-islam.org/message-thaqalayn/vol11-n4-2011/islam-humanity-and-human-values-sayyi
d-musa-sadr)

https://www.speakingtree.in

wikipedia.com

irf.com

http://mujeebrahmanchengara.blogspot.in/2014/04/blog-post_8.html
Share:

Sunday, 18 February 2018

'മാണിക്യമലരായ പൂവി'യുടെ പിന്നാമ്പുറങ്ങള്‍...





വിപ്ലവങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഒരു സ്ത്രീ സാന്നിധ്യം ഉണ്ടാവുമെന്ന് പണ്ടാരോ പറഞ്ഞു വെച്ചത് എത്ര ശരിയാണ്. ചരിത്രത്തില്‍ ഏതൊരു പുരുഷനും നേടിയെടുത്തിട്ടുള്ള നേട്ടങ്ങള്‍ക്ക് പിന്നില്‍ ശക്തമായ സ്ത്രീ സാന്നിധ്യം കാണാവുന്നതാണ്. അറേബ്യന്‍ കാടത്തത്തില്‍ നിന്ന് മാനവ കുലത്തെ രക്ഷിച്ച് നേര്‍വഴിയുടെ സംഗീതം പാടിക്കൊടുത്ത പ്രവാചക തിരുമേനി (സ്വ) യുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും ഒരു ഉരുക്കു വനിതയാണ്. അല്‍-അമീറഃ (നായക) എന്ന് അറേബ്യയില്‍ കീര്‍ത്തി കേട്ട ഖദീജത്തുല്‍ കുബ്‌റായായിരുന്നു പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാചകനെ തളരാതെ താങ്ങി നിര്‍ത്തിയ ആ വനിത.
തന്റെ അസാമാന്യ വ്യക്തിത്വം കൊണ്ടും സ്വഭാവ മഹിമ കൊണ്ടും ബീവി ഖദീജ അറേബ്യന്‍ ജനതക്കെന്നും പ്രയങ്കരിയായിരുന്നു. അന്നത്തെ വലിയ കച്ചവടക്കാരിയായിരുന്ന അവര്‍ പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും എന്നും താങ്ങും തണലുമായിരുന്നു. അതുകൊണ്ടായിരിക്കാം സിറിയയിലേക്കുള്ള തന്റെ കച്ചവട സംഘത്തെ നയിക്കാമോ എന്ന ചോദ്യത്തിന് പ്രവാചകന്‍ നിസ്സങ്കോചം തലയാട്ടിയത് (പ്രവാചകത്വത്തിന് മുമ്പ്). സാധാരത്തേതില്‍ നിന്നും കവിഞ്ഞ ലാഭവുമായി വന്ന ചുറുചുറുക്കുള്ള ഇരുപത്തിയഞ്ചുകാരന്‍ മുഹമ്മദിനെ ബീവി ഖദീജക്ക് 'പെരുത്തിഷ്ടായി'. ശേഷം വിവാഹഭ്യര്‍ത്ഥന. കുടുംബത്തിലെ പ്രമാണിമാരുടെ സാന്നിധ്യത്തില്‍ വിവാഹം.
ആ ദാമ്പത്യ വല്ലരിയില്‍ ആറു കുസുമങ്ങള്‍ വിരിഞ്ഞു. നാല് പെണ്ണും രണ്ട് ആണും.
ഹിറാ ഗുഹയില്‍ വെച്ച് ജിബ്രീല്‍ മാലാഖയെ കണ്ട് ഭയന്ന പ്രവാചകനെ ആശ്വസിപ്പിച്ചത് ബീവി ഖദീജയാണ്. പേടിച്ചു വിറച്ച നബിയെ 'വറഖഃ'യുടെ അടുത്തു കൊണ്ടു പോയി സത്യാവസ്ഥ മനസ്സിലാക്കിയതും സമാശ്വസിപ്പിച്ചതും പാവങ്ങളുടെയും അശരണരുടെയും അത്താണിയായ അങ്ങയെ ദൈവം കൈവെടിയില്ലെന്ന് ഓതിയതും ആ മഹിളയായിരുന്നു. അങ്ങനെ മുഹമ്മദ് നബിയുടെ പ്രവാചക ദൗത്യത്തിന്റെ ആദ്യ ഫലം ഖദീജഃ ബീവിയിലൂടെ പ്രകടമാവുകയായിരുന്നു.
തുടര്‍ന്നങ്ങോട്ടുള്ള ജൈത്രയാത്രയിലും ബീവി ഖദീജയായിരുന്നു നബിയുടെ പ്രധാന ഊന്നുവടി. പ്രതിസന്ധി ഘട്ടങ്ങളില്‍ തന്റെ സധൈര്യ നിലപാടുകള്‍ കൊണ്ടും സമ്പാദ്യം കൊണ്ടും അവര്‍ ഇസ്‌ലാമിന് ഊടും പാവും നല്‍കി. പീഢിതരായിരുന്ന അനേകം സ്വഹാബീവര്യര്‍ അവരിലൂടെ സ്വാതന്ത്ര്യത്തിന്റെ മധു നുകര്‍ന്നു. ഹാശിം കുടുംബത്തിനെതിരെ ഖുറൈശികള്‍ ഏര്‍പെടുത്തിയ കുപ്രസിദ്ധമായ ഉപരോധത്തില്‍ അവര്‍ കയ് മെയ് മറന്ന് തിരുനബിക്ക് വേണ്ടി പ്രവര്‍ത്തിച്ചു.
ബിംബങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും തലകുനിക്കാത്ത ആ മഹതി പരലോകം പൂകിയ വര്‍ഷത്തെ പ്രവാചകന്‍ 'ദുഖത്തിന്റെ വര്‍ഷം' എന്ന് പേരിട്ട് വിളിച്ചു. മരണത്തിന്റെ ഓരോ ആണ്ടറുതിയിലും അവരുടെ പേരില്‍ അന്നദാനം നടത്തി, അവരുടെ ഓര്‍മകള്‍ അയവിറക്കി. ഇടക്കിടെ അവരുടെ അപദാനങ്ങള്‍ പാടിക്കൊണ്ടിരുന്നു. ചില ഭാര്യമാര്‍ ഇതില്‍ പ്രതിഷേധം അറിയിച്ചപ്പോഴും അവിടുത്തെ മഹിമ ചൊല്ലിക്കൊണ്ടേയിരുന്നു.
ഇതായിരുന്നു ബീവി ഖദീജ. ഇരുട്ടിന്റെ കരാളതയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ പ്രവാചക തിരുമേനിക്ക് താങ്ങും തണലുമായി നിന്ന ഉരുക്കു വനിത. സ്വര്‍ഗീയ നാരികളുടെ നേതൃത്വം അലങ്കരിക്കുന്ന രാജകുമാരി. മക്കയെന്ന പുണ്യനാട്ടില്‍ വിലസിയ മഹാറാണി. ബീവി ഖദീജ (റ).

Share:

Tuesday, 12 September 2017

അഭയാര്‍ത്ഥികളിലും മതഭീകരത തിരയുന്ന ഇന്ത്യ




മ്യാന്മറിലെ അറാക്കാനിലുണ്ടായ പുതിയ സംഭവ വികാസങ്ങളുടെ പരിണിതിയെന്നോണം 90,000 ത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് പ്രവഹിക്കുകയാണ്. അതില്‍ 30,000 ത്തോളം പേരിപ്പോഴും അതിര്‍ത്തി പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടയിലാണ് ബഹുമാനപ്പെട്ട പ്രധാന മന്ത്രി മ്യാന്‍മറില്‍ പോയി 40,000 അഭയാര്‍ത്ഥികളെ തിരിച്ചയക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ ഡല്‍ഹിയിലുള്ള രണ്ട് മനുഷ്യസ്‌നേഹികള്‍ സമര്‍പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
       റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ സ്ഥിര സാന്നിധ്യം രാജ്യത്ത് ഇസ്‌ലാമിക മതതീവ്രവാദത്തിന് വഴി വെക്കുമെന്നാണ് ഗവണ്‍മെന്റിന്റെ പിന്തിരിപ്പന്‍ നിലപാടിനെ പിന്തുണക്കുന്നവര്‍ വാദിക്കുന്നത്. മ്യാന്‍മര്‍ പ്രതിസന്ധി ഇന്ത്യയില്‍ ഭീകരവാദ ഭീതി വിതക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ചില ഇന്ത്യന്‍ പത്ര മാധ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നുണ്ട്.
പക്ഷേ, അഭയാര്‍ത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമുള്ള ഇന്ത്യാ രാജ്യം ഒരു സമൂഹത്തെ അവരുടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ മാത്രം നാടുകടത്തുക എന്നത് തീര്‍ത്തും അപലപനീയം തന്നെയാണ്.


കൊല്‍ക്കത്തയിലെ മ്യാന്‍മര്‍ എമ്പസിക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥി

ഇന്ത്യയുടെ അഭയാര്‍ത്ഥി നയം

       1971 ലെ യുദ്ധം വിതച്ച കെടുതികളില്‍ നിന്നും മുക്തി നേടാന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ബംഗ്ലാദേശില്‍ നിന്നും അഭയാര്‍ത്ഥികളുടെ വലിയ തോതിലുള്ള ഒഴുക്കുണ്ടായതിനെ തുടര്‍ന്നാണ് രാജ്യം ആദ്യമായി അഭയാര്‍ത്ഥി നിയമം രൂപീകരിക്കുന്നത്. അത് വരെ .UNHCR (United Nations High Commissioner for Refugees).....ന്റെ നിര്‍ദേശങ്ങളായിരുന്നു ഭാരതത്തിന്റെ അഭയാര്‍ത്ഥി നയം.
       ഓരോ വര്‍ഷവും 150,000 മുതല്‍ 200,000 വരെ അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ ഭൂമിക തേടി വരുന്നുണ്ടെന്നാണ് യു.എന്‍ ഔദ്യോദിക കണക്ക്. 1947 ലെ വിഭജനം, 1959 ലെ തിബത്ത് പ്രതിസന്ധി, 1971 ലെ ബംഗ്ലാദേശ് രൂപീകരണം, ശ്രീലങ്കയിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങള്‍ തുടങ്ങിയവ അഭയാര്‍ത്ഥികളാക്കിയ രണ്ട് മില്ല്യന്‍ ജനങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നുവെന്നാണ് 2014 ആദ്യത്തില്‍ യു.എന്‍ റഫ്യൂജി ഏജന്‍സി പുറത്ത് വിട്ട കണക്ക്. പരാധീനതകളനുഭവിക്കുന്ന അയല്‍പക്കങ്ങളില്‍ നിന്ന് മാത്രമല്ല, ആഫ്രിക്കന്‍ മധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് പോലും അഭയം തേടി ജനങ്ങള്‍ ഇന്ത്യയിലെത്തുന്നു. കോന്‍ഗോ, എറിട്രിയ, ഇറാന്‍, ഇറാഖ്, നൈജീരിയ, റാവണ്ട, സോമാലിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ കഴിയുന്നു.

മതാടിസ്ഥിത വിവേചനം

       തുടര്‍ച്ചയായുണ്ടാവുന്ന ഈ അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രണ വിധേയമാക്കാനെന്ന പേരിലാണ് ഇന്ത്യ 1955 ലെ പൗരത്വ നിയമം കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയതത്. മുസ്‌ലിംകളല്ലാത്തവര്‍ക്ക് പുതിയ നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വം നിഷ്പ്രയാസം ലഭിക്കുന്ന ഒന്നായി മാറി. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും കുടിയേറുന്ന അമുസ്‌ലിം അഭയാര്‍ത്ഥികളാണ് ഈ നിയമത്തിന്റെ യഥാര്‍ത്ഥ പ്രായോജകര്‍. എന്നാല്‍ ബുദ്ധ തീവ്രവാദികളുടെ കറുത്ത കരങ്ങളില്‍ നിന്ന് രക്ഷ തേടിയെത്തുന്ന മുസ്‌ലിം അഭയാര്‍ത്ഥികളെ പുതിയ നടപടി പ്രതികൂലമായി ബാധിക്കുന്നു. രാജ്യത്തെ 9200 അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികളില്‍ 8500 പേരും ഹൈന്ദവരാണ്. ഇന്ത്യയുടെ തന്ത്രപ്രധാന നഗരങ്ങളില്‍ 400 പാകിസ്ഥാനീ ഹൈന്ദവ ക്യാമ്പുകളുണ്ടെന്നാണ് കണക്ക്. മാത്രമല്ല, ബംഗ്ലാദേശിലെ ബുദ്ധ വിഭാഗമായ ചക്മാക്കകളും ഈ നിയമത്തിന്റെ ആനുകൂല്യം പറ്റുന്നവരാണ്.
UNHCR നല്‍കിയ ഐ.ഡി കാര്‍ഡ് ഉയര്‍ത്തിക്കാണിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥി


പുറം തള്ളപ്പെടുന്ന മുസ്‌ലിംകള്‍

       മുസ്‌ലിം ന്യൂനപക്ഷം സര്‍വ മേഘലകളിലും അടിച്ചമര്‍ത്തലുകള്‍ക്കും അനീതിക്കുമിരയാവുന്നവരാണ്. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും അഹ്മദിയ്യാ മുസ്‌ലിംകള്‍ പീഢിപ്പിക്കപ്പെടുന്നത് പോലെ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഹസാരസകള്‍ പീഢിപ്പിക്കപ്പെന്നു. മ്യാന്‍മറില്‍ ബുദ്ധ തീവ്രവാദികളും മുസ്‌ലിം ന്യൂനപക്ഷത്തിന് മേല്‍ സംഹാരതാണ്ഡവമാടുന്നു. ശ്രീലങ്കയില്‍ ബുദ്ധ മത വാദികള്‍ തമിഴ് മുസ്‌ലിംകളുടെ സര്‍വോന്മൂലനത്തിന് ശക്തമായ ശ്രമങ്ങള്‍ നടത്തുന്നു.
ഇവിടങ്ങളില്‍ നിന്നെല്ലാമുള്ള മുസ്‌ലിംകള്‍ ഇന്ത്യയുടെ പ്രവിശാലമായ മണ്ണിലേക്കാണ് അഭയം തേടിയെത്തിയത്. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടം ആവിശ്കരിച്ച പുതിയ നിയമം ഇവരെ ആശങ്കയുടെ നീര്‍ക്കയത്തിലേക്ക് തള്ളിയിടുന്നു. UNHCR അംഗീകരിച്ച 14000 പേരെ വരെ അനധികൃതമെന്ന് മുദ്ര കുത്തി തിരിച്ചയക്കാനനുവദിക്കുന്നതാണ് പുതിയ അഭയാര്‍ത്ഥി നയം.
വര്‍ഗ, ജാതി, മത, ലിംഗ, ദേശ, ഭാഷ ഭേദമന്യേ സമത്വത്തിനുള്ള അവകാശം ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്ള്‍ 14 ന്റെ വ്യക്തമായ ലംഘനമാണ് ഇന്ത്യ നടപ്പിലാക്കുന്ന പുതിയ നിയമം. കൂടാതെ ഭരണഘടനാ പരമായ പല മൗലികാവകാശങ്ങളും കാറ്റില്‍ പറത്താന്‍ ഈ നിയമം സഹായകമാവുന്നുവെന്നതും പ്രസ്താവ്യമാണ്.
       ശ്രീലങ്കയില്‍ നിന്നും തിബത്തില്‍ നിന്നും കുടിയേറിയ അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പരിരക്ഷയോ പരിഗണനയോ ഫലസ്ഥീനില്‍ നിന്നും സോമാലിയയില്‍ നിന്നും മ്യാന്‍മറില്‍ നിന്നും അഭയം തേടിയെത്തുന്ന മുസ്‌ലിംകള്‍ക്ക് ലഭിക്കാറില്ലെന്നത് ഈ വാദത്തിന് അടിവരയിടുന്നു.
       റോഹിങ്ക്യകളെ പോലെ അവശതകളനുഭവിക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ നാടുകടത്തിയെന്ന ദുഷ്‌പേര് സമ്പാദിക്കുന്നതിന് പകരം സൗത്ത് ഏഷ്യന്‍ രാഷ്ട്രങ്ങള്‍ നല്ല മാതൃകയാവാന്‍ ഇന്ത്യക്ക് സാധിക്കണം. അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ മതാടിസ്ഥിത നിയമത്തിന് പകരം ദുരിതമനുഭവിക്കുന്ന ലോകത്തെ മുഴുവന്‍ ജനതക്കും അഭയം നല്‍കാന്‍ തങ്ങള്‍ തയാറാണെന്നാണ് ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ ബഹുസ്വര രാജ്യം പ്രഖ്യാപിക്കേണ്ടത്.




Nafees Ahmad, Assistant Professor, International Refugee Law & Human Rights, South Asian Universtiy


കടപ്പാട് http://theconversation.com/as-rohingyas-flee-myanmar-india-needs-to-drop-religious-criteria-in-its-refugee-law-79648

Share:

Tuesday, 29 August 2017

വയനാട് ചുരം കയറിയ ഞങ്ങള്‍ കണ്ടത്.....









1967. പ്ലേഗും കലാപവും അരക്ഷിതമാക്കിയ വയനാടന്‍ മുസ്‌ലിംകളുടെ ജീവിതത്തിന് പുതുനാമ്പുകള്‍ കിളിര്‍ത്ത വര്‍ഷമായിരുന്നു അത്. നിരാലംബരും അശരണരുമായിരുന്നവര്‍ക്ക് സുദൃഢവും വിശ്വാസ യോഗ്യവുമായ കൈതാങ്ങായി WMO (Wayanad Muslim Orphanage) എന്ന സ്ഥാപനം ഉയര്‍ന്ന് വന്ന വര്‍ഷം. അനാഥത്തിന്റെ കൈപുനീരില്‍ പൊലിഞ്ഞു പോവുമായിരുന്ന ആയിരക്കണക്കിന് പൈതങ്ങള്‍ ഭാവിയെ കുറിച്ചുള്ള വര്‍ണാഭമായ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയത് പ്രവിശാലമായ ഈ മുറ്റത്തു നിന്നായിരുന്നു. സ്‌നേഹം കൊണ്ട് മനുഷ്യ മനസ്സും അതു വഴി ലോകവും കീഴടക്കാമെന്ന് ഈ സ്ഥാപനം കഴിഞ്ഞ അന്‍പത് വര്‍ഷമായി മാനവ മനഃസ്സാക്ഷിയെ നിരന്തരം ഓര്‍മിപ്പിക്കുന്ന പോലെ. സ്‌നേഹത്തിന്റെയും പരിലാളനയുടെയും പരിമളം തങ്ങി നില്‍ക്കുന്ന ആ കലാലയ മുറ്റത്തേക്കാണ് കഴിഞ്ഞ ആഴ്ച ഞങ്ങള്‍ മുപ്പത് പേര്‍ യാത്ര തിരിച്ചത്.

                                                                              *****

സ്‌നേഹം മാത്രം നല്‍കാനറിയുന്ന ആ ഉമ്മയുടെ മടിത്തട്ടില്‍ കാലെടുത്തു വെച്ചത് മുതല്‍ ഞങ്ങളെയും ആ സ്‌നേഹ പരിചരണത്തിന്റെ ആവരണം കഠാക്ഷിച്ചു. ആ മാതാവിന്റെ നിഷ്‌കളങ്ക മക്കളും കാര്യകര്‍ത്താക്കളും ഞങ്ങളെ കൂടപ്പിറപ്പുകളെ പോലെ സ്‌നേഹിച്ചു. രാത്രി ഏറെ വൈകിയെങ്കിലും 'നിങ്ങള്‍ കിടന്നാലേ ഞങ്ങളുടെ കണ്‍പോളകള്‍ അടയൂ' എന്ന പോലെ കൂടെ വന്നു. പിറ്റേ ദിവസം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ദീര്‍ഘ കാലത്തെ ഉറ്റസുഹൃത്തിനെ പിരിംയുന്ന പോലെ ഞങ്ങളുടെ ഹൃദയം പിടഞ്ഞു. ഏതാനും ചില മണിക്കൂറുകള്‍ കൊണ്ട് ആ സ്‌നേഹ സൗധം ഞങ്ങളില്‍ ഉണ്ടാക്കിയെടുത്ത ആത്മബന്ധത്തിന്റെ ആഴത്തിന് മുന്നില്‍ വാക്കുകള്‍ തോല്‍വി സമ്മതിക്കുന്നു. 

                                                                              ******




കേട്ടതായിരുന്നില്ല അനുഭവിച്ച WMO. വ്യക്തമായ ലക്ഷ്യ ബോധവും കര്‍മ പദ്ധതിയുമുള്ള സമൂഹ നന്മ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു മഹല്‍ സ്ഥാപനം. ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് WMO. സ്ഥാപിതമായി അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ സംരംഭം വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. സമൂഹത്തിന്റെ നാനാതുറകളിലേക്ക് അതിന്റെ സഹായ ഹസ്തങ്ങള്‍ നീണ്ടിരിക്കുന്നു. സാമ്പ്രദായിക യതീം ഖാനകളില്‍ നിന്നും മാറി സ്വന്തമായി aided സ്‌കൂളുകളും കോളേജുകളും മദ്രസയും മറ്റ് സാമൂഹിക സാമ്പത്തിക സംരംഭങ്ങളും ഇന്ന് സ്ഥാപനം നടത്തി വരുന്നു.
ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പുന്ന കിച്ചണിലേക്ക് ആവശ്യമായ പാലും ബ്രെഡും പൂര്‍ണമായും തങ്ങളുടെ തന്നെ സ്ഥാപനത്തിന്റെ ഉല്‍പന്നങ്ങളാണെന്ന് മനസ്സിലാക്കുമ്പോള്‍ സ്ഥാപനം വെച്ചു പുലര്‍ത്തുന്ന വ്യത്യസ്തവും ക്രിയാത്മകവുമായ കാഴ്ചപ്പാടുകള്‍ ഒരു പരിധി വരെ മനസ്സിലാക്കാനാവും. അനാഥ-അഗതി മന്ദിരം കേവലം ബാല്യങ്ങളിലൊതുങ്ങരുതെന്ന നിര്‍ബന്ധം കൊണ്ടാണ് വിധവകള്‍ക്കായുള്ള ആമില, രോഗികള്‍ക്ക് വേണ്ടിയുള്ള ബാഫഖി തങ്ങള്‍ ഹോം, പൂക്കോയ തങ്ങള്‍ ഹോം, വിഭിന്ന ശേഷിക്കാക്കുള്ള പ്രത്യേക സ്‌കൂളുകള്‍, നിരാലംബരായ യുവതീ യുവാക്കളെ സന്തോഷകരമായ വൈവാഹിക ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സമൂഹ വിവാഹങ്ങള്‍ അങ്ങനെ നീളുന്നു സേവനങ്ങളുടെ നിര.




                                                                              *****

'ഹാദിയ' നല്‍കുന്ന ജേണലിസം കോഴ്‌സിന്റെ വിജയകരവും സന്തോഷകരവുമായ ഒരു ദിവസം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഞങ്ങളില്‍ പലരും ഹൃദയം കൊണ്ട് തേങ്ങിയെന്ന് തോന്നുന്നു. ഇനിയും പലതവണ ഇവിടം വന്ന് ഈ മഹാത്ഭുതം നേരില്‍ കാണാനും ഈ അപാരമായ സ്‌നേഹം ഏറ്റ് വാങ്ങാനും ഭാഗ്യമുണ്ടാവണേ എന്ന് പലരും അറിയാതെ ഉടയവനോട് തേടി. നാഥാ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നീ ശക്തി പകരണേ... അവയെ ഉത്തരോത്തരം ഉയര്‍ത്തണേ എന്നല്ലതെ മറ്റൊന്നും പകരം നല്‍കാനില്ലാതെ ഞങ്ങള്‍ തിരികെ നടന്നു.... 

Share:

Thursday, 16 February 2017

ആ ഓര്‍മകള്‍ ഇന്നും ഊര്‍ജം പകരുന്നു...

പോയ വര്‍ഷം ഞങ്ങള്‍ക്ക് ഇല്ലായ്മകളുടെതായിരുന്നു. ശൈഖുനാ ഇല്ലാത്ത ഒരു വര്‍ഷം. ശൈഖുനായുടെ ശ്രവണ സുന്ദരമായ പ്രഭാഷണമില്ലാത്ത ആദ്യ മിഅ്‌റാജ് സമ്മേളനം, ശൈഖുനായുടെ വശ്യമായ സനദ് ദാന പ്രസംഗം ഇല്ലാത്ത ആദ്യ പട്ടിക്കാട് സമ്മേളനം, ശൈഖുനായുടെ ഉപദേശ നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ അവസരമില്ലാത്ത ആദ്യ റംസാന്‍ അവധി, ശൈഖുനായുടെ അധരങ്ങളില്‍ നിന്ന് ആദ്യാക്ഷരം നുകരാന്‍ സാധിക്കാത്ത ആദ്യ ക്ലാസ് ഉദ്ഘാടന വേദി, ശൈഖുനായുടെ വ്യത്യസ്തമായ ദുആകളുടെ അകമ്പടിയില്ലാത്ത ആദ്യ മമ്പുറം നേര്‍ച്ച എല്ലാം ഞങ്ങള്‍ക്ക് ഇല്ലായ്മയുടെ സംഗമങ്ങളായിരുന്നു. ആ സ്‌നേഹം വഴിഞ്ഞൊഴുകുന്ന മുഖത്തിന്റെ അസാന്നിധ്യം മൂക ദുഃഖത്തിന്റെ കരിമേഘങ്ങളായി ഞങ്ങളുടെ മനസ്സില്‍ ഇരുട്ട് തീര്‍ക്കും പോലെ. അപ്പോഴും ആ അമര സ്മരണകള്‍ ഞങ്ങള്‍ക്ക് ഊര്‍ജമായിരുന്നു, തലമുറകളിലേക്ക് ഈമാനിന്റെയും ഇല്‍മിന്റെയും പ്രഭ പരത്താന്‍ ആ മഹാമനീഷി ഏല്പിച്ച് പോയ എന്തോ ഊര്‍ജം ഞങ്ങള്‍ക്ക് ആ ഓര്‍മകള്‍ പകര്‍ന്നു നല്‍കുന്ന പോലെ.


ശൈഖുനാ പിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ മനസ്സിനാവുന്നില്ല. ശ്രദ്ധയുടെ, കാരുണ്യത്തിന്റെ, സ്‌നേഹത്തിന്റെ കണ്ണുകള്‍ ഇപ്പോഴും ഞങ്ങളെ നോക്കി നില്‍ക്കുന്നുവെന്ന തോന്നല്‍ എന്നും മനസ്സില്‍ ബാക്കി നില്‍ക്കുന്നു.
ദിവസവും അഞ്ച് നേരത്തെ ദൈവ സ്മരണ അവിടുത്തെ മരിക്കാത്ത ഓര്‍മകള്‍ അയവിറക്കാന്‍ കൂടിയുള്ള സമയമാണ് ഞങ്ങള്‍ക്ക്. ഓരോ സമയത്തും റൂമിന് മുന്നില്‍ നോക്കി നില്‍ക്കുന്ന ആ മുഖം മനസ്സില്‍ തെളിയും, സമയം വെറുതെ പാഴാക്കി അലസരാവരുതെന്ന കര്‍ശന നിര്‍ദേശം അന്ത്യവിശ്രമ സ്ഥാനത്ത് നിന്നു പോലും വിളിച്ച് പറയുന്നതായി തോന്നും. പള്ളി മുറ്റത്ത് അന്തിയുറങ്ങുന്ന ആ മഹാമനീഷിയെക്കുറിച്ചുള്ള മധുരോര്‍മകള്‍ ജീവിതത്തില്‍ എന്നും കൂടെയുണ്ടാവുമെന്ന് തീര്‍ച്ച. ചില ഓര്‍മകള്‍ക്ക് മരണമില്ല. കാലം ചെല്ലും തോറും അവയുടെ മാറ്റ് കൂടിക്കൊണ്ടേയിരിക്കും. കാലത്തിന്റെ നിലക്കാത്ത കറക്കത്തില്‍ അവ കൂടുതല്‍ ശക്തിപ്പെട്ട് കൊണ്ടേയിരിക്കും. ഭാവി തലമുറ ആ ഓര്‍മകളെന്നും ഓമനിച്ച് കൊണ്ടേയിരിക്കും. ശൈഖുനായെ കുറിച്ചുള്ള ഓര്‍മകള്‍ അത്തരത്തിലുള്ളവയാണ്. ആ മധുര സ്മരണകള്‍ മനസ്സില്‍ കൊത്തി വെച്ച ശില്പം പോലെ നിലനില്‍ക്കും, ഒരു പോറലു പോലുമേല്‍ക്കാതെ അവ ഞങ്ങള്‍ക്കെന്നും ഊര്‍ജം പകര്‍ന്ന് കൊണ്ടേയിരിക്കും, സമുദായത്തിന്റെ മുന്നോട്ടുള്ള ഗമനത്തില്‍ ശൈഖുനായുടെ ആത്മീയ നേതൃത്വം എന്നും ദാറുല്‍ ഹുദാക്ക് കരുത്തായിരിക്കും, തീര്‍ച്ച.

Share:

Tuesday, 10 January 2017

'ഗീബല്‍സ്' ഇപ്പോഴും ജീവിച്ചിരിക്കുന്നു...!!!


        ലോക ചരിത്രത്തിലെ പേര് കേട്ട നുണയന്‍ ഗീബല്‍സാണിപ്പോള്‍ താരം. ഇന്ന് ലോകം അടക്കി വാഴുന്നത് അയാളുടെ തിയറികളാണ്. കല്ല് വെച്ച നുണ ആയിരം പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമായി തീരുമെന്ന തത്വം അതിന്റെ മൂര്‍ത്തരൂപത്തില്‍ പുലരുന്ന കാഴ്ചകളാണ് നവലോകം ദര്‍ശിച്ച് കൊണ്ടിരിക്കുന്നത്.  ലോകമിന്ന് നുണയന്മാരുടെ കൈകളിലാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പും ബ്രക്‌സിറ്റ് പോളും എന്തിന് ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ പോലും തെളിയിക്കുന്നതും മറ്റൊന്നല്ല.
ലോക രാഷ്ട്രീയം പെരുങ്കള്ളന്മാരുടെ കളിക്കളമായി മാറിയിട്ട് കാലം കുറെയായി. എന്നാല്‍ ഇന്ന് സ്ഥിതി കുറച്ച് കൂടെ ഭീകരമായിരിക്കുന്നു. പ്ലേറ്റോ സ്വപ്‌നം കണ്ട ആദര്‍ശ ധീരരും താത്വികരുമായ രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന രാജ്യത്തെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യുന്നത് പോലും അപഹാസ്യമായിരിക്കും. നമ്മുടെ രാഷ്ട്രീയ മേഖല അത്രയും ദുഷിച്ച് പോയിരിക്കുന്നു. കുറച്ച് മുമ്പ് വരെ വാസ്തവങ്ങള്‍ക്കും നന്മയുടെ വാക്താക്കള്‍ക്കും സമൂഹത്തില്‍ വലിയ വിലയുണ്ടായിരുന്നു. പൊള്ള വാദങ്ങള്‍ കൊണ്ട് സാമൂഹികാന്തരീക്ഷം മലിനമാക്കാന്‍ ശ്രമിക്കുന്നവരെ സമുദായം തിരിച്ചറിയുകയും അത്തരം ദുഷ്ട ശക്തികളുടെ പിടിയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് പക്ഷേ,  'സത്യം'  സമൂഹത്തിന് മുന്നില്‍ രണ്ടാം നമ്പറായി മാറിയിരിക്കുന്നു. സത്യപ്രസ്താവനകളേകാള്‍ പ്രാധാന്യവും ജനസമ്മതിയും ലഭിക്കുന്നത് വികാരപരമായ കാര്യങ്ങള്‍ക്കും സമീപനങ്ങള്‍ക്കുമാണ്. അവ മൂല്യങ്ങളില്‍ നിന്നും വാസ്തവത്തില്‍ നിന്നും എത്ര തന്നെ അകലെയായിരുന്നാലും പൊതുജനം സ്വീകരിക്കുന്നുവെന്നതാണ് നവലോക വര്‍ത്തമാനം. വാസ്തവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ പരിഹസിക്കുന്നതും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നതും എത്ര തന്നെ തെളിവുകള്‍ നിരത്തിയാലും പുറം കാലു കൊണ്ട് തട്ടി മാറ്റാന്‍ ശ്രമിക്കുന്നതും പുതുസമൂഹത്തിന്റെ ശീലമായി മാറിയിരിക്കുന്നു. അവര്‍ സമൂഹത്തിന് മുന്നില്‍ രണ്ടാം കിടക്കാരായി മാറുന്നു. മുന്‍ കാലങ്ങളിലെ പോലെ തെറ്റായ ഒരു വാദം സ്ഥാപിക്കാന്‍ വേണ്ടി മാത്രമല്ല കുപ്രചരണങ്ങള്‍ നടക്കുന്നത്. മറിച്ച്, പൊതു ബോധത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന മുന്‍ധാരണകളെയും മുന്‍ വിധികളെയും അരക്കിട്ടുറപ്പിക്കാനും അതു വഴി ഒരു സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങളെ തന്നെ തങ്ങള്‍ക്കനുകൂലമാക്കാന്‍ കൂടി വേണ്ടിയാണ്. അതിനാണത്രെ പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര കാലം എന്ന് വിളിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയിലെ ഏറ്റവും പുതിയ പദം.

പദോല്‍പത്തി

        1992 ല്‍ അമേരിക്കന്‍ നാടകകൃത്ത് സ്റ്റീവ് ടെഷിഷ് (Steve Tesich ) ആണ് ദി നാഷന്‍ എന്ന തന്റെ കൃതിയില്‍ ആദ്യമായി പോസ്റ്റ് ട്രൂത്തെന്ന പദം ഉപയോഗിച്ചതെന്നാണ് ഓക്‌സ്‌ഫോര്‍ഡ് പറയുന്നത്. ''സ്വതന്ത്രരെന്ന നിലയില്‍ സത്യാനന്തര കാലത്ത് ജീവിക്കാന്‍ നാം സ്വയം തീരുമാനിച്ചിരിക്കുന്നുവെന്നാണ്'' അന്നത്തെ രാഷ്ട്രീയാന്തരീക്ഷം വിലയിരുത്തിയ അധേഹം പറഞ്ഞത്. അധേഹത്തിന് മുമ്പ് ഇതേ വാക്കുപയോഗിച്ചവവരൊക്കെ തന്നെയും മറ്റൊരര്‍ത്ഥമാണ് അതിന് നല്‍കിയത്. സത്യം അറിഞ്ഞിട്ടും സ്വീകരിക്കാന്‍ തയാറാവാത്ത മനസ്ഥിതിയെ വിശേഷിപ്പിക്കാനാണ് അധിക പേരും ഈ വാക്കുപയോഗിച്ചത്. ടെഷിഷിന് ശേഷം പല എഴുത്തുകാരും ഇപ്പോഴത്തെ വിവക്ഷയോടനുസൃതമായ അര്‍ത്ഥങ്ങള്‍ ഈ വാക്കിന് നല്‍കിയിട്ടുണ്ട്. തങ്ങളുടെ വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കുത്തക മുതലാളിമാര്‍ നടത്തുന്ന പരസ്യ പ്രചരണങ്ങള്‍ക്കും അതിന്റെ സാമൂഹിക പരിണിതകള്‍ക്കുമാണ് ക്രൗച്ച് (Crouch) ഈ വാക്കുപയോഗിച്ചത്. രാഷ്ട്രീയത്തില്‍ മാത്രമല്ല മാനവ കുലം ബന്ധപ്പെടുന്ന മുഴുവന്‍ മേഖലകളിലും നുണകളുടെ അതിപ്രസരം പ്രകടമാണെന്നാണ് ഇത്തരം പ്രയോഗങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രയോഗം

        സോഷ്യല്‍ മീഡിയയുടെ അതിപ്രസരമാണ് നുണപ്രചരണങ്ങള്‍ക്ക് വലിയ തോതിലുള്ള പബ്ലിസിറ്റി നേടിക്കൊടുത്തത്. നവലോക സാഹചര്യത്തില്‍ ഓരോരുത്തരും വാര്‍ത്താ വിതരണക്കാരാണ്. തങ്ങളുടെ വികാര വിചാരങ്ങള്‍ക്കനുസൃതമായ ഏത് വിവരവും സത്യം നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതെ ഓരോരുത്തരും ഷെയര്‍ ചെയ്യുന്നതാണ് പുതിയ സമൂഹത്തിന്റെ ശൈലി. സാമൂഹ്യ മാധ്യമങ്ങളുടെ ചുവട് പിടിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ കൂടി ആ വഴി സ്വീകരിച്ചപ്പോഴാണ് സത്യോത്തര കാലത്തേക്കുള്ള നമ്മുടെ പ്രയാണം ക്ഷിപ്രസാധ്യമായതെന്ന് പറയാം. വന്‍ കിട വാര്‍ത്താ പ്രഭുക്കളൊക്കെ തന്നെയും വാര്‍ത്തകളുടെ ഉറവിടമോ നിജസ്ഥിതിയോ അന്വേഷിക്കാതെ ബ്രൈക്കിംഗ് ന്യൂസുകള്‍ക്ക് പിന്നാലെ ഓടുന്ന പ്രവണത ശീലമാക്കിയപ്പോഴാണ് നിയന്ത്രണങ്ങളില്ലാതെ അവാസ്തവങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയവും ബ്രക്‌സിറ്റ് പോള്‍ ഫലങ്ങളും ഇത്തരം പ്രചരണ തന്ത്രങ്ങളുടെ പരിണിതിയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഈ രണ്ട് സംഭവങ്ങള്‍ തന്നെയാണ് പോസ്റ്റ് ട്രൂത്ത് എന്ന പദത്തിന് പ്രചുര പ്രചാരം നേടിക്കൊടുത്തതും ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയിലേക്കുള്ള പ്രവേശം സാധ്യമാക്കിയതും.
        ലോക രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മുഴുവന്‍ രാഷ്ട്രങ്ങളിലും അവാസ്തവങ്ങള്‍ സര്‍വാധിപത്യം ചെലുത്തിയിരിക്കുന്നുവെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. റഷ്യ, ചൈന, അമേരിക്ക, ആസ്‌ത്രേലിയ, ബ്രിട്ടന്‍, ഇന്ത്യ, ജപ്പാന്‍, തുര്‍ക്കി, ജര്‍മനി, ഉത്തര കൊറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ രാഷ്ട്രീയാന്തരീക്ഷം വാസ്തവ വിരുദ്ധമായ ഇത്തരം പ്രചരണങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ട് കഴിഞ്ഞുവെന്നാണ് ദി എകണോമിസ്റ്റില്‍ (The Economist ) പ്രസിദ്ധീകരപ്പെട്ട ഒരു ലേഖനം പറയുന്നത്.
അതിദേശീയതയാണ് സത്യാനന്തര കാലത്തെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയാം. മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം ജനമനസ്സ് എത്ര മാത്രം സങ്കുചിതമായിരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. സ്വാര്‍ത്ഥ താത്പര്യ സംരക്ഷണാര്‍ത്ഥം രാഷ്ട്രീയക്കാര്‍ തങ്ങളുടെ പ്രചരണ തന്ത്രങ്ങള്‍ക്ക് ദേശീയതയെ കൂട്ട് പിടിക്കുകയും പൊതുജനങ്ങളുടെ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പും ബ്രക്‌സിറ്റ് പോളും ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളും എല്ലാം തെളിയിക്കുന്നത് ഇത് തന്നെയാണ്. 'പുറത്ത് നിന്നുള്ളവര്‍' രാഷ്ട്രത്തിന്റെ ഉന്നമനത്തിന് വിഘാതം സൃഷ്ടിക്കുന്നവരാണെന്നും അവരെ പുറന്തള്ളുക മാത്രമാണ് 'നമ്മുടെ' സ്വതന്ത്രവും സുശക്തവുമായ നിലനില്‍പിനുള്ള ഏക പോംവഴിയെന്നും തല്‍പര കക്ഷികള്‍ 'കഴുത'കളായ പൊതുജനത്തെ ബോധ്യപ്പെടുത്തുന്നിടത്താണ് തീവ്രവലതു പക്ഷം വിജയം കാണുന്നത്. ലോക രാഷ്ട്രീയത്തില്‍ ഈയിടെ നടന്ന തെരെഞ്ഞെടുപ്പുകളിലെല്ലാം തന്നെ തീവ്ര വലതു പക്ഷ പാര്‍ടികള്‍ വിജയം കൊയ്തുവെന്ന വസ്തുത കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ വികാരപരമായ വാര്‍ത്തകള്‍ (അവ വാസ്തവ വിരുദ്ധമായിരുന്നാല്‍ പോലും) ലോക രാഷ്ട്രീയത്തില്‍ എത്ര മാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നുവെന്ന് കാണാന്‍ പ്രയാസമില്ല.

ഇന്ത്യ

        ലോക രാഷ്ട്രീയത്തില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഇന്ത്യന്‍ സാഹചര്യവും. മോദിയുടെ ഭരണത്തിലേക്കുള്ള അരങ്ങേറ്റം തന്നെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങള്‍ മൂലമായിരുന്നല്ലോ. ഇല്ലാത്ത വികസനത്തിന്റെ പേരിലാണ് അധേഹം ഇന്ത്യയുടെ മിശിഹാ പട്ടം എടുത്തണിഞ്ഞത്. ദേശ സ്‌നേഹത്തിന്റെയും ആര്‍ഷ ഭാരത സംസ്‌കാരത്തോടുള്ള ആഭിമുഖ്യത്തിന്റെയും ഹിന്ദു ഐക്യത്തിന്റെയും മുഖം മൂടികള്‍ കൂടി എടുത്തണിഞ്ഞതോടെ അധേഹം എതിരാളികളെ നിഷ്പ്രഭരാക്കി ഇന്ദ്രപ്രസ്ഥത്തില്‍ കുടിയേറി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രചരണങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. പുതിയ നോട്ടിലെ ചിപ്പുകളടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും മറ്റും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് പ്രചരിച്ച് കൊണ്ടിരുന്നത്. നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരും മാതൃരാഷ്ട്രത്തിന് വേണ്ടി 'വരി നില്‍ക്കാന്‍' തയാറല്ലാത്തവരും പാകിസ്താനോട് കൂറ് പുലര്‍ത്തുന്നവരാണെന്ന് വരെ പ്രധാനമന്ത്രി പറഞ്ഞു വെച്ചു. കുപ്രചരണങ്ങള്‍ക്ക് ദേശീയതയെ എത്ര സമര്‍ഥമായാണ് പ്രധാന മന്ത്രി ഉപയോഗിച്ചതെന്ന് നോക്കണം!!!. 

സത്യനന്തര കാലത്തെ ഇസ്‌ലാം

        ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം സത്യാനന്തര കാലം യുഗങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിട്ടുണ്ട്. കുരിശു യുദ്ധാനന്തരം തന്നെ ഇസ്‌ലാമിനെതിരെയുള്ള കള്ള പ്രചരങ്ങള്‍ക്ക് യൂറോപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. മാന്‍ പവര്‍ കൊണ്ട് ഇസ്‌ലാമിനെ ഭൂമുഖത്ത് നിന്നും ഉന്മൂലനം ചെയ്യാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ തല്‍പര കക്ഷികള്‍ ആഘോള സമൂഹത്തിന് മുന്നില്‍ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. അങ്ങനെ ഇസ്‌ലാമിന് അതിന്റെ സുന്ദരമയ സമാധാന, വിമോചന മുഖം നഷ്ടമാവുകയും അത് അസ്ഥിത്വ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലെത്തുക വരെ ചെയ്തു.
        മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഇസ്‌ലാമിനെതിരെ ഇപ്പോള്‍ നടക്കുന്നത് മനഃശ്ശാസ്ത്ര യുദ്ധമാണ്. ചെറുതും വലുതുമായ നുണകള്‍ കൊണ്ട് പ്രത്യക്ഷത്തില്‍ അപ്രതിരോധ്യമെന്ന് തോന്നിക്കുന്ന വന്‍ മതിലുകള്‍ തീര്‍ക്കുന്നതാണ് മനഃശാസ്ത്ര യുദ്ധത്തിന്റെ (Psychological war) രീതി. ഇതിനായി ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങള്‍ പഴഞ്ചനാണെന്നും മൂല്യസങ്കല്‍പങ്ങള്‍ മാനവികതക്കെതിരാണെന്നുമുള്ള പ്രചരണങ്ങള്‍ നടന്നു. ഇസ്‌ലാം മനുഷ്യനെ കൊന്ന് തിന്നുന്ന ഭീകര ജീവിയായി അവതരിപ്പിക്കപ്പെട്ടു. സ്ത്രീയെ അടിച്ചമര്‍ത്താനുള്ള പുരുഷ മേധാവിത്വത്തിന്റെ ഉപകരണമാണ് ഇസ്‌ലാമെന്ന പ്രചരണങ്ങള്‍ തകൃതിയായി നടന്നു. നവലോകം നേരിടുന്ന ഒരു വെല്ലുവിളിക്കും ഇസ്‌ലാം പരിഹാരമല്ലെന്നും അത് ലോകത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറാണെന്നും ലോകം കരുതാന്‍ തുടങ്ങി. ജനാധിപത്യം പോലെ ഉത്തരാധുനിക യുഗം ഉന്നതമായി കരുതുന്ന മൂല്യങ്ങള്‍ ഇസ്‌ലാമിന്റെ പടിക്ക് പുറത്താണെന്ന് പൊതു ജനം വിശ്വസിക്കാന്‍ തുടങ്ങി. എല്ലാറ്റിനുമുപരി, ബഹുസ്വര സമൂഹവുമായി സഹവര്‍ത്തിത്വത്തോടെ കഴിയാന്‍ മുസ്‌ലിംകളെ മതം അനുവദിക്കുന്നില്ലെന്ന് ലോക ജനസംഖ്യയുടെ നല്ലൊരു കൂറും ധരിച്ചു വെച്ചു. തങ്ങള്‍ പരിപാവനമായി കരുതിയിരുന്ന ശരീഅത്ത് പുതുയുഗത്തിനോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നതാണെന്നും തങ്ങളുടെ മതം കാലഹരണപ്പെട്ട് പോയെന്നും മുസ്‌ലിം സമൂഹം തന്നെ തെറ്റിദ്ധരിക്കുകയും തങ്ങളാലാവും വിധം യൂറോപ്പിനോട് താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ നവയുഗത്തെ ഇസ്‌ലാം വെല്ലു വിളികളുടെ നീര്‍ക്കയത്തില്‍ മുങ്ങുകയായിരുന്നു. അത്തരം മനോഭാവങ്ങളില്‍ നിന്നാണ് ജനറല്‍ മുസ്‌ലിമെന്ന കണ്‍സപ്റ്റ് തന്നെ ഉടലെടുക്കുന്നത്. 'ഞാന്‍ നിങ്ങളുടെ കൂടെയാണെന്ന' ധ്വനിയുയര്‍ത്തുന്ന പ്രസ്താവനകളും പ്രവൃത്തികളും ഉണ്ടാവുന്നത് ഈയൊരു അപകര്‍ഷ ബോധത്തില്‍ നിന്നാണ്. ശത്രുക്കള്‍ അവരുടെ പ്രയത്‌നങ്ങളുടെ ഫലങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് ഇതെല്ലാം വിളിച്ച് പറയുന്നത്.
        ഇസ്‌ലാമിനെ അതിന്റെ പഴയ കാല പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ട് വരാനുള്ള തീവ്ര യത്‌നങ്ങള്‍ മുസ്‌ലിം ധൈഷണിക ലോകത്ത് നിന്നും വളരെ വൈകിയാണെങ്കിലും ഉണ്ടായിട്ടുണ്ടെന്നത് ശരി തന്നെയാണ്. പക്ഷേ, അവക്കൊന്നും പാശ്ചാത്യന്റെ മലവെള്ളപ്പാച്ചില്‍ കണക്കെയുള്ള കുപ്രചരണങ്ങളില്‍ പിടിച്ച് നില്‍ക്കാന്‍ സാധ്യമായില്ലെന്നതാണ് ദുഃഖ സത്യം. ഇത്തരം ആസൂത്രിത നീക്കങ്ങളെ ചെറുക്കാനുതകുന്ന ശക്തമായ നടപടികളാണ് നാം സ്വീകരിക്കേണ്ടത്. ലക്ഷ്യം പോലെ മാര്‍ഗവും നന്മയിലധിഷ്ഠിതമായിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിലപാട്. വെല്ലുവിളികള്‍ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ നാമിനിയും പദ്ധതികള്‍ തയാറാക്കേണ്ടതുണ്ട്.
        ചുരുക്കത്തില്‍, രാഷ്ട്രീയക്കാരന്റെ എന്നത്തെയും ഏറ്റവും വലിയ ആയുധമായിരുന്നു നുണപ്രചരണങ്ങള്‍. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി സ്വതാത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ രീതി ലോകത്തിനൊരിക്കലും അന്യവുമല്ല. അവിടെയെല്ലാം സത്യത്തിനും നന്മക്കും വില കല്‍പിക്കപ്പെട്ടിരുന്നു, കുപ്രചരണങ്ങളെ ചെറുക്കാന്‍ പൊതുജനം സന്നദ്ധമായിരുന്നു. എന്നാല്‍ ഇന്ന് വാസ്തവങ്ങള്‍ രണ്ടാം നമ്പറായി ഗണിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. നവലോകം യുക്തിഭദ്രവും സത്യസന്ധവുമായ കാര്യങ്ങളേകാള്‍ പ്രാധാന്യം കല്‍പിക്കുന്നത് തങ്ങളുടെ വികാര വിചാരങ്ങളെ സാധൂകരിക്കുന്ന വാര്‍ത്തകള്‍ക്കും കാര്യങ്ങള്‍ക്കുമാണ് എന്ന പരിതസ്ഥിതി സംജാതമായിരിക്കുന്നു. ഇത്തരം പ്രവണത ലോക സംസ്‌കാരത്തിന് തന്നെ വെല്ലുവിളിയാണെന്ന് സംശയമില്ല. ലോകത്തിന് ഇതില്‍ നിന്നൊരു വീണ്ടെടുപ്പ് സാധ്യാമാവുമോ എന്ന് ഇനി കണ്ടറിയുക തന്നെ വേണം.




തെളിച്ചം മാസികയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ 'പോസ്റ്റ് ട്രൂത്ത് നുണകള്‍ക്കപ്പുറത്തെ ലോകം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം.http://thelicham.com/posttruthnunakalkkppurathe



Share:

Thursday, 5 January 2017

പുലി കാവലിരിക്കുന്ന ദേശം

ബാവലി . . . .  പ്രകൃതി വേണ്ടതിലധികം കടാക്ഷിച്ച നാട്. കബനിയുടെ കൊച്ചോളങ്ങള്‍ സല്ലപിക്കുന്ന സുന്ദര ദേശം. ആ വശ്യതക്ക് വര്‍ണം ചാര്‍ത്തിക്കൊണ്ട് പുള്ളി മാനുകളും കാട്ടാനകളും പുലികളും ഇടക്കിടെ എത്തി നോക്കുന്നു. അതിനൊക്കെ പുറമെ സയ്യിദ് ബാവാ അലി തങ്ങള്‍ ആത്മീയ നേതൃത്വം നല്‍കുന്ന സ്വര്‍ഗ രാജ്യം. അവിടേക്ക് ഞങ്ങള്‍, ദാറുല്‍ ഹുദായുടെ ഇരുപത്തിമൂന്നാം ബാച്ചുകാര്‍ വ്യാഴാഴ്ച (31/12/15) വൈകുന്നേരം യാത്ര തിരിച്ചു, സുന്ദര ഭാവിയിലേക്കുള്ള പുതു വഴികള്‍ തേടി . . . .

 ബാവലി

വയനാടുമായും കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന കണ്ണഞ്ചിപ്പിക്കുന്ന ഒരു ഭൂപ്രദേശമാണ് ബാവലി. സുമനസ്സുകള്‍ കുടികൊള്ളുന്ന വെറും തൊണ്ണൂറ് വീടുകള്‍ മാത്രമുള്ള ഒരു കൊച്ചു മഹല്ല്. സ്‌നേഹിക്കാന്‍ മാത്രമറിയുന്നവര്‍. സര്‍വേ ആവശ്യാര്‍ത്ഥം കയറിച്ചെന്നപ്പോള്‍ സ്വന്തം മക്കളെന്ന പോലെ ഞങ്ങളെ സ്വീകരിച്ച് സല്‍കരിച്ചവര്‍ താമസിക്കുന്ന നാട്. രണ്ട് ദിവസങ്ങള്‍ കൊണ്ട് രണ്ടായിരം ദിവസങ്ങളുടെ അനുഭവങ്ങള്‍ പകര്‍ന്നു തന്ന അത്ഭുത ഭൂവിക. ഇതൊക്കെയാണ് ബാവലിയെക്കുറിച്ച് പറയുമ്പോള്‍ ഞങ്ങളുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത്.
പാലക്കാട്ടിലേയും കൊടകിലേയും കലാപങ്ങള്‍ അഭയാര്‍ത്ഥികളാക്കിയവരാണ് അവരിലധികവും. അതിന്റെ ദൈന്യത അവരുടെ മുഖത്ത് നിഴലിട്ട് കാണാം. എങ്കിലും അവര്‍ക്കാര്‍ക്കും ആരോടും പരാതിയില്ല. എല്ലാം റബ്ബുല്‍ ആലമീനായ തമ്പുരാനിലര്‍പിച്ച് അവര്‍ തങ്ങളുടെ ജീവിതം മുന്നോട്ട് നയിക്കുന്നു.

 സയ്യിദ് ബാവാ അലി തങ്ങള്‍

ബാവലിയുടെ ചരിത്രം സയ്യിദ് ബാവാ അലി തങ്ങളുടെ ചരിത്രമാണ്. ഈ സ്വര്‍ഗ ഭൂമിയുടെ ആത്മീയ നായകനാണ് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചു പോയ തങ്ങള്‍. അവിടുത്തെ സാന്നിധ്യം തന്നെ ഒരു പരിഹാരമാണ്. തങ്ങളുടെ സകല കാര്യങ്ങളിലും അവിടുത്തെ മേല്‍നോട്ടവും അനുഗ്രഹവുമുണ്ടെന്ന് ബാവലിക്കാര്‍ ഉറച്ച് വിശ്വസിക്കുന്നു. ജീവിച്ചിരിക്കുന്നവരെപ്പോലെ തങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളെയും ഇപ്പോഴും നിയന്ത്രിക്കാറുണ്ടെന്ന് പറയുമ്പോള്‍ മഹല്ല് സെക്രട്ടറി ശറഫുക്കയുടെ മുഖത്ത് ആത്മസായൂജ്യം ഒരായിരം വര്‍ണ രാജികള്‍ വിരിയിച്ചിരുന്നു.
'പിള്ള'യായിരുന്നു ആ സ്വപ്‌നം കണ്ടത്. ബാവലിയിലെ ചീനിയുടെയും ഈട്ടിയുടെയും ഇടയില്‍ ബാവാ അലി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്ന സ്വപ്നം. അവിടുന്ന് സ്വപ്‌നത്തില്‍ ഒരു നിര്‍ദേശം കൂടി നല്‍കി അമുസ്‌ലിമായ പിള്ളക്ക്. 'ഇനി ഒരുപാട് കാലം കഴിഞ്ഞാല്‍ ഇവിടേക്ക് മുസ്‌ലിം കുടുംബങ്ങള്‍ വരും ആ സമയത്ത് മഖാമിന്റെ പരിപാലനം അവര്‍ക്ക് കൈമാറണം' എന്നായിരുന്നു അത്.
ബാവലി തങ്ങളെപ്പറ്റി പറയുമ്പോള്‍ ആയിരം നാവാണ് ബാവലിക്കാര്‍ക്ക്. അവിടുത്തെ കറാമത്തുകളും അനുബന്ധ സംഭവങ്ങളും വിവരിക്കുമ്പോള്‍ അവര്‍ വികാരാധീനരാവുന്നത് ഞങ്ങള്‍ കണ്ടു. തങ്ങളുടെ സകല സംരംഭങ്ങള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നത് അവിടുത്തെ സാന്നിധ്യമാണെന്ന് പറയുമ്പോള്‍ അവരുടെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയരുന്നത് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. ബാവലിക്കും തങ്ങളുടെ മഖാമിനും ഇപ്പോഴും ഒരു പുലി കാവലിരിക്കാറുണ്ടെന്ന് വിവരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ ആത്മാഭിമാനത്തിന്റെ തിരയിളക്കം ഞങ്ങള്‍ നേരില്‍ കണ്ടു.
*****


ഞങ്ങളെത്തുമ്പോള്‍ ശറഫുക്കയും കൂട്ടരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഉടന്‍ തന്നെ 22 ഡിഗ്രിയിലേക്ക് താഴ്ന്ന, തണുത്ത വെള്ളത്തില്‍ വുളു എടുത്ത് നിസ്‌കാരം. അതു കഴിഞ്ഞ് ഗംഭീരന്‍ മട്ടന്‍ മന്തി. പിന്നെ ഞങ്ങള്‍ നടന്നു, ബാവലിക്കാരുടെ അഭയ കേന്ദ്രമായ സയ്യിദരുടെ തിരു ഹദ്‌റത്തിലേക്ക്, ഈ യാത്ര സഫലമാക്കിത്തരണേയെന്ന് അഹദവനോട് കേണപേക്ഷിക്കാന്‍.
*****
വെള്ളിയാഴ്ച പകലുദിച്ചത് തഹജ്ജുദിനു വേണ്ടിയുള്ള വിളിയാളത്തോടു കൂടെയായിരുന്നു. ഖിറാഅത്തിനു ശേഷമുള്ള 'ഹര്‍ഫേ ആഗാസ്' ഖുര്‍ആനിന്റെ പുതുവായന തേടിയുള്ള യാത്രയായിരുന്നു. ജംശാദ് ഹുദവിയുടെ 'മഹ്ഫിലെ അന്‍ജും' കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ വ്യത്യസ്ത ശരീരങ്ങളില്‍ ജീവിക്കുന്ന ഒരു ആത്മാവായി മാറിയിരുന്നു. 'ഖുദ് കീ തലാഷ്' സ്വന്തത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമായിരുന്നു. സി.എച്ച്. ഉസ്താദും ബാപ്പുട്ടി ഹാജിയുമെല്ലാം ആസിഫ് വാഫിയുടെ നാവില്‍ നിന്ന് ഉതിര്‍ന്ന് വീണപ്പോള്‍ ഞങ്ങളുടെ കര്‍ണപുടങ്ങള്‍ അവയോരോന്നും ആവാഹിച്ചെടുത്ത് ഹൃദയത്തിലേക്ക് കൈമാറി, സമുദായ നന്മ ലക്ഷ്യമാക്കിയുള്ള പ്രവൃത്തികളില്‍ സജീവമാവുമെന്ന് ഓരോരുത്തരും തീരുമാനിച്ച നിമിഷങ്ങള്‍. ബാവലിയെ തഴുകിത്തലോടി കടന്നു പോവുന്ന കബനിയിലേക്ക് എടുത്തു ചാടുമ്പോള്‍ ഞങ്ങളുടെ അടിമുടി വിറച്ചു. സ്‌നേഹ വായ്‌പോടെയുള്ള കബനിയുടെ തലോടല്‍ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. ജുമുഅക്ക് ശേഷമുള്ള മശ്ഹൂര്‍ തങ്ങളുടെ പ്രഭാഷണമായിരുന്നു അന്ന് ഖുതുബയെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ശേഷം ഞങ്ങള്‍ കബനിയുടെ ഓരങ്ങള്‍ പറ്റി കാടിനുള്ളിലൂടെ നീങ്ങി. കുഞ്ഞോളങ്ങളോട് കിന്നാരം പറയുന്ന മരങ്ങളുടെ നിഴലിലിരുന്ന് 'ഗുംശുദാ യാദേന്‍' ഓര്‍ത്തെടുത്തപ്പോള്‍ മനസ്സകങ്ങളില്‍ തളം കെട്ടിക്കിടന്നിരുന്ന ദുഃഖാര്‍ത്ഥ നിമിഷങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഒഴുകിപ്പോവുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.

2016 ല്‍ കോളേജിലിറക്കിയ സ്പെഷ്യല്‍ പേജ്

സ്വയം തിരിച്ചറിഞ്ഞ ഞങ്ങള്‍, ഞങ്ങളെ സ്വീകരിച്ച സുമനസ്സുകളെ നേരില്‍ കണ്ടറിയാന്‍ യാത്രയായി. സ്വന്തം മക്കളെപ്പോലെ അവര്‍ ഞങ്ങളെ സ്വീകരിച്ചു, പറയുന്ന ഓരോ കാര്യങ്ങളും സാകൂതം ശ്രവിച്ചു, ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കി, ശനിയാഴ്ച വൈകുന്നേരം ഞങ്ങള്‍ നടത്തുന്ന റബീഅ് പ്രോഗ്രാമിലേക്ക് ഞങ്ങള്‍ നല്‍കിയ ചോദ്യാവലിയുടെ ഉത്തരങ്ങളുമായി വരുമെന്ന് സസ്‌നേഹം ഉറപ്പു നല്‍കി. അവസാനം ഞങ്ങളെ യാത്രയാക്കുമ്പോള്‍ നിങ്ങള്‍ ഇനിയും വരണം, നിങ്ങള്‍ക്ക് ഈ നാടിനു വേണ്ടി പലതും ചെയ്യാന്‍ സാധിക്കും, ഞങ്ങളെ മറക്കരുത് എന്ന സ്‌നേഹ വായ്‌പോടെയുള്ള ആവശ്യപ്പെടലുകള്‍ ഞങ്ങളെ ഉത്തേജിതരാക്കി. ഇല്ല, ബാവലിയെ അങ്ങനെ മറക്കാന്‍ ഞങ്ങള്‍ക്കാവില്ല, ഇനിയും വരണം പരമ ശുദ്ധര്‍ ജീവിക്കുന്ന ഈ സുന്ദര ഭൂമികയിലേക്ക്, ഇവിടുത്തെ കുറവുകള്‍ പരിഹരിക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുമെന്ന പ്രതിജ്ഞ ഓരോരുത്തരും അവരറിയാതെ തന്നെ എടുത്തു കഴിഞ്ഞിരുന്നു.
അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ പലര്‍ക്കും പലതും പറയാനുണ്ടായിരുന്നു, ചിലരുടെ കണ്‍തടങ്ങളെന്ന അണക്കെട്ട് പൊട്ടിച്ച് ബാഷ്പകണങ്ങള്‍ ചാലിട്ടൊഴുകി. അപ്പോഴും മുനീര്‍ ഉസ്താദടക്കമുള്ളവര്‍ പറയുന്നുണ്ടായിരുന്നു ബാവലി തങ്ങളുടെ ലിസ്റ്റില്‍ പെട്ടു കഴിഞ്ഞെന്ന്.
മുനീര്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ 'സിതാരോന്‍ കെ ആഗെ' ഇരിക്കുമ്പോള്‍ വിണ്ണിലെ താരകങ്ങള്‍ ഇറങ്ങി വന്ന് ഞങ്ങളോട് പറഞ്ഞു, 'പോരൂ ഞങ്ങളോടു കൂടെ, നിങ്ങളുടെ ലക്ഷ്യങ്ങള്‍ ഞങ്ങളോളം ഉയര്‍ന്നതാണെങ്കില്‍' എന്ന്. ഭക്ഷണ ശേഷമുള്ള 'ക്യംപ് ഫെയറില്‍' കത്തിയാളുന്ന അഗ്നിയെ സാക്ഷിയാക്കി ഞങ്ങള്‍ ആടുകയും പാടുകയും ചെയ്തു. മനസ്സിലും ശരീരത്തിലും കട്ടപിടിച്ചിരുന്ന ധൂമകേതുക്കള്‍ ആ ചൂടില്‍ ഉരുകിയൊലിച്ച് പോയി.
ശനിയാഴ്ചയിലെ 'ഹര്‍ഫെ ആഗാസ്' ഖുര്‍ആനികായത്തുകളുടെ അര്‍ത്ഥങ്ങളുടെ പുതു വായനയായിരുന്നു. ചിന്തകളും ചര്‍ച്ചകളും പൊടി പൊടിച്ചു. 'ആവോ കേലോ കേല്‍' എന്ന വിളിയാളം വന്നപ്പോഴേക്കും ഉസ്താദുമാരടക്കമുള്ളവര്‍ പ്രവിശാലവും പ്രൗഢവുമായ ഗ്രൗണ്ടിലെത്തിയിരുന്നു. ശേഷമുള്ള ജലക്രീഢ ആസ്വദിച്ച് 'സിന്ദഗി കാ സഫര്‍' ആരംഭിച്ചു. ജീവിതത്തില്‍ നിന്നും അറുത്തു മാറ്റപ്പെട്ട മരത്തടികളില്‍ ആസനസ്ഥരായി ഞങ്ങള്‍ ജീവിതത്തിന്റെ വ്യത്യസ്തമായ അര്‍ത്ഥ തലങ്ങളിലേക്ക് ജംശാദുസ്താദിന്റെ കൂടെ സഞ്ചരിച്ചു.
ശംസു സാറിന്റെ കൂടെ കുറുവാ ദ്വീപിലേക്ക് പോവുമ്പോള്‍ ഞങ്ങള്‍ ഒരു പാട് മനക്കോട്ടകള്‍ കെട്ടിയിരുന്നു. ഘടികാര സൂചികള്‍ കുറുവാ ദ്വീപിന് മുന്നില്‍ അപ്രതിരോധ്യമായൊരു കോട്ട കെട്ടി. 'അതിന് നമ്മെ നഷ്ടപ്പെട്ടിരിക്കുന്നു' എന്ന സാറിന്റെ ചിരി പടര്‍ത്തിയ പ്രസ്താവനയോടെ ദ്വീപിനു പുറത്തുള്ള പുഴയോരത്ത് ഞങ്ങള്‍ ക്ലാസാരംഭിച്ചു. 'യാറോന്‍ കെ യാര്‍' യഥാര്‍ത്ഥ സുഹൃത്തിനെ ഞങ്ങള്‍ക്ക് മുന്നില്‍ വരച്ചിട്ടു. സാറിന്റെ തനതു ശൈലി ഞങ്ങളെ അനുഗമിച്ച വാഫി ഉസ്താദിനും ശിഹാബ്ക്കക്കും ഫൈസല്‍ക്കക്കും നവ്യാനുഭവമായിരുന്നു.
റബീഅ് പ്രോഗ്രാമിലെ ഖത്വീബിന്റെ സാന്നിധ്യവും പി.ആറിന്റെ കൊച്ചനുജന്റെ പാട്ടും ശ്രദ്ധേയമായി. നല്ലവരായ നാട്ടുകാരെ ആവേശക്കൊടുമുടിയിലേക്കുയര്‍ത്തിയ ക്വിസ് പ്രോഗ്രാം റിസള്‍ട്ടും സഹ്‌റത്തുല്‍ ഉലൂം അറബിക് കോളേജിന് ഞങ്ങള്‍ സമ്മാനിച്ച മൊമെന്റോയും അവരുടെ ഹൃദയങ്ങള്‍ ഏറ്റു വാങ്ങി. അനുവാചകരെ മദീനയുടെ തെരുവീഥിയിലേക്കാനയിച്ച് നടന്ന ബുര്‍ദഃയോടെ രണ്ടു ദിവസത്തെ ഞങ്ങളുടെ 'കാരവാന്‍സി' ന് തിരശ്ശീല വീണു.
*****
പിന്നീട് യാത്ര പറച്ചിലുകളുടെ നിമിഷങ്ങളായിരുന്നു. ഇത്രയും കാതങ്ങള്‍ താണ്ടി വരേണ്ടിയിരുന്നില്ലെന്ന് ചിന്തിച്ച നിമിഷങ്ങള്‍. എപ്പോഴും കൂടെ നടന്ന് സഹായ സഹകരണങ്ങള്‍ ചെയ്തു തന്ന ശറഫുക്കയോടും സൈതാലിക്കയോടും ദുആ വസ്വിയ്യത്തോടെ യാത്ര പറയുമ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി. ആ വേദന കൊണ്ടായിരിക്കാം മരം കോച്ചുന്ന ആ തണുപ്പിലും ചുടു ബാഷ്പ കണങ്ങള്‍ കൂട്ടിപ്പിടിച്ച കൈകളിലേക്ക് ഊര്‍ന്നിറങ്ങിയത്. ഒടുവില്‍ മൂന്നു ദിവസം വെച്ചു വിളമ്പിത്തന്ന യൂസുഫ്ക്കയോടും ഉപദേശ നിര്‍ദേശങ്ങളുമായി ഞങ്ങളുടെ കൂടെ നടന്ന ഖത്വീബുസ്താദിനോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇനിയും കാണണമെന്ന ഹൃദയത്തിന്റെ തുടിപ്പ് ഞങ്ങളെ വിവശരാക്കി. അവസാനം, ഞങ്ങളുടെ മനസ്സിന്റെ വേദന അറിഞ്ഞിട്ടെന്നോണം ഒരു ഞെരങ്ങല്‍ ശബ്ദത്തോടെ വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴും ഖത്വീബുസ്താദ് ഞങ്ങളെ നോക്കി കൈ വീശുന്നുണ്ടായിരുന്നു...





ബാവലിയില്‍ നടന്ന ക്ലാസ് ക്യാമ്പിനെ കുറിച്ച് 2016 ജനുവരിയില്‍ എഴുതിയത്.

Share:
Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com