• കുത്തിവര

    www.kuthi-vara.blogspot.in കുത്തിവര, ഒരു വിദ്യാര്‍ത്ഥിയുടെ വിചാരപ്പെടലുകള്‍.................
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിചാരണകള്‍..............
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ചിന്തകള്‍.................

Thursday, 24 November 2016

വഞ്ചിതരാവരുത്...!!!

ങ്ങനെ അത് ഇവിടെയും സംഭവിച്ചു. മമ്പുറം തങ്ങളും കോന്തു നായരും പാടിപഠിപ്പിച്ച സാഹോദര്യത്തിന്റെ ഇശലുകള്‍ സഹര്‍ഷം ഏറ്റ് വാങ്ങിയ മണ്ണില്‍, ഓണവും പെരുന്നാളും ക്രിസ്തുമസും തോളോട് തോള്‍ ചേര്‍ന്ന് നിന്നാഘോഷിച്ച സുന്ദരമായ മലപ്പുറത്തിന്റെ മണ്ണില്‍, ഇസ്‌ലാം പുല്‍കിയെന്ന ഒറ്റക്കാരണത്താല്‍ ഒരു യുവാവിന്റ ചുടുരക്തം ഇവിടെയും വീണു. കൊടിഞ്ഞിയിലെ മീനാക്ഷിയമ്മയുടെയും അനന്തകൃഷ്ണന്‍ നായരുടെയും മകന്‍ അനില്‍കുമാര്‍ ഫൈസലാവുന്നത് ഒരു വര്‍ഷം മുമ്പ് റിയാദില്‍ വെച്ചാണ്. ആറു മാസം മുമ്പ് സ്വന്തം നാട്ടിലെത്തിയ ആ യുവകോമളന്‍ തനിക്ക് ലഭിച്ച ഈമാനിന്റെ നറുനിലാവിന്‍ വെട്ടം ഭാര്യക്കും മക്കള്‍ക്കും പകര്‍ന്നു നല്‍കി. ജീവിതത്തില്‍ ബാക്കിയായ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ തിരിച്ച് പറക്കുന്നതിന്റെ തലേ ദിവസം വര്‍ഗീയ കാപാലികരുടെ കൊലക്കത്തിക്കിരയാവുമ്പോള്‍ അല്ലാഹു സുരലോക സ്വര്‍ഗത്തില്‍ ഒരുക്കി വെച്ച മണിമാണികകള്‍ ഫൈസല്‍ കണ്ടിട്ടുണ്ടാവണം. സത്യമതം കുടുംബ മിത്രാദികളോടുള്ള നല്ല സഹവര്‍ത്തിത്വത്തിന് അവന് മുന്നില്‍ ഒരിക്കലും വിലങ്ങ് തടിയായിരുന്നില്ല. എന്നാല്‍ വര്‍ഗീയതയുടെ വിഷലിപ്തമായ രക്തക്കൊതിയന്മാര്‍ക്കൊരിക്കലും ഇസ്‌ലാമിനെയോ ഇവിടുത്തെ മതസൗഹാര്‍ദ്ദത്തെയോ വെച്ചുപൊറുപ്പിക്കാനാവുമായിരുന്നില്ല.


            ഫൈസലിന്റെ ചുടുരക്തത്തില്‍ വര്‍ഗീയത പാകി വോട്ടുകള്‍ കൊയ്യാമെന്നാണ് തല്‍പര കക്ഷികള്‍ ലക്ഷ്യം വെച്ചതെങ്കില്‍ അവര്‍ക്ക് തെറ്റ് പറ്റി. നിരക്ഷരരായ ഉത്തരേന്ത്യന്‍ ജനതയെ വഞ്ചിക്കുന്നതു പോലെ മലപ്പുറത്തിന്റെ മക്കളെ വഞ്ചിക്കാനാവില്ല. എന്ത് വില കൊടുത്തും പരസ്പര സ്‌നേഹ വിശ്വാസങ്ങള്‍ ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് മാപിളമാര്‍.
ഇന്ന് ഓരോരുത്തരും നോട്ട് മാറ്റുന്ന തിരക്കിലാണ്. ദിനേന ബാങ്കുകള്‍ക്ക് മുന്നിലെ നീണ്ട നിരയില്‍ തങ്ങളുടെ ഊഴവും കാത്ത് നില്‍ക്കുന്നതാണ് ഇപ്പോള്‍ ഓരോ ഭാരതീയന്റെയും പ്രധാന ജോലി. ഇതിനിടയില്‍ നാം പലതും മറന്നു പോവുന്നു. നജീബ് പലരുടെയും മനസ്സുകളില്‍ നിന്ന് അപ്രത്യക്ഷനായി. സാക്കിര്‍ നായിക്കിന്റെ പ്രസ്ഥാനത്തെ ഭരണകൂടം നിരോധിച്ചത് ആരും അറിഞ്ഞത് പോലുമില്ല. ഏകസിവില്‍ കോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സ്‌ക്രീനില്‍ നിന്ന് വേരോടെ പിഴുത് മാറ്റപ്പെട്ടു. സമൂഹമേ.... നാമിനിയും ഉണര്‍ന്നില്ലെങ്കില്‍ 'അവസാനം അവര്‍ എനിക്കെതിരെ തിരിഞ്ഞു, അപ്പോള്‍ എനിക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല' എന്ന കവി വചനം വീണ്ടും ആവര്‍ത്തിക്കേണ്ടി വരും. നരാധമരുടെ കരങ്ങള്‍ നെഞ്ചൂക്കോടെ മലപ്പുറത്തിന്റെ മണ്ണില്‍ വരെയെത്തിയെങ്കില്‍ നാം സൂക്ഷിക്കണം, പ്രതികരിക്കണം, നമ്മുടെ പേനകളും നാക്കുകളും വിരല്‍ തുമ്പുകളും ഇടതടവില്ലാതെ ചലിച്ച കൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ ഒരു പക്ഷേ വരും തലമുറയോട് നാം പറയേണ്ടി വരും 'മോനേ ഇവിടെ സുന്ദരമായ ജനാധിപത്യ ഭാരതം നിലനിന്നിരുന്നു എന്ന്'.....

Share:

Friday, 18 November 2016

രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ......

'ഇനി മുതല്‍ ഭാരത് മാതാ 'ക്യു' ജയ് എന്ന് മാറ്റി വിളിച്ചാലോ?' രാവിലെ ഫെയ്‌സ്ബുക്കില്‍ കണ്ട ഒരു പോസ്റ്റ് ഇതായിരുന്നു. ഒറ്റ നോട്ടത്തില്‍ ഈ വരികള്‍ മനസ്സില്‍ നര്‍മ ബോധം നിറച്ചെങ്കിലും രാജ്യം നേരിടുന്ന പ്രതിസന്ധിയെ ഇത് എത്ര തീവ്രമായി ആവിഷ്‌കരിച്ചിരിക്കുന്നുവെന്ന് പിന്നീടാണ് ചിന്തിച്ചത്. വിപണിയില്‍ വിലസി നടന്നിരുന്ന വലിയ നോട്ടുകള്‍ ഒരു രാത്രി കൊണ്ട് വെറും പേപ്പര്‍ കഷ്ണങ്ങളായി മാറുന്ന അത്ഭുത കാഴ്ചയായിരുന്നു കഴിഞ്ഞ എട്ടിന് രാജ്യം കണ്ടത്. ആഴ്ചകളായി ഇന്ത്യന്‍ ജനത ഉണ്ണുകയും ഉറങ്ങുകയും ചെയ്യാതെ ക്യൂ നില്‍ക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന വാഗ്ദാനം ആഴ്ചകള്‍ കഴിഞ്ഞിട്ടും അങ്ങനെ തന്നെ കിടക്കുകയാണ്.

            'പാവങ്ങള്‍ സുഖമായി കിടന്നുറങ്ങുന്നു, പണക്കാരാണ് പരിഭ്രാന്തരാവുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട ജനം അധേഹത്തെ നോക്കി സഹതാപത്തോടെ ചിരിക്കുകയാണ്. സ്വസമൂഹത്തിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിയാന്‍ അങ്ങേക്ക് കഴിവില്ലാതെ പോയതില്‍ ഞങ്ങള്‍ സഹതപിക്കുന്നുവെന്ന അര്‍ത്ഥത്തില്‍. താന്‍ അധ്വാനിച്ച് സമ്പാദിച്ച പണത്തിന് വേണ്ടി ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം വരി നില്‍ക്കുന്ന നിസ്സഹായരായ പാവപ്പെട്ട ജനങ്ങളുടെ വേദന ജപ്പാനില്‍ പോയി പീപ്പി വിളിച്ച പ്രധാന മന്ത്രിക്ക് കാണാന്‍ സാധിക്കില്ല. രാജ്യം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയാണ് താനെന്ന് ലോകത്തിന് മുന്നില്‍ വിളിച്ച് കൂവുകയായിരുന്നു പ്രധാനമന്ത്രി.
നോട്ട് പിന്‍വലിച്ചതില്‍ പ്രഖ്യാപിത ലക്ഷ്യത്തോട് കൂറുണ്ടായിരുന്നുവെങ്കില്‍ മോദി ഇതിനും മുമ്പേ സ്വീകരിക്കേണ്ട ഒരുപാട് നിലപാടുകളുണ്ടായിരുന്നു, ചെയ്യേണ്ട ഒട്ടേറെ കര്‍ത്തവ്യങ്ങളുണ്ടായിരുന്നു. പ്രായോഗികമായ ഒരു രീതിയും സ്വീകരിക്കാതെ ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും വകയില്ലാത്തവരുടെ വയറ്റത്തടിച്ചാണ് ഈ പദ്ധതി നടപ്പിലാക്കപ്പെട്ടതെന്നു വേണം പറയാന്‍. അതീവ രഹസ്യമായി ആസൂത്രണം ചെയ്യപ്പെട്ടതെന്ന് അവകാശപ്പെടുന്ന പദ്ധതി പക്ഷേ പ്രധാന മന്ത്രിയുടെ ഇഷ്ടക്കാരെല്ലാം നേരത്തെ തന്നെ അറിയുകയും വേണ്ട മുന്‍കരുതലുകളെടുക്കുകയും ചെയ്തുവെന്ന വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. സംഘികളും അനുബന്ധ പ്രവര്‍ത്തകരും ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം തിരച്ചറിയുമ്പോഴാണ് ആരോപണത്തിന്റെ കടുപ്പം മനസ്സിലാവുന്നത്.
'രാജ്യ സ്‌നേഹ'ത്തിന്റെ പേരില്‍ ജനങ്ങള്‍ എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചാലും കള്ളപ്പണക്കാരും വ്യജ നോട്ടുകളുടെ അതികായരും ഇന്ത്യയില്‍ വേരറ്റ് പോവില്ല. രണ്ടായിരം രൂപയുടെ നോട്ടുകള്‍ ജനങ്ങളുടെ കയ്യിലെത്തുന്നതിന് മുമ്പ് തന്നെ വ്യാജന്‍ മാര്‍ക്കറ്റിലെത്തിയെന്ന വാര്‍ത്ത ഇതിന് ബലമേകുന്നു. കള്ളപ്പണക്കാരെല്ലാവരും സമ്പാദ്യം ചാക്കില്‍ കെട്ടി വീട്ടില്‍ സൂക്ഷിക്കുന്നവരല്ലെന്ന് മോദിയും കൂട്ടരും മനസ്സിലാക്കണമായിരുന്നു. വിദേശ ബാങ്കുകളില്‍ നിക്ഷേപങ്ങളായും സ്വര്‍ണമായും അവയിന്നും വിരാചിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വാക്കുകളില്‍ സ്ഫുരിക്കുന്ന ആത്മാര്‍ത്ഥതയുടെ ലവലേശം മനസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ മോദി ആദ്യം ചെയ്യേണ്ടിയിരുന്നത് തന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുകയായിരുന്നു. വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിച്ച് ഓരോ ഇന്ത്യന്‍ പൗരനും പകുത്ത് നല്‍കുമെന്നായിരുന്നു അന്ന് മോദി വലിയ വായില്‍ പ്രസംഗിച്ചിരുന്നത്. കള്ളപ്പണത്തിനെതിരെ താങ്കള്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ വേണ്ടി കൂടിയായിരിക്കണം മോദി ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.

നോട്ട് പിന്‍വലിച്ചതിന് ശേഷം വികാരാധീനനായി ചില പ്രസ്താവനകള്‍ നടത്തിയെന്നല്ലാതെ പദ്ധതിക്കെതിരെയും നടത്തിപ്പില്‍ വന്ന പാളിച്ചകള്‍ക്കെതിരെയും വന്ന ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ പ്രധാനമന്ത്രി ഇതുവരെ തയാറായിട്ടില്ല. മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ പണ്ട് മുതലേ അധേഹം സ്വരാജ്യത്ത് സ്വീകരിക്കുന്ന നിലപാട്.
ഈ തിരക്കിനിടയില്‍ സഹകരണ ബാങ്കുകളെ ഇല്ലായ്മ ചെയ്യാന്‍ നടത്തുന്ന നീക്കങ്ങളും കണ്ടില്ലെന്ന് നടിക്കാന്‍ വയ്യ. വന്‍കിട കുത്തക കമ്പനികളുടെ ഇഷ്ട തോഴരായ നേതാക്കള്‍ ഇതിലപ്പുറവും ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ല. കോടീശ്വരന്മാരുടെ ഭാര്യമാരുടെ മുന്നില്‍ കൂപ്പുകൈകളുമായി നില്‍ക്കുന്ന ഫോട്ടോകള്‍ ഇനിയും വരികില്ലെന്നുമില്ല.
ദിവസങ്ങള്‍ കൊഴിഞ്ഞ് പോവുന്തോറും പൊതുജനത്തിന്റെ ക്ലേശഭാരം വര്‍ധിക്കുന്നുവെന്നല്ലാതെ സ്ഥിതി ഗതികളില്‍ യാതൊരു പുരോഗതിയും കൊണ്ട് വരാന്‍ സര്‍ക്കാറിനായിട്ടില്ല. പണമില്ലാത്ത സാമ്പത്തിക വിപ്ലവത്തിനാണ് പ്രധാനമന്ത്രി തിരികൊളുത്തിയതെന്ന് എതിരാളികള്‍ വിമര്‍ശിക്കുന്നതും വെറുതെയല്ല. ഒരാള്‍ക്ക് നാലായിരം രൂപ മാറ്റിയെടുക്കാമെന്നത് പിന്നീട് നാലായിരത്തി അഞ്ഞൂറാക്കി വര്‍ധിപ്പിച്ചു, ശേഷം അത് രണ്ടായിരത്തിലേക്ക് ചുരുക്കി പ്രജകള്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. രണ്ടായിരം രൂപ കൊണ്ട് ഒരാള്‍ ആഴ്ചകള്‍ തന്റെ കുടുംബം പോറ്റുന്നതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല......

Share:

Wednesday, 16 November 2016

കേരളത്തിലെ ഇസ് ലാമിക വിദ്യാഭ്യാസത്തില്‍ ഓത്ത് പള്ളികള്‍ വഹിച്ച പങ്ക്

അറിവിന് ഇസ്‌ലാം നല്‍കുന്ന സ്ഥാനം വളരെ വലുതാണ്. ചെറിയവനും വലിയവനും പുരുഷനും സ്ത്രീയും എല്ലാം ജ്ഞാന സമ്പാദനത്തിലേര്‍പ്പെടണമെന്ന് ഇസ്‌ലാം നിസ്‌കര്‍ഷിക്കുന്നു. സമൂഹത്തിന്റെ നല്ല നിലനില്‍പിനും കുറ്റമറ്റ നടത്തിപ്പിനും ഇത് അനിവാര്യമാണെന്ന് ഇസ്‌ലാം വീക്ഷിക്കുന്നു. സമൂഹത്തില്‍ സദാചാര ബോധവും ഉന്നതമായ ജീവിത മൂല്യങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ മതവിജ്ഞാനം വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ കേരളത്തിന്റെ ഇസ്‌ലാമിന്റെ ആദ്യകാലത്ത് തന്നെ മതത്തിന്റെ തനതായ ആശയങ്ങളും വിധിവിലക്കുകളും സമൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ ക്രാന്തദര്‍ശികളായ പണ്ഡിതര്‍ പല വഴികളും സ്വീകരിച്ചിരുന്നതായി കാണാം. പ്രവാചകന്‍ (സ്വ) തങ്ങളുടെ ജീവിത കാലത്ത് തന്നെ ഇസ്‌ലാം പുല്‍കാന്‍ സൗഭാഗ്യം സിദ്ധിച്ച കേരള മണ്ണില്‍ ഇന്ത്യയുടെ ഇതര ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉന്നതമായ ഇസ്‌ലാമിക മൂല്യങ്ങള്‍ പൂത്തുലഞ്ഞ് നില്‍ക്കാന്‍ കാരണവും ഇത് തന്നെയായിരുന്നു. പള്ളി പ്രഭാഷണങ്ങളും ഓത്ത് പള്ളികളും ദര്‍സുകളും മദ്‌റസകളും ഇസ്‌ലാമിക് കോളേജുകളും കേരളാ മോഡലിന്റെ പല വകഭേദങ്ങളാണ്.
ഇതില്‍ അതിപുരാതനമായ ഒരു രീതിയാണ് ഓത്ത് പള്ളികള്‍. മുസ്‌ലിം സമൂഹത്തിന് അടിസ്ഥാനപരമായി ആവശ്യമായ ഖുര്‍ആന്‍ ഓത്ത്, നിസ്‌കാരം, മാല മൗലിദ് പാരായണം തുടങ്ങിയവ വളരെ ഗഹനമായിത്തന്നെ ഇവിടങ്ങളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. സാമുദായിക പ്രതിബദ്ധതയുള്ള മുന്‍തലമുറയെ വാര്‍ത്തെടുത്ത ഓത്ത് പള്ളികളെ കേന്ദ്രീകരിച്ചാണ് നൂറ്റാണ്ടുകളോളം കേരളാ മുസ്‌ലിമിന്റെ വിദ്യാഭ്യാസ പ്രക്രിയ ചുറ്റിത്തിരിഞ്ഞത്. ഓത്ത് പള്ളി വിദ്യാഭ്യാസം അഭിമാന പ്രശ്‌നമായി കാണ്ടിരുന്ന ഒരു സമുദായമായിരുന്നു നമുക്ക് മുന്നെ കടന്ന് പോയ പൂര്‍വികര്‍. എന്നാല്‍, അക്കാദമിക തലങ്ങളില്‍ ഓത്ത് പള്ളികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇല്ല എന്നു തന്നെ പറയാം. മഖ്ദൂമിന്റെ കാലം മുതലുള്ള പഠന രീതികളെ കുറിച്ച് മാത്രമെ ലിഖിത രേഖകള്‍ കൂടുതല്‍ ലഭ്യമായിട്ടുള്ളൂ. ഇനിയും ചരിത്രത്തിന്റെ മങ്ങാത്ത ഏടുകളില്‍ ഇവ സ്ഥാനം പിടിച്ചില്ലെങ്കില്‍ ഒരുപക്ഷേ വരും തലമുറ തങ്ങള്‍ വന്ന വഴിയെ കുറിച്ച് അജ്ഞരായി മാറും. കേരളീയ മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ ഓത്ത് പള്ളികള്‍ ചെലുത്തിയ സ്വാധീനവും അവയുടെ ചരിത്രവും വിദ്യാഭ്യാസ രീതിയുമെല്ലാം ചെറിയ രീതിയില്‍ അപഗ്രഥിക്കുകയാണിവിടെ.

ഓത്തു പള്ളി; നിഷ്പത്തി

ചൊല്ലുക, പറയുക, വായിക്കുക, പഠിക്കുക എന്നെല്ലാം അര്‍ത്ഥമുള്ള മലയാള പദമാണ് ഓത്ത്. ഇസ്‌ലാമികാഗമനത്തിന് മുമ്പ് തന്നെ കേരളത്തിലെ നമ്പൂതിരിമാരും ബ്രഹ്മണരും വേദ പാരായണത്തിനും മന്ത്രം ചൊല്ലുന്നതിനും ഈ വാക്കുപയോഗിച്ചിരുന്നു. പിന്നീട് ഖുര്‍ആനടക്കമുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനും പഠിക്കുന്നതിനും മുസ്‌ലിംകളും ഈ വാക്കുപയോഗിക്കുകയായിരുന്നു. ഖുര്‍ആനോത്ത്, കിതാബോത്ത്, മൗലിദോത്ത് എന്നീ പ്രയോഗങ്ങളെല്ലാം പരാമൃഷ്ടാര്‍ത്ഥത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.



പള്ളി എന്ന പദവും കേരളം ഇസ്‌ലാം പുല്‍കുന്നതിന് മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. ബുദ്ധ ജൈന മതങ്ങളുടെ പ്രാര്‍ത്ഥനാലയങ്ങളും പഠനകേന്ദ്രങ്ങളും വിശേഷിപ്പിക്കപ്പെട്ടിരുന്നത് പള്ളി എന്ന വാക്ക് കൊണ്ടായിരുന്നു. പില്‍കാലത്ത് ക്രൈസ്തവ ജൂത മതക്കാരും തങ്ങളുടെ ആരധാനലയങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും ഇതേ പേര് തന്നെ വിളിച്ചു. ശേഷം വന്ന മുസ്‌ലിംകളും ആ രീതിയില്‍ മാറ്റം വരുത്തിയില്ല. ഇസ്‌ലാിക ജ്ഞാന കൈമാറ്റത്തിന് വേണ്ടി സജ്ജീകരിക്കപ്പെട്ട ഓത്ത് പള്ളികള്‍ ഇസ്‌ലാമികാരാധനാലയങ്ങളുടെ ഭാഗം തന്നെയായിരുന്നതിനാലും സഹോദര മതസ്ഥര്‍ക്കിടയില്‍ ഇങ്ങനെയൊരു പ്രയോഗം പുരാതന കാലം മുതലേ നിലവിലുള്ളതിനാലും മുസ്‌ലിംകളും ഇതേ പേര് തന്നെ സ്വീകരിച്ചു എന്ന് വേണം കരുതാന്‍.

ക്ലാസ് മുറി

ഇന്നത്തെ പോലെ പരിഷ്‌കൃമായ ക്ലാസ് മുറികളോ സംവിധാനങ്ങളോ ഓത്ത് പള്ളികള്‍ അരങ്ങ് വാണിരുന്ന കാലത്ത് ഉണ്ടായിരുന്നില്ല. പ്രധാനമായും മൂന്ന് രൂപങ്ങളിലാണ് ഓത്ത് പള്ളികള്‍ പ്രവര്‍ത്തിച്ചിരുന്നത്. പള്ളിയുടെ ചായ്പില്‍ തന്നെ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്ന രീതിയായിരുന്നു ഒന്നാമത്തേത്. പള്ളിയുടെ തൊട്ടടുത്ത് തന്നെ ചെറിയ ഒരു കൂര കെട്ടി കുട്ടികളെ പഠിപ്പിക്കുന്ന രീതി രണ്ടാമത്തേത്. പള്ളിയോട് പ്രത്യേകമായി ബന്ധമൊന്നുമില്ലാതെ സ്വതന്ത്രമായ ഒരു സ്ഥലത്ത് കൂര സ്ഥാപിക്കുന്നതാണ് മൂന്നാമത്തെ രീതി. ഇവയില്‍ പലതും നാട്ടുകാരുടെ പൊതു ഉടമസ്ഥതയിലുള്ളവയായിരുന്നില്ല. മൊല്ലാക്ക അധേഹത്തിന്റെ സ്വന്തം സ്ഥലത്ത് കെട്ടിയുണ്ടാക്കിയ കൂരകളായിരുന്നു ഓത്ത്പള്ളി കെട്ടിടങ്ങളുടെ ധര്‍മം പലപ്പോഴും നിറവേറ്റിയിരുന്നത്. ഇതിനു പുറമെ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ അധ്യാപകരെ വീട്ടിലക്ക് വരുത്തി കുട്ടികളെ പഠിപ്പിക്കുന്ന ശീലവും നിലനിന്നിരുന്നു.
വളരെ ലളിതമായിരുന്നു ഓത്ത് പള്ളികളുടെ കൂരകള്‍. മണ്ണിന്റെ ഒരു തറയും അഞ്ചാറു കാലുകള്‍ വെച്ച് കെട്ടിയുണ്ടാക്കിയ മേല്‍ക്കൂരയുമുള്ളവയായിരുന്നു ഓത്ത്പള്ളി കെട്ടിടങ്ങള്‍. പഠിക്കാനാവശ്യമായ ഉപകരണങ്ങളും അതി ലളിതമായിരുന്നു. ചെകിടി മണ്ണ് കുറുക്കി 'ലൗഹ്' എന്ന് വിശേഷിപ്പിച്ചിരുന്ന മരപ്പലകയില്‍ പുരട്ടിയാല്‍ എഴുതാനുള്ള പ്രതലമായി. മൂത്ത മുളയുടെ കഷ്ണം ഉണക്കി കൂര്‍പ്പിച്ച പേന കറുത്ത മഷിയില്‍ മുക്കിയായിരുന്നു എഴുതിയിരുന്നത്. എഴുത്ത് പലകയുടെ രണ്ടറ്റവും കല്ലുകള്‍ക്ക് മുകളില്‍ വെക്കും, അതായിരുന്നു ഡെസ്‌ക്. ബെഞ്ചായി ഉപയോഗിച്ചിരുന്നതും കല്ല് തന്നെ. സ്വാഭാവികമായും ഇന്നത്തെ പോലെ ബോര്‍ഡോ ചോക്കോ ഒന്നും തന്നെ അന്ന് ഉപയോഗത്തിലുണ്ടായിരുന്നില്ല. അധ്യാപകന്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും എഴുത്ത് പലകയില്‍ തന്നെ പാഠങ്ങള്‍ എഴുതി കൊടുക്കുന്നതായിരുന്നു പതിവ്.

അധ്യാപകര്‍

ഓത്ത് പള്ളികളില്‍ അറിവ് പകര്‍ന്ന് നല്‍കുന്നവരെ 'മൊല്ലാക്ക', 'മുസ്‌ലിയാര്‍', 'ഉസ്താദ്' എന്നൊക്കെയാണ് മലബാറുകാര്‍ വിളിച്ചിരുന്നത്. നാടുകളുടെ ഭാഷാ വ്യതിയാനത്തിനനുസരിച്ച് അധ്യാപകരെ വിളിക്കുന്ന പേരും മാറി മാറി വന്നു. ചിലയിടങ്ങളില്‍ അവര്‍ 'മൊല്ല'യെന്നോ 'മുല്ല'യെന്നോ വിളിക്കപ്പെട്ടു. കൊയിലാണ്ടിയില്‍ 'മല്ലമി' എന്നും ഉത്തര ദേശത്ത് 'സീതി'യുമൊക്കെയായി പേരുകള്‍ വ്യത്യാസപ്പെട്ടു. 'ഓതിക്കന്‍ മാമ', 'ഓതിക്കന്‍ കാക്ക', 'ലബ്ബ' തുടങ്ങി ഒട്ടനേകം പ്രാദേശിക പേരുകളില്‍ ഓത്തുപള്ളി അധ്യാപകര്‍ കേരളത്തില്‍ അറിയപ്പെട്ടു. പൊന്നാനി പോലെയുള്ള ഉയര്‍ന്ന സ്ഥാപനങ്ങളില്‍ നിന്നും പഠിച്ച് വന്നവരെ മാത്രമെ 'മുസ്‌ലിയാര്‍' എന്നും 'മൊയ്‌ലിയാര്‍' എന്നും പൊതുവെ വിളിച്ചിരുന്നുള്ളൂ. ഇവരേകാള്‍ താഴേ പടിയിലുള്ള ഓത്തുപള്ളി അധ്യാപകര്‍ക്ക് ഈ പേര് നല്‍കപ്പെട്ടിരുന്നില്ല. എന്നാല്‍ മുസ്‌ലിയാര്‍ ഇല്ലാത്ത നാടുകളില്‍ ഓത്തുപള്ളി മൊല്ലമാര്‍ ഈ വിളിപ്പേരില്‍ അറിയപ്പെട്ടിരുന്നു.
മിക്കവാറും എല്ലാ ഓത്ത് പള്ളികളും ഏകാധ്യാപക സ്ഥാപനങ്ങളായിരുന്നു. അധ്യാപകന്റെ സാമര്‍ഥ്യവും അറിവും ആത്മാര്‍ത്ഥതയുമനുസരിച്ച് ഓരോ ഓത്ത് പള്ളികളിലും പഠിപ്പിച്ചിരുന്ന പാഠങ്ങളും വ്യത്യസ്തമായിരുന്നു. ഓത്തുപള്ളി ഗുരുനാഥന്മാര്‍ക്ക് പ്രത്യേകം നിശ്ചയിക്കപ്പെട്ട വേതനമോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഗുരു ദക്ഷിണയായും മറ്റും കിട്ടിപ്പോന്നിരുന്ന അല്‍പ സ്വല്‍പ സമ്പാദ്യമായിരുന്നു അവരുടെയും കുടുംബത്തിന്റെയും പശിയടക്കിയിരുന്നത്.
ഇതില്‍ പ്രധാനമായിരുന്നു വ്യാഴാഴ്ച തോറും വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയിരുന്ന 'വ്യാഴാഴ്ച പുത്തന്‍'. പുത്തന്‍ എന്നാല്‍ പണം എന്നായിരുന്നു അവര്‍ നല്‍കിയിരുന്ന അര്‍ത്ഥം. ഏതാണ്ട് നിര്‍ബന്ധിത ഫീസ് എന്ന രീതിയില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയിരുന്നതാണ് വ്യാഴാഴ്ച പുത്തന്‍.
ഈയനത്തില്‍ പ്രധാനമായ മറ്റൊരു രൂപമായിരുന്നു 'ജുസ്ഇന്റെ വെള്ളി'. ഖുര്‍ആനിലെ ഓരോ ജുസ്അ് ഓതി പഠിപ്പിച്ച് കഴിയുമ്പോഴും വിദ്യാര്‍ത്ഥികളില്‍ നിന്നും നിര്‍ബന്ധ ബുദ്ധ്യാ പിരച്ചെടുത്തിരുന്ന പണമായിരുന്നു 'ജുസ്ഇന്റെ വെള്ളി' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.
ഓത്തു പള്ളിയിലെ വരുമാന സ്രോതസ്സുകളില്‍ പ്രധാനമായിരുന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന 'കയ്യെഴുത്ത്'. അന്ന് ആണ്‍ പെണ്‍ വിദ്യാര്‍ത്ഥികള്‍ വസ്ത്രാഭരണ വിഭൂഷിതരായി പള്ളിക്കൂടത്തിലെത്തും. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം അധ്യാപകന്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും കയ്യില്‍ ഓരോ ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതി കൊടുക്കും. തുടര്‍ന്ന് ഓരോ വിദ്യാര്‍ത്ഥിയും തങ്ങളുടെ സാമ്പത്തിക പ്രാപ്തിയനുസരിച്ച് ഗുരുവിന് ദക്ഷിണ സമര്‍പിക്കും. ഓത്ത്പള്ളിയല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പൂര്‍വ വിദ്യാര്‍ത്ഥികളും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൂടാതെ ഓത്തിന് ചേര്‍ക്കുമ്പോള്‍ ഒരുറുപ്പിക, മുസാക്കി (മുസ്ഹഫ്) വെക്കുമ്പോള്‍ ഒരുറുപ്പിക, പെരുന്നാട്ടരി (വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന അരി) തുടങ്ങിയവയും ഓത്ത് പള്ളി ഉസ്താദുമാരുടെ ജീവിതോപാധികളായിരുന്നു.
ചകിരി പിരിച്ചും അടക്ക പൊളിച്ചുമുണ്ടാക്കിയ കാശില്‍ നിന്ന് ഉമ്മമാരാണ് ഏറിയ കൂറും ഈ വക ചെലവുകള്‍ വഹിച്ചിരുന്നത്. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന ദാനങ്ങളും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യ നിര്‍വഹണത്തിനായി ചെലവഴിച്ച് പോന്നു.

പഠന രീതി

അക്ഷരങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ട് മനഃപാഠമാക്കുന്ന ശൈലിയാണ് മിക്ക ഓത്ത് പള്ളികളിലും നില നിന്നിരുന്നത്. തുടര്‍ന്ന് അക്ഷരങ്ങള്‍ വേര്‍തിരിച്ച് പഠിക്കുകയും ശേഷം പടിപടിയായി വായിക്കാനും ഖുര്‍ആന്‍ ഓതാനും പഠിക്കുന്നതായിരുന്നു ഓത്തുപള്ളികള്‍ സ്വീകരിച്ചിരുന്ന രീതി. എഴുത്ത് പലകയുമായി രാവിലെ തന്നെ വിദ്യാര്‍ത്ഥികള്‍ ഓത്തുപള്ളിയിലെത്തും. പേന മഷിയില്‍ മുക്കി അക്ഷരങ്ങള്‍ ഒന്നൊന്നായി ഈ പലകയില്‍ മൊല്ലാക്ക എഴുതി കൊടുക്കും. 'അലിഫ്, ബാ, താ, സാ, ജീം, ഹാ എന്നിങ്ങനെ 'യാ' 'വസ്സലാം' വരെ ഓരോ അക്ഷരങ്ങളും വിദ്യാര്‍ത്ഥി ഉരുവിട്ട് ഹൃദിസ്ഥമാക്കും. അക്ഷരങ്ങള്‍ മനഃപാഠമാക്കിയാല്‍ പുള്ളിയുള്ളതും ഇല്ലാത്തതുമായ അക്ഷരങ്ങള്‍ വേര്‍തിരിച്ച് പഠിക്കണം. അലിഫിന് പുള്ളിയില്ല, ബാ ക്കൊരു പുള്ളി താഴെ, താക്ക് രണ്ട് പുള്ളി മേലെ, സാക്ക് മൂന്ന് പുള്ളി മേലെ, ജീമിന് ഒരു പുള്ളി താഴെ എന്നിങ്ങനെ യാക്ക് രണ്ട് പുള്ളി താഴെ 'വസ്സലാം' എന്ന് വരെ ഉറക്കെ ഉരുവിട്ട് കൊണ്ട് മനഃപാഠമാക്കും.
എഴുതിയത് മുഴുവന്‍ കാണാതെ പഠിച്ച് കഴിഞ്ഞാല്‍ അത് മായ്ച്ച് സ്വരചിഹ്നങ്ങള്‍ ചേരുമ്പോഴുള്ള ഉച്ചാരണം പഠിക്കുന്നതിന് പുതിയ പാഠം എഴുതും. ആദ്യം അക്ഷരങ്ങളുടെ പേരും പിന്നീട് അവക്ക് ഓരോ ചിഹ്നങ്ങള്‍ ചേരുമ്പോഴുമുണ്ടാവുന്ന ഉച്ചാരണ വ്യതിയാനങ്ങളും പ്രത്യേകം പറഞ്ഞ് പഠിക്കണം. അലിഫിന് ഫത്ഹ് അ, അലിഫിന് കസ്‌റ് ഇ, അലിഫിന് ളമ്മ് ഉ, ബാഇന് ഫത്ഹ് ബ എന്നിങ്ങനെ യാഇന് ളമ്മ് യു വസ്സലാം എന്ന് വരെ ആവര്‍ത്തിച്ച് പറഞ്ഞ് പഠിക്കണം. തുടര്‍ന്ന് ഓരോ അക്ഷരത്തോടും തന്‍വീന്‍ (ന്‍ എന്ന അനുനാസിക സംയോജനം) ചേരുമ്പോഴുള്ള ഉച്ചാരണം പഠിക്കണം. അനന്തരം ഇതേ രൂപത്തില്‍ ദീര്‍ഘാക്ഷരങ്ങള്‍ കൂടി പഠിച്ച് കഴിഞ്ഞാല്‍ 'വായിച്ച് കൂട്ടി ഓത്ത്' (വായിച്ചോത്ത്) തുടങ്ങും. 'അബ്തസുജഹ്ഹിന്‍'  എന്നത് കൊണ്ടാണ് തുടക്കം. അലിഫിന് അ, ബാഇന് ബ് = അബ്, താക്ക് ത, സാക്ക് സൂ = അബ്തസു, ജീമിന് ജ, ഹാക്ക് ശദ്ദ്, ഹാക്ക് ഹിന്‍ = അബ്തസുജഹ്ഹിന്‍. ഇങ്ങനെ അറബി അക്ഷരമാല അവസാനം വരെ ഉരുവിട്ട് പഠിക്കുന്നു. വായിച്ചോത്ത് കഴിഞ്ഞാല്‍ പിന്നെ ഖുര്‍ആന്‍ പാരായണം പരിശീലിക്കും.
മൊല്ലാക്ക പലകയില്‍ എഴുതി കൊടുക്കുന്നത് വായിച്ച് തന്നെയാണ് ഖുര്‍ആന്‍ ഓതാനും പഠിക്കുന്നത്. തുടക്കത്തിലെ അര ജുസ്അ് മുതല്‍ ഒരു ജുസ്അ് വരെ നേരത്തെ പറഞ്ഞ രീതിയില്‍ വായിച്ചു കൂട്ടി ഓതിയാണ് ഓരോ വിദ്യാര്‍ത്ഥിയും പഠിക്കുക. അക്ഷരങ്ങള്‍ വേറിട്ട് ഉച്ചരിച്ച് പിന്നീട് ചേര്‍ത്ത് വായിച്ച് അര ജുസ്അ് പിന്നിടുമ്പോഴേക്ക് വിദ്യാര്‍ത്ഥി നല്ല അക്ഷര ശുദ്ധിക്ക് ഉടമയായി മാറിയിട്ടുണ്ടാവും.
ഏകാധ്യാപക സ്ഥാപനങ്ങളായിരുന്ന ഓത്ത് പള്ളികളില്‍ അധ്യാപകരുടെ മികവിനനുസരിച്ച് ഓത്ത്പള്ളിയുടെയും വിദ്യാര്‍ത്ഥികളുടെയും നിലവാരം വ്യത്യസ്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഒരേ സമയം ഒരേ പാഠമായിരുന്നില്ല അധ്യാപകന്‍ പഠിപ്പിച്ചിരുന്നത്. എല്ലാ പാഠങ്ങളും ഓരോ വിദ്യാര്‍ത്ഥിയും ശരിയായി പഠിച്ചുവെന്ന് അധ്യാപകന് ബോധ്യപ്പെട്ടാല്‍ മാത്രമെ അടുത്ത പാഠം എഴുതി കൊടുത്തിരുന്നുള്ളൂ. നല്ല ബുദ്ധി ശക്തിയും കഴിവുമുള്ള വിദ്യാര്‍ത്ഥി വളരെ പെട്ടന്ന് തന്നെ പാഠങ്ങള്‍ പഠിച്ചെടുക്കുകയും അടുത്ത പാഠത്തിലേക്ക് കടക്കുകമയുമായിരുന്നു പതിവ്. ഓരോ വിദ്യാര്‍ത്ഥിയെയും അധ്യാപകന്‍ നേരിട്ട് തന്നെ പരിശോധിച്ചറിഞ്ഞതിന് ശേഷം മാത്രമെ അടുത്ത പാഠത്തിലേക്ക് കടക്കൂവെന്നതിനാല്‍ പ്രത്യേക പരീക്ഷാ സമ്പ്രദായങ്ങളോ ടെസ്റ്റുകളോ ഒന്നും തന്നെ നിലവിലുണ്ടായിരുന്നില്ല.
അധ്യാപകര്‍ ഓത്ത്പള്ളികളില്‍ നല്‍കിയിരുന്ന ശിക്ഷകള്‍ കഠിനമായിരുന്നു. ശക്തമായ ചൂരല്‍ പ്രയോഗങ്ങളും ഏത്തമിടലും പാഠങ്ങള്‍ ഒറ്റയിരുപ്പില്‍ പഠിപ്പിക്കലുമെല്ലാം നിത്യ സംഭവങ്ങളായിരുന്നു. ശാസ്ത്രീയമായ അധ്യാപന രീതികള്‍ വികാസം പ്രാപിക്കാത്ത അക്കാലത്ത് ഇത്തരം ശിക്ഷാ മുറകള്‍ മാത്രമായിരുന്നു മൂല്യമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാനുള്ള മാര്‍ഗം. എന്നാല്‍, ഇത്തരം പ്രാകൃതമായ ശിക്ഷകള്‍ വിദ്യാര്‍ത്ഥികളില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ജനിപ്പിച്ചിരുന്നുവെന്ന് വ്യക്തമാണ്. ഓത്ത്പള്ളികള്‍ അരങ്ങൊഴിയാന്‍ ഇവയും ഒരു കാരണമായിരുന്നുവെന്ന് കാണാം.

സിലബസ്

ഓത്ത്പള്ളികള്‍ക്ക് വ്യവസ്ഥാപിതമായ സിലബസോ മറ്റോ നിലവിലുണ്ടായിരുന്നില്ല. അധ്യാപകരുടെ കഴിവും പ്രാപ്തിയുമനുസരിച്ച് ഇഷ്ടമുള്ള വിഷയങ്ങള്‍ ഓരോരുത്തരും പഠിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍, അക്ഷര വായന, ഇസ്‌ലാമിക വിശ്വാസ കാര്യങ്ങള്‍, കര്‍മാനുഷ്ഠാന മുറകള്‍, ശുചീകരണ രീതികള്‍ തുടങ്ങി ഒരു ശരാശരി മുസ്‌ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും മുഴുവന്‍ ഓത്തുപള്ളികളിലും പഠിപ്പിക്കപ്പെട്ടിരുന്നതായി കാണാം. പത്ത് കിതാബും നിസ്‌കാരത്തിന്റെ ഫര്‍ളുകളും ശര്‍ത്വുകളും വിവരിക്കുന്ന 'നിസ്‌കാര കണക്ക്' എന്ന കിതാബും അന്ന് പ്രചാരത്തിലുണ്ടായിരുന്നു. ഓത്ത്പള്ളി പഠനം പൂര്‍ത്തിയാക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും മാല പാരായണത്തിനും അത്യാവശ്യം ദുആകളും മറ്റും നിര്‍വഹിക്കാനും പ്രാപ്തനായിരുന്നു.
എഴുത്തിന് വലിയ പ്രാധാന്യം നല്‍കാത്ത പാഠ്യരീതിയായിരുന്നു ഓത്തുപള്ളിയിലേത്. എഴുത്ത് പലകയില്‍ എഴുതിയത് വായിക്കാനുള്ള പരിശീലനം മാത്രമായിരുന്നു ഓത്ത്പള്ളികളില്‍ നല്‍കപ്പെട്ടിരുന്നത്. എന്നാല്‍ ചില അധ്യാപകര്‍ സ്വന്തം താല്‍പര്യമെടുത്ത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനുള്ള പരിശീലനം കൂടി നല്‍കിയിരുന്നുവെന്ന് കാണാം. ഇതര ഓത്തുപള്ളികളിലെ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനാവശ്യാര്‍ത്ഥം പള്ളിദര്‍സിലേക്ക് പോവുമ്പോള്‍ എഴുത്ത് സ്വയം പരിശീലിക്കാറായിരുന്നു പതിവ്. ഓരോ അക്ഷരങ്ങളുടെയും രൂപങ്ങളും ഭാവങ്ങളും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നതിനാല്‍ ഇതൊട്ടും ശ്രമകരമായിരുന്നില്ല.
ബ്രാഹ്മണ മതാധ്യാപക സമ്പ്രദായത്തില്‍ നിന്നും രൂപവും ഭാവവും കടമെടുത്തതു കൊണ്ടാവാം എഴുത്തിന് വളരെ വലിയ പ്രാധാന്യം ഓത്തുപള്ളികളില്‍ നല്‍കപ്പെടാതിരുന്നതെന്ന ഒരു വീക്ഷണവും ചരിത്രകാരന്മാര്‍ക്കിടയിലുണ്ട്. വൈദിക ഭാഷക്ക് വളരെ വലിയ മാഹാത്മ്യം കല്‍പിച്ച് നല്‍കിയിരുന്ന നമ്പൂതിരി ബ്രാഹ്മണര്‍ താഴ്ന്ന ജാതിക്കാര്‍ വേദം കേള്‍ക്കുന്നതും പഠിക്കുന്നതും വിലക്കിയിരുന്നു. മാത്രവുമല്ല, വൈദിക ഭാഷ എഴുതാന്‍ പഠിപ്പിക്കുന്നത് ഭാഷയോട് ചെയ്യുന്ന അനാദരവാണെന്നും അനാവശ്യ ഉപയോഗത്തിന് വഴി വെക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ തന്നെ വായന പ്രചുരപ്രചാരം നേടിയപ്പോഴും എഴുത്ത് നിരുത്സാഹപ്പെടുത്തപ്പെട്ടു. സ്വാഭാവികമായും ഈ പാഠ്യ രീതിയില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച ഓത്തുപള്ളികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവര്‍ ഖുര്‍ആനിനെയും അതിന്റെ ഭാഷയെയും ബഹുനാദരവുകളോടെ കാണുന്നവരായിരുന്നു. അതുകൊണ്ടായിരിക്കാം എഴുത്തിന് പ്രാമുഖ്യം ലഭിക്കാതെ പോയത്.
ഓത്ത്പള്ളികള്‍ പൂര്‍ണമായും എഴുത്ത് പരിശീലനത്തിന് എതിരായിരുന്നുവെന്ന വായന ശരിയാണെന്ന് തോന്നുന്നില്ല. ഓത്തുപള്ളി പഠനം പൂര്‍ത്തിയായ ഒരു വിദ്യാര്‍ത്ഥിക്ക് സ്വപ്രയത്‌നത്താല്‍ മാത്രം കരഗതമാക്കാന്‍ സാധിക്കുന്ന ഒന്നായിരുന്ന എഴുതാനുള്ള കഴിവ്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയിരുന്ന ഓത്തുപള്ളികള്‍ എഴുത്തിന് പൂര്‍ണമായും എതിരാണെന്ന് വിശ്വസിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. തന്നെയുമല്ല ചെറു പ്രായത്തില്‍ തന്നെ എഴുത്തിനെതിരായ വികാരം ജനിപ്പിക്കപ്പെടുന്ന ഒരു പ്രദേശത്ത് നിന്ന് മനോഹരമായ കൈപ്പടയില്‍ അനേകം ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുകയെന്നത് പരസ്പര വൈരുദ്ധ്യങ്ങളാണ്. കേരളത്തിലങ്ങോളമിങ്ങോളം വടിവൊത്ത കയ്യക്ഷരത്തിലുള്ള ഒട്ടനേകം ഗ്രന്ഥങ്ങള്‍ കാണാന്‍ നമുക്ക് സാധിക്കും.
പ്രാഥമിക പാഠങ്ങള്‍ പെട്ടന്ന് ഉള്‍കൊള്ളാന്‍ സാധിക്കുന്ന ആറാം വയസ്സിലായിരുന്നു പൊതുവെ കുട്ടികളെ ഓത്ത്പള്ളികളില്‍ ചേര്‍ത്തിരുന്നത്. മുഹറം മാസത്തില്‍ ആദ്യത്തെ ഒരു ആഴ്ചക്കുള്ളില്‍ തന്നെ ആ വര്‍ഷത്തെ 'ഓതാന്‍ കൂട്ടല്‍' നടക്കും. പില്‍കാലത്ത് ഓത്തുപള്ളികള്‍ മാപിള സ്‌കൂളുകളായി പരിണമിച്ചപ്പോഴും ഈ സമ്പ്രദായം തന്നെ തുടര്‍ന്ന് വന്നു. മുഹറം മാസത്തില്‍ ഒന്നാം തരത്തിന് താഴെയുള്ള ശിശുത്തരത്തില്‍ ഇരുത്തി ജൂണ്‍ മാസത്തില്‍ ഒന്നാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു അന്നത്തെ പതിവ്.
ഓതാന്‍ കൂടുന്ന ദിവസം അയല്‍ വാസികളെയും ബന്ധുമിത്രാദികളെയും വിളിച്ച് കൂട്ടി സദ്യ നല്‍കും. ശേഷം അധ്യാപകന്‍ തന്റെ നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫാതിഹ ഓതിക്കേള്‍പിക്കും മൊല്ലാക്കക്ക് ചില കൈമടക്കുകള്‍ നല്‍കുന്നതോടെ ഈ ചടങ്ങ് അവസാനിക്കും. ആദ്യമായി ഓത്തുപള്ളിയില്‍ പോവുന്ന ദിവസം ഉസ്താദിനും സഹപാഠികള്‍ക്കും കലത്തപ്പം, ചക്കരയും തേങ്ങയും, ഈത്തപ്പഴം തുടങ്ങിയ ചീരണികള്‍ വിതരണം ചെയ്യുന്ന പതിവും അന്ന് നിലവിലുണ്ടായിരുന്നു. ഖുര്‍ആനിലെ ഓരോ ജുസ്അ് ഓതി തീരുമ്പോഴും യാസീന്‍ പോലുള്ള പ്രധാന സൂറത്തുകള്‍ ഓതിക്കഴിയുമ്പോഴും ഓരോ വിദ്യാര്‍ത്ഥിയും നിര്‍ബന്ധ കര്‍മം പോലെ ചീരണി വിതരണം ചെയ്തിരുന്നു.

പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍

കേരളത്തിലെ സാമൂഹികാന്തരീക്ഷം മാറുന്നതിനനുസരിച്ച് ഇവിടുത്തെ മതപഠന മേഖലയിലും പരിഷ്‌കരണങ്ങളും ഉദ്ധാനങ്ങളും വന്നു കൊണ്ടിരുന്നു. സാമ്പത്തികമായ പുരോഗതിയും ചിന്താപരമായ മുന്നേറ്റവും വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിച്ചു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ കടന്ന് വരവും അവരുടെ വിദ്യാഭ്യാസ നയങ്ങളും പദ്ധതികളും നമ്മുടെ സമൂഹത്തെ ചിന്തിപ്പിച്ചു. അശാസ്ത്രീയമായ രീതികള്‍ ഉപേക്ഷിക്കുകയും കാര്യക്ഷമമായ പുതിയ ശാസ്ത്രീയ രീതികള്‍ സ്വീകരിക്കണമെന്നും സമൂഹത്തിന്റെ നേതൃത്വം ആഗ്രഹിക്കുകയും അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ഈ പദ്ധതികള്‍ ഓത്തുപള്ളികളുടെ തന്നെ ഉന്മൂലനത്തിന് കാരണമായെങ്കിലും കേരളത്തിലെ മുസ്‌ലിം സമൂഹത്തിലെ വൈജ്ഞാനിക മേഖലക്ക് പുത്തനുണര്‍വ് നല്‍കാന്‍ ഇവക്കായിട്ടുണ്ടെന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്.
ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമായിരുന്നു പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍. ഉപരി പഠനാര്‍ത്ഥം അറേബ്യയിലേക്കും ഈജിപ്തിലേക്കും യാത്ര ചെയ്ത് ദീര്‍ഘ കാലത്തെ അനുഭവ പരിജ്ഞാനങ്ങള്‍ മതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അധേഹത്തോട് സംസാരിക്കുകയായിരുന്നു. ഇതര രാഷ്ട്രങ്ങളിലുള്ള കൂടുതല്‍ ഫലപ്രദമായ വിദ്യാഭ്യാസ രീതികള്‍ ഇവിടെയും നടപ്പിലാക്കുകയായിരുന്നു അധേഹം ചെയ്തത്.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് മതാധ്യാപന മേഖലയില്‍ കാതലായ മാറ്റങ്ങള്‍ക്ക് തിരികൊടുത്ത മറ്റൊരു മഹാന്‍. താന്‍ പഠിച്ച ലഥീഫിയ്യ കോളേജില്‍ തന്നെ അധ്യാപനത്തിന് അവസരം ലഭിച്ചിട്ടും തന്റെ നാട്ടില്‍ ദീനീ സേവനം നടത്താന്‍ വേണ്ടി ജീവിതം ഉഴിഞ്ഞ് വെക്കുകയായിരുന്നു അധേഹം. ആധുനിക രൂപത്തിലുള്ള മദ്‌റസക്ക് ആദിമ രൂപം നല്‍കിയത് അധേഹമായിരുന്നു. പ്രത്യേകമായ സിലബസും പരീക്ഷയും മറ്റുമൊക്കെ അധേഹമാണ് ആദ്യമായി കേരളാ മതവിദ്യാഭ്യാസ മേഖലക്ക് ആദ്യമായി പരിജയപ്പെടുത്തിയത്.

ഉന്മൂലനം

കേരളാ മുസ്‌ലിംകള്‍ക്ക് പതിറ്റാണ്ടുകളോളം ഇസ്‌ലാമിന്റെ ബാല പാഠങ്ങള്‍ പ്രസരണം ചെയ്ത ഓത്ത്പള്ളികള്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലകളില്‍ വന്ന മാറ്റങ്ങളാണ് കേരളാ മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ ഗതിയും നിര്‍ണയിച്ചതെന്ന് പറയാം. പ്രധാനമായും നാല് കാരണങ്ങളാണ് ഓത്തുപള്ളികളുടെ ഉന്മൂലനത്തിന് കാരണമായി വര്‍ത്തിച്ചതെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍.
1. ഭൗതിക വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍.
2. മാറ്റത്തോട് പൊതുസമൂഹം കാണിച്ച ആഭിമുഖ്യം.
3. മദ്‌റസ സംവിധാനത്തിന്റെ പ്രാരംഭം.
4. ഓത്തുപള്ളി നടത്തിപ്പിലെ അശാസ്ത്രീയത.
ഒന്നാമത്തേത്, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെട്ട് സംഹാരിയായതാണെങ്കില്‍ രണ്ടാമത്തേത് സാമ്പത്തിക പുരോഗതിയും ശാസ്ത്രീയ മുന്നേറ്റങ്ങളും സൃഷ്ടിച്ച നവോന്മേശത്തിന്റെ ഭാഗമായിരുന്നു. ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ പരിരക്ഷക്കായി സാമുദായിക നേതൃത്വം രൂപം നല്‍കിയതാണ് മദ്‌റസകള്‍. പുതിയ ശാസ്ത്രീയമായ നിര്‍മിതിക്ക് വേണ്ടി പഴയതിനെ ഉടച്ച് വാര്‍ക്കേണ്ടി വരികയും അനന്തരം അവ ചരിത്രത്തിന്റെ ഭാഗമായി പരിണമിക്കുകയുമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഓത്ത്പള്ളികള്‍ പരിഷ്‌കരിക്കുന്നതിന്റെ ആവശ്യകതയെ പറ്റി ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. ആധുനിക ഭൗതിക വിദ്യാഭ്യാസം മാപിളമാര്‍ക്കില്ലാത്തതാണ് അവരുടെ പോരാട്ട വീര്യത്തിന്റെ രഹസ്യമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് അധികാരികള്‍ സമൂഹത്തില്‍ ബ്രിട്ടീഷ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പ്രചാരം നല്‍കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയായിരുന്നു.
ഓത്ത്പള്ളികള്‍ സമുദായത്തിന്റെ നിയന്ത്രണത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ കൊണ്ട് വരുന്നതിന്റെ ആദ്യപടിയെന്നോണം 1871 ലും 1894 ലും മൊല്ലമാര്‍ക്ക് ഗവണ്‍മെന്റ് സഹായവും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റും അനുവദിച്ചു. ഇരുപതുകളിലെ മലബാര്‍ കലാപം കെട്ടടങ്ങിയതിന് ശേഷം സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഓത്തുപള്ളികളില്‍ ഭൗതിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കി. ഓത്തുപള്ളികള്‍ വ്യാപകമായി സ്‌കൂളുകളായി രൂപാന്തരപ്പെട്ടു. പത്ത് മണി വരെ മതപഠനവും ശേഷം ഭൗതിക പഠനവും എന്ന സിസ്റ്റം നിലവില്‍ വന്നു. മൊല്ലമാരെ നേരില്‍ കണ്ട് വശീകരിച്ച് ഓത്തുപള്ളികള്‍ ഗവണ്‍മെന്റ് സ്‌കൂളുകളാക്കി രൂപാന്തരപ്പെടുത്താന്‍ 1926 ല്‍ ഒരു പ്രത്യേക സമിതിക്ക് തന്നെ സര്‍ക്കാര്‍ രൂപം നല്‍കി. ഇതിന്റെ പരിണിതിയെന്നോണം കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്ന ഒട്ടുമിക്ക ഓത്തുപള്ളികളും മതപഠനത്തിന് സൗകര്യമുള്ള സ്‌കൂളുകള്‍ എന്ന തരത്തിലേക്ക് രൂപാന്തരം ചെയ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന് ശേഷം 1947 ല്‍ മദ്രാസ് പ്രസിഡന്‍സി മുഖ്യമന്ത്രി രാജഗോപാലാചാരി സ്‌കൂളുകളില്‍ മതപഠനം നിരോധിച്ചു. ഇതോടെ ശേഷിച്ച ഓത്തുപള്ളികള്‍ കൂടി അപ്രത്യക്ഷമായി. ഈയവസരത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച സമസ്ത പോലുള്ള സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ മദ്‌റസ പ്രസ്ഥാനം രൂപം കൊള്ളുകയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ സാമൂഹികാന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങള്‍ അത്ഭുതാവഹമായിരുന്നു. ഇവയും ഓത്തുപള്ളികളുടെ നിഷ്‌കാസനത്തിന് ആക്കം കൂട്ടി. ബര്‍മ, സിലോണ്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങളും സൃഷ്ടിച്ച സാമ്പത്തിക മുന്നേറ്റം, സാങ്കേതിക സൗകര്യങ്ങളിലെ വികാസം മൂലമുണ്ടായ ഭൗതിക കാഴ്ചപ്പാട് തുടങ്ങിയവ സാമൂഹിക മനസ്സിനെ കീഴ്‌മേല്‍ മറിക്കാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ പോതുബോധം ഭൗതിക വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെ കുറിച്ചും സാമ്പ്രദായിക വിദ്യാഭ്യാസ ക്രമത്തെ പുനരാവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശക്തമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. മതവിദ്യ നുകര്‍ന്ന് നല്‍കുന്നതിന് ശാസ്ത്രീയമായ പുതിയ വഴികള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇവ കേരളത്തിലെ ഇസ്‌ലാമിന്റെ സുന്ദരമായ നിലനില്‍പിന് ഭീഷണിയാവുമെന്ന് മനസ്സിലാക്കിയ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയെ പോലുള്ള സംഘടനകളുടെ സാന്നിധ്യം മതവിദ്യാഭ്യാസ രംഗം നവീകരിക്കുന്നതിന് കളമൊരുക്കി.
ഓത്തുപള്ളില്‍ നിലനിന്നിരുന്ന കഠിനമായ ശിക്ഷാ മുറകളും അശാസ്ത്രീയ പഠന രീതികളും വിദ്യാര്‍ത്ഥികളില്‍ മടുപ്പുളവാക്കുകയിരുന്നു. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ പുതിയ രീതിയില്‍ തയാറാക്കപ്പെട്ട മദ്‌റസകളിലേക്ക് ചേക്കേറാന്‍ വിദ്യാര്‍ത്ഥികള്‍ തയാറായി. സ്‌കൂള്‍ വല്‍കരണം നടക്കാത്ത മുഴുവന്‍ ഓത്തുപള്ളികളും ഒന്നുകില്‍ മദ്‌റസയായി രൂപാന്തരപ്പെടുകയോ വിദ്യാര്‍ത്ഥികളില്ലാതെ അടച്ച് പൂട്ടുകയോ ചെയ്യുകയായിരുന്നു. അനേകം വര്‍ഷം മുസ്‌ലിം കൈരളിക്ക് മതവിദ്യയുടെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് നല്‍കിയ ഓത്ത്പള്ളികളുടെയും പരമ്പരാഗത വിദ്യാഭ്യാസത്തിലെ ഒരു കാലഘട്ടം അവസാനിക്കുകയുമായിരുന്നു ഇവിടെ.
                      ചുരുക്കത്തില്‍, ഹിജ്‌റയുടെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ഇസ്‌ലാം ശക്തി തെളിയിച്ച കേരള മണ്ണിലെ മതവിദ്യാഭ്യാസത്തിന്റെ ചരിത്രം ഐതിഹാസികമാണ്. പ്രാരംഭ കാലങ്ങളിലെ പള്ളി വഅളുകളില്‍ നിന്ന് തുടങ്ങുന്ന വിദ്യാഭ്യാസ പ്രക്രിയയുടെ ചരിത്രം ഇന്ന് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികള്‍ വരെ എത്തി നില്‍ക്കുന്നു. മുസ്‌ലിം കൈരളിക്ക് പതിറ്റാണ്ടുകളോളം മതവിദ്യയുടെ മധു നുകര്‍ന്ന് നല്‍കുകയും കേരളാ മുസ്‌ലിംകള്‍ക്ക് വ്യതിരിക്തമായ ഒരു വ്യക്തിത്വം രൂപപ്പെടുത്തി നല്‍കുകയും ചെയ്യുന്നതില്‍ അനല്‍പമായ പങ്കാണ് ഓത്തുപള്ളികള്‍ നിര്‍വഹിച്ചത്.
മതപഠനം വെറും പഠനത്തിന് എന്നതിലുപരി നിത്യജീവിതം ഫലവത്താക്കാനുള്ളതാണ് എന്നതാണ് അവകള്‍ ഇന്നും നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മഹത്തായ സന്ദേശം. മുസ്‌ലിം ജീവിതം അര്‍ത്ഥവത്താകുന്നതിനാവശ്യമായ വിശ്വാസ കാര്യങ്ങളും കര്‍മപരമായ അറിവും ദുആകളും ദിക്‌റുകളും മാലകളും എല്ലാം അന്നത്തെ എല്ലാ മുസ്‌ലിമിനും കൈവശമുണ്ടായിരുന്നത് ഓത്തുപള്ളികളുടെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രാമായിരുന്നു. ബ്രിട്ടീഷ് അധിനിവേശ ചരിത്രത്തില്‍ ധീരമായ നിലപാടുകള്‍ കൊണ്ട് മാപിള മണ്ണ് നിറഞ്ഞ് നില്‍ക്കാന്‍ കാരണവും ഈ വിദ്യാകേന്ദ്രങ്ങള്‍ സമൂഹത്തില്‍ പ്രസരിപ്പിച്ചിരുന്ന മതജ്ഞാനത്തിന്റെ കെടാ വിളക്ക് മൂലമായിരുന്നുവെന്ന് കാണാം. മാല പാടാന്‍ അറിയാത്തവര്‍ രണ്ടാം കിടക്കാരായി ഗണിക്കപ്പെട്ടിരുന്ന സാമൂഹിക സാഹചര്യം സൃഷ്ടിച്ചെടുത്തത് ഓത്തുപള്ളി അധ്യാപകരുടെ കഠിനാധ്വാനമായിരുന്നു.
മദ്‌റസകളിലേത് പോലെ പെട്ടന്ന് കര്‍മശാസ്ത്രത്തിലെ സങ്കീര്‍ണമായ വിഷയങ്ങളിലേക്ക് കടക്കുന്നതിന് പകരം സാമൂഹിക ചുറ്റുപാടുകള്‍ക്കനുസരിച്ച് പുതിയ മസ്അലകള്‍ പഠിപ്പിക്കുന്നതായിരുന്നു ഓത്ത്പള്ളികളുടെ ശൈലി. അതു കൊണ്ട് തന്നെ റാത്തീബുകളും മാലകളും നിറഞ്ഞ് നിന്നിരുന്ന ഒരു സാമൂഹ്യ ക്രമമാണ് ഓത്തുപള്ളികളുടെ ഉന്മൂലനത്തോടെ അപ്രത്യക്ഷമായതെന്ന് പറയാം.
മുസ്‌ലിം കേരളത്തിന് ഒരിക്കലും അവഗണിക്കാനാവാത്ത സാംസ്‌കാരിക പൈതൃകമാണ് ഓത്തുപള്ളികള്‍ സംഭാവന ചെയ്തതെങ്കിലും അവയൊന്നും ഔദ്യോഗിക ചരിത്ര ഗ്രന്ഥങ്ങളില്‍ ഇന്നും ഇടം പിടിച്ചിട്ടില്ലെന്നത് ദുഃഖ സത്യമാണ്. ഈ വിഷയത്തില്‍ ഇനിയും ആധികാരികമായ പഠനങ്ങളും ഗവേഷണങ്ങളും രചനകളും ഇനിയും നടക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ കേരളാ മുസ്‌ലിം ചരിത്രത്തിലെ ഐതിഹാസികമായ വലിയൊരു അദ്ധ്യായം ഭാവി തലമുറക്ക് നഷ്ടമാവുമെന്ന് നിസ്സംശയം പറയാം.





അവലംബം

  • ഇസ്‌ലാമിക വിജ്ഞാന കോശം, ഐ.പി.എച്ച്
  • മതവിദ്യാഭ്യാസം: കാലം, ദേശം, സംസ്‌കാരം. ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സുവനീര്‍
  • Bastions of Believers: Madrasas and Islamic Education in India, Yogindar Sikand, Penguin Books.

  • www.islamonweb.com




Share:

Thursday, 10 November 2016

അമ്മിഞ്ഞ...

അമ്മിഞ്ഞ അമൃതാണ്. ഭൂമീ ദേവിയെ ആദ്യമായി കാണുന്ന ആ വായു ആദ്യമായി നിശ്വസിക്കുന്ന കുരുന്നുകള്‍ക്ക് അത് ജീവവായു പോലെ പ്രധാനമാണ്. മനുഷ്യരാശി രുചിച്ചറിഞ്ഞവയില്‍ വെച്ചേറ്റവും അമൂല്യമാണത്. കരയുന്ന കുഞ്ഞിനെ അടക്കി നിര്‍ത്താന്‍ ഓരോ മാതാവും ഉപയോഗിച്ച ആയുധമാണത്. ഒരു കവിക്കും ഇന്ന് വരെ അതിനെ വാഴ്ത്തിപ്പറഞ്ഞ് മതി വന്നിട്ടില്ല. ഒരു രാജാവും ഇന്ന് വരെ അതിന്റെ മഹത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ല.

           ചെറുപ്രായത്തില്‍ സ്വാര്‍ത്ഥതയോടെ അതൂമ്പിക്കുടിക്കുമ്പോള്‍ മാതാവ് സഹിച്ചിരുന്ന ത്യാഗത്തിന്റെ വലിപ്പം നാം മനസ്സിലാക്കിയിരുന്നില്ല. അവര്‍ ആനന്ദിച്ചിരുന്ന ആന്ദത്തിന്റെ ചിത്രം നമ്മുടെ മനോമുകുരങ്ങളില്‍ തെളിഞ്ഞിരുന്നില്ല.
മനുഷ്യന്റെ സകല ചോതനകളെ കുറിച്ചും അതിസൂക്ഷമമായി അറിയുന്ന സൂക്ഷമ ശാലിയായ തമ്പുരാന്‍ അതിന് വലിയ വില കല്പിച്ചു. ഓരോ കുഞ്ഞിന്റെയും അവകാശമാണതെന്ന് സത്യ മതം ഉദ്‌ഘോഷിച്ചു. എന്നാല്‍, ചിലര്‍ അത് ലംഘിക്കാന്‍ ശ്രമിച്ചു. ഒരു പിഞ്ചു പൈതലിന്റെ ദാഹാര്‍ത്ഥമായ ചുണ്ടുകളിലേക്ക് അമ്മിഞ്ഞയുടെ ഇളം തണുപ്പുള്ള തുള്ളികള്‍ വീഴാന്‍ ഒരു ദിവസം മുഴുവന്‍ കാത്തിരിക്കണമെന്ന് വാശി പിടിച്ചു.
ഇരുപത്തിനാല് മണിക്കൂര്‍ ആ പിഞ്ചു പൈതല്‍ തന്റെ മാതാവിന്റെ മാറിടത്തിലേക്ക് കൊതിയോടെ നോക്കിയിരുന്നിണ്ടുണ്ടാവണം. സ്‌നേഹ വാത്സല്യങ്ങളുടെ കഠാക്ഷമായി അതില്‍ നിന്നും പേമാരി പെയ്തിറങ്ങുന്നത് ആ പൈതല്‍ സ്വപ്‌നം കണ്ടിട്ടുണ്ടാവണം. ഇരുപത്തിനാല് മണിക്കൂര്‍ ആ പൈതല്‍ കാത്തിരുന്നു സ്‌നേഹോഷ്മളതയുടെ പര്യായമായി കവികള്‍ പാടിപ്പുകഴ്ത്തിയ മാതാവിന്റെ പാല്‍ക്കുടങ്ങള്‍ ഒളിപ്പിച്ച് വെച്ച മായാലോകത്തേക്ക് പിച്ച വെക്കാന്‍.
ഇവിടെ ഒരു സമുദായം മുഴുവന്‍ അപഹാസ്യരാവുകയായിരുന്നു. പിതാവിന്റെ ദുശ്ശാഠ്യം കാരണം മാനവികതയുടെയും പ്രായോഗികതയുടെയും ശാന്തി മന്ത്രങ്ങള്‍ ലോകത്തിന് പഠിപ്പിച്ച ഒരു മതം തെറ്റായി വായിക്കപ്പെടുകയായിരുന്നു. ഇതിനിയൊരിക്കലും ഇതുണ്ടായിക്കൂടാ. ഏതോ ഒരാളുടെ ചെയ്തികള്‍ ഒരു സമൂഹത്തിന്റെ അക്കൗണ്ടിലേക്ക് വരവ് വെക്കുമ്പോള്‍ അത് മാനവ രാശിയോടുള്ള ക്രൂരകൃത്യമായി പരിണമിക്കുന്നു. മതം പഠിപ്പിക്കാത്തത് പോലും മതത്തിന്റെ ലേബലിലാവുമ്പോള്‍ അതിന് മാര്‍ക്കറ്റ് കൂടുന്നു. അഭിനവ ജിഹാദികള്‍ ഇസ്‌ലാമിനെ ഉപയോഗിക്കുന്നതും ഇതും എല്ലാം ഒരുപോലെ തന്നെ. സ്വാര്‍ത്ഥ താല്‍പര്യ സംരക്ഷണാര്‍ത്ഥം സമൂഹത്തെ ചിലര്‍ മാലോകരെ വിഢികളാക്കുന്നു. അത് കണ്ട് മറ്റ് ചിലര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നോക്കി പള്ളിളിക്കുന്നു, കൊഞ്ഞനം കുത്തുന്നു. ഇതൊക്കെ കണ്ടും കേട്ടും സഹിച്ചും പരിതപിച്ചും ഭൂമീ ദേവി ഇന്നും ജീവിക്കുന്നു!!!!!


Share:
Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com