• കുത്തിവര

    www.kuthi-vara.blogspot.in കുത്തിവര, ഒരു വിദ്യാര്‍ത്ഥിയുടെ വിചാരപ്പെടലുകള്‍.................
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിചാരണകള്‍..............
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ചിന്തകള്‍.................

Thursday, 15 December 2016

ഒരു പ്രതികാരത്തിന്‍റെ കഥ

     വര്‍ഷം 1209, ലണ്ടനിലെ അതിപ്രശസ്തമായ ഓക്‌സഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഒരു കൂട്ടം പണ്ഡിതര്‍ ഇറങ്ങി നടന്നു, തങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി, മനസ്സില്‍ കത്തിയെരിയുന്ന  പ്രതികാര ദാഹവുമായി. ആ  പ്രതികാര ദാഹം ക്രിയാത്മകമായപ്പോള്‍ ലോകത്തിന് ലഭിച്ചത് വിജ്ഞാനത്തിന്റെ മറ്റൊരു മഹാ സാഗരമായിരുന്നു, ലണ്ടനെന്ന മഹാ നഗരത്തില്‍ തന്നെ ഉയര്‍ന്നു വന്ന കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയെന്ന കലയുടെയും സാഹിത്യത്തിന്റെയും  തെളിനീരുറവ. അതു  പിന്നെ ഓക്‌സ്-ബ്രിഡ്‌ജെന്ന അച്ചുതണ്ടിലേക്ക് പടര്‍ന്നു പന്തലിച്ചു. ഇന്ന് കേംബ്രിഡ്‌ജൊരു വന്‍ പ്രസ്ഥാനമാണ്, നൂറിലേറെ ഡിപ്പാര്‍ട്ട്‌മെന്റുകളും മുപ്പത്തിയൊന്നില്‍ പരം  കോളേജുകളും ഇതിനെ  മഹത്തരമാക്കുന്നു. ചരിത്ര-പ്രാധാന്യമുള്ള ഭൂമികകളില്‍ ചരിത്രത്തിനൊരു തിലകച്ചാര്‍ത്തായ് കെട്ടിടങ്ങളുയര്‍ന്നു, അവക്ക് സൗരഭ്യം പകരാന്‍ ഉദ്യാനങ്ങളും കുളിരേകാന്‍ സ്വിമ്മിംഗ് പൂളുകളും കായബലമേകാന്‍ വിശാലമായ  പ്ലേഗ്രൗണ്ടുകളും കൂട്ടിനെത്തി. പഠനവും റിസേര്‍ച്ചും സ്വര്‍ഗീയാരമത്തിലെന്ന പോലെയായി,   366,444 സ്‌ക്വയര്‍ വിശാലമായ കാമ്പസില്‍ അറിവിന്റെ ചിത്രശലഭങ്ങള്‍ പാറിപ്പരിലസിച്ചു.

CAMBRIDGE UNIVERSITY



                  ******

ചരിത്രം എന്നും കേംബ്രിഡ്ജിന്റെ കൂടെയായിരുന്നു. അധികാരത്തിന്റെ കൈകള്‍ അവളെ തേനും പാലുമൂട്ടി വളര്‍ത്തി. മാറി മാറി വരുന്ന രാജാക്കന്മാരും പോപ്പുമാരും അവളെ പൊന്നിന്‍ കുടം  പോലെ നോക്കിവളര്‍ത്തി. പാര്‍ലമെന്റിലേക്കുള്ള ചില  മെമ്പര്‍മാരെ തിരഞ്ഞെടുക്കാനുള്ള അവകാശം  രാജാവവള്‍ക്ക് നല്‍കി. കിംഗ്  ഹെന്റി മൂന്നാമന്‍ അവള്‍ക്ക്   പ്രത്യേക ഫണ്ടനുവദിച്ചു. പോപ്  ഗ്രിഗറി, വിദ്യാര്‍ത്ഥികള്‍ക്ക്  ക്രിസ്ത്യന്‍ ലോകത്തെവിടെയും അറിവിന്റെ പ്രസരണം ചെയ്യാന്‍ അനുമതി നല്‍കി. അപ്പോഴും 'അവളുടെയച്ഛന്‍ 'ഓക്‌സഫോര്‍ഡ് യൂനിവേഴ്‌സിറ്റി' നോക്കി നില്‍ക്കുകയായിരുന്നു, ഇതൊന്നും രുചിക്കാനുള്ള ഭാഗ്യമില്ലാതെ....

                  ******

എന്നാല്‍,  കേംബ്രിഡ്ജ് ടൗണിന്റെ ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം മനുഷ്യരെ ഗര്‍ഭം ചുമക്കുന്ന അവളും അവളുടെ ചുറ്റുവട്ടത്തുള്ളവരുടെയും ബന്ധത്തിന്റെ ചരിത്രം പുസ്തകത്താളുകള്‍ക്ക് ചുടുരക്തത്തിന്റെ നിറം നല്‍കുന്നതാണ്. പലപ്പോഴും പൊതു ജനം അവിടം കയറി നിരങ്ങി. സ്വാഭിമാനികളായ അവളുടെ ഗവേഷക മക്കളും വെറുതെയിരുന്നില്ല, അവരും കൊടുത്തു  ഉരുളക്കുപ്പേരി പോലെ ചുട്ട മറുപടി. അവസാനം വി.സിക്ക്  ക്രിമിനലുകളെ വിസ്താരം  ചെയ്യാനുള്ള പ്രത്യേകാധികാരം നല്‍കേണ്ടി വന്നു, ഇരു കൂട്ടരെയും നിയന്ത്രിക്കാന്‍. പക്ഷേ ഇന്ന് സ്ഥിതി മാറി, അന്ന് കുത്തിയവര്‍ ഇന്ന് കെട്ടിപ്പിടിച്ചു, അന്ന് ചോരചിന്തിയവര്‍ ഇന്നതിന്റെ  ശ്രുശ്രൂശകരായി. 'കേംബ്രിഡ്ജ്  പ്രതിഭാസ'ത്തിലൂടെ തൊഴില്‍ രഹിതര്‍  തൊഴിലാളികളായി. ഹൈ-ടെക്, ബയോ-ടെക് സിറ്റികള്‍ അവര്‍ക്കിടയില്‍ മദ്ധ്യവര്‍ത്തികളായി. ഇപ്പോള്‍ എല്ലാം ശാന്തം, ഒരു  പേമാരി പെയ്‌തൊഴിഞ്ഞ പോലെ.

                  ******

ഇക്കാലയളവിനുള്ളില്‍ ഈ മലര്‍വാടിയില്‍ ഒരു പാട് കുസുമങ്ങള്‍ വിരിഞ്ഞു. ഡാര്‍വിനും ചാള്‍സ് ബാബേജും  റൂദര്‍ ഫോര്‍ഡും  ജെ.ജെ തോംസണും മുതല്‍ രാമാനുജനും അമര്‍ത്യാസെന്നും ഇഖ്ബാലും മന്‍മോഹന്‍ സിങും വരെ അവളുടെ പുത്രന്മാരാണ് . ലോകത്തെ മാറ്റി മറിച്ചവര്‍, അതിന്  പുതിയ മാനം നല്‍കിയവര്‍. ലോകത്താകമാനം അറിവിന്റെ പൂമ്പൊടി വിതറി അവര്‍ സൗരഭ്യം പരത്തി, അവര്‍ തന്നെയാണ്  ലോകത്തേറ്റവും കൂടുതല്‍ നോബേല്‍ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയവരും. നോബേല്‍ അവരുടെ മാത്രം കുത്തകയാണോയെന്ന് പൊതുജനം ചോദിക്കുന്നതു വരെയെത്തി കാര്യങ്ങളുടെ പോക്ക് അവര്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്താന്‍ വന്നത് സര്‍. ഐസക് ന്യൂട്ടനെപ്പോലുള്ളവരും. 

                  ******

ഇവിടം സ്വര്‍ഗമാണ് അവിടം പഠിച്ചു വന്നവര്‍ പറയും. വിദ്യാര്‍ത്ഥി ജീവിതം അത്രക്ക്  രസകരമാണവിടെ.  1902-ലെ എസ്.ആര്‍.സി എന്ന വിദ്യാര്‍ത്ഥി സംഘടന ഇന്ന് സി.യു.എസ്.യു(കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിന്‍)എന്നായി പരിണമിച്ചിരിക്കുന്നു. എവിടെയും എന്തിലും ഏതിലും ഇടപെടാന്‍ ഈ സംഘടനയുണ്ടാവും വിദ്യാര്‍ത്ഥികള്‍ക്കെന്നും ഒരു നട്ടെല്ലെന്നോണം. 

                  ******

ലോക ജ്ഞാന  ഗോപുരത്തിന്റെ നെറുകയില്‍ വിരാചിക്കുന്ന ഈ മഹാ സ്തംഭം നിലവിലുള്ള പുരാതന യൂനിവേഴ്‌സിറ്റികളിലൊന്നാണ്. വര്‍ഷം  തോറും ഏറ്റവും കൂടുതല്‍ പി.എച്ച്.ഡി കള്‍ക്ക് ജന്മം നല്‍കുന്നതും ഇതു തന്നെ. ലോകോത്തര യൂനിവേഴ്‌സിറ്റികളില്‍ രണ്ടാം സ്ഥാനം. ഇത് ഇനിയും വളരും ആകാശത്തോളം, കൂടുതല്‍  പ്രതിഭകള്‍ക്ക് ജന്മം നല്‍കാനും അവരെ പാലൂട്ടി വളര്‍ത്താനും ഈ സ്ഥാപനം ഇപ്പോഴും കാത്തു കിടക്കുകയാണ്, അടയാത്ത വാതിലുകളുമായ്....

























2015 ല്‍ ക്ലാസിലെ മത്സര പരിപാടികളുമായി ബന്ധപ്പെട്ട് എഴുതിയത്.

Share:

ഉമ്മുല്‍ മദാരിസ്


     ത് ലണ്ടന്‍ മഹാ നഗരം. ചരിത്രം  കൊണ്ടും സംസ്‌കാരം കൊണ്ടും തലയുയര്‍ത്തി നില്‍ക്കുന്ന സിറ്റി.  ഒരിക്കല്‍ സൂര്യനസ്തമിക്കാതിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനം.  ലോകത്തെ കിടിലം  കൊള്ളിക്കുന്ന ചരിത്ര-സംഭവങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഭൂമിക. ഇവിടന്ന് വടക്ക്-പടിഞ്ഞാറേക്ക് സഞ്ചരിച്ചാല്‍ ഒരു സിറ്റി കാണാം, നൂറ്റാണ്ടുകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ച ഗേഹം. അവിടേക്കെത്തുമ്പഴേക്കും കാറ്റിലലിഞ്ഞ അറിവിന്റെ സൗരഭ്യം നമ്മുടെ നാസാകുഹരങ്ങളെ സജീവമാക്കാന്‍ തുടങ്ങും. കുറച്ച് കൂടിനടന്നാല്‍ കള്‍ക്കുന്ന കിളികളുടെ കളകൂജനങ്ങള്‍ പോലും വിജ്ഞാന-പ്രസരണമാണെന്ന്  തോന്നും. അവിടുത്തെ അരുവികളില്‍ നിന്നുമുയരുന്ന കളകളാരവം സയന്‍സിന്റെയും മാത്‌സിന്റെയും ബയോളജിയുടെയും ലക്ചറുകളാണെന്ന്  തോന്നും.  170 ഏക്കര്‍ പരന്ന് കിടക്കുന്ന ഉദ്യാനങ്ങള്‍ അവക്ക് പൊന്നിന്‍ കുടത്തിലെ സിന്ദൂരക്കുറിയാണ്-------- അതെ ഓക്‌സഫര്‍ഡ് യൂനിവേഴ്‌സിറ്റിയെന്ന വിജ്ഞാനങ്ങളുടെ സീമകളില്ലാത്ത കലവറ. 
                           
                              *****

OXFORD UNIVERSITY


      കാലത്തിന്റെ കറക്കത്തിലെ ഏതോ  ദശാസന്ധിയില്‍ ഏതോ തൃക്കരങ്ങളാല്‍ നിര്‍മിതമായ ഈ മഹാത്ഭുതത്തിന്റെ ചരിത്രം അത്ഭുതകരമാണ്,  രസകരവും.  1096 മുതല്‍ തന്നെ  ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുള്ള ജ്ഞാന കുതുകികള്‍ അറിവിന്റെ മധു നുകരാന്‍ ഇവിടേക്ക് പറന്നെത്തിയിരുന്നു എന്നതിന് ചരിത്രത്താളുകള്‍ സാക്ഷി. അതു പക്ഷേ ഒരു കുത്തൊഴുക്കായി മാറിയത്  1167  മുതലാണെന്ന്  മാത്രം. പാരീസ് സര്‍വകലാശാലയിലേക്ക് ബ്രിട്ടീഷുകാര്‍ വിദ്യയഭ്യസിക്കാന്‍  പോകുന്നത് ഹെന്റി മൂന്നാമന്‍ നിയമം മൂലം നിരോധിച്ചപ്പോഴായിരുന്നു അത്. ഇയ്യാം പാറ്റകള്‍ക്ക് അടങ്ങിയിരിക്കാനാവില്ലല്ലോ, അവ  വെളിച്ചമുള്ളയിടം അന്വേഷിച്ച് പറന്നു കൊണ്ടേയിരുന്നു. അതോടെ ഓക്‌സ്‌ഫോര്‍ഡ്  ഒരു മഹാസാഗരമാവുകയായിരുന്നു, വിദ്യാസാഗരം. ശിവന്റെ  പ്രസംഗം കേള്‍ക്കാന്‍ ലോകം മുഴുവന്‍  കൈലാസത്തിലേക്കൊഴുകിയതു  പോലെ മനുഷ്യകുലം  മുഴുവന്‍ ഓക്‌സ്‌ഫോര്‍ഡ് സിറ്റിയിലേക്കൊഴുകി. അറിവെന്ന  ഭൂഗോളം പടിഞ്ഞാറേക്ക്  ചെരിഞ്ഞ് നിന്നു, പിന്നീടങ്ങോട്ട് ഒരു വിപ്ലവമായിരുന്നു, അറിവിന്റെ, വിജ്ഞാനത്തിന്റെ മഹാവിപ്ലവം.
                           
                             *****
അന്ന് ഡിസൈന്‍ ചെയ്ത പത്രം
  വളരും തോറും പിളരും, പിളരും തോറും വളരും. നമ്മുടെ കാതുകള്‍ക്കൊന്നും അപരിചിതമല്ല ഈ ആപ്തവാക്യം. അതു തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ 1209-ല്‍ ഓക്‌സ്‌ഫോര്‍ഡിലും സംഭവിച്ചത്. തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ചില പ്രൊഫസര്‍മാര്‍ സിറ്റിയില്‍ നിന്നും പടിയിറങ്ങി. അതു പിന്നെ കാംബ്രിഡ്‌ജെന്ന മറ്റൊരു യൂനിവേഴ്‌സിറ്റിക്ക് അസ്തിവാരമാവുകയായിരുന്നു. 1333 34 കാലത്തും യൂനിവേഴ്‌സിറ്റികളുടെ ഈ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. 1209 ലെ പോലെ വീണ്ടും ചിലര്‍ ഈ അമ്മയെ ധിക്കരിച്ചിറങ്ങിപ്പോയി. ലണ്ടനില്‍ മറ്റൊരു യൂനിവേഴ്‌സിറ്റി കൂടി പിറക്കാനിരുന്നപ്പോള്‍ 'ഓക്‌സ്ബ്രിഡ്ജ്' എഡ്വാര്‍ഡ് മൂന്നാമന് ഒരു പെറ്റീഷന്‍  കൊടുത്തു. അതോടെ ആ ഗര്‍ഭസ്ഥ ശിശു അകാല ചരമമടഞ്ഞു. ഇനിയൊരിക്കലും ലണ്ടനില്‍ മറ്റൊരു യൂനിവേഴ്‌സിറ്റിക്ക് ജന്മം നല്‍കാന്‍ സാധിക്കാത്ത വിധം അവള്‍ മച്ചിയാവുകയും ചെയ്തു.

                            *****
OUSU ആണ് ഇവിടുത്തെ വിദ്യാര്‍ത്ഥി സംഘടന. ഗവേഷകരുടെ എല്ലാ കാര്യങ്ങളും ഈ  കൈകളില്‍ സുഭദ്രം. മാതൃ സംഘടനയെക്കൂടാതെ ഒരുപാട് പോഷക സംഘടനകളും കാമ്പസ് ലൈഫിനെ സ്വര്‍ഗതുല്യമാക്കുന്നു.
                           
                             *****

പഠനം മാത്രം പോര കളിയും വേണം എന്നതാണ് ഓക്‌സ്‌ഫോര്‍ഡിന്റെ നയം. ഇന്റര്‍ കൊളേജിയറ്റ് ഫെസ്റ്റുകളും 'യൂനിഗാല'കളും അവളുടെ വിശാലമായ മുറ്റത്തെ സജീവമാക്കുമ്പോള്‍ പിറവി കൊള്ളുന്നത് ലോകം കീഴടക്കിയ  ഉന്നതരാണ്,  ലോകത്തെ വിദ്യയെന്ന മഹാസാഗരത്തിന്റെ ആഴിയിലേക്ക് നയിച്ച അത്ഭുത പ്രതിഭകളാണ്.
                           
                             *****
നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന അവള്‍ ലോകത്തിന് ഒരു പാടു പേരെ സംഭാവന ചെയ്തു. ലോകത്തിന്റെ ഗതി നിര്‍ണയിച്ചവരില്‍ പലരും അവളുടെ പുത്രന്മാരായിരുന്നു.  ലോറന്‍സ്  ഓഫ് അറേബ്യ എന്നറിയപ്പെട്ട ടി.ഇ ലോറന്‍സും ഓന്‍ സാങ് സൂചിയും അവളുടെ പ്രൊഡക്ടുകളാണ്. ഡേവിഡ് കാമറൂണ്‍ അടക്കമുള്ള  28  ബ്രിട്ടീഷ്  പ്രധാന മന്ത്രിമാര്‍ അവളുടെ ഉദരത്തില്‍ വളര്‍ന്നവരാണ്. സ്റ്റീഫന്‍  ഹോക്കിംഗ്‌സും ജോണ്‍ ലോക്കുമെല്ലാം അവളുടെ താരാട്ടു കേട്ട് വളര്‍ന്നവരാണ്.  ലോകത്തിന്  28 നോബേല്‍ സമ്മാനങ്ങള്‍ സമ്മാനിച്ചതും അവള്‍ തന്നെ. തീര്‍ന്നിട്ടില്ല, ഈ ലിസ്റ്റ് ഇനിയും നീളും ഒരുപാടൊരുപാട്. ഇതൊരിക്കലും ഇവിടെ  വെച്ചവസാനിപ്പിക്കാന്‍ അവള്‍  ഒരുക്കമല്ല, അവളുടെ  ഉദരത്തില്‍ നിന്നും ഇനിയും വരും ജ്ഞാനക്കടല്‍ നീന്തിക്കടന്നവര്‍, നമുക്ക് അറിവിന്റെ പുതിയ ചക്രവാളങ്ങള്‍ തുറന്ന് തരാന്‍.........





2015 ല്‍ ക്ലാസിലെ മത്സര പരിപാടികളുമായി ബന്ധപ്പെട്ട് എഴുതിയത്.

Share:

Sunday, 11 December 2016

പ്രണയ സാഗരം അലയടിക്കുകയാണ്‌

'ന്റെ അനുയായികള്‍ മുഹമ്മദിനെ പ്രണയിക്കുന്നത് പോലെ ആരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല' ഹുദൈബിയ്യാ സന്ധിയിലെ ഖുറൈഷി പ്രതിനിധിയുടെ വാക്കുകളാണിത്. ശത്രുക്കളെ പോലും അമ്പരപ്പിക്കുന്നതായിരുന്നു പ്രവാചകരും അവിടുത്തെ അനുചരരും കാത്തു സൂക്ഷിച്ചിരുന്ന ആത്മബന്ധം. അവര്‍ പരസ്പരം കരള് പറിച്ചു തരാമെന്ന് പാട്ടു പാടുന്നതിന് പകരം സ്വജീവന്‍ തന്നെ മുത്ത് ഹബീബിന് വേണ്ടി അര്‍പിച്ചു. ചരിത്രത്തില്‍ മറ്റാരും ഇതുപോലെ സ്‌നേഹിക്കപ്പെട്ടിട്ടുണ്ടാവില്ല. ലോക ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു സംസ്‌കാരത്തിന് അസ്തിവാരമിടാന്‍ പ്രവാചരെ സഹായിച്ചത് പ്രവാചകാനുചരരുടെ കലവറയില്ലാത്ത സ്‌നേഹവും അവര്‍ പരസ്പരമുള്ള മാനസിക അടുപ്പവുമായിരുന്നു.
            സ്‌നേഹിക്കപ്പെടാന്‍ തിരുനബിക്കെന്നും പ്രിയമായിരുന്നു. ലോകത്ത് പ്രണയെത്തെ കാള്‍ മൂല്യവത്തായ മറ്റൊന്നില്ലെന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. നിങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ കഷ്ടപ്പാടുകള്‍ക്ക് പകരമായി നിങ്ങളുടെ കലവറയില്ലാത്ത സ്‌നേഹം മാത്രം മതി എനിക്ക് എന്ന് പ്രവാചകര്‍ നിരന്തരം ഓര്‍മിപ്പിച്ച് കൊണ്ടിരുന്നു. ചില കുബുദ്ധികള്‍ അവിടുത്തെ അപായപ്പെടുത്താനും തേജോവധം ചെയ്യാനും ശ്രമിച്ചിരുന്നെങ്കില്‍ പോലും അതൊന്നും ആ വ്യക്തിത്വത്തിന് കളങ്കം വരുത്തുന്നതായിരുന്നില്ല.


            പ്രണയാദുരമായ മനസ്സുകള്‍ക്കെന്നും ആലംബമായിരുന്നു പ്രവാചകരുടെ മദീന. കാലാ കാലങ്ങളിലുള്ള ആശിഖീങ്ങളുടെ ഹൃദയങ്ങള്‍ അവിടുത്തെ സാമീപ്യം എന്നും കൊതിച്ചു കൊണ്ടിരുന്നു. മനുഷ്യ-ജിന്നുകള്‍ മാത്രമായിരുന്നില്ല പ്രവാചകരുടെ അനുവാചകര്‍. സ്‌നേഹം വഴിഞ്ഞൊഴുകുന്ന അനര്‍ഘ നിമിഷങ്ങളാല്‍ നിബിഡമാണ് നബി ചരിതം. ലോകത്തുള്ള സകലചരാരങ്ങളും ആ ദിവ്യ സ്വരൂപത്തെ സദാ പ്രണയിച്ചു കൊണ്ടിരുന്നു. തിരുനബിയുടെ സാമീപ്യം ആസ്വദിച്ച മരക്കഷ്ണങ്ങള്‍ പോലും അവിടുത്തെ ഗാഢമായി സ്‌നേഹിച്ചു. കല്ലുകള്‍ സലാമോതിയത്, കാര്‍മേഘങ്ങള്‍ നിഴലിട്ട് അവക്കാവും വിധം സംരക്ഷണ കവചമൊരുക്കിയത്, പ്രവാചകരുടെ പാദസ്പര്‍ശം ഇനി തന്റെ മേലിലുണ്ടാവില്ലെന്ന ദുഃഖ സത്യം മനസ്സിലാക്കിയ മിമ്പര്‍ ഉമ്മ നഷ്ടപ്പെട്ട കൊച്ചു കുഞ്ഞിനെ പോലെ തേങ്ങിയത്, ആട്ടിന്‍ കുട്ടി ഒരാള്‍ക്ക് വേണ്ടി മാത്രം പാല്‍ ചുരത്തിയത്, ദീര്‍ഘ കാലത്തിന് ശേഷം പിതാവിനെ കാണുന്ന കൊച്ചു കുട്ടിയെ പോലെ മരങ്ങള്‍ ഓടി വന്നത്, ചോദ്യങ്ങള്‍ക്ക് മധുരതരമായി പ്രതിവചിച്ചത്, ഒട്ടകങ്ങള്‍ തങ്ങളുടെ യജമാനന്മാരെ കുറിച്ചുള്ള പരിഭവങ്ങള്‍ പ്രകടിപ്പിക്കാന്‍ വന്നത്, കല്ലുകളും മരങ്ങളും സംസാരിച്ചത്, ഹിജ്‌റയില്‍ മദീന സ്വയം പ്രശോഭിച്ചത്, വേര്‍പാടിന്റെ വേദനയില്‍ മ്ലാന മൂകമായത്, അവിടുത്തെ കാണാത്ത കണ്‍തടങ്ങള്‍ ഇനി തനിക്ക് വേണ്ടെന്ന് പറഞ്ഞത്, ആരും കാണാത്ത ദിക്കില്‍ അവിടുത്തെ രക്തം അടക്കം ചെയ്യാന്‍ സ്വന്തം വയറിനെ തെരെഞ്ഞെടുത്തത്, അമ്പേറ്റ് പൊടിഞ്ഞ രക്തകണങ്ങള്‍ വായ കൊണ്ട് ഊമ്പിയെടുത്തത്, തന്റെ എല്ലാം നഷ്ടപ്പെട്ടപ്പോഴും എന്റെ 'പ്രാണനൊ'ന്നും സംഭവിക്കരുതെന്ന് വാശി പിടിച്ചത്, താന്‍ സുഖമായുറങ്ങുമ്പോള്‍ അവിടുത്തെ കാലില്‍ ഒരു മുള്ളു പോലും തറക്കരുതെന്ന് ശത്രുക്കള്‍ക്ക് മുന്നിലും ആര്‍ജവത്തോടെ പ്രഖ്യാപിച്ചത്, എല്ലാം എല്ലാം അവിടുത്തോടുള്ള അടങ്ങാത്ത പ്രണയം മനസ്സില്‍ കത്തിജ്ജ്വലിക്കുന്നത് കൊണ്ട് മാത്രമായിരുന്നു.  തിരുനബിയുടെ ജീവിതത്തോടെ മാനവ ചരിത്രം പ്രണയത്തിന്റെ കൂടി ചരിത്രമാവുകയായിരുന്നു.
കാലാന്തരങ്ങളിലും ആ മഹാത്മാവ് പ്രേമികളെ ആകര്‍ഷിച്ചു കൊണ്ടിരുന്നു. ചിലര്‍ ആ ദിവ്യ ജ്യോതിസ്സിനോടുള്ള അടങ്ങാത്ത അഭിനിവേശത്തില്‍ സ്വയം മറന്നു. തങ്ങള്‍ ജീവിക്കുന്ന പരിസരം അവര്‍ക്കന്യമായി. കവികള്‍ അവിടുത്തെ നിര്‍ത്താതെ പ്രകീര്‍ത്തിച്ച് കൊണ്ടിരുന്നു. കിളികളും മരങ്ങളും നിരന്തരം അവിടുത്തെ പ്രകീര്‍ത്തിച്ച് കൊണ്ടിരുന്നു. കവികളും സാഹിത്യ പടുക്കളും കൈകള്‍ കുഴയുവോളം അവിടുത്തെ കുറിച്ച് എഴുതി കൊണ്ടിരുന്നു. ആ വ്യക്തിത്വത്തിന് മുന്നില്‍ തങ്ങളുടെ വാക്കുകള്‍ തളര്‍ന്ന് പോവുന്നുവെന്നവര്‍ തുറന്ന് സമ്മതിച്ചു. തങ്ങളൊരിക്കലും അവിടുത്തെ വര്‍ണിക്കുകയായിരുന്നില്ല, പകരം ആ ജ്യോതിസ്സ് തങ്ങളുടെ വാക്കുകള്‍ക്ക് തിലകക്കുറി ചാര്‍ത്തുകയായിരുന്നുവെന്നവര്‍ ആവര്‍ത്തിച്ച് പറഞ്ഞു. ഇമാം ബൂസീരിയും അഹ്മദ് സര്‍ഹിന്ദിയും അല്ലാമാ ഇഖ്ബാലും ഉമറുല്‍ ഖാഹിരിയും ഉമറുല്‍ ഖാദിയുമെല്ലാം അവിടുത്തെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ തലകുനിച്ചവരാണ്. ആ പട്ടിക ഇനിയും നീളും. ഒരുപാട്. ഒരു പേജിനും ഒരു പുസ്തകത്തിനും ഉള്‍കൊള്ളാന്‍ സാധിക്കാത്ത വിധം. കാരണം അത് ലോകത്തിന് സ്‌നേഹ മന്ത്രങ്ങള്‍ ഓതിപ്പഠിപ്പിച്ച ഗുരുവാണ്. എല്ലാ സമസ്യകള്‍ക്കും സ്‌നേഹമെന്ന ഒറ്റമൂലിയില്‍ പരിഹാരമുണ്ടെന്ന് കാണിച്ച് തന്നവരാണ്. കാല ചക്രം ഇനിയുമുരുളും അപ്പോഴും ലോകം മദീനയിലെ ആ ജ്യോതിസ്സിനെ പുകഴ്ത്തിക്കൊണ്ടിരിക്കും. ലോക സാഹിത്യത്തിന്റെ വളര്‍ച്ച പ്രവാചക പ്രകീര്‍ത്തനങ്ങളുടെ വളര്‍ച്ച കൂടിയായിരുന്നു. പ്രണയിനികള്‍ ആശീഖീങ്ങളുടെ സുല്‍ത്താനെ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ഭാഷ, ദേശ, വര്‍ണ, ജാതികള്‍ അതിനൊരിക്കലും തടസ്സമായിരുന്നില്ല. ലോകത്തിന്റെ മുന്നോട്ടുള്ള ഗമനത്തിലും അതൊരു വിലങ്ങ് തടിയായിരിക്കില്ല.
മദീനയുടെ സുല്‍ത്താനൊരിക്കലും വെറുതെ സ്‌നേഹിക്കപ്പെടുകയായിരുന്നില്ല. മാലോകര്‍ അവിടുത്തെ കലവറയില്ലാത്ത സ്‌നേഹത്തലോടലുകള്‍ ഏറ്റുവാങ്ങിയവരാണ്. ഭൂലോക വാസത്തെ തിരുനബി ആശിച്ചില്ലെങ്കിലും മൃഗങ്ങളും പക്ഷികളും സസ്യ ലതാദികളും മനുഷ്യ ജിന്നുകളും മലക്കുകളും ഉള്‍കൊള്ളുന്ന തന്റെ സഹജീവികളെ അവിടുന്ന് സ്‌നേഹിച്ചു. മരണാസന്ന ഘട്ടത്തിലും തന്റെ സമുദായത്തിന്റെ ഗതിയോര്‍ത്ത് വിലപിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അവര്‍ക്ക് വേണ്ടി നില കൊണ്ടു. തനിക്കെതിരെ പ്രതിഷേധത്തിന്റെ ആക്രോഷങ്ങള്‍ ഉന്നയിച്ചവരെ പുഞ്ചിരിയോടെ സമീപിച്ചു. അവരുടെ ചെയ്തികളുടെ പരിണിതി അനുഭവിക്കുമ്പോഴും നന്മ വരുത്തണേയെന്ന് ഉള്ളുരുകി അഹദവനോട് കേണു. ചങ്ക് ബ്രോസിന്റെ ഫോര്‍മാലിറ്റികളുടെ സ്‌നേഹ പ്രകടനങ്ങള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ പ്രണയ ഗീതം റസൂല്‍ കാണിച്ചു തന്നു. എങ്ങനെയാണ് തന്റെ സഹോദരനെ സ്‌നേഹിക്കേണ്ടത്, സുഹൃത്തിനെ എങ്ങനെ കാണണം, ഉപ്പയോട്, ഉമ്മയോട്, ഭാര്യയോട്, ഭര്‍ത്താവിനോട്, മക്കളോട്, പക്ഷി മൃഗാദികളോട്, സസ്യലതാദികളോട് എല്ലാം എങ്ങനെ സ്‌നേഹ വായ്‌പോടെ പെരുമാറണമെന്ന് പ്രായോഗികമായി ജീവിത രേഖയില്‍ കാണിച്ചു തന്നു. ഇന്നും ആ സ്‌നേഹം ഓരോ വ്യക്തിയും അനുഭവിച്ച് കൊണ്ടിരിക്കുന്നു. തന്റെ സമുദായത്തിന്റെ നന്മയിലേക്കുള്ള ഏതൊരു നീക്കത്തിലും പച്ച ഖുബ്ബക്ക് താഴെ സന്തോഷം വിടരുന്നു. അവിടെ നിന്നും പടച്ച റബ്ബിനോടുള്ള നന്ദി വാക്കുകള്‍ ഉയര്‍ന്ന് പൊങ്ങുന്നു. ആ പ്രവാചകരെ മാനവര്‍ സ്‌നേഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. കറുത്ത മനസ്സുകളുടെ ആജ്ഞാനുവര്‍ത്തികള്‍ ആ തേജസ്സിനെ തല്ലിക്കെടുത്താന്‍ എത്ര ശ്രമിച്ചാലും ആ നാമം ശാശ്വതമായിരിക്കും. അവിടുത്തെ സ്‌നേഹിക്കാനും പ്രണയഗീതങ്ങള്‍ പാടാനും ലോകം വീണ്ടും വീണ്ടും കൊതിച്ചു കൊണ്ടേയിരിക്കും. പ്രേമ സല്ലാപങ്ങള്‍ മദീനയിലേക്കിനിയും ഇടതടവില്ലാതെ ഒഴികിക്കൊണ്ടേയിരിക്കും. മദീന അന്ത്യനാള്‍ വരെ പ്രണയ സാഗരമായിരിക്കും. തീര്‍ച്ച.

Share:

Thursday, 24 November 2016

വഞ്ചിതരാവരുത്...!!!

ങ്ങനെ അത് ഇവിടെയും സംഭവിച്ചു. മമ്പുറം തങ്ങളും കോന്തു നായരും പാടിപഠിപ്പിച്ച സാഹോദര്യത്തിന്റെ ഇശലുകള്‍ സഹര്‍ഷം ഏറ്റ് വാങ്ങിയ മണ്ണില്‍, ഓണവും പെരുന്നാളും ക്രിസ്തുമസും തോളോട് തോള്‍ ചേര്‍ന്ന് നിന്നാഘോഷിച്ച സുന്ദരമായ മലപ്പുറത്തിന്റെ മണ്ണില്‍, ഇസ്‌ലാം പുല്‍കിയെന്ന ഒറ്റക്കാരണത്താല്‍ ഒരു യുവാവിന്റ ചുടുരക്തം ഇവിടെയും വീണു. കൊടിഞ്ഞിയിലെ മീനാക്ഷിയമ്മയുടെയും അനന്തകൃഷ്ണന്‍ നായരുടെയും മകന്‍ അനില്‍കുമാര്‍ ഫൈസലാവുന്നത് ഒരു വര്‍ഷം മുമ്പ് റിയാദില്‍ വെച്ചാണ്. ആറു മാസം മുമ്പ് സ്വന്തം നാട്ടിലെത്തിയ ആ യുവകോമളന്‍ തനിക്ക് ലഭിച്ച ഈമാനിന്റെ നറുനിലാവിന്‍ വെട്ടം ഭാര്യക്കും മക്കള്‍ക്കും പകര്‍ന്നു നല്‍കി. ജീവിതത്തില്‍ ബാക്കിയായ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ തിരിച്ച് പറക്കുന്നതിന്റെ തലേ ദിവസം വര്‍ഗീയ കാപാലികരുടെ കൊലക്കത്തിക്കിരയാവുമ്പോള്‍ അല്ലാഹു സുരലോക സ്വര്‍ഗത്തില്‍ ഒരുക്കി വെച്ച മണിമാണികകള്‍ ഫൈസല്‍ കണ്ടിട്ടുണ്ടാവണം. സത്യമതം കുടുംബ മിത്രാദികളോടുള്ള നല്ല സഹവര്‍ത്തിത്വത്തിന് അവന് മുന്നില്‍ ഒരിക്കലും വിലങ്ങ് തടിയായിരുന്നില്ല. എന്നാല്‍ വര്‍ഗീയതയുടെ വിഷലിപ്തമായ രക്തക്കൊതിയന്മാര്‍ക്കൊരിക്കലും ഇസ്‌ലാമിനെയോ ഇവിടുത്തെ മതസൗഹാര്‍ദ്ദത്തെയോ വെച്ചുപൊറുപ്പിക്കാനാവുമായിരുന്നില്ല.


            ഫൈസലിന്റെ ചുടുരക്തത്തില്‍ വര്‍ഗീയത പാകി വോട്ടുകള്‍ കൊയ്യാമെന്നാണ് തല്‍പര കക്ഷികള്‍ ലക്ഷ്യം വെച്ചതെങ്കില്‍ അവര്‍ക്ക് തെറ്റ് പറ്റി. നിരക്ഷരരായ ഉത്തരേന്ത്യന്‍ ജനതയെ വഞ്ചിക്കുന്നതു പോലെ മലപ്പുറത്തിന്റെ മക്കളെ വഞ്ചിക്കാനാവില്ല. എന്ത് വില കൊടുത്തും പരസ്പര സ്‌നേഹ വിശ്വാസങ്ങള്‍ ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് മാപിളമാര്‍.
ഇന്ന് ഓരോരുത്തരും നോട്ട് മാറ്റുന്ന തിരക്കിലാണ്. ദിനേന ബാങ്കുകള്‍ക്ക് മുന്നിലെ നീണ്ട നിരയില്‍ തങ്ങളുടെ ഊഴവും കാത്ത് നില്‍ക്കുന്നതാണ് ഇപ്പോള്‍ ഓരോ ഭാരതീയന്റെയും പ്രധാന ജോലി. ഇതിനിടയില്‍ നാം പലതും മറന്നു പോവുന്നു. നജീബ് പലരുടെയും മനസ്സുകളില്‍ നിന്ന് അപ്രത്യക്ഷനായി. സാക്കിര്‍ നായിക്കിന്റെ പ്രസ്ഥാനത്തെ ഭരണകൂടം നിരോധിച്ചത് ആരും അറിഞ്ഞത് പോലുമില്ല. ഏകസിവില്‍ കോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സ്‌ക്രീനില്‍ നിന്ന് വേരോടെ പിഴുത് മാറ്റപ്പെട്ടു. സമൂഹമേ.... നാമിനിയും ഉണര്‍ന്നില്ലെങ്കില്‍ 'അവസാനം അവര്‍ എനിക്കെതിരെ തിരിഞ്ഞു, അപ്പോള്‍ എനിക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല' എന്ന കവി വചനം വീണ്ടും ആവര്‍ത്തിക്കേണ്ടി വരും. നരാധമരുടെ കരങ്ങള്‍ നെഞ്ചൂക്കോടെ മലപ്പുറത്തിന്റെ മണ്ണില്‍ വരെയെത്തിയെങ്കില്‍ നാം സൂക്ഷിക്കണം, പ്രതികരിക്കണം, നമ്മുടെ പേനകളും നാക്കുകളും വിരല്‍ തുമ്പുകളും ഇടതടവില്ലാതെ ചലിച്ച കൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ ഒരു പക്ഷേ വരും തലമുറയോട് നാം പറയേണ്ടി വരും 'മോനേ ഇവിടെ സുന്ദരമായ ജനാധിപത്യ ഭാരതം നിലനിന്നിരുന്നു എന്ന്'.....

Share:

Friday, 18 November 2016

രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ......

'ഇനി മുതല്‍ ഭാരത് മാതാ 'ക്യു' ജയ് എന്ന് മാറ്റി വിളിച്ചാലോ?' രാവിലെ ഫെയ്‌സ്ബുക്കില്‍ കണ്ട ഒരു പോസ്റ്റ് ഇതായിരുന്നു. ഒറ്റ നോട്ടത്തില്‍ ഈ വരികള്‍ മനസ്സില്‍ നര്‍മ ബോധം നിറച്ചെങ്കിലും രാജ്യം നേരിടുന്ന പ്രതിസന്ധിയെ ഇത് എത്ര തീവ്രമായി ആവിഷ്‌കരിച്ചിരിക്കുന്നുവെന്ന് പിന്നീടാണ് ചിന്തിച്ചത്. വിപണിയില്‍ വിലസി നടന്നിരുന്ന വലിയ നോട്ടുകള്‍ ഒരു രാത്രി കൊണ്ട് വെറും പേപ്പര്‍ കഷ്ണങ്ങളായി മാറുന്ന അത്ഭുത കാഴ്ചയായിരുന്നു കഴിഞ്ഞ എട്ടിന് രാജ്യം കണ്ടത്. ആഴ്ചകളായി ഇന്ത്യന്‍ ജനത ഉണ്ണുകയും ഉറങ്ങുകയും ചെയ്യാതെ ക്യൂ നില്‍ക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന വാഗ്ദാനം ആഴ്ചകള്‍ കഴിഞ്ഞിട്ടും അങ്ങനെ തന്നെ കിടക്കുകയാണ്.

            'പാവങ്ങള്‍ സുഖമായി കിടന്നുറങ്ങുന്നു, പണക്കാരാണ് പരിഭ്രാന്തരാവുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട ജനം അധേഹത്തെ നോക്കി സഹതാപത്തോടെ ചിരിക്കുകയാണ്. സ്വസമൂഹത്തിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിയാന്‍ അങ്ങേക്ക് കഴിവില്ലാതെ പോയതില്‍ ഞങ്ങള്‍ സഹതപിക്കുന്നുവെന്ന അര്‍ത്ഥത്തില്‍. താന്‍ അധ്വാനിച്ച് സമ്പാദിച്ച പണത്തിന് വേണ്ടി ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം വരി നില്‍ക്കുന്ന നിസ്സഹായരായ പാവപ്പെട്ട ജനങ്ങളുടെ വേദന ജപ്പാനില്‍ പോയി പീപ്പി വിളിച്ച പ്രധാന മന്ത്രിക്ക് കാണാന്‍ സാധിക്കില്ല. രാജ്യം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയാണ് താനെന്ന് ലോകത്തിന് മുന്നില്‍ വിളിച്ച് കൂവുകയായിരുന്നു പ്രധാനമന്ത്രി.
നോട്ട് പിന്‍വലിച്ചതില്‍ പ്രഖ്യാപിത ലക്ഷ്യത്തോട് കൂറുണ്ടായിരുന്നുവെങ്കില്‍ മോദി ഇതിനും മുമ്പേ സ്വീകരിക്കേണ്ട ഒരുപാട് നിലപാടുകളുണ്ടായിരുന്നു, ചെയ്യേണ്ട ഒട്ടേറെ കര്‍ത്തവ്യങ്ങളുണ്ടായിരുന്നു. പ്രായോഗികമായ ഒരു രീതിയും സ്വീകരിക്കാതെ ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും വകയില്ലാത്തവരുടെ വയറ്റത്തടിച്ചാണ് ഈ പദ്ധതി നടപ്പിലാക്കപ്പെട്ടതെന്നു വേണം പറയാന്‍. അതീവ രഹസ്യമായി ആസൂത്രണം ചെയ്യപ്പെട്ടതെന്ന് അവകാശപ്പെടുന്ന പദ്ധതി പക്ഷേ പ്രധാന മന്ത്രിയുടെ ഇഷ്ടക്കാരെല്ലാം നേരത്തെ തന്നെ അറിയുകയും വേണ്ട മുന്‍കരുതലുകളെടുക്കുകയും ചെയ്തുവെന്ന വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. സംഘികളും അനുബന്ധ പ്രവര്‍ത്തകരും ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം തിരച്ചറിയുമ്പോഴാണ് ആരോപണത്തിന്റെ കടുപ്പം മനസ്സിലാവുന്നത്.
'രാജ്യ സ്‌നേഹ'ത്തിന്റെ പേരില്‍ ജനങ്ങള്‍ എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചാലും കള്ളപ്പണക്കാരും വ്യജ നോട്ടുകളുടെ അതികായരും ഇന്ത്യയില്‍ വേരറ്റ് പോവില്ല. രണ്ടായിരം രൂപയുടെ നോട്ടുകള്‍ ജനങ്ങളുടെ കയ്യിലെത്തുന്നതിന് മുമ്പ് തന്നെ വ്യാജന്‍ മാര്‍ക്കറ്റിലെത്തിയെന്ന വാര്‍ത്ത ഇതിന് ബലമേകുന്നു. കള്ളപ്പണക്കാരെല്ലാവരും സമ്പാദ്യം ചാക്കില്‍ കെട്ടി വീട്ടില്‍ സൂക്ഷിക്കുന്നവരല്ലെന്ന് മോദിയും കൂട്ടരും മനസ്സിലാക്കണമായിരുന്നു. വിദേശ ബാങ്കുകളില്‍ നിക്ഷേപങ്ങളായും സ്വര്‍ണമായും അവയിന്നും വിരാചിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വാക്കുകളില്‍ സ്ഫുരിക്കുന്ന ആത്മാര്‍ത്ഥതയുടെ ലവലേശം മനസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ മോദി ആദ്യം ചെയ്യേണ്ടിയിരുന്നത് തന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുകയായിരുന്നു. വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിച്ച് ഓരോ ഇന്ത്യന്‍ പൗരനും പകുത്ത് നല്‍കുമെന്നായിരുന്നു അന്ന് മോദി വലിയ വായില്‍ പ്രസംഗിച്ചിരുന്നത്. കള്ളപ്പണത്തിനെതിരെ താങ്കള്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ വേണ്ടി കൂടിയായിരിക്കണം മോദി ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.

നോട്ട് പിന്‍വലിച്ചതിന് ശേഷം വികാരാധീനനായി ചില പ്രസ്താവനകള്‍ നടത്തിയെന്നല്ലാതെ പദ്ധതിക്കെതിരെയും നടത്തിപ്പില്‍ വന്ന പാളിച്ചകള്‍ക്കെതിരെയും വന്ന ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ പ്രധാനമന്ത്രി ഇതുവരെ തയാറായിട്ടില്ല. മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ പണ്ട് മുതലേ അധേഹം സ്വരാജ്യത്ത് സ്വീകരിക്കുന്ന നിലപാട്.
ഈ തിരക്കിനിടയില്‍ സഹകരണ ബാങ്കുകളെ ഇല്ലായ്മ ചെയ്യാന്‍ നടത്തുന്ന നീക്കങ്ങളും കണ്ടില്ലെന്ന് നടിക്കാന്‍ വയ്യ. വന്‍കിട കുത്തക കമ്പനികളുടെ ഇഷ്ട തോഴരായ നേതാക്കള്‍ ഇതിലപ്പുറവും ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ല. കോടീശ്വരന്മാരുടെ ഭാര്യമാരുടെ മുന്നില്‍ കൂപ്പുകൈകളുമായി നില്‍ക്കുന്ന ഫോട്ടോകള്‍ ഇനിയും വരികില്ലെന്നുമില്ല.
ദിവസങ്ങള്‍ കൊഴിഞ്ഞ് പോവുന്തോറും പൊതുജനത്തിന്റെ ക്ലേശഭാരം വര്‍ധിക്കുന്നുവെന്നല്ലാതെ സ്ഥിതി ഗതികളില്‍ യാതൊരു പുരോഗതിയും കൊണ്ട് വരാന്‍ സര്‍ക്കാറിനായിട്ടില്ല. പണമില്ലാത്ത സാമ്പത്തിക വിപ്ലവത്തിനാണ് പ്രധാനമന്ത്രി തിരികൊളുത്തിയതെന്ന് എതിരാളികള്‍ വിമര്‍ശിക്കുന്നതും വെറുതെയല്ല. ഒരാള്‍ക്ക് നാലായിരം രൂപ മാറ്റിയെടുക്കാമെന്നത് പിന്നീട് നാലായിരത്തി അഞ്ഞൂറാക്കി വര്‍ധിപ്പിച്ചു, ശേഷം അത് രണ്ടായിരത്തിലേക്ക് ചുരുക്കി പ്രജകള്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. രണ്ടായിരം രൂപ കൊണ്ട് ഒരാള്‍ ആഴ്ചകള്‍ തന്റെ കുടുംബം പോറ്റുന്നതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല......

Share:

Wednesday, 16 November 2016

കേരളത്തിലെ ഇസ് ലാമിക വിദ്യാഭ്യാസത്തില്‍ ഓത്ത് പള്ളികള്‍ വഹിച്ച പങ്ക്

അറിവിന് ഇസ്‌ലാം നല്‍കുന്ന സ്ഥാനം വളരെ വലുതാണ്. ചെറിയവനും വലിയവനും പുരുഷനും സ്ത്രീയും എല്ലാം ജ്ഞാന സമ്പാദനത്തിലേര്‍പ്പെടണമെന്ന് ഇസ്‌ലാം നിസ്‌കര്‍ഷിക്കുന്നു. സമൂഹത്തിന്റെ നല്ല നിലനില്‍പിനും കുറ്റമറ്റ നടത്തിപ്പിനും ഇത് അനിവാര്യമാണെന്ന് ഇസ്‌ലാം വീക്ഷിക്കുന്നു. സമൂഹത്തില്‍ സദാചാര ബോധവും ഉന്നതമായ ജീവിത മൂല്യങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ മതവിജ്ഞാനം വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ കേരളത്തിന്റെ ഇസ്‌ലാമിന്റെ ആദ്യകാലത്ത് തന്നെ മതത്തിന്റെ തനതായ ആശയങ്ങളും വിധിവിലക്കുകളും സമൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ ക്രാന്തദര്‍ശികളായ പണ്ഡിതര്‍ പല വഴികളും സ്വീകരിച്ചിരുന്നതായി കാണാം. പ്രവാചകന്‍ (സ്വ) തങ്ങളുടെ ജീവിത കാലത്ത് തന്നെ ഇസ്‌ലാം പുല്‍കാന്‍ സൗഭാഗ്യം സിദ്ധിച്ച കേരള മണ്ണില്‍ ഇന്ത്യയുടെ ഇതര ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉന്നതമായ ഇസ്‌ലാമിക മൂല്യങ്ങള്‍ പൂത്തുലഞ്ഞ് നില്‍ക്കാന്‍ കാരണവും ഇത് തന്നെയായിരുന്നു. പള്ളി പ്രഭാഷണങ്ങളും ഓത്ത് പള്ളികളും ദര്‍സുകളും മദ്‌റസകളും ഇസ്‌ലാമിക് കോളേജുകളും കേരളാ മോഡലിന്റെ പല വകഭേദങ്ങളാണ്.
ഇതില്‍ അതിപുരാതനമായ ഒരു രീതിയാണ് ഓത്ത് പള്ളികള്‍. മുസ്‌ലിം സമൂഹത്തിന് അടിസ്ഥാനപരമായി ആവശ്യമായ ഖുര്‍ആന്‍ ഓത്ത്, നിസ്‌കാരം, മാല മൗലിദ് പാരായണം തുടങ്ങിയവ വളരെ ഗഹനമായിത്തന്നെ ഇവിടങ്ങളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. സാമുദായിക പ്രതിബദ്ധതയുള്ള മുന്‍തലമുറയെ വാര്‍ത്തെടുത്ത ഓത്ത് പള്ളികളെ കേന്ദ്രീകരിച്ചാണ് നൂറ്റാണ്ടുകളോളം കേരളാ മുസ്‌ലിമിന്റെ വിദ്യാഭ്യാസ പ്രക്രിയ ചുറ്റിത്തിരിഞ്ഞത്. ഓത്ത് പള്ളി വിദ്യാഭ്യാസം അഭിമാന പ്രശ്‌നമായി കാണ്ടിരുന്ന ഒരു സമുദായമായിരുന്നു നമുക്ക് മുന്നെ കടന്ന് പോയ പൂര്‍വികര്‍. എന്നാല്‍, അക്കാദമിക തലങ്ങളില്‍ ഓത്ത് പള്ളികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇല്ല എന്നു തന്നെ പറയാം. മഖ്ദൂമിന്റെ കാലം മുതലുള്ള പഠന രീതികളെ കുറിച്ച് മാത്രമെ ലിഖിത രേഖകള്‍ കൂടുതല്‍ ലഭ്യമായിട്ടുള്ളൂ. ഇനിയും ചരിത്രത്തിന്റെ മങ്ങാത്ത ഏടുകളില്‍ ഇവ സ്ഥാനം പിടിച്ചില്ലെങ്കില്‍ ഒരുപക്ഷേ വരും തലമുറ തങ്ങള്‍ വന്ന വഴിയെ കുറിച്ച് അജ്ഞരായി മാറും. കേരളീയ മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ ഓത്ത് പള്ളികള്‍ ചെലുത്തിയ സ്വാധീനവും അവയുടെ ചരിത്രവും വിദ്യാഭ്യാസ രീതിയുമെല്ലാം ചെറിയ രീതിയില്‍ അപഗ്രഥിക്കുകയാണിവിടെ.

ഓത്തു പള്ളി; നിഷ്പത്തി

ചൊല്ലുക, പറയുക, വായിക്കുക, പഠിക്കുക എന്നെല്ലാം അര്‍ത്ഥമുള്ള മലയാള പദമാണ് ഓത്ത്. ഇസ്‌ലാമികാഗമനത്തിന് മുമ്പ് തന്നെ കേരളത്തിലെ നമ്പൂതിരിമാരും ബ്രഹ്മണരും വേദ പാരായണത്തിനും മന്ത്രം ചൊല്ലുന്നതിനും ഈ വാക്കുപയോഗിച്ചിരുന്നു. പിന്നീട് ഖുര്‍ആനടക്കമുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനും പഠിക്കുന്നതിനും മുസ്‌ലിംകളും ഈ വാക്കുപയോഗിക്കുകയായിരുന്നു. ഖുര്‍ആനോത്ത്, കിതാബോത്ത്, മൗലിദോത്ത് എന്നീ പ്രയോഗങ്ങളെല്ലാം പരാമൃഷ്ടാര്‍ത്ഥത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.



പള്ളി എന്ന പദവും കേരളം ഇസ്‌ലാം പുല്‍കുന്നതിന് മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. ബുദ്ധ ജൈന മതങ്ങളുടെ പ്രാര്‍ത്ഥനാലയങ്ങളും പഠനകേന്ദ്രങ്ങളും വിശേഷിപ്പിക്കപ്പെട്ടിരുന്നത് പള്ളി എന്ന വാക്ക് കൊണ്ടായിരുന്നു. പില്‍കാലത്ത് ക്രൈസ്തവ ജൂത മതക്കാരും തങ്ങളുടെ ആരധാനലയങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും ഇതേ പേര് തന്നെ വിളിച്ചു. ശേഷം വന്ന മുസ്‌ലിംകളും ആ രീതിയില്‍ മാറ്റം വരുത്തിയില്ല. ഇസ്‌ലാിക ജ്ഞാന കൈമാറ്റത്തിന് വേണ്ടി സജ്ജീകരിക്കപ്പെട്ട ഓത്ത് പള്ളികള്‍ ഇസ്‌ലാമികാരാധനാലയങ്ങളുടെ ഭാഗം തന്നെയായിരുന്നതിനാലും സഹോദര മതസ്ഥര്‍ക്കിടയില്‍ ഇങ്ങനെയൊരു പ്രയോഗം പുരാതന കാലം മുതലേ നിലവിലുള്ളതിനാലും മുസ്‌ലിംകളും ഇതേ പേര് തന്നെ സ്വീകരിച്ചു എന്ന് വേണം കരുതാന്‍.

ക്ലാസ് മുറി

ഇന്നത്തെ പോലെ പരിഷ്‌കൃമായ ക്ലാസ് മുറികളോ സംവിധാനങ്ങളോ ഓത്ത് പള്ളികള്‍ അരങ്ങ് വാണിരുന്ന കാലത്ത് ഉണ്ടായിരുന്നില്ല. പ്രധാനമായും മൂന്ന് രൂപങ്ങളിലാണ് ഓത്ത് പള്ളികള്‍ പ്രവര്‍ത്തിച്ചിരുന്നത്. പള്ളിയുടെ ചായ്പില്‍ തന്നെ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്ന രീതിയായിരുന്നു ഒന്നാമത്തേത്. പള്ളിയുടെ തൊട്ടടുത്ത് തന്നെ ചെറിയ ഒരു കൂര കെട്ടി കുട്ടികളെ പഠിപ്പിക്കുന്ന രീതി രണ്ടാമത്തേത്. പള്ളിയോട് പ്രത്യേകമായി ബന്ധമൊന്നുമില്ലാതെ സ്വതന്ത്രമായ ഒരു സ്ഥലത്ത് കൂര സ്ഥാപിക്കുന്നതാണ് മൂന്നാമത്തെ രീതി. ഇവയില്‍ പലതും നാട്ടുകാരുടെ പൊതു ഉടമസ്ഥതയിലുള്ളവയായിരുന്നില്ല. മൊല്ലാക്ക അധേഹത്തിന്റെ സ്വന്തം സ്ഥലത്ത് കെട്ടിയുണ്ടാക്കിയ കൂരകളായിരുന്നു ഓത്ത്പള്ളി കെട്ടിടങ്ങളുടെ ധര്‍മം പലപ്പോഴും നിറവേറ്റിയിരുന്നത്. ഇതിനു പുറമെ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ അധ്യാപകരെ വീട്ടിലക്ക് വരുത്തി കുട്ടികളെ പഠിപ്പിക്കുന്ന ശീലവും നിലനിന്നിരുന്നു.
വളരെ ലളിതമായിരുന്നു ഓത്ത് പള്ളികളുടെ കൂരകള്‍. മണ്ണിന്റെ ഒരു തറയും അഞ്ചാറു കാലുകള്‍ വെച്ച് കെട്ടിയുണ്ടാക്കിയ മേല്‍ക്കൂരയുമുള്ളവയായിരുന്നു ഓത്ത്പള്ളി കെട്ടിടങ്ങള്‍. പഠിക്കാനാവശ്യമായ ഉപകരണങ്ങളും അതി ലളിതമായിരുന്നു. ചെകിടി മണ്ണ് കുറുക്കി 'ലൗഹ്' എന്ന് വിശേഷിപ്പിച്ചിരുന്ന മരപ്പലകയില്‍ പുരട്ടിയാല്‍ എഴുതാനുള്ള പ്രതലമായി. മൂത്ത മുളയുടെ കഷ്ണം ഉണക്കി കൂര്‍പ്പിച്ച പേന കറുത്ത മഷിയില്‍ മുക്കിയായിരുന്നു എഴുതിയിരുന്നത്. എഴുത്ത് പലകയുടെ രണ്ടറ്റവും കല്ലുകള്‍ക്ക് മുകളില്‍ വെക്കും, അതായിരുന്നു ഡെസ്‌ക്. ബെഞ്ചായി ഉപയോഗിച്ചിരുന്നതും കല്ല് തന്നെ. സ്വാഭാവികമായും ഇന്നത്തെ പോലെ ബോര്‍ഡോ ചോക്കോ ഒന്നും തന്നെ അന്ന് ഉപയോഗത്തിലുണ്ടായിരുന്നില്ല. അധ്യാപകന്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും എഴുത്ത് പലകയില്‍ തന്നെ പാഠങ്ങള്‍ എഴുതി കൊടുക്കുന്നതായിരുന്നു പതിവ്.

അധ്യാപകര്‍

ഓത്ത് പള്ളികളില്‍ അറിവ് പകര്‍ന്ന് നല്‍കുന്നവരെ 'മൊല്ലാക്ക', 'മുസ്‌ലിയാര്‍', 'ഉസ്താദ്' എന്നൊക്കെയാണ് മലബാറുകാര്‍ വിളിച്ചിരുന്നത്. നാടുകളുടെ ഭാഷാ വ്യതിയാനത്തിനനുസരിച്ച് അധ്യാപകരെ വിളിക്കുന്ന പേരും മാറി മാറി വന്നു. ചിലയിടങ്ങളില്‍ അവര്‍ 'മൊല്ല'യെന്നോ 'മുല്ല'യെന്നോ വിളിക്കപ്പെട്ടു. കൊയിലാണ്ടിയില്‍ 'മല്ലമി' എന്നും ഉത്തര ദേശത്ത് 'സീതി'യുമൊക്കെയായി പേരുകള്‍ വ്യത്യാസപ്പെട്ടു. 'ഓതിക്കന്‍ മാമ', 'ഓതിക്കന്‍ കാക്ക', 'ലബ്ബ' തുടങ്ങി ഒട്ടനേകം പ്രാദേശിക പേരുകളില്‍ ഓത്തുപള്ളി അധ്യാപകര്‍ കേരളത്തില്‍ അറിയപ്പെട്ടു. പൊന്നാനി പോലെയുള്ള ഉയര്‍ന്ന സ്ഥാപനങ്ങളില്‍ നിന്നും പഠിച്ച് വന്നവരെ മാത്രമെ 'മുസ്‌ലിയാര്‍' എന്നും 'മൊയ്‌ലിയാര്‍' എന്നും പൊതുവെ വിളിച്ചിരുന്നുള്ളൂ. ഇവരേകാള്‍ താഴേ പടിയിലുള്ള ഓത്തുപള്ളി അധ്യാപകര്‍ക്ക് ഈ പേര് നല്‍കപ്പെട്ടിരുന്നില്ല. എന്നാല്‍ മുസ്‌ലിയാര്‍ ഇല്ലാത്ത നാടുകളില്‍ ഓത്തുപള്ളി മൊല്ലമാര്‍ ഈ വിളിപ്പേരില്‍ അറിയപ്പെട്ടിരുന്നു.
മിക്കവാറും എല്ലാ ഓത്ത് പള്ളികളും ഏകാധ്യാപക സ്ഥാപനങ്ങളായിരുന്നു. അധ്യാപകന്റെ സാമര്‍ഥ്യവും അറിവും ആത്മാര്‍ത്ഥതയുമനുസരിച്ച് ഓരോ ഓത്ത് പള്ളികളിലും പഠിപ്പിച്ചിരുന്ന പാഠങ്ങളും വ്യത്യസ്തമായിരുന്നു. ഓത്തുപള്ളി ഗുരുനാഥന്മാര്‍ക്ക് പ്രത്യേകം നിശ്ചയിക്കപ്പെട്ട വേതനമോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഗുരു ദക്ഷിണയായും മറ്റും കിട്ടിപ്പോന്നിരുന്ന അല്‍പ സ്വല്‍പ സമ്പാദ്യമായിരുന്നു അവരുടെയും കുടുംബത്തിന്റെയും പശിയടക്കിയിരുന്നത്.
ഇതില്‍ പ്രധാനമായിരുന്നു വ്യാഴാഴ്ച തോറും വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയിരുന്ന 'വ്യാഴാഴ്ച പുത്തന്‍'. പുത്തന്‍ എന്നാല്‍ പണം എന്നായിരുന്നു അവര്‍ നല്‍കിയിരുന്ന അര്‍ത്ഥം. ഏതാണ്ട് നിര്‍ബന്ധിത ഫീസ് എന്ന രീതിയില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയിരുന്നതാണ് വ്യാഴാഴ്ച പുത്തന്‍.
ഈയനത്തില്‍ പ്രധാനമായ മറ്റൊരു രൂപമായിരുന്നു 'ജുസ്ഇന്റെ വെള്ളി'. ഖുര്‍ആനിലെ ഓരോ ജുസ്അ് ഓതി പഠിപ്പിച്ച് കഴിയുമ്പോഴും വിദ്യാര്‍ത്ഥികളില്‍ നിന്നും നിര്‍ബന്ധ ബുദ്ധ്യാ പിരച്ചെടുത്തിരുന്ന പണമായിരുന്നു 'ജുസ്ഇന്റെ വെള്ളി' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.
ഓത്തു പള്ളിയിലെ വരുമാന സ്രോതസ്സുകളില്‍ പ്രധാനമായിരുന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന 'കയ്യെഴുത്ത്'. അന്ന് ആണ്‍ പെണ്‍ വിദ്യാര്‍ത്ഥികള്‍ വസ്ത്രാഭരണ വിഭൂഷിതരായി പള്ളിക്കൂടത്തിലെത്തും. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം അധ്യാപകന്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും കയ്യില്‍ ഓരോ ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതി കൊടുക്കും. തുടര്‍ന്ന് ഓരോ വിദ്യാര്‍ത്ഥിയും തങ്ങളുടെ സാമ്പത്തിക പ്രാപ്തിയനുസരിച്ച് ഗുരുവിന് ദക്ഷിണ സമര്‍പിക്കും. ഓത്ത്പള്ളിയല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പൂര്‍വ വിദ്യാര്‍ത്ഥികളും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൂടാതെ ഓത്തിന് ചേര്‍ക്കുമ്പോള്‍ ഒരുറുപ്പിക, മുസാക്കി (മുസ്ഹഫ്) വെക്കുമ്പോള്‍ ഒരുറുപ്പിക, പെരുന്നാട്ടരി (വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന അരി) തുടങ്ങിയവയും ഓത്ത് പള്ളി ഉസ്താദുമാരുടെ ജീവിതോപാധികളായിരുന്നു.
ചകിരി പിരിച്ചും അടക്ക പൊളിച്ചുമുണ്ടാക്കിയ കാശില്‍ നിന്ന് ഉമ്മമാരാണ് ഏറിയ കൂറും ഈ വക ചെലവുകള്‍ വഹിച്ചിരുന്നത്. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന ദാനങ്ങളും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യ നിര്‍വഹണത്തിനായി ചെലവഴിച്ച് പോന്നു.

പഠന രീതി

അക്ഷരങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ട് മനഃപാഠമാക്കുന്ന ശൈലിയാണ് മിക്ക ഓത്ത് പള്ളികളിലും നില നിന്നിരുന്നത്. തുടര്‍ന്ന് അക്ഷരങ്ങള്‍ വേര്‍തിരിച്ച് പഠിക്കുകയും ശേഷം പടിപടിയായി വായിക്കാനും ഖുര്‍ആന്‍ ഓതാനും പഠിക്കുന്നതായിരുന്നു ഓത്തുപള്ളികള്‍ സ്വീകരിച്ചിരുന്ന രീതി. എഴുത്ത് പലകയുമായി രാവിലെ തന്നെ വിദ്യാര്‍ത്ഥികള്‍ ഓത്തുപള്ളിയിലെത്തും. പേന മഷിയില്‍ മുക്കി അക്ഷരങ്ങള്‍ ഒന്നൊന്നായി ഈ പലകയില്‍ മൊല്ലാക്ക എഴുതി കൊടുക്കും. 'അലിഫ്, ബാ, താ, സാ, ജീം, ഹാ എന്നിങ്ങനെ 'യാ' 'വസ്സലാം' വരെ ഓരോ അക്ഷരങ്ങളും വിദ്യാര്‍ത്ഥി ഉരുവിട്ട് ഹൃദിസ്ഥമാക്കും. അക്ഷരങ്ങള്‍ മനഃപാഠമാക്കിയാല്‍ പുള്ളിയുള്ളതും ഇല്ലാത്തതുമായ അക്ഷരങ്ങള്‍ വേര്‍തിരിച്ച് പഠിക്കണം. അലിഫിന് പുള്ളിയില്ല, ബാ ക്കൊരു പുള്ളി താഴെ, താക്ക് രണ്ട് പുള്ളി മേലെ, സാക്ക് മൂന്ന് പുള്ളി മേലെ, ജീമിന് ഒരു പുള്ളി താഴെ എന്നിങ്ങനെ യാക്ക് രണ്ട് പുള്ളി താഴെ 'വസ്സലാം' എന്ന് വരെ ഉറക്കെ ഉരുവിട്ട് കൊണ്ട് മനഃപാഠമാക്കും.
എഴുതിയത് മുഴുവന്‍ കാണാതെ പഠിച്ച് കഴിഞ്ഞാല്‍ അത് മായ്ച്ച് സ്വരചിഹ്നങ്ങള്‍ ചേരുമ്പോഴുള്ള ഉച്ചാരണം പഠിക്കുന്നതിന് പുതിയ പാഠം എഴുതും. ആദ്യം അക്ഷരങ്ങളുടെ പേരും പിന്നീട് അവക്ക് ഓരോ ചിഹ്നങ്ങള്‍ ചേരുമ്പോഴുമുണ്ടാവുന്ന ഉച്ചാരണ വ്യതിയാനങ്ങളും പ്രത്യേകം പറഞ്ഞ് പഠിക്കണം. അലിഫിന് ഫത്ഹ് അ, അലിഫിന് കസ്‌റ് ഇ, അലിഫിന് ളമ്മ് ഉ, ബാഇന് ഫത്ഹ് ബ എന്നിങ്ങനെ യാഇന് ളമ്മ് യു വസ്സലാം എന്ന് വരെ ആവര്‍ത്തിച്ച് പറഞ്ഞ് പഠിക്കണം. തുടര്‍ന്ന് ഓരോ അക്ഷരത്തോടും തന്‍വീന്‍ (ന്‍ എന്ന അനുനാസിക സംയോജനം) ചേരുമ്പോഴുള്ള ഉച്ചാരണം പഠിക്കണം. അനന്തരം ഇതേ രൂപത്തില്‍ ദീര്‍ഘാക്ഷരങ്ങള്‍ കൂടി പഠിച്ച് കഴിഞ്ഞാല്‍ 'വായിച്ച് കൂട്ടി ഓത്ത്' (വായിച്ചോത്ത്) തുടങ്ങും. 'അബ്തസുജഹ്ഹിന്‍'  എന്നത് കൊണ്ടാണ് തുടക്കം. അലിഫിന് അ, ബാഇന് ബ് = അബ്, താക്ക് ത, സാക്ക് സൂ = അബ്തസു, ജീമിന് ജ, ഹാക്ക് ശദ്ദ്, ഹാക്ക് ഹിന്‍ = അബ്തസുജഹ്ഹിന്‍. ഇങ്ങനെ അറബി അക്ഷരമാല അവസാനം വരെ ഉരുവിട്ട് പഠിക്കുന്നു. വായിച്ചോത്ത് കഴിഞ്ഞാല്‍ പിന്നെ ഖുര്‍ആന്‍ പാരായണം പരിശീലിക്കും.
മൊല്ലാക്ക പലകയില്‍ എഴുതി കൊടുക്കുന്നത് വായിച്ച് തന്നെയാണ് ഖുര്‍ആന്‍ ഓതാനും പഠിക്കുന്നത്. തുടക്കത്തിലെ അര ജുസ്അ് മുതല്‍ ഒരു ജുസ്അ് വരെ നേരത്തെ പറഞ്ഞ രീതിയില്‍ വായിച്ചു കൂട്ടി ഓതിയാണ് ഓരോ വിദ്യാര്‍ത്ഥിയും പഠിക്കുക. അക്ഷരങ്ങള്‍ വേറിട്ട് ഉച്ചരിച്ച് പിന്നീട് ചേര്‍ത്ത് വായിച്ച് അര ജുസ്അ് പിന്നിടുമ്പോഴേക്ക് വിദ്യാര്‍ത്ഥി നല്ല അക്ഷര ശുദ്ധിക്ക് ഉടമയായി മാറിയിട്ടുണ്ടാവും.
ഏകാധ്യാപക സ്ഥാപനങ്ങളായിരുന്ന ഓത്ത് പള്ളികളില്‍ അധ്യാപകരുടെ മികവിനനുസരിച്ച് ഓത്ത്പള്ളിയുടെയും വിദ്യാര്‍ത്ഥികളുടെയും നിലവാരം വ്യത്യസ്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഒരേ സമയം ഒരേ പാഠമായിരുന്നില്ല അധ്യാപകന്‍ പഠിപ്പിച്ചിരുന്നത്. എല്ലാ പാഠങ്ങളും ഓരോ വിദ്യാര്‍ത്ഥിയും ശരിയായി പഠിച്ചുവെന്ന് അധ്യാപകന് ബോധ്യപ്പെട്ടാല്‍ മാത്രമെ അടുത്ത പാഠം എഴുതി കൊടുത്തിരുന്നുള്ളൂ. നല്ല ബുദ്ധി ശക്തിയും കഴിവുമുള്ള വിദ്യാര്‍ത്ഥി വളരെ പെട്ടന്ന് തന്നെ പാഠങ്ങള്‍ പഠിച്ചെടുക്കുകയും അടുത്ത പാഠത്തിലേക്ക് കടക്കുകമയുമായിരുന്നു പതിവ്. ഓരോ വിദ്യാര്‍ത്ഥിയെയും അധ്യാപകന്‍ നേരിട്ട് തന്നെ പരിശോധിച്ചറിഞ്ഞതിന് ശേഷം മാത്രമെ അടുത്ത പാഠത്തിലേക്ക് കടക്കൂവെന്നതിനാല്‍ പ്രത്യേക പരീക്ഷാ സമ്പ്രദായങ്ങളോ ടെസ്റ്റുകളോ ഒന്നും തന്നെ നിലവിലുണ്ടായിരുന്നില്ല.
അധ്യാപകര്‍ ഓത്ത്പള്ളികളില്‍ നല്‍കിയിരുന്ന ശിക്ഷകള്‍ കഠിനമായിരുന്നു. ശക്തമായ ചൂരല്‍ പ്രയോഗങ്ങളും ഏത്തമിടലും പാഠങ്ങള്‍ ഒറ്റയിരുപ്പില്‍ പഠിപ്പിക്കലുമെല്ലാം നിത്യ സംഭവങ്ങളായിരുന്നു. ശാസ്ത്രീയമായ അധ്യാപന രീതികള്‍ വികാസം പ്രാപിക്കാത്ത അക്കാലത്ത് ഇത്തരം ശിക്ഷാ മുറകള്‍ മാത്രമായിരുന്നു മൂല്യമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാനുള്ള മാര്‍ഗം. എന്നാല്‍, ഇത്തരം പ്രാകൃതമായ ശിക്ഷകള്‍ വിദ്യാര്‍ത്ഥികളില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ജനിപ്പിച്ചിരുന്നുവെന്ന് വ്യക്തമാണ്. ഓത്ത്പള്ളികള്‍ അരങ്ങൊഴിയാന്‍ ഇവയും ഒരു കാരണമായിരുന്നുവെന്ന് കാണാം.

സിലബസ്

ഓത്ത്പള്ളികള്‍ക്ക് വ്യവസ്ഥാപിതമായ സിലബസോ മറ്റോ നിലവിലുണ്ടായിരുന്നില്ല. അധ്യാപകരുടെ കഴിവും പ്രാപ്തിയുമനുസരിച്ച് ഇഷ്ടമുള്ള വിഷയങ്ങള്‍ ഓരോരുത്തരും പഠിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍, അക്ഷര വായന, ഇസ്‌ലാമിക വിശ്വാസ കാര്യങ്ങള്‍, കര്‍മാനുഷ്ഠാന മുറകള്‍, ശുചീകരണ രീതികള്‍ തുടങ്ങി ഒരു ശരാശരി മുസ്‌ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും മുഴുവന്‍ ഓത്തുപള്ളികളിലും പഠിപ്പിക്കപ്പെട്ടിരുന്നതായി കാണാം. പത്ത് കിതാബും നിസ്‌കാരത്തിന്റെ ഫര്‍ളുകളും ശര്‍ത്വുകളും വിവരിക്കുന്ന 'നിസ്‌കാര കണക്ക്' എന്ന കിതാബും അന്ന് പ്രചാരത്തിലുണ്ടായിരുന്നു. ഓത്ത്പള്ളി പഠനം പൂര്‍ത്തിയാക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും മാല പാരായണത്തിനും അത്യാവശ്യം ദുആകളും മറ്റും നിര്‍വഹിക്കാനും പ്രാപ്തനായിരുന്നു.
എഴുത്തിന് വലിയ പ്രാധാന്യം നല്‍കാത്ത പാഠ്യരീതിയായിരുന്നു ഓത്തുപള്ളിയിലേത്. എഴുത്ത് പലകയില്‍ എഴുതിയത് വായിക്കാനുള്ള പരിശീലനം മാത്രമായിരുന്നു ഓത്ത്പള്ളികളില്‍ നല്‍കപ്പെട്ടിരുന്നത്. എന്നാല്‍ ചില അധ്യാപകര്‍ സ്വന്തം താല്‍പര്യമെടുത്ത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനുള്ള പരിശീലനം കൂടി നല്‍കിയിരുന്നുവെന്ന് കാണാം. ഇതര ഓത്തുപള്ളികളിലെ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനാവശ്യാര്‍ത്ഥം പള്ളിദര്‍സിലേക്ക് പോവുമ്പോള്‍ എഴുത്ത് സ്വയം പരിശീലിക്കാറായിരുന്നു പതിവ്. ഓരോ അക്ഷരങ്ങളുടെയും രൂപങ്ങളും ഭാവങ്ങളും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നതിനാല്‍ ഇതൊട്ടും ശ്രമകരമായിരുന്നില്ല.
ബ്രാഹ്മണ മതാധ്യാപക സമ്പ്രദായത്തില്‍ നിന്നും രൂപവും ഭാവവും കടമെടുത്തതു കൊണ്ടാവാം എഴുത്തിന് വളരെ വലിയ പ്രാധാന്യം ഓത്തുപള്ളികളില്‍ നല്‍കപ്പെടാതിരുന്നതെന്ന ഒരു വീക്ഷണവും ചരിത്രകാരന്മാര്‍ക്കിടയിലുണ്ട്. വൈദിക ഭാഷക്ക് വളരെ വലിയ മാഹാത്മ്യം കല്‍പിച്ച് നല്‍കിയിരുന്ന നമ്പൂതിരി ബ്രാഹ്മണര്‍ താഴ്ന്ന ജാതിക്കാര്‍ വേദം കേള്‍ക്കുന്നതും പഠിക്കുന്നതും വിലക്കിയിരുന്നു. മാത്രവുമല്ല, വൈദിക ഭാഷ എഴുതാന്‍ പഠിപ്പിക്കുന്നത് ഭാഷയോട് ചെയ്യുന്ന അനാദരവാണെന്നും അനാവശ്യ ഉപയോഗത്തിന് വഴി വെക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ തന്നെ വായന പ്രചുരപ്രചാരം നേടിയപ്പോഴും എഴുത്ത് നിരുത്സാഹപ്പെടുത്തപ്പെട്ടു. സ്വാഭാവികമായും ഈ പാഠ്യ രീതിയില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച ഓത്തുപള്ളികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവര്‍ ഖുര്‍ആനിനെയും അതിന്റെ ഭാഷയെയും ബഹുനാദരവുകളോടെ കാണുന്നവരായിരുന്നു. അതുകൊണ്ടായിരിക്കാം എഴുത്തിന് പ്രാമുഖ്യം ലഭിക്കാതെ പോയത്.
ഓത്ത്പള്ളികള്‍ പൂര്‍ണമായും എഴുത്ത് പരിശീലനത്തിന് എതിരായിരുന്നുവെന്ന വായന ശരിയാണെന്ന് തോന്നുന്നില്ല. ഓത്തുപള്ളി പഠനം പൂര്‍ത്തിയായ ഒരു വിദ്യാര്‍ത്ഥിക്ക് സ്വപ്രയത്‌നത്താല്‍ മാത്രം കരഗതമാക്കാന്‍ സാധിക്കുന്ന ഒന്നായിരുന്ന എഴുതാനുള്ള കഴിവ്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയിരുന്ന ഓത്തുപള്ളികള്‍ എഴുത്തിന് പൂര്‍ണമായും എതിരാണെന്ന് വിശ്വസിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. തന്നെയുമല്ല ചെറു പ്രായത്തില്‍ തന്നെ എഴുത്തിനെതിരായ വികാരം ജനിപ്പിക്കപ്പെടുന്ന ഒരു പ്രദേശത്ത് നിന്ന് മനോഹരമായ കൈപ്പടയില്‍ അനേകം ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുകയെന്നത് പരസ്പര വൈരുദ്ധ്യങ്ങളാണ്. കേരളത്തിലങ്ങോളമിങ്ങോളം വടിവൊത്ത കയ്യക്ഷരത്തിലുള്ള ഒട്ടനേകം ഗ്രന്ഥങ്ങള്‍ കാണാന്‍ നമുക്ക് സാധിക്കും.
പ്രാഥമിക പാഠങ്ങള്‍ പെട്ടന്ന് ഉള്‍കൊള്ളാന്‍ സാധിക്കുന്ന ആറാം വയസ്സിലായിരുന്നു പൊതുവെ കുട്ടികളെ ഓത്ത്പള്ളികളില്‍ ചേര്‍ത്തിരുന്നത്. മുഹറം മാസത്തില്‍ ആദ്യത്തെ ഒരു ആഴ്ചക്കുള്ളില്‍ തന്നെ ആ വര്‍ഷത്തെ 'ഓതാന്‍ കൂട്ടല്‍' നടക്കും. പില്‍കാലത്ത് ഓത്തുപള്ളികള്‍ മാപിള സ്‌കൂളുകളായി പരിണമിച്ചപ്പോഴും ഈ സമ്പ്രദായം തന്നെ തുടര്‍ന്ന് വന്നു. മുഹറം മാസത്തില്‍ ഒന്നാം തരത്തിന് താഴെയുള്ള ശിശുത്തരത്തില്‍ ഇരുത്തി ജൂണ്‍ മാസത്തില്‍ ഒന്നാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു അന്നത്തെ പതിവ്.
ഓതാന്‍ കൂടുന്ന ദിവസം അയല്‍ വാസികളെയും ബന്ധുമിത്രാദികളെയും വിളിച്ച് കൂട്ടി സദ്യ നല്‍കും. ശേഷം അധ്യാപകന്‍ തന്റെ നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫാതിഹ ഓതിക്കേള്‍പിക്കും മൊല്ലാക്കക്ക് ചില കൈമടക്കുകള്‍ നല്‍കുന്നതോടെ ഈ ചടങ്ങ് അവസാനിക്കും. ആദ്യമായി ഓത്തുപള്ളിയില്‍ പോവുന്ന ദിവസം ഉസ്താദിനും സഹപാഠികള്‍ക്കും കലത്തപ്പം, ചക്കരയും തേങ്ങയും, ഈത്തപ്പഴം തുടങ്ങിയ ചീരണികള്‍ വിതരണം ചെയ്യുന്ന പതിവും അന്ന് നിലവിലുണ്ടായിരുന്നു. ഖുര്‍ആനിലെ ഓരോ ജുസ്അ് ഓതി തീരുമ്പോഴും യാസീന്‍ പോലുള്ള പ്രധാന സൂറത്തുകള്‍ ഓതിക്കഴിയുമ്പോഴും ഓരോ വിദ്യാര്‍ത്ഥിയും നിര്‍ബന്ധ കര്‍മം പോലെ ചീരണി വിതരണം ചെയ്തിരുന്നു.

പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍

കേരളത്തിലെ സാമൂഹികാന്തരീക്ഷം മാറുന്നതിനനുസരിച്ച് ഇവിടുത്തെ മതപഠന മേഖലയിലും പരിഷ്‌കരണങ്ങളും ഉദ്ധാനങ്ങളും വന്നു കൊണ്ടിരുന്നു. സാമ്പത്തികമായ പുരോഗതിയും ചിന്താപരമായ മുന്നേറ്റവും വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിച്ചു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ കടന്ന് വരവും അവരുടെ വിദ്യാഭ്യാസ നയങ്ങളും പദ്ധതികളും നമ്മുടെ സമൂഹത്തെ ചിന്തിപ്പിച്ചു. അശാസ്ത്രീയമായ രീതികള്‍ ഉപേക്ഷിക്കുകയും കാര്യക്ഷമമായ പുതിയ ശാസ്ത്രീയ രീതികള്‍ സ്വീകരിക്കണമെന്നും സമൂഹത്തിന്റെ നേതൃത്വം ആഗ്രഹിക്കുകയും അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ഈ പദ്ധതികള്‍ ഓത്തുപള്ളികളുടെ തന്നെ ഉന്മൂലനത്തിന് കാരണമായെങ്കിലും കേരളത്തിലെ മുസ്‌ലിം സമൂഹത്തിലെ വൈജ്ഞാനിക മേഖലക്ക് പുത്തനുണര്‍വ് നല്‍കാന്‍ ഇവക്കായിട്ടുണ്ടെന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്.
ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമായിരുന്നു പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍. ഉപരി പഠനാര്‍ത്ഥം അറേബ്യയിലേക്കും ഈജിപ്തിലേക്കും യാത്ര ചെയ്ത് ദീര്‍ഘ കാലത്തെ അനുഭവ പരിജ്ഞാനങ്ങള്‍ മതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അധേഹത്തോട് സംസാരിക്കുകയായിരുന്നു. ഇതര രാഷ്ട്രങ്ങളിലുള്ള കൂടുതല്‍ ഫലപ്രദമായ വിദ്യാഭ്യാസ രീതികള്‍ ഇവിടെയും നടപ്പിലാക്കുകയായിരുന്നു അധേഹം ചെയ്തത്.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് മതാധ്യാപന മേഖലയില്‍ കാതലായ മാറ്റങ്ങള്‍ക്ക് തിരികൊടുത്ത മറ്റൊരു മഹാന്‍. താന്‍ പഠിച്ച ലഥീഫിയ്യ കോളേജില്‍ തന്നെ അധ്യാപനത്തിന് അവസരം ലഭിച്ചിട്ടും തന്റെ നാട്ടില്‍ ദീനീ സേവനം നടത്താന്‍ വേണ്ടി ജീവിതം ഉഴിഞ്ഞ് വെക്കുകയായിരുന്നു അധേഹം. ആധുനിക രൂപത്തിലുള്ള മദ്‌റസക്ക് ആദിമ രൂപം നല്‍കിയത് അധേഹമായിരുന്നു. പ്രത്യേകമായ സിലബസും പരീക്ഷയും മറ്റുമൊക്കെ അധേഹമാണ് ആദ്യമായി കേരളാ മതവിദ്യാഭ്യാസ മേഖലക്ക് ആദ്യമായി പരിജയപ്പെടുത്തിയത്.

ഉന്മൂലനം

കേരളാ മുസ്‌ലിംകള്‍ക്ക് പതിറ്റാണ്ടുകളോളം ഇസ്‌ലാമിന്റെ ബാല പാഠങ്ങള്‍ പ്രസരണം ചെയ്ത ഓത്ത്പള്ളികള്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലകളില്‍ വന്ന മാറ്റങ്ങളാണ് കേരളാ മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ ഗതിയും നിര്‍ണയിച്ചതെന്ന് പറയാം. പ്രധാനമായും നാല് കാരണങ്ങളാണ് ഓത്തുപള്ളികളുടെ ഉന്മൂലനത്തിന് കാരണമായി വര്‍ത്തിച്ചതെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍.
1. ഭൗതിക വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍.
2. മാറ്റത്തോട് പൊതുസമൂഹം കാണിച്ച ആഭിമുഖ്യം.
3. മദ്‌റസ സംവിധാനത്തിന്റെ പ്രാരംഭം.
4. ഓത്തുപള്ളി നടത്തിപ്പിലെ അശാസ്ത്രീയത.
ഒന്നാമത്തേത്, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെട്ട് സംഹാരിയായതാണെങ്കില്‍ രണ്ടാമത്തേത് സാമ്പത്തിക പുരോഗതിയും ശാസ്ത്രീയ മുന്നേറ്റങ്ങളും സൃഷ്ടിച്ച നവോന്മേശത്തിന്റെ ഭാഗമായിരുന്നു. ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ പരിരക്ഷക്കായി സാമുദായിക നേതൃത്വം രൂപം നല്‍കിയതാണ് മദ്‌റസകള്‍. പുതിയ ശാസ്ത്രീയമായ നിര്‍മിതിക്ക് വേണ്ടി പഴയതിനെ ഉടച്ച് വാര്‍ക്കേണ്ടി വരികയും അനന്തരം അവ ചരിത്രത്തിന്റെ ഭാഗമായി പരിണമിക്കുകയുമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഓത്ത്പള്ളികള്‍ പരിഷ്‌കരിക്കുന്നതിന്റെ ആവശ്യകതയെ പറ്റി ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. ആധുനിക ഭൗതിക വിദ്യാഭ്യാസം മാപിളമാര്‍ക്കില്ലാത്തതാണ് അവരുടെ പോരാട്ട വീര്യത്തിന്റെ രഹസ്യമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് അധികാരികള്‍ സമൂഹത്തില്‍ ബ്രിട്ടീഷ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പ്രചാരം നല്‍കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയായിരുന്നു.
ഓത്ത്പള്ളികള്‍ സമുദായത്തിന്റെ നിയന്ത്രണത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ കൊണ്ട് വരുന്നതിന്റെ ആദ്യപടിയെന്നോണം 1871 ലും 1894 ലും മൊല്ലമാര്‍ക്ക് ഗവണ്‍മെന്റ് സഹായവും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റും അനുവദിച്ചു. ഇരുപതുകളിലെ മലബാര്‍ കലാപം കെട്ടടങ്ങിയതിന് ശേഷം സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഓത്തുപള്ളികളില്‍ ഭൗതിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കി. ഓത്തുപള്ളികള്‍ വ്യാപകമായി സ്‌കൂളുകളായി രൂപാന്തരപ്പെട്ടു. പത്ത് മണി വരെ മതപഠനവും ശേഷം ഭൗതിക പഠനവും എന്ന സിസ്റ്റം നിലവില്‍ വന്നു. മൊല്ലമാരെ നേരില്‍ കണ്ട് വശീകരിച്ച് ഓത്തുപള്ളികള്‍ ഗവണ്‍മെന്റ് സ്‌കൂളുകളാക്കി രൂപാന്തരപ്പെടുത്താന്‍ 1926 ല്‍ ഒരു പ്രത്യേക സമിതിക്ക് തന്നെ സര്‍ക്കാര്‍ രൂപം നല്‍കി. ഇതിന്റെ പരിണിതിയെന്നോണം കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്ന ഒട്ടുമിക്ക ഓത്തുപള്ളികളും മതപഠനത്തിന് സൗകര്യമുള്ള സ്‌കൂളുകള്‍ എന്ന തരത്തിലേക്ക് രൂപാന്തരം ചെയ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന് ശേഷം 1947 ല്‍ മദ്രാസ് പ്രസിഡന്‍സി മുഖ്യമന്ത്രി രാജഗോപാലാചാരി സ്‌കൂളുകളില്‍ മതപഠനം നിരോധിച്ചു. ഇതോടെ ശേഷിച്ച ഓത്തുപള്ളികള്‍ കൂടി അപ്രത്യക്ഷമായി. ഈയവസരത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച സമസ്ത പോലുള്ള സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ മദ്‌റസ പ്രസ്ഥാനം രൂപം കൊള്ളുകയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ സാമൂഹികാന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങള്‍ അത്ഭുതാവഹമായിരുന്നു. ഇവയും ഓത്തുപള്ളികളുടെ നിഷ്‌കാസനത്തിന് ആക്കം കൂട്ടി. ബര്‍മ, സിലോണ്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങളും സൃഷ്ടിച്ച സാമ്പത്തിക മുന്നേറ്റം, സാങ്കേതിക സൗകര്യങ്ങളിലെ വികാസം മൂലമുണ്ടായ ഭൗതിക കാഴ്ചപ്പാട് തുടങ്ങിയവ സാമൂഹിക മനസ്സിനെ കീഴ്‌മേല്‍ മറിക്കാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ പോതുബോധം ഭൗതിക വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെ കുറിച്ചും സാമ്പ്രദായിക വിദ്യാഭ്യാസ ക്രമത്തെ പുനരാവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശക്തമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. മതവിദ്യ നുകര്‍ന്ന് നല്‍കുന്നതിന് ശാസ്ത്രീയമായ പുതിയ വഴികള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇവ കേരളത്തിലെ ഇസ്‌ലാമിന്റെ സുന്ദരമായ നിലനില്‍പിന് ഭീഷണിയാവുമെന്ന് മനസ്സിലാക്കിയ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയെ പോലുള്ള സംഘടനകളുടെ സാന്നിധ്യം മതവിദ്യാഭ്യാസ രംഗം നവീകരിക്കുന്നതിന് കളമൊരുക്കി.
ഓത്തുപള്ളില്‍ നിലനിന്നിരുന്ന കഠിനമായ ശിക്ഷാ മുറകളും അശാസ്ത്രീയ പഠന രീതികളും വിദ്യാര്‍ത്ഥികളില്‍ മടുപ്പുളവാക്കുകയിരുന്നു. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ പുതിയ രീതിയില്‍ തയാറാക്കപ്പെട്ട മദ്‌റസകളിലേക്ക് ചേക്കേറാന്‍ വിദ്യാര്‍ത്ഥികള്‍ തയാറായി. സ്‌കൂള്‍ വല്‍കരണം നടക്കാത്ത മുഴുവന്‍ ഓത്തുപള്ളികളും ഒന്നുകില്‍ മദ്‌റസയായി രൂപാന്തരപ്പെടുകയോ വിദ്യാര്‍ത്ഥികളില്ലാതെ അടച്ച് പൂട്ടുകയോ ചെയ്യുകയായിരുന്നു. അനേകം വര്‍ഷം മുസ്‌ലിം കൈരളിക്ക് മതവിദ്യയുടെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് നല്‍കിയ ഓത്ത്പള്ളികളുടെയും പരമ്പരാഗത വിദ്യാഭ്യാസത്തിലെ ഒരു കാലഘട്ടം അവസാനിക്കുകയുമായിരുന്നു ഇവിടെ.
                      ചുരുക്കത്തില്‍, ഹിജ്‌റയുടെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ഇസ്‌ലാം ശക്തി തെളിയിച്ച കേരള മണ്ണിലെ മതവിദ്യാഭ്യാസത്തിന്റെ ചരിത്രം ഐതിഹാസികമാണ്. പ്രാരംഭ കാലങ്ങളിലെ പള്ളി വഅളുകളില്‍ നിന്ന് തുടങ്ങുന്ന വിദ്യാഭ്യാസ പ്രക്രിയയുടെ ചരിത്രം ഇന്ന് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികള്‍ വരെ എത്തി നില്‍ക്കുന്നു. മുസ്‌ലിം കൈരളിക്ക് പതിറ്റാണ്ടുകളോളം മതവിദ്യയുടെ മധു നുകര്‍ന്ന് നല്‍കുകയും കേരളാ മുസ്‌ലിംകള്‍ക്ക് വ്യതിരിക്തമായ ഒരു വ്യക്തിത്വം രൂപപ്പെടുത്തി നല്‍കുകയും ചെയ്യുന്നതില്‍ അനല്‍പമായ പങ്കാണ് ഓത്തുപള്ളികള്‍ നിര്‍വഹിച്ചത്.
മതപഠനം വെറും പഠനത്തിന് എന്നതിലുപരി നിത്യജീവിതം ഫലവത്താക്കാനുള്ളതാണ് എന്നതാണ് അവകള്‍ ഇന്നും നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മഹത്തായ സന്ദേശം. മുസ്‌ലിം ജീവിതം അര്‍ത്ഥവത്താകുന്നതിനാവശ്യമായ വിശ്വാസ കാര്യങ്ങളും കര്‍മപരമായ അറിവും ദുആകളും ദിക്‌റുകളും മാലകളും എല്ലാം അന്നത്തെ എല്ലാ മുസ്‌ലിമിനും കൈവശമുണ്ടായിരുന്നത് ഓത്തുപള്ളികളുടെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രാമായിരുന്നു. ബ്രിട്ടീഷ് അധിനിവേശ ചരിത്രത്തില്‍ ധീരമായ നിലപാടുകള്‍ കൊണ്ട് മാപിള മണ്ണ് നിറഞ്ഞ് നില്‍ക്കാന്‍ കാരണവും ഈ വിദ്യാകേന്ദ്രങ്ങള്‍ സമൂഹത്തില്‍ പ്രസരിപ്പിച്ചിരുന്ന മതജ്ഞാനത്തിന്റെ കെടാ വിളക്ക് മൂലമായിരുന്നുവെന്ന് കാണാം. മാല പാടാന്‍ അറിയാത്തവര്‍ രണ്ടാം കിടക്കാരായി ഗണിക്കപ്പെട്ടിരുന്ന സാമൂഹിക സാഹചര്യം സൃഷ്ടിച്ചെടുത്തത് ഓത്തുപള്ളി അധ്യാപകരുടെ കഠിനാധ്വാനമായിരുന്നു.
മദ്‌റസകളിലേത് പോലെ പെട്ടന്ന് കര്‍മശാസ്ത്രത്തിലെ സങ്കീര്‍ണമായ വിഷയങ്ങളിലേക്ക് കടക്കുന്നതിന് പകരം സാമൂഹിക ചുറ്റുപാടുകള്‍ക്കനുസരിച്ച് പുതിയ മസ്അലകള്‍ പഠിപ്പിക്കുന്നതായിരുന്നു ഓത്ത്പള്ളികളുടെ ശൈലി. അതു കൊണ്ട് തന്നെ റാത്തീബുകളും മാലകളും നിറഞ്ഞ് നിന്നിരുന്ന ഒരു സാമൂഹ്യ ക്രമമാണ് ഓത്തുപള്ളികളുടെ ഉന്മൂലനത്തോടെ അപ്രത്യക്ഷമായതെന്ന് പറയാം.
മുസ്‌ലിം കേരളത്തിന് ഒരിക്കലും അവഗണിക്കാനാവാത്ത സാംസ്‌കാരിക പൈതൃകമാണ് ഓത്തുപള്ളികള്‍ സംഭാവന ചെയ്തതെങ്കിലും അവയൊന്നും ഔദ്യോഗിക ചരിത്ര ഗ്രന്ഥങ്ങളില്‍ ഇന്നും ഇടം പിടിച്ചിട്ടില്ലെന്നത് ദുഃഖ സത്യമാണ്. ഈ വിഷയത്തില്‍ ഇനിയും ആധികാരികമായ പഠനങ്ങളും ഗവേഷണങ്ങളും രചനകളും ഇനിയും നടക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ കേരളാ മുസ്‌ലിം ചരിത്രത്തിലെ ഐതിഹാസികമായ വലിയൊരു അദ്ധ്യായം ഭാവി തലമുറക്ക് നഷ്ടമാവുമെന്ന് നിസ്സംശയം പറയാം.





അവലംബം

  • ഇസ്‌ലാമിക വിജ്ഞാന കോശം, ഐ.പി.എച്ച്
  • മതവിദ്യാഭ്യാസം: കാലം, ദേശം, സംസ്‌കാരം. ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സുവനീര്‍
  • Bastions of Believers: Madrasas and Islamic Education in India, Yogindar Sikand, Penguin Books.

  • www.islamonweb.com




Share:

Thursday, 10 November 2016

അമ്മിഞ്ഞ...

അമ്മിഞ്ഞ അമൃതാണ്. ഭൂമീ ദേവിയെ ആദ്യമായി കാണുന്ന ആ വായു ആദ്യമായി നിശ്വസിക്കുന്ന കുരുന്നുകള്‍ക്ക് അത് ജീവവായു പോലെ പ്രധാനമാണ്. മനുഷ്യരാശി രുചിച്ചറിഞ്ഞവയില്‍ വെച്ചേറ്റവും അമൂല്യമാണത്. കരയുന്ന കുഞ്ഞിനെ അടക്കി നിര്‍ത്താന്‍ ഓരോ മാതാവും ഉപയോഗിച്ച ആയുധമാണത്. ഒരു കവിക്കും ഇന്ന് വരെ അതിനെ വാഴ്ത്തിപ്പറഞ്ഞ് മതി വന്നിട്ടില്ല. ഒരു രാജാവും ഇന്ന് വരെ അതിന്റെ മഹത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ല.

           ചെറുപ്രായത്തില്‍ സ്വാര്‍ത്ഥതയോടെ അതൂമ്പിക്കുടിക്കുമ്പോള്‍ മാതാവ് സഹിച്ചിരുന്ന ത്യാഗത്തിന്റെ വലിപ്പം നാം മനസ്സിലാക്കിയിരുന്നില്ല. അവര്‍ ആനന്ദിച്ചിരുന്ന ആന്ദത്തിന്റെ ചിത്രം നമ്മുടെ മനോമുകുരങ്ങളില്‍ തെളിഞ്ഞിരുന്നില്ല.
മനുഷ്യന്റെ സകല ചോതനകളെ കുറിച്ചും അതിസൂക്ഷമമായി അറിയുന്ന സൂക്ഷമ ശാലിയായ തമ്പുരാന്‍ അതിന് വലിയ വില കല്പിച്ചു. ഓരോ കുഞ്ഞിന്റെയും അവകാശമാണതെന്ന് സത്യ മതം ഉദ്‌ഘോഷിച്ചു. എന്നാല്‍, ചിലര്‍ അത് ലംഘിക്കാന്‍ ശ്രമിച്ചു. ഒരു പിഞ്ചു പൈതലിന്റെ ദാഹാര്‍ത്ഥമായ ചുണ്ടുകളിലേക്ക് അമ്മിഞ്ഞയുടെ ഇളം തണുപ്പുള്ള തുള്ളികള്‍ വീഴാന്‍ ഒരു ദിവസം മുഴുവന്‍ കാത്തിരിക്കണമെന്ന് വാശി പിടിച്ചു.
ഇരുപത്തിനാല് മണിക്കൂര്‍ ആ പിഞ്ചു പൈതല്‍ തന്റെ മാതാവിന്റെ മാറിടത്തിലേക്ക് കൊതിയോടെ നോക്കിയിരുന്നിണ്ടുണ്ടാവണം. സ്‌നേഹ വാത്സല്യങ്ങളുടെ കഠാക്ഷമായി അതില്‍ നിന്നും പേമാരി പെയ്തിറങ്ങുന്നത് ആ പൈതല്‍ സ്വപ്‌നം കണ്ടിട്ടുണ്ടാവണം. ഇരുപത്തിനാല് മണിക്കൂര്‍ ആ പൈതല്‍ കാത്തിരുന്നു സ്‌നേഹോഷ്മളതയുടെ പര്യായമായി കവികള്‍ പാടിപ്പുകഴ്ത്തിയ മാതാവിന്റെ പാല്‍ക്കുടങ്ങള്‍ ഒളിപ്പിച്ച് വെച്ച മായാലോകത്തേക്ക് പിച്ച വെക്കാന്‍.
ഇവിടെ ഒരു സമുദായം മുഴുവന്‍ അപഹാസ്യരാവുകയായിരുന്നു. പിതാവിന്റെ ദുശ്ശാഠ്യം കാരണം മാനവികതയുടെയും പ്രായോഗികതയുടെയും ശാന്തി മന്ത്രങ്ങള്‍ ലോകത്തിന് പഠിപ്പിച്ച ഒരു മതം തെറ്റായി വായിക്കപ്പെടുകയായിരുന്നു. ഇതിനിയൊരിക്കലും ഇതുണ്ടായിക്കൂടാ. ഏതോ ഒരാളുടെ ചെയ്തികള്‍ ഒരു സമൂഹത്തിന്റെ അക്കൗണ്ടിലേക്ക് വരവ് വെക്കുമ്പോള്‍ അത് മാനവ രാശിയോടുള്ള ക്രൂരകൃത്യമായി പരിണമിക്കുന്നു. മതം പഠിപ്പിക്കാത്തത് പോലും മതത്തിന്റെ ലേബലിലാവുമ്പോള്‍ അതിന് മാര്‍ക്കറ്റ് കൂടുന്നു. അഭിനവ ജിഹാദികള്‍ ഇസ്‌ലാമിനെ ഉപയോഗിക്കുന്നതും ഇതും എല്ലാം ഒരുപോലെ തന്നെ. സ്വാര്‍ത്ഥ താല്‍പര്യ സംരക്ഷണാര്‍ത്ഥം സമൂഹത്തെ ചിലര്‍ മാലോകരെ വിഢികളാക്കുന്നു. അത് കണ്ട് മറ്റ് ചിലര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നോക്കി പള്ളിളിക്കുന്നു, കൊഞ്ഞനം കുത്തുന്നു. ഇതൊക്കെ കണ്ടും കേട്ടും സഹിച്ചും പരിതപിച്ചും ഭൂമീ ദേവി ഇന്നും ജീവിക്കുന്നു!!!!!


Share:

Thursday, 20 October 2016

എന്തുകൊണ്ട് മുത്തലാഖ്?!!!

മുത്തലാഖാണിപ്പോള്‍ എല്ലാ പേനകള്‍ക്കും നാക്കുകള്‍ക്കും പഥ്യം. ഇസ്‌ലാമിനെ താറടിച്ചു കാണിക്കാനുള്ള ഏതവസരവും ആരും പാഴാക്കില്ലെന്ന സത്യം വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ നിലപാട് ആരായാനോ അതിനെ കുറിച്ച് മനസ്സിലാക്കാനോ ഒരു ബുദ്ധി ജീവിയും തയാറാവുന്നില്ലെന്നത് ഖേദകരമാണ്. മുസ്‌ലിം പൗരന്റെ ജീവ വായുവാണ് മുത്തലാഖെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സംഘ പരിവാര ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ഒരാള്‍ക്ക് യഥേഷ്ടം നടത്താന്‍ സാധിക്കുന്ന ഒന്നല്ല ത്വലാഖ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇണയുമായി ഒരു നിലക്കും ഒത്തു പോകാന്‍ സാധിക്കില്ലെന്ന് ബോധ്യമായാല്‍ മാത്രം ചെയ്യേണ്ട ഒന്നാണ് ത്വലാഖ്. വിവാഹ മോചനമല്ലാത്ത മറ്റെല്ലാ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രമേ ത്വലാഖ് ചെയ്യാവൂ എന്നാണ് ഖുര്‍ആന്‍ നിസ്‌കര്‍ഷിക്കുന്നത്. മാര്‍കിസ്റ്റ് പ്രസ്ഥാനമടക്കമുള്ള ഇസ്‌ലാമേതര പ്രത്യയ ശാസ്ത്രങ്ങള്‍ ഈ വിഷയത്തില്‍ കൈകൊണ്ടിട്ടുള്ള നിലപാടുകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നവയാണെന്ന് കാണാവുന്നതാണ്. 'ഒരു സ്ത്രീയോടുള്ള വ്യക്തിപരമായ ലൈംഗിക ദാഹം ഒരു പുരുഷന് എത്ര കാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. സ്‌നേഹം വറ്റിപ്പോയെന്നോ മറ്റൊരു പാത്രത്തിലേക്ക് തിരിഞ്ഞ് പോയെന്നോ ബോധ്യപ്പെട്ടാലുടന്‍ വിവാഹ മോചനം നടത്തുകയാണ് വേണ്ടത്' (മാര്‍കസ്, എംഗല്‍സ് തിരഞ്ഞെടുത്ത കൃതികള്‍, പേജ് 319). 'മച്ചിയായ ഭാര്യയെ എട്ട് വര്‍ഷം കഴിഞ്ഞും ചാപ്പിള്ള പ്രസവിക്കുന്നവളെ ദശവല്‍സര ശേഷവും പെണ്‍കുഞ്ഞിനെ മാത്രം പ്രസവിക്കുന്നവളെ പതിനൊന്ന് വര്‍ഷം കഴിഞ്ഞും തര്‍ക്കുത്തരക്കാരിയെ തല്‍ക്ഷണവും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യാം; ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും നല്‍കേണ്ടതില്ല' (മനുസ്മൃതി 9:81). സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഇത്തരം നിലപാടുകളെ കുറിച്ച് ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല തന്നെ.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലോകത്ത് തന്നെ ഏറ്റവും കുറവ് വിവാഹ മോചനങ്ങള്‍ നടക്കുന്നത് ഇസ്‌ലാമിക രാജ്യങ്ങളിലാണ്. വികസിത രാജ്യങ്ങളെന്നും സ്ത്രീത്വത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യവും പരിരക്ഷയും നല്‍കുന്നുവെന്നും സ്വയം മേനി നടിക്കുന്ന രാഷ്ട്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൗടുംബിക പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും നടക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.
സത്യത്തില്‍ ഇസ്‌ലാം മൂന്ന് ത്വലാഖുകളേര്‍പെടുത്തിയത് വിവാഹ മോചനങ്ങളുടെ എണ്ണം കുറക്കാനാണ്. ഒന്നും രണ്ടും ത്വലാഖുകള്‍ ചൊല്ലപ്പെട്ട ബന്ധം പിന്നീട് തുടരുന്നതിന് ഇസ്‌ലാമില്‍ വലിയ തരത്തിലുള്ള നിയമക്കുരുക്കുകളൊന്നും തന്നെയില്ല. സത്യത്തില്‍, അനുവദനീയമായ കാര്യങ്ങളില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള സംഗതിയാണെന്ന് പറഞ്ഞ് നബി (സ്വ) പരിചയപ്പെടുത്തിയ ത്വലാഖ് മുസ്‌ലിംകളുടെ ഒഴിച്ച് കൂടാനാവാത്ത കര്‍ത്തവ്യമാണെന്ന പ്രചരണങ്ങളാണിന്ന് നടന്ന് കൊണ്ടിരിക്കുന്നത്.
ഭാവി ജീവിതം സമാധാന പരമായി മുന്നോട്ട് പോവില്ലെന്ന ഉറപ്പായ മുസ്‌ലിം ദമ്പതിമാരുടെ മുന്നിലുള്ള ഏക പോംവഴിയാണ് മുത്തലാഖ്. ഒന്നും രണ്ടും ത്വലാഖുകള്‍ വേറെ വേറെയാക്കി ചെയ്യുകയും ആ സ്ത്രീയെ ബുദ്ധിമുട്ടിക്കുകയും ചെയ്യുകയാണോ വേണ്ടത്? അതോ ബന്ധം വേര്‍പെടുത്തി അവര്‍ക്ക് മാനസിക സുഖം നല്‍കുകയാണോ വേണ്ടത്?

Share:

Wednesday, 12 October 2016

മമ്പുറം തങ്ങള്‍: ചരിത്രവായനയിലെ വര്‍ഗീയ ചിന്തകള്‍

  1792 ല്‍ മലബാറിലെ ടിപ്പു കാലഘട്ടത്തിന് അറുതിയാവുകയും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധികാര ദൃംഷ്ഠകള്‍ മാപ്പിള മണ്ണില്‍ അമരുകയും ചെയ്തതോടെ പ്രദേശത്ത് സാമുദായിക മതകീയ ചുറ്റുപാടുകള്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായി. തോളോട് തോള്‍ ചേര്‍ന്ന് നിന്ന് നാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ജന്മി കുടിയാന്മാര്‍ ബ്രിട്ടീഷുകാരന്റെ കുടില തന്ത്രങ്ങളില്‍ പെട്ട് ബദ്ധവൈരികളായി മാറി. അധികാരത്തിന്റെ കുഴലൂത്തുകാരായി ജന്മികളും ഭൂവുടകമളും മാറിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ഹീനവും അതിക്രൂരവുമായ ബ്രിട്ടീഷ് കുതന്ത്ര ബുദ്ധിയില്‍ നഷ്ടമായത് ഇവിടുത്തെ മതസൗഹാര്‍ദ്ദം കൂടിയായിരുന്നു. മുസ്‌ലിമെന്നോ ഹൈന്ദവനെന്നോ വ്യത്യാസമില്ലാതെ സ്‌നേഹ ബന്ധത്തിന്റെ നൂല്‍ചരടില്‍ ബന്ധിതമായിരുന്നവര്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നത് കാണാന്‍ ആ കാപാലികര്‍ക്ക് വലിയ താത്പര്യമായിരുന്നു. അതില്‍ നിന്നുമുറ്റി വീഴുന്ന രക്തമൂറ്റിക്കുടിക്കാന്‍ ബ്രിട്ടീഷ് രക്തദാഹികള്‍ അവസരം പാര്‍ത്തിരുന്നുവെന്നത് വ്യക്തമാണ്.



എന്നാല്‍ അവരുടെ കുതന്ത്രങ്ങള്‍ വ്യക്തമായി മനസ്സിലാക്കുകയും അതിന് ഫലപ്രദമായ പ്രതിവിധി തേടുകയും ചെയ്ത ഒരാള്‍ അന്ന് ഈ മലബാറില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. ജാതി മത ഭേദമന്യേ സ്‌നേഹം വാരിക്കോരിക്കൊടുത്ത ഒരു മഹാമനീഷി. നാടിന്റെ നന്മക്കും യശസ്സിനും ഐക്യത്തിനും വേണ്ടി പോരാടി ശഹീദായ ഒരു ത്യാഗി. മമ്പുറത്ത് ഇന്നും പതിനായിരങ്ങള്‍ക്ക് ആശ്രയമായി അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലവി മൗലദ്ദവീല (ഖ:സി).

മുസ്‌ലിം സാമൂഹ്യ ആത്മീയ പരിഷ്‌കരണമായിരുന്നു തരീമില്‍ നിന്നും മലനാട്ടിലെത്തിയ തങ്ങളുടെ പരമപ്രധാന ലക്ഷ്യം. മുസ്‌ലിം ഔന്നിത്യത്തിനും ഉദ്ധാരണത്തിനും പക്ഷേ ഇതര മതസ്ഥര്‍ തടസ്സമല്ലെന്ന നിലപാടായിരുന്നു തങ്ങള്‍ക്ക്. അമുസ്‌ലിം ഭൂരിപക്ഷമായ ഒരു പ്രദേശത്ത് മുസ്‌ലിം പരിഷ്‌കരണം സാധ്യമാവണമെങ്കില്‍ അമുസ്‌ലിം സഹകരണം അത്യന്താപേക്ഷിതമാണെന്ന് തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. തികഞ്ഞ ആത്മീയ വാദിയായിരുന്ന തങ്ങള്‍ തന്റെ ജീവിതം ഒരിക്കലും ഒരു സമുദായത്തിന് വേണ്ടി മാത്രം ചെലവഴിക്കാന്‍ തയ്യാറായിരുന്നില്ല. മറിച്ച് ജന്മികളുടെയും അധികാര വര്‍ഗത്തിന്റെയും കിരാത പീഡനങ്ങള്‍ക്കിരയാവേണ്ടി വന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും തങ്ങള്‍ സമയം കണ്ടെത്തി. ഹിന്ദു മുസ്‌ലിം വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിന്ന് പീഡകര്‍ക്കെതിരെ പൊരുതാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. തന്റെ മതത്തിലുള്ള അടിയുറച്ച വിശ്വാസം ഒരിക്കലും തങ്ങളെ ഇതര മതസ്ഥരില്‍ നിന്ന് അകറ്റിയിട്ടില്ല. തന്റെ മതത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും തയാറാവാതെ തന്നെ മുശ് രിക്കുകളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായ ഒരു മതത്തിന്റെ പ്രതിനിധിയായിരുന്നല്ലോ തങ്ങള്‍. പ്രവാചകന്‍ (സ്വ) തങ്ങളും അവിടുത്തെ അനുചരരും കാണിച്ചു തന്ന പാത തന്നെയായിരുന്നു ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തങ്ങളവര്‍കളും സ്വീകരിച്ചതെന്ന് വ്യക്തം.
തുഹ്ഫതുല്‍ മുജാഹിദീനില്‍ സൈനുദ്ദീന്‍ മഖ്ദൂം ആദ്യകാലങ്ങളിലെ മുസ്‌ലിം ഹിന്ദു സഹവര്‍ത്തിത്തത്തെ കുറിച്ച് വാചാലനാവുന്നുണ്ട്. രാജാക്കന്മാര്‍ മുഴുവനും ഹിന്ദുക്കളായിരുന്നുവെങ്കിലും മുസ്‌ലിംകള്‍ക്ക് അവരുടെ വിശ്വാസാദര്‍ശങ്ങള്‍ പുലര്‍ത്താനുള്ള പൂര്‍ണസ്വാതന്ത്ര്യവും അവസരവും സാമൂതിരിയെപ്പോലുള്ള രാജാക്കന്മാര്‍ വകവെച്ച് നല്‍കിയിരുന്നുവെന്നും ജുമുഅഃയില്‍ പങ്കെടുക്കാത്ത മുസ്‌ലിംകളെ വധിക്കുന്നതടക്കമുള്ള നിയമങ്ങള്‍ പണ്ഡിതരുടെ സമ്മതത്തോടെ നടന്നിരുന്നുവെന്നും മഖ്ദൂം അവറുകള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, കാലാന്തരങ്ങളില്‍ ഈയവസ്ഥക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നതായി ചരിത്രത്താളുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷുകാരുടെ കടന്നുവരവോടു കൂടി ഇവിടുത്തെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം തട്ടുകയും മാപ്പിളകള്‍ക്ക് ഖബറക്കം ചെയ്യാന്‍ ആറടി മണ്ണ് വരെ നിഷേധിക്കപ്പെടുന്ന പരിതസ്ഥിതി സംജാതമായെന്നും മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കുന്നതിന് ബ്രിട്ടീഷ് ആശീര്‍വാദമുള്ള ജന്മിമാര്‍ തടസ്സം സൃഷ്ടിച്ചുവെന്നും മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ എഴുതി വെക്കുന്നുണ്ട്.
തങ്ങള്‍ വരുമ്പോള്‍ മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല കഷ്ടതകളനുഭവിച്ചിരുന്നത്. മറിച്ച് അവര്‍ണ കീഴാള ജനതയും സവര്‍ണ മേധാവിത്വത്തിന് കീഴില്‍ ഞെരിഞ്ഞമരുകയായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരമൊരു സാമൂഹ്യാന്തരീക്ഷത്തിലെത്തിച്ചേരുന്ന 'മനുഷ്യന്റെ' മനസ്സുള്ള ഏതൊരു സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വീകരിക്കുന്ന നിലപാട് തന്നെയായിരുന്നു മമ്പുറം തങ്ങളും സ്വീകരിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവനോടൊപ്പമായിരുന്നുവല്ലോ ചരിത്രത്തിലെ മുഴുവന്‍ വിപ്ലവങ്ങളും നിലകൊണ്ടതെന്ന ചരിത്ര വസ്തുത കൂടി പരിഗണിക്കുമ്പോള്‍ തങ്ങളവര്‍കളുടെ നിലപാടിലെ 'ശരി' നമുക്ക് കണ്ടെത്താനാവും. പീഡിതന്റെ ജാതിയോ മതമോ ആയിരുന്നില്ല തങ്ങള്‍ പരിഗണിച്ചത്. അവനിലെ അവശ മനുഷ്യനെ കാണുകയും അവന്റെ കണ്ണുനീര്‍ തുടക്കുകയുമായിരുന്നു തങ്ങള്‍ ചെയ്തത്. പീഡകനിലെ ക്രൂര മുഖം മാത്രമെ തങ്ങള്‍ കണ്ടി രുന്നുള്ളൂ. അവന്‍ ഹിന്ദുവായിരുന്നാലും മുസ്‌ലിമായിരുന്നാലും തങ്ങള്‍ ശബ്ദമുയര്‍ത്തിയിരുന്നു. അത് തങ്ങളുടെ അടുത്ത സുഹൃത്തായിരുന്നാല്‍ പോലും തിന്മക്കെതിരെ പോരാടാന്‍ തങ്ങള്‍ ഒരു മടിയും കാണിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സഹജീവിയുടെ സ്വാതന്ത്ര്യം ഹനിക്കുന്നവന്‍ സ്വയം സ്വാതന്ത്ര്യത്തിന് അര്‍ഹനല്ലെന്ന ടാഗോറിന്റെ തിയറിയില്‍ വിശ്വച്ചിരുന്ന ആളായിരിക്കണം ഒരുപക്ഷേ തങ്ങളവറുകള്‍. 
അവിടുത്തെ പോരാട്ടങ്ങളിലധികവും ഹിന്ദു ജന്മിമാര്‍ക്കെതിരായതിനെ മൊത്തം ഹിന്ദു സമുദായത്തിനെതിരായുള്ള നീക്കമായി ചിത്രീകരിക്കാന്‍ ചില ചരിത്രകാരന്മാര്‍ ശ്രമിച്ചത് പാശ്ചാത്യ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. കാരണം, തങ്ങളുടെ ഇടപെടലുകൡധികവും അവര്‍ണരുടെയും പീഡിതരുടെയും അഭ്യര്‍ത്ഥന മാനിച്ചായിരുന്നു. ഇന്നും വലിയ ഘോഷമായി കൊണ്ടാടപ്പെടുന്ന കളിയാട്ടമുക്കിലെ കോഴിക്കളിയാട്ടം തന്നെ ഉദാഹരണമായെടുക്കാം. സ്വന്തം സഹോദരന്മാരുടെയും ബ്രാഹ്മണ അധീശത്വ ചിന്തകളുടെയും പീഡനം സഹിക്കവയ്യാതെ അങ്ങാടിപ്പുറത്ത് നിന്നും തങ്ങളുടെ സവിധത്തിലെത്തിയ ഒരു പാവം സ്ത്രീക്ക് തങ്ങള്‍ നിശ്ചയിച്ച് കൊടുത്തതായിരുന്നു ഉത്സവത്തിനുള്ള സ്ഥലവും ദിവസവും സൗകര്യവുമെല്ലാമെന്ന് ചരിത്രത്താളുകളിന്നും വ്യക്തമായി വിളിച്ച് പറയുന്നു. കുടിയാന്മാരെ ജന്മികളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ തങ്ങള്‍ നിരന്തരം ശ്രമിച്ചിരുന്നുവെന്നതിനും ചരിത്രം സാക്ഷി. 'മാപ്പിളമാരുടെ ചെറുതും വലുതുമായ ഗൂഢസംഘങ്ങള്‍ പണക്കാരും ബഹുമാന്യരുമായ ഹിന്ദുക്കളുടെ മേല്‍ പട്ടാപ്പകല്‍ അതിക്രമം നടത്തുന്നുവെന്ന്' ഒരു ബ്രീട്ടീഷ് ഉത്തരവിനെ ഉദ്ധരിച്ച് ലോഗന്‍ പറയുന്നുണ്ട്. ഈയുത്തരവില്‍ നിന്നു തന്നെ ബ്രിട്ടീഷുകാരുടെ പിണയാളുകളും ദാസന്മാരുമായിരുന്ന ജന്മികളായിരുന്നു മാപ്പിള അക്രമങ്ങള്‍ക്ക് ഇരയായതെന്ന് വ്യക്തമാണ്. ഇതിനെ നിക്ഷിപ്ത താല്പര്യക്കാര്‍ വളച്ചൊടിക്കുകയും ഒരു മതവര്‍ഗീയ വാദിയായി തങ്ങളെ ഇകഴ്ത്തിക്കാട്ടി ഇവിടുത്തെ മുസ്‌ലിം സ്വത്വത്തിനെ തന്നെ ചോദ്യം ചെയ്യുകയായിരുന്നു പലരുടെയും ലക്ഷ്യമെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
നിസ്പക്ഷമായി മമ്പുറം തങ്ങളുടെ ജീവിതവും പോരാട്ടവും വിലയിരുത്തുകയും പഠിക്കുകയും ചെയ്ത ചരിത്രകാരന്മാരാരും തന്നെ തങ്ങള്‍ വര്‍ഗീയ വാദിയും മനുഷ്യ സ്‌നേഹമില്ലാത്തവരുമായിരുന്നുവെന്ന് സമര്‍ഥിച്ചിട്ടില്ല. 'ലൗകിക തൃഷ്ണകളോട് യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തതല്ലാതെ സമത്വത്തിന്റെ വിരോധികളോട് ജിഹാദ് നടത്താന്‍ അദ്ദേഹം ഒരിക്കലും ഉല്‍ബോധിപ്പിച്ചിരുന്നില്ല' എന്നാണ് തങ്ങളുടെ അദ്ധ്യാപനങ്ങള്‍ വിലയിരുത്തി കെ.എന്‍ പണിക്കര്‍ പ്രസ്താവിച്ചത്. മലബാറിലെ രത്‌നങ്ങള്‍ എന്ന തന്റെ വിഖ്യാത കൃതിയില്‍ കെ.കെ മുഹമ്മദ് കരീം തങ്ങളുടെ സമീപനങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെയാണ്, 'ഹിന്ദുക്കളുടെ കല്യാണ നിശ്ചയങ്ങളില്‍ പോലും സയ്യിദ് അലവി തങ്ങള്‍ പങ്കെടുത്തിരുന്നു. ഹൈന്ദവ പ്രമാണിയും ചെമ്പായ കുടുംബാംഗവുമായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥന്‍. അവശത അനുഭവിച്ചിരുന്ന ഹിന്ദു മുസ്‌ലിം സഹോദരങ്ങള്‍ക്ക് അദ്ദേഹം അളവറ്റ പണം സംഭാവന ചെയ്തിരുന്നു. ഹിന്ദു മുസ്‌ലിം ഐക്യത്തിന് ഊന്നല്‍ നല്‍കിയായിരുന്നു തങ്ങളുടെ ജീവിതം'. മാപ്പിള മക്കള്‍ക്കെന്ന പോലെ വിഷമങ്ങളുടെയും അവശതകളുടെയും ഭാണ്ഡാരം ഇറക്കി വെക്കാനുള്ള ഒരു അത്താണിയായിരുന്നു ഹൈന്ദവ സുഹൃത്തുക്കള്‍ക്കും മഹാനായ തങ്ങള്‍. തങ്ങളുടെ ഇഹലോകാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും മറ്റും ആയിരങ്ങള്‍ തങ്ങളെ സമീപിക്കുകയും പ്രതിവിധി ആരായുകയും ചെയ്തിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ സുവിദിതമാണ്. തന്നെ തേടി വരുന്നവരെ സംതൃപ്തരാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്ത ശേഷം മാത്രമായിരുന്നു തങ്ങള്‍ തിരിച്ചയച്ചിരുന്നത്.
മമ്പുറം തങ്ങളുടെ ഇതര മതസ്ഥരോട് പുലര്‍ത്തിയിരുന്ന സഹിഷ്ണുതയുടെയും സൗഹാര്‍ദ്ദത്തിന്റെയും കഥ പറയുന്ന അധികം സംഭവങ്ങളൊന്നും ക്രോഡീകരിക്കപ്പെട്ടിട്ടില്ല. അത്തരം ചരിത്ര സത്യങ്ങള്‍ ആരൊക്കെയോ മനഃപൂര്‍വം മറച്ച് പിടിക്കാന്‍ ശ്രമിക്കുന്നതായി കാണാം. എന്നാല്‍ സഹോദര സമുദായക്കാരുടെ മനസ്സില്‍ ആ ചരിത്ര സംഭവങ്ങളിപ്പോഴും പച്ച പിടിച്ച് കിടക്കുന്നതായി കാണാം. ക്രോഡീകരിക്കപ്പെട്ടില്ല എന്ന കാരണത്താല്‍ മാത്രം വാഴ്ത്താരികളായി ആ ചരിത്ര ഏടുകള്‍ രൂപാന്തരപ്പെട്ടുവെന്ന് മോയിന്‍ ഹുദവി മലയമ്മയും മഹ്മൂദ് ഹുദവി പനങ്ങാങ്ങരയും അഭിപ്രായപ്പെടുന്നതായി കാണാം. തങ്ങളുടെ സ്‌നേഹ പരിലാളനകളേറ്റു വാങ്ങി ധന്യരായ പലരുടെയും പിന്‍ഗാമികളിന്നും അവ കൃതജ്ഞതയോടെ ഓര്‍ത്തെടുക്കുന്നതായി കാണാം. 'വില്‍ക്കുര്‍പ്പന്മാര്‍' എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു ഹൈന്ദവ കുടുംബമായിരുന്നുവേ്രത തങ്ങളുടെ കാലത്ത് തേപ്പ് ജോലികളില്‍ വിദഗ്ദരായവര്‍. തങ്ങളുടെ കാലത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കോമന്‍ കുറുപ്പായിരുന്നു തങ്ങളുടെ ഒട്ടുമിക്ക തേപ്പ് പണികളും ഏല്‍പിക്കപ്പെട്ടിരുന്നത്. അന്ന് അദ്ദേഹത്തിന്റെ വൈദഗ്ദ്യം തിരിച്ചറിഞ്ഞ തങ്ങള്‍ അയാള്‍ക്കൊരു ഏലസ്സ് സമ്മാനിച്ചിരുന്നുവത്രേ. പതിറ്റാണ്ടുകളോളം ഈ ഏലസ്സ് താവഴിയായി സൂക്ഷിച്ചിരുന്നുവെങ്കിലും പില്‍ക്കാലത്ത് വീടിന്റെ അറ്റകുറ്റ പണിയുടെയില്‍ അവ നഷ്ടപ്പെട്ടുവെന്നും അത് മുതല്‍ അവരുടെ പ്രതാപത്തിന് മങ്ങലേല്‍ക്കാന്‍ തുടങ്ങിയെന്നുമാണ് ചരിത്രം വിവരിക്കുന്നത്. മേല്‍ സൂചിപ്പിക്കപ്പെട്ട മൂന്നിയൂരിലെ കോഴിക്കളിയാട്ടം തങ്ങളുടെ മത സൗഹാര്‍ദ്ദത്തിന്റെ ഇന്നും ജീവിച്ചിരിക്കുന്നൊരു തെളിവാണ്.
ഇസ്‌ലാമിക പ്രബോധനം മാത്രം ലക്ഷ്യം വെച്ച് കേരളക്കരയിലേക്ക് കപ്പല്‍ കയറിയ തങ്ങളുടെ മതേതര നിലപാടുകളുടെ പ്രേരകം അവരെ ഇസ്‌ലാമിലേക്കടുപ്പിക്കുകയെന്നത് മാത്രമായിരുന്നുവെന്ന ചില പഠനങ്ങളിന്ന് നടക്കുന്നുണ്ട്. എന്റെ എളിയ അഭിപ്രായത്തില്‍ ഇത്തരമൊരു കാഴ്ചപ്പാട് തങ്ങളുടെ വ്യക്തിത്തത്തോട് ചെയ്യുന്ന വലിയൊരു ക്രൂരതയായിരിക്കുമെന്നാണ്. കാരണം മനുഷ്യനെ മനുഷ്യനായി കണ്ട് മാനുഷിക സ്‌നേഹ ബന്ധങ്ങള്‍ക്ക് അതിര്‍ നിര്‍ണയിക്കാത്ത ഇസ്‌ലാമിന്റെ ശക്തമായ വാക്താവായിരുന്ന തങ്ങളുടെ മനസ്സ് ഇത്രയും സങ്കുചിതമായിരുന്നുവെന്ന വാദം മനസ്സിന് അലോസരം സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ചും തങ്ങളുടെ നിഴലായിരുന്ന കോന്തുനായരുടെ ചരിത്രം നമുക്ക് മുന്നില്‍ തിരസ്‌കരിക്കാന്‍ സാധിക്കാത്തൊരു ചരിത്ര സത്യമായി നിലകൊള്ളുമ്പോള്‍. കോന്തുനായര്‍ ജനിച്ചപ്പോഴും തങ്ങളുടെ കൂടെ ജീവിത നൗക തുഴയുമ്പോഴും മരണമടയുമ്പോഴും കോന്തുനായര്‍ തന്നെയായിരുന്നു. മേല്‍പറഞ്ഞ വാദം ശരിയായിരുന്നുവെങ്കില്‍ ആദ്യം ഇസ്‌ലാമിന്റെ തീരത്ത് ആദ്യമണയേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു.
മമ്പുറം തങ്ങളുടെ സ്‌നേഹ സൗഹാര്‍ദ്ദങ്ങളുടെ നീര്‍ത്തടം മഹാനവര്‍കള്‍ ഇഹലോകം വെടിഞ്ഞ് ഒന്നര നൂറ്റാണ്ടിലേറെയായിട്ടും വറ്റാതെ ഇന്നും പ്രവഹിച്ച് കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങളുടെ അത്താണിയാണിന്നും മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാന്‍. അവിടുത്തെ അനുഗ്രഹമേറ്റു വാങ്ങാന്‍ വിദൂര ദിക്കുകളില്‍ നിന്നും വന്നെത്തുന്ന അമുസ്‌ലിം സഹോദരങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തു കൊണ്ട് തങ്ങളിന്നും മതസൗഹാര്‍ദ്ദത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുന്നു. മതം അക്രമങ്ങളുടെയും കലാപങ്ങളുടെയും മൂലഹേതുവാകുന്ന ഒരുകാലത്ത് തങ്ങള്‍ ലോകത്തിന് നല്‍കുന്നത് 'മതം മാനവികത'ക്കെന്ന മഹത്തായ സന്ദേശമാണ്. ആത്മീയതയൊരിക്കലും മതേതര നിലപാടുകള്‍ക്കെതിരല്ലന്ന് പഠിപ്പിച്ച അനേകം സൂഫീ വര്യന്മാരില്‍ പ്രമുഖനായിരുന്നു തങ്ങളെന്ന് നമുക്ക് കാണാം. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ മണ്ണിലെത്തിയ മുഴുവന്‍ സൂഫിവര്യന്മാരുടെയും നിലപാട് ഇതുതന്നെയായിരുന്നു. തങ്ങളും തന്റെ മുന്‍ഗാമികളുടെ പാത തന്നെ യാതൊരു വിധ ശങ്കയും കൂടാതെ പിന്തുടരുകയായിരുന്നു.
ചുരുക്കത്തില്‍, ജീവിത കാലത്തും അതിന് ശേഷവും ജാതി മത ഭേദമന്യേ മാനവിക സ്‌നേഹത്തിന് വേണ്ടി നിലകൊണ്ട മഹല്‍ വ്യക്തിത്വമായിരുന്നു തങ്ങള്‍. അവിടുത്തെ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ചില തല്‍പര കക്ഷികള്‍ സൃഷ്ടിച്ചു വെച്ച വാര്‍പ്പു മാതൃകയാണ് നാമിനിയും അവിടുത്തെ ജീവിതത്തെ നിര്‍ധാരണം ചെയ്യാനവലംബിക്കുന്നതെങ്കില്‍ കേരളത്തിലെ മുസ്‌ലിം നിലനില്‍പിനെ തന്നെ അത് സാരമായി ബാധിക്കും. ആ ചരിത്രം പുനര്‍വിചിന്തനങ്ങള്‍ക്ക് വിധേയമാക്കുകയും ചിലര്‍ മനഃപൂര്‍വം മറച്ച് വെച്ചിട്ടുള്ള ചരിത്ര സത്യങ്ങള്‍ പൊതുസമൂഹത്തിന് വേണ്ടിയും മതേതര സംസ്‌കാരത്തിന് വേണ്ടിയും പുറത്ത് കൊണ്ടു വരേണ്ടത് മുസ്‌ലിം ചരിത്രകാരന്മാരുടെ ദൗത്യമാണ്.



അവലംബം
മമ്പുറം തങ്ങള്‍: ജീവിതം, ആത്മീയത പോരാട്ടം
മലബാര്‍ മാന്വല്‍
മലബാറിലെ രത്‌നങ്ങള്‍, കെ കെ മുഹമ്മദ് കരീം
മഹത്തായ മാപ്പിള ചരിത്രം

Share:

Tuesday, 11 October 2016

വിശ്വവിമോചകന്‍

മുന്‍വിധി ഒരു മാരക വിഷമാണ്. മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ ഒരു പക്ഷേ അത് മനുഷ്യ മനസ്സില്‍ കാന്‍സര്‍ പോലെ പടര്‍ന്നു പിടിക്കുകയും ശരിയേത് തെറ്റേത് എന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത പരിതസ്ഥിതിയിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കുകയും ചെയ്‌തേക്കാം. മറ്റുള്ള മതങ്ങളോട് സഹിഷ്ണുതയോടെ പെരുമാറുമെങ്കില്‍ പോലും തന്റെ മതം മാത്രമാണ് ശരിയെന്നും മറ്റുള്ള മതങ്ങളേക്കാളും വിശ്വാസ ധാരകളേ കാളും ഔന്നിത്യം അതിനാണെന്നും വിശ്വസിക്കുന്നതാണ് ഏറ്റവും അപകടകരവും ആപത്കരവുമായ മുന്‍വിധി. ലോകത്ത് ക്രിസ്ത്യാനിസത്തിന് ശേഷം ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഇസ്‌ലാമാണ് ഇന്ന് ഏറ്റവും കൂടതല്‍ തെറ്റിദ്ധരിക്കപ്പെടുന്ന മതം. മറ്റു മതങ്ങളിലേക്കുള്ളതിനേക്കാളേറെ വിശ്വാസികളുടെ ഒഴുക്ക് ഇസ്‌ലാമിലേക്കുണ്ട് എന്നതും ശ്രദ്ധേയമാണ്. മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും സ്‌പെയിനിലുമൊക്കെ ഇസ്‌ലാം ആധിപത്യമുറപ്പിക്കുന്ന കാലത്താണ് ക്രിസ്ത്യന്‍ ലോകത്ത് ഇസ്‌ലാമിനെ കുറിച്ചുള്ള മുന്‍വിധികളും മിഥ്യാധാരണകളും പരക്കാന്‍ തുടങ്ങുന്നത്. മുസ്‌ലിം പോരാളികള്‍ക്കു മുന്നില്‍ കുരിശു പോരാളികള്‍ പരാജയമടഞ്ഞെങ്കിലും ഇസ്‌ലാമിന്റെ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ അവര്‍ വീണ്ടും വീണ്ടും ഉന്നയിച്ചു കൊണ്ടേയിരുന്നു. അല്‍ഖാഇദഃയെയും താലിബാനെയും പോലുള്ള ഭീകര സംഘങ്ങളുടെ കടന്നു വരവ് അവരുടെ വാദഗതികള്‍ക്ക് ശക്തി പകരുകയും ചെയ്തു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനെതിരെയും വാഷിംഗ് ടണിലെ പെന്റഗണിനെതിരെയും 2001 സെപ്തംപര്‍ 11  ന് ഉണ്ടായ ആക്രമണങ്ങള്‍ ഇസ്‌ലാം വിരോധികള്‍ക്ക് ലഭിച്ച മാരകമായ ആയുധങ്ങളായിരുന്നു. അതോടെ 'ഇസ്‌ലാമോഫോബിയ' അമുസ്‌ലിം രാഷ്ട്രങ്ങളില്‍ ഒരു വൈറസ് പോലെ പരക്കാന്‍ തുടങ്ങി. ഇസ്‌ലാമിന്റെ എതിരാളികള്‍ക്ക് പ്രധാനമായും രണ്ട് വാദങ്ങളാണുള്ളത്; ഒന്ന്, ഇസ്‌ലാമിക പ്രചരണം ലോകത്ത് സാധ്യമായത് വാളുകൊണ്ടാണ്. രണ്ട്, മുസ്‌ലിംകള്‍ പറയുന്നത് പോലെ പ്രവാചകന്‍ മുഹമ്മദ് നബി നന്മയുടെ പ്രതീകമായിരുന്നില്ല. ഈ രണ്ട് വാദങ്ങളും ചരിത്ര പരമായ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. നിശ്പക്ഷമായ ചരിത്ര വായന നടത്തുന്ന ആര്‍ക്കും ഇസ്‌ലാം പ്രചരിച്ചത് വാളു കൊണ്ടല്ല എന്ന സത്യം സംശയലേശമന്യെ വ്യക്തമാവും. ഇസ്‌ലാം ലോകത്തിന് മുന്നില്‍ കാഴ്ച വെച്ചത് മനുഷ്യ സമത്വമായിരുന്നു. സ്ത്രീകള്‍ക്ക് അത് മറ്റാരും നല്‍കാത്ത അവകാശങ്ങള്‍ വകവെച്ച് നല്‍കി. ഇന്തോനേഷ്യയിലും മലേഷ്യയിലുമൊന്നും ഇസ്‌ലാം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കപ്പെടുകയായിരുന്നില്ല.
മുസ്‌ലിംകള്‍ തങ്ങളുടെ പ്രവാചകരെ വിമര്‍ഷിക്കുന്നതിനോട് വളരെ വികാര പരമായിട്ടാണ് പെരുമാറുക. പ്രശസ്തമായ ഒരു പേര്‍ഷ്യന്‍ പഴഞ്ചൊല്ല് നമുക്കിങ്ങനെ വായിക്കാം: (ബെ ഖുദാ ദീവാനാ ബാഷോ, ബെ മുഹമ്മദ് ഹോഷിയാര്‍) നിങ്ങള്‍ ദൈവത്തെ പറ്റി എന്ത് തന്നെ പറഞ്ഞാലും ഞങ്ങള്‍ സഹിക്കാന്‍ തയാറാണ്, പക്ഷേ മുഹമ്മദ് (സ്വ) യെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ സൂക്ഷിക്കണം. ലോകത്ത് കഴിഞ്ഞു പോയിട്ടുള്ളവരില്‍ വെച്ചേറ്റവും ശ്രേഷ്ഠ വ്യക്തിയായിട്ടാണ് മുസ്‌ലിംകള്‍ അവരുടെ പ്രവാചകനെ കാണുന്നത്. ആദമിന്റെയും അബ്രഹാമിന്റെയും മോസയുടെയും ജീസസിന്റെയും പിന്‍ഗാമിയായി ലോകത്തിലേക്ക് ദൈവം അവസാനമായി പറഞ്ഞയച്ച പ്രവാചകരായിരുന്നു അദ്ധേഹം അവര്‍ക്ക്. മുസ്‌ലിംകള്‍ എങ്ങനെയാണ് അദ്ധേഹത്തെ വിലയിരുത്തുന്നതെന്ന് അറിയണമെങ്കില്‍ അദ്ധേഹം ലോകത്തിനു മുന്നില്‍ തനിക്ക് ദിവ്യ ബോധനം ലഭിച്ചുവെന്ന് പറഞ്ഞ് അവതരിപ്പിച്ച അധ്യാപനങ്ങളും ജീവിതവും എടുത്ത് പരിശോധിച്ചാല്‍ മതി. അല്‍ഖാഇദയുടെയും താലിബാനിന്റെയും പ്രവൃത്തികളും ആയത്തുല്ലമാരില്‍ നിന്നും 'മുല്ലമാരി'ല്‍ നിന്നും അടിക്കടി വരുന്ന ഫത്‌വകളും ആധാരമാക്കി അദ്ധേഹത്തെ വിലയിരുത്തുന്നത് വളരെ വലിയ അബദ്ധമായിപ്പോവും. വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിച്ച ഹിന്ദു മതത്തെ വിലയിരുത്താന്‍ ഹിന്ദു മതത്തിന്റെ പേരില്‍ പള്ളികള്‍ നശിപ്പിക്കുകയും മതാചാര്യന്മാരെ വധിക്കുകയും ലൈബ്രറികളും കലകളുടെ ശേഷിപ്പുകളും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നാം ആധാരമാക്കാറില്ല. സിക്ക് ഗുരുക്കന്മാരുടെ അധ്യാപനങ്ങളറിയാന്‍ ജര്‍നൈല്‍ സിംഗ് ബിന്ദ്രന്‍ വാലയുടെ ജല്‍പനങ്ങളിലേക്ക് നാം തിരിയാറില്ല. എന്നത് പോലെ മുഹമ്മദിനെ വിലയിരുത്താനും പഠിക്കാനും അദ്ധേഹത്തിന്റെ അധ്യാപനങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും മാത്രം നോക്കുക, അദ്ധേഹത്തിന്റെ സോ കാള്‍ഡ് അനുയായികളുടെ ഹീന കൃത്യങ്ങളെ ഒരിക്കലും അവലംബിക്കാതിരിക്കുക.
എ.ഡി 570 മക്കയിലാണ് മുഹമ്മദ് ജനിക്കുന്നത്. വളരെ ചെറുപ്രായത്തില്‍ തന്നെ ഉമ്മയെയും ഉപ്പയെയും അദ്ധേഹത്തിന് നഷ്ടമായി. പിന്നീട് വല്യുപ്പയും പിതൃസഹോദരനുമായിരുന്നു അദ്ധേഹത്തെ വളര്‍ത്തിയത്. ഒരു വിധവയുടെ കച്ചവടം അദ്ധേഹം നോക്കി നടത്തുകയും പിന്നീടവരെ വിവാഹം ചെയ്യുകയും ചെയ്തു. ആ ദാമ്പത്യ വല്ലരിയില്‍ ആറു കുസുമങ്ങള്‍ വിരിഞ്ഞു. ആദ്യ ഭാര്യ ഖദീജഃ ഇഹലോകം വെടിയുന്നത് വരെ അദ്ധേഹം മറ്റൊരു വിവാഹം ചെയ്യാന്‍ തയ്യാറായില്ല. നാല്പതാം വയസ്സില്‍ ദിവ്യ ബോധനം ലഭിക്കാന്‍ തുടങ്ങി. അവ അദ്ധേഹത്തെ വിശ്വ വിമോചകനാക്കി ഉയര്‍ത്തി. പിന്നീട് ദിവ്യബോധനം ഇടതടവില്ലാതെ വന്നു കൊണ്ടിരുന്നു. ഇഹലോകത്തെ കുറിച്ചും പരലോകത്തെ കുറിച്ചും അവ മനുഷ്യനെ ഉല്‍ബോധിപ്പിച്ചു. ചിലപ്പോള്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളെ അവ പരിഹരിച്ചു, മറ്റു ചിലപ്പോള്‍ ആത്മീയമായി മനുഷ്യനെ ഉന്നതങ്ങളിലേക്ക് നയിച്ചു. അദ്ധേഹത്തിന്റെ അനുചരര്‍ അവ മനഃപാഠമാക്കുകയും എഴുതി വെക്കുകയും ചെയ്തു, അതാണ് 'വായന' എന്നര്‍ത്ഥമുള്ള ഖുര്‍ആന്‍ എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്. മുഹമ്മദ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് സ്വന്തം ആശയങ്ങളോ ആദര്‍ശങ്ങളോ ആയിരുന്നില്ല, അവ അതിനു മുമ്പേ ജൂതന്മാരിലൂടെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടവയായിരുന്നു എന്നത് ശ്രദ്ധേയമാണ്. 'അല്ലാഹു' എന്ന പേരില്‍ തന്നെയായിരുന്നു അദ്ധേഹം വരുന്നതിന് മുമ്പും ദൈവം അറേബ്യയില്‍ അറിയപ്പെട്ടിരുന്നത്. അതുപോലെ തന്നെ 'ഇസ്‌ലാം' എന്നാല്‍ 'കീഴടങ്ങല്‍' എന്നായിരുന്നു അര്‍ത്ഥം, സലാം എന്നാല്‍ 'സമാധാനം' എന്നും. മക്ക അന്നത്തെ ഏറ്റവും വലിയ മാര്‍ക്കറ്റായിരുന്നു. ജനങ്ങള്‍ ഹജ്ജിനു വേണ്ടിയും ഉംറക്ക് വേണ്ടിയും അവിടേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. ജൂത മതത്തിലെ പല ആചാരങ്ങളും മുഹമ്മദും അനുവര്‍ത്തിച്ച് പോന്നു; ഭക്ഷണ ക്രമത്തില്‍ ഹലാലും ഹറാമും ഉണ്ടായിരുന്നു, അഞ്ചു നേരത്തെ പ്രാര്‍ത്ഥനയും ആണ്‍കുട്ടികളുടെ ചേലാ കര്‍മവും അദ്ധേഹം അംഗീകരിച്ചു. അദ്ധേഹം പുതുതായി അവതരിപ്പിച്ച സിദ്ധാന്തം ദൈവത്തിന്റെ ഏകത്വം മാത്രമായിരുന്നു. വിവിധ ഗോത്ര വര്‍ഗക്കാര്‍ ആരാധിച്ചു പോന്നിരുന്ന കല്‍ദേവതകളെ അദ്ധേഹം അംഗീകരിച്ചില്ല. മുഹമ്മദ് ഒരിക്കലും തന്റെ വിശ്വാസം പുല്‍കാന്‍ ആരെയും നിര്‍ബന്ധിച്ചില്ല, പ്രത്യുത വിശ്വാസ സ്വാതന്ത്യത്തെ വകവെച്ചു നല്‍കുന്ന ദൈവിക വെളിപാടുകള്‍ അദ്ധേഹം ഓതിക്കൊണ്ടേയിരുന്നു; ''മതകാര്യങ്ങളില്‍ ബലപ്രയോഗമേ ഇല്ല.'' (അല്‍ ബഖറ 256), ''അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ സല്‍പ്രവര്‍ത്തികളിലേക്ക് മത്സരിച്ച് മുന്നേറുക.'' (മാഇദഃ 48).
സ്വാഭാവികമായും മുഹമ്മദിന്റെ അധ്യാപനങ്ങളും വിശ്വാസങ്ങളും ശക്തമായ എതിര്‍പ്പുകള്‍ക്ക് വിധേയമായി. ശത്രുക്കള്‍ പലവുരു അദ്ധേഹത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു, എന്നാല്‍ ഓരോ പ്രാവശ്യവും അത്ഭുതകരമായി അദ്ധേഹം രക്ഷപ്പെട്ടു. അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോള്‍ എ.ഡി 622 ല്‍ മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്യാന്‍ ദൈവിക കല്‍പന വന്നു. അതാണ് ഇന്നും ഹിജ്‌റ എന്നറിയപ്പെടുന്നത്, മുസ്‌ലിം കലണ്ടറിന്റെ തുടക്കവും ആ സംഭവത്തെ ആധാരമാക്കിയാണ്. ഹിജ്‌റക്ക് ശേഷവും മക്കക്കാര്‍ മദീന കീഴടക്കാന്‍ പലവുരു വിഫല ശ്രമങ്ങള്‍ നടത്തി. അവസാനം മുഹമ്മദിന്റെ സൈന്യം മക്ക കീഴടക്കി. മുഹമ്മദ് എ.ഡി 632 ല്‍ പരലോകം പൂകുമ്പോള്‍ അറേബ്യന്‍ ഉപദ്വീപ് ഇസ്‌ലാമെന്ന ലാബലില്‍ രൂപീകരിക്കപ്പെട്ട വ്യത്യസ്ത ഗോത്രങ്ങളുടെ മഹാ സഖ്യമായി മാറിയിരുന്നു.
ആദ്യ ഭാര്യ ഖദീജ മരണമടഞ്ഞതിന് ശേഷം മുഹമ്മദ് വിവാഹം ചെയ്ത ഭാര്യമാരുടെ എണ്ണം പറഞ്ഞാണ് അധിക വിരോധികളും അദ്ധേഹത്തെ ആക്ഷേപിക്കാറുള്ളത്. അറേബ്യയുടെ അന്നത്തെ സാമൂഹ്യ സ്ഥിതി മനസ്സിലാക്കി മാത്രമേ ഇതിനെ വിലയിരുത്താന്‍ സാധിക്കൂ. നിരന്തരമായുണ്ടായിരുന്ന യുദ്ധങ്ങളും ആക്രമണങ്ങളും സമൂഹത്തെ വലിയ ലൈംഗിക അസമത്വത്തിലേക്ക് തള്ളിയിട്ടു. വധിക്കപ്പെടുന്നവരുടെ വിധവകള്‍ക്കും മക്കള്‍ക്കും അഭയം കൊടുത്തില്ലെങ്കില്‍ ഒരു പക്ഷേ അവര്‍ പിന്നീട് വേഷ്യാലയങ്ങളിലോ ഭിക്ഷാടന കേന്ദ്രങ്ങളിലോ കാണപ്പെടുന്ന അവസ്ഥ സംജാതമായി. വിധവ സംരക്ഷണത്തിനുള്ള ഏറ്റവും നല്ലൊരു മാര്‍ഗമായിരുന്നു അവരെ വിവാഹം ചെയ്യുക എന്നത്. തന്നെയുമല്ല വൈവാഹിക ബന്ധങ്ങള്‍ ഗോത്രങ്ങള്‍ക്കിടയില്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാവുകയും ചെയ്തു. അതിനൊക്കെ വേണ്ടിയായിരുന്നു അദ്ധേഹത്തിന്റെ വിവാഹങ്ങളത്രയും. തന്റെ അനുചരര്‍ക്ക് അഹിതമായിട്ടുള്ള ഒന്നും തന്നെ മുഹമ്മദ് ഒരിക്കലും ചെയ്തിരുന്നില്ല. മാത്രവുമല്ല, ഏറ്റവും നല്ലത് ഏക ഭാര്യാ സമ്പ്രദായമാണെന്ന് പ്രഖ്യാപിക്കുകയും ബഹുഭാര്യത്വത്തിന്റെ പരിധി നാലാക്കി ചുരുക്കുകയും ചെയ്ത ചരിത്രത്തിലെ ഏക വ്യക്തിയും അദ്ധേഹമായി മാറി. മാത്രമല്ല, രണ്ട് കെട്ടണമെങ്കില്‍ തന്നെ രണ്ട് ഭാര്യമാരോടും ഒരേ നിലയില്‍ അനിഷ്ടങ്ങള്‍ക്ക് ഇട നല്‍കാതെ പെരുമാറാന്‍ സാധിക്കണം എന്ന വളരെ ശക്തമായ നിബന്ധനയും അദ്ധേഹം മുന്നോട്ടു വെച്ചു. ഖുര്‍ആന്‍ പറയുന്നു: ''അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്തു കൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം ചെയ്യുക). അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള അടിമ സ്ത്രീയെ (ഭാര്യയെ പോലെ സ്വീകരിക്കുക). നിങ്ങള്‍ അതിരു വിട്ടു പോകാതിരിക്കാന്‍ അതാണ് ഏറ്റവും അനുചിതം''. (അന്നിസാഅ് 3). പുരുഷാധിപത്യം നിലനിന്നിരുന്ന അക്കാലത്ത് എല്ലാ സമുദായങ്ങളിലും ബഹുഭാര്യത്വം വളരെ ശക്തമായി നിലവിലുണ്ടായിരുന്നു എന്നു കൂടി നാം ഓര്‍ക്കണം.
കാരണ്‍ ആംസ്‌ട്രോങിന്റെ Muhammed: A prophet for Our Time എന്ന കൃതിക്ക് ഇസ്‌ലാമിനെതിരെയുള്ള മുന്‍വിധികളില്‍ നിന്നും നമ്മുടെ മനസ്സിനെ സംശുദ്ധമാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇന്ന് മത താരതമ്യ പഠന മേഖലയില്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാണ് ആംസ്‌ട്രോംങ്. അവര്‍ ഒരിക്കലും ഒരു മുസ്‌ലിമല്ല.







ഡെയ്‌ലി ടെലഗ്രാമില്‍ 2008 ഫെബ്രുവരി 16 ന് പ്രസിദ്ധീകരിച്ച A meessaih for our time എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കുഷ്‌വന്ത് സിംഗിന്റെ ലേഖനത്തിന്റെ വിവര്‍ത്തനം.




കുശ്‌വന്ത് സിങ്

പ്രശസ്തനായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമാണ് കുശ്‌വന്ത് സിങ് (2 ഫെബ്രുവരി 1915  20 മാഅച്ച് 2014). 'എല്ലാവരോടും പകയോടെ' (With Malice towards One and ALL) എന്ന പേരില്‍ അദ്ദേഹം എഴുതുയിരുന്ന പംക്തി നിരവധി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും വളരെ ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. 
ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റുകളില്‍ പ്രധാനിയായ ഇദ്ദേഹത്തിന്റെ ശൈലി മൂര്‍ച്ചയേറിയ ഹാസ്യത്തില്‍ ഊന്നിയുള്ളതാണ്.
1974ല്‍ പത്മ ഭൂഷന്‍ പുരസ്‌കാരം നല്കപെട്ടുവെങ്കിലും 1984 ല്‍ ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു അത് തിരിച്ചു നല്‍കി. 2007ല്‍ പത്മ വിഭൂഷന്‍ പുരസ്‌കാരം ലഭിച്ചു.
1980 മുതല്‍ 1986 വരെ രാജ്യ സഭാംഗമായിരുന്നു. പൊതുരംഗത്ത് കുശ്വന്ത് സിംഗ്, കോണ്‍ഗ്രസ് പക്ഷപാതിയെന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം 2014 മാര്‍ച്ച് 20 നു അന്തരിച്ചു.
ട്രെയിന്‍ ടു പാകിസ്താന്‍, ദി കമ്പനി ഓഫ് വിമണ്‍, ട്രൂത്ത് ലവ് ആന്‍ഡ് എ ലിറ്റില്‍ മാലിസ് (ആത്മകഥ), ഡല്‍ഹി: എ നോവല്‍, ട്രാജഡി ഓഫ് പഞ്ചാബ് തുടങ്ങിവയ പ്രധാന ക്രിതികളാണ്. (വിക്കിപീഡിയ)



Share:

ആഇശാ ബീവിയുടെ വിവാഹം

റാമത്തെ വയസ്സില്‍ തന്നെ പ്രവാചകന്‍ (സ്വ) യുമായുള്ള വിവാഹം നടന്നു എന്നത് സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടത് കൊണ്ടാവാം ആഇശാ ബീവിയെ കുറിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളത്രയും അവരുടെ വിവാഹ പ്രായത്തില്‍ കേന്ദ്രീകൃതമാവുന്നത്. മക്കയില്‍ വെച്ച് പ്രവാചകരുമായുള്ള വിവാഹം നടക്കുമ്പോള്‍ ആറു വയസ്സായിരുന്നു അവരുടെ പ്രായമെന്നും പിന്നീട് മദീനയില്‍ വെച്ച് ഒമ്പതാമത്തെ വയസ്സിലാണ് 'വീട്ടില്‍ കൂടു'ന്നതെന്നും ബുഖാരി അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം സുവിദിതമാണ് (ബുഖാരി, കിതാബുല്‍ നികാഹ്, ബാബു ഇന്‍കാഹി റജുലി വലദഹു സ്വിഹാര്‍, ഹ:നം: 5133,5158).

നവലോകം ഇവ്വിഷയകമായി ഒരുപാട് എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. ഓറിയന്റലിസ്റ്റുകള്‍ ഈ വിവാഹത്തെ മാത്രമല്ല പ്രവാചകരുടെ ഉന്നതമായ വ്യക്തിത്വത്തിനെതിരെ വരെ ചോദ്യശരങ്ങളെയ്തിട്ടുണ്ട്. ചെറുപ്രായത്തിലുള്ള പെണ്‍ കുട്ടിയുമായുള്ള വിവാഹം മാന്യതക്ക് നിരക്കാത്തതാണെന്നും അത് പ്രവാചകത്വത്തിന് എതിരാണെന്നുമാണ് ഇക്കൂട്ടരുടെ പ്രധാന ആരോപണം.
ഇതിന് മുമ്പും തദ്വിഷയകമായി പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടന്നിട്ടുണ്ട്. പലരും ഈ വിഷയം തലനാരിഴ കീറി ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് പക്ഷേ ഇന്നത്തേത് പോലെ പ്രവാചകരുടെ വ്യക്തിത്വത്തെ തേജോവധം ചെയ്യാനുള്ള കുത്സിതശ്രമങ്ങളുടെ ഭാഗമായിരുന്നില്ല. മറിച്ച്, കര്‍മ ശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും തീര്‍പ്പ് കല്‍പിക്കാനും വേണ്ടിയായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം എത്രയാണ്, പെണ്‍കുട്ടികളുമായുള്ള വിവാഹത്തിന്റെ വിധിയെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം പ്രവാചക ചര്യയില്‍ നിന്നും ഉത്തരം കണ്ടെത്താന്‍ പണ്ഡിതര്‍ ശ്രമിച്ചു. പല പണ്ഡിതന്മാരും വ്യത്യസ്ത ഉത്തരങ്ങളിലും അനുമാനങ്ങളിലുമായിരുന്നു എത്തിച്ചേര്‍ന്നത്. ഉദാഹരണത്തിന് ഇബ്‌ന് ശിബിരിമഃ (റ) ഇതേകുറിച്ച് ബഹുമാന്യനായ ഇബ്‌ന് ഹസം അവറുകളോട് ചോദിച്ചപ്പോള്‍ അദ്ധേഹം പറഞ്ഞതിപ്രകാരമായിരുന്നു :'ആറാം വയസ്സില്‍ തന്നെ പ്രവാചകരും ആഇശാ ബീവിയും തമ്മിലുള്ള വിവാഹം നടന്നു എന്നുള്ളത് ശരി തന്നെയാണ്. എന്നാല്‍ ആ പ്രായത്തിലുള്ള പെണ്ണിനെ വിവാഹം ചെയ്യുകയെന്നത് പ്രവാചകര്‍ (സ്വ) ക്ക് മാത്രം അനുവദനീയമായ കാര്യമാണ്. മറ്റുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല'. എന്നാല്‍ ഇബ്‌നു ഹജരില്‍ അസ്ഖലാനി (റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ ഈയഭിപ്രായത്തെ തള്ളിക്കളയുകയും ഇത് യുക്തി ഭദ്രമല്ലെന്ന് പറയുകയും ചെയ്യുന്നുണ്ട്. കാരണം  അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ റസൂല്‍ (സ്വ) ക്കുണ്ടാവുന്ന പ്രത്യേക നിയമങ്ങള്‍ അവിടുത്തെ പ്രവാചകത്വവുമായി ബന്ധമുള്ളതായിരിക്കണം. എന്നാല്‍ മറ്റൊരു പ്രവാചകരും ഇങ്ങനെയൊരു വിവാഹം ചെയ്തതായി റിപ്പോര്‍ട്ടില്ലാത്ത സ്ഥിതിക്ക് അത് പ്രവാചകത്വവുമായി ബന്ധമുള്ളതാവാന്‍ സാധ്യതിയില്ല.  
  'ഇസ്‌ലാമിക ചരിത്രത്തില്‍ മഹതിയവര്‍കള്‍ അത്യുന്നതമായ സ്ഥാനമലങ്കരിക്കുന്നതായിക്കാണാം. ഇസ്‌ലാമിന്റെയാത്മാവിനെ അവര്‍ തൊട്ടറിഞ്ഞ പോലെ അറിയാനും മനസ്സിലാക്കാനും മറ്റാര്‍ക്കും ഇന്നോളം സാധിച്ചിട്ടില്ല. ഇസ്‌ലാമിക തത്വങ്ങളുടെ സൂക്ഷമാര്‍ത്ഥങ്ങള്‍ മഹതി നിര്‍ധാരണം ചെയ്തത് പോലെ വിശദീക്കാനോ അപഗ്രഥനം ചെയ്യാനോ സ്വഹാബത്തിനോ മറ്റുള്ളവര്‍ക്കോ സാധിച്ചിട്ടില്ല.'

ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാര്‍ പ്രവാചകര്‍ക്കെതിരെ വന്നിട്ടുള്ള ഇത്തരം ആരോപണങ്ങള്‍ക്ക് പല രീതിയില്‍ മറുപടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സയ്യിദ് സുലൈമാന്‍ നദ്‌വി എഴുതുന്നു: ''വിവാഹ സമയത്ത് ആഇശാ ബീവിക്ക് ആറ് വയസ്സായിരുന്നു പ്രായം. ഈ വിവാഹത്തിന്റെ ആത്യന്തിക ലക്ഷ്യം പ്രവാചകത്വവും ഖിലാഫത്തും  നബി തിരുമേനി (സ്വ) ക്ക് ശേഷം അധികാരത്തിലേറിയത് ആഇശാ ബീവിയുടെ പിതാവ് അബൂബക്ര്‍ (റ) ആയിരുന്നല്ലോ  തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കലായിരുന്നു. മാത്രവുമല്ല അത്യുഷ്ണമുള്ള അന്തരീക്ഷത്തില്‍ വളരുന്ന അറേബ്യന്‍ സ്ത്രീകള്‍ക്ക് പതിവില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടാവുക സ്വാഭാവികമാണ്. തന്നെയുമല്ല ചില മഹാത്മാക്കള്‍ക്ക് അസാമാന്യ വളര്‍ച്ചയും ബുദ്ധി വൈഭവവും അല്ലാഹു നല്‍കാറുമുണ്ടല്ലോ, ഇംഗ്ലീഷില്‍ ഇതിന് പ്രീകോണ്‍ഷ്യസ് എന്നാണ് പറയുന്നത്''. (സയ്യിദ് സുലൈമാന്‍ നദ്‌വി, സീറത്ത് ആഇശഃ, പേ:24).
സുലൈമാന്‍ നദ്‌വി തന്റെ കൃതിയില്‍ പ്രീകോണ്‍ഷ്യസിന്റെ ഇംഗ്ലീഷ് പദവിന്യാസം സൂചിപ്പിച്ചിട്ടില്ല. പ്രായാതീത ബുദ്ധിയുള്ള എന്നര്‍ത്ഥം വരുന്ന  precocious എന്ന വാക്കായിരിക്കണം അദ്ധേഹം ഉദ്ധേശിച്ചത്.
Precoious: Ripe before the proper or natural time, premature, devoloped or matured earlier than usual. (Webster)
(of child) : having devoloped particular abilities and ways of behaving at a much younger age than usual, sexually precocious. (Oxford)
       എന്നാല്‍, വിവാഹ സമയത്ത് മഹതിക്ക് പക്വതയെത്തിയിരുന്നോ ഇല്ലയോ എന്ന ചര്‍ച്ച പോലും ചരിത്രഹദീസ് ഗ്രന്ഥങ്ങളിലില്ല. മാത്രവുമല്ല, സത്യത്തില്‍ മഹാനവറുകള്‍ നല്‍കിയ ഈ മറുപടി യഥാര്‍ത്ഥ ചോദ്യത്തെ അഭിമുഖീകരിക്കുന്നില്ല. കാരണം, വിവാഹ സമയത്ത് ആഇശാ ബീവി ഋതുമതിയായിരുന്നോ അല്ലയോ എന്നുള്ളതല്ല യഥാര്‍ത്ഥ ചോദ്യം, മറിച്ച് അന്‍പതിലേറെ വയസ്സ് പ്രായമുള്ള നബി തിരുമേനി (സ്വ) യും പത്ത് വയസ്സ് പോലും തികയാത്ത ആഇശാ ബീവിയും തമ്മിലുള്ള പ്രായാന്തരത്തിലേക്കാണ് ചോദ്യത്തിന്റെ മുന നീളുന്നത്.
അതുപോലെത്തന്നെ ഈ ചോദ്യത്തിനുള്ള മറ്റൊരു മറുപടിയായി ചില പണ്ഡിതര്‍ സമര്‍ഥിക്കുന്നതിങ്ങനെയാണ്: ''വിവാഹ നിശ്ചയം എന്ന് നാം പറയുന്ന പോലുള്ള ആചാരം അന്നത്തെ അറബികള്‍ക്കിടയിലും വ്യാപകമായിരുന്നു. അതുകൊണ്ട് തന്നെ ആഇശാ ബീവിയുടെ ആറാമത്തെ വയസ്സില്‍ നടന്നത് വിവാഹ നിശ്ചയവും ഒമ്പതാമത്തെ വയസ്സില്‍ നടന്നത് വിവാഹവുമായിരുന്നു എന്നാണ് ഹദീസുകളുടെ താല്‍പര്യം'' (ഗുലാം പര്‍വേസ്, ആഇശാ കീ ഉംറ്, പേ:1,2).
ഈ മറുപടിയും സ്വീകരിക്കാവതല്ല. കാരണം ഹദീസില്‍ 'നികാഹ്' എന്ന പദത്തിന് വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ള വിവാഹം എന്നല്ലാതെ മറ്റെന്തെങ്കിലും അര്‍ത്ഥം നല്‍കാനുതകുന്ന ഒരു തെളിവും ലഭ്യമല്ല. തന്നെയുമല്ല, വിവാഹം നടന്നത് ആറിലായാലും ഒമ്പതിലായാലും പ്രായവ്യത്യാസം ഒന്നുതന്നെയാണല്ലോ. അങ്ങനെ വരുമ്പോള്‍ ചോദ്യത്തിനുള്ള ശരിയായ മറുപടിയാവാന്‍ ഈ വാദത്തിനാവുന്നില്ല.
ഇനിയും ചിലര്‍ പറഞ്ഞതിങ്ങനെയാണ്: ''ആഇശാ ബീവി(റ) ചില സ്വഹാബികളുടെ രിവായത്തുകളെ എതിര്‍ത്തു കൊണ്ട് പലപ്പോഴും 'അവര്‍ കേട്ടിടത്ത് തെറ്റ് പറ്റിയതാവാം' എന്ന് പറയാറുണ്ട്. ഒരു പക്ഷേ ഇവിടെയും സംഭവിച്ചത് അത് തന്നെയാവാം. സിത്തത അശറഃ  (പതിനാറ്) എന്ന് പറഞ്ഞിടത്ത് ഹദീസിന്റെ റാവി സിത്തതഃ (ആറ്) എന്ന് മാത്രമേ കേട്ടിട്ടുണ്ടാവൂ. അതുപോലെത്തന്നെ പത്തൊന്‍പത് എന്ന് പറഞ്ഞപ്പോള്‍ ഒന്‍പത് എന്ന് മാത്രമെ കേട്ടിരിക്കൂ. അതുകൊണ്ട് തന്നെ ബീവിയുടെ വിവാഹം നടന്നത് പത്തൊന്‍പതാമത്തെ വയസ്സിലാണെന്ന് വേണം നാം മനസ്സിലാക്കാന്‍''.  (ഹബീബ് റഹ്മാന്‍ സിദ്ധീഖ് കാന്ദലവി, ഉംറേ ആഇശഃ, പേ:8,9).
ഈ വാദവും നമുക്കൊരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. കാരണം, ഒരേ കാര്യം രണ്ട് പേര്‍ കേള്‍ക്കുകയും ഒരാള്‍ രണ്ടാമന്‍ പറഞ്ഞത് തെറ്റാണെന്നും ഞാന്‍ കേട്ടത് നേരെ മറിച്ചാണെന്നും പറഞ്ഞ് വാദിക്കുകയാണെങ്കില്‍ അത് ന്യായമാണ്. എന്നാലിവിടെ വിഷയം കേള്‍ക്കാത്ത ഒരാള്‍ വിഷയം കേട്ട മറ്റൊരാള്‍ പറഞ്ഞത് കേള്‍വിപ്പിശകാണെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. തന്നെയുമല്ല ഇത്തരം വാദങ്ങള്‍ നാം സ്വീകരിക്കുകയാണെങ്കില്‍ ഒരുപക്ഷേ നാളെ ദീന്‍ മുഴുവന്‍ തെറ്റാണെന്ന വാദവുമായി ആരെങ്കിലും രംഗ പ്രവേശം ചെയ്താല്‍ അതും അംഗീകരിക്കാന്‍ നാം നിര്‍ബന്ധിതരാവും.
യഥാര്‍ത്ഥത്തില്‍ ഈ ചര്‍ച്ചയുടെ മര്‍മം ചെറുപ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയും മുതിര്‍ന്ന ഒരാളും തമ്മില്‍ വിവാഹം നടക്കാന്‍ എന്തായിരുന്നു കാരണം എന്നതല്ല. മറിച്ച് ഇസ്‌ലാമിക ചരിത്രത്തില്‍ ആഇശാ ബീവിയുടെ വ്യക്തിത്വം എങ്ങനെ വേറിട്ട് നില്‍ക്കുന്നു എന്നതാണ്. ഇക്കാര്യം മനസ്സിലാക്കിയാല്‍ മാത്രമേ തിരുമേനിയുമായുള്ള മഹതിയുടെ വിവാഹം ചെറുപ്പത്തില്‍ തന്നെ നടക്കാനുള്ള കാരണമെന്തായിരുന്നുവെന്ന് മനസ്സിലാക്കാനാവൂ. ഇസ്‌ലാമിക ചരിത്രത്തില്‍ മഹതിയവര്‍കള്‍ അത്യുന്നതമായ സ്ഥാനമലങ്കരിക്കുന്നതായിക്കാണാം. ഇസ്‌ലാമിന്റെയാത്മാവിനെ അവര്‍ തൊട്ടറിഞ്ഞ പോലെ അറിയാനും മനസ്സിലാക്കാനും മറ്റാര്‍ക്കും ഇന്നോളം സാധിച്ചിട്ടില്ല. ഇസ്‌ലാമിക തത്വങ്ങളുടെ സൂക്ഷമാര്‍ത്ഥങ്ങള്‍ മഹതി നിര്‍ധാരണം ചെയ്തത് പോലെ വിശദീക്കാനോ അപഗ്രഥനം ചെയ്യാനോ സ്വഹാബത്തിനോ മറ്റുള്ളവര്‍ക്കോ സാധിച്ചിട്ടില്ല. ഇത്ര വലിയ ആധികാരികതയും സ്വീകാര്യതയും പ്രാഗത്ഭ്യവും മഹതിക്കെവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്നുണ്ട് നമ്മുടെ ചോദ്യത്തിനുള്ള ശരിയായ മറുപടിയും.
ഏതൊരു മതത്തിന്റെയും അടിസ്ഥാനം ആ മതത്തിന്റെ അടിവേരുകള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കുക എന്നതാണ്. പ്രവാചക പൂംഗവര്‍ക്ക് അല്ലാഹു തആല ജിബ്‌രീല്‍ (അ) മുഖേന പൂര്‍ണാര്‍ത്ഥത്തിലുള്ള ഈ ജ്ഞാനം നല്‍കി. എന്നാല്‍ റസൂലിന് ശേഷം ആര്‍ക്ക് എങ്ങനെ ദീനിന്റെ സൂക്ഷമജ്ഞാനം ലഭിക്കും എന്ന ചോദ്യം പ്രസക്തമാണ്. പ്രവാചകരെ പൂര്‍ണാര്‍ത്ഥത്തില്‍ അനുധാവനം ചെയ്യുകയും സഹവസിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇത് നേടിയെടുക്കാനാവൂ. ഒരു ഭാര്യ ഭര്‍ത്താവിനോട് സഹവസിക്കുന്നത് പോലെ മറ്റൊരാളും ഇടപഴകുന്നില്ല. അങ്ങനെയാണ് പ്രവാചകര്‍ക്ക് ശേഷം ദീനീജ്ഞാനത്തിന്റെ ഉറവിടമാവാന്‍ ചെറുപ്പത്തില്‍ തന്നെ ആഇശാ ബീവി (റ) തെരെഞ്ഞെടുക്കപ്പെടുന്നത്.
ചെറുപ്രായത്തിലെ കുട്ടികള്‍ അങ്ങേയറ്റം ജിജ്ഞാസുക്കളും കാര്യങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും വളരെയധികം ഔത്സുക്യം കാണിക്കുന്നവരുമായിരിക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ദര്‍ പറയുന്നത്. മാത്രവുമല്ല, അവര്‍ അങ്ങേയറ്റം ബുദ്ധികൂര്‍മതയുള്ളവരുമായിരിക്കും. പഠിച്ചറിഞ്ഞ കാര്യങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കുകയുമില്ല. അതു തന്നെയാണ് നമ്മുടെ നാട്ടിലൊക്കെ പ്രൈമറി തലം മുതല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള കാരണവും. മഹതി ആഇശാ (റ) മറ്റാരെക്കാളും ബുദ്ധികൂര്‍മതയുള്ള സ്ത്രീയായതിനാലാണ് കുട്ടിയായിരിക്കുമ്പഴേ റസൂലിന്റെ ജീവിത പങ്കാളിയാവാനും അവിടുത്തെ ജീവിതം വരും തലമുറക്ക് പകരാനുമുള്ള അവസരം അല്ലാഹു അവര്‍ക്ക് കനിഞ്ഞേകിയത്.
പൊതുസംസ്‌കാരത്തോട് നിരക്കാത്ത ഒരു വിവാഹമായതിനാല്‍ ഒരുപക്ഷേ പ്രവാചകന്‍ (സ്വ) ഇതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാവാനിടയില്ല. അതുകൊണ്ടാണ് അല്ലാഹു തആലാ ജിബ്‌രീല്‍ (അ) നെ പറഞ്ഞയച്ച് വിഷയം മുന്‍കൂറായി റസൂലിനെ ധരിപ്പിക്കുകയും ആഇശാ ബീവിയുമായുള്ള വിവാഹത്തിന് തയ്യാറാവാന്‍ കല്‍പിക്കുകയും ചെയ്തത്. മര്‍യം ബീവിക്ക് സംഭവിച്ചതിന്റെ തനിയാവര്‍ത്തനമായിരുന്നു സത്യത്തിലിവിടെയും നടന്നത്. പിതാവില്ലാതെ ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ബീവി നേരിടാന്‍ സാധ്യതയുള്ള മാനസിക പിരിമുറുക്കങ്ങളില്ലാതാക്കാന്‍ വേണ്ടിയായിരുന്നു അല്ലാഹു അവരിലേക്ക് മലക്കിനെ അയക്കുകയും വിഷയം ധരിപ്പിക്കുകയും ചെയ്തത് (സൂറത്ത് മര്‍യം: 18,19).
അല്ലാഹുവിന്റെ പ്രത്യേക വഹ്‌യ് പ്രകാരം തന്നെയാണ് മഹതിയുമായുള്ള വിവാഹം നടന്നതെന്നതിന് സ്വഹീഹായ ഹദീസുകള്‍ സാക്ഷിയാണ്. ആഇശാ ബീവി (റ) തന്നെ പറയുന്നു: റസൂല്‍ (സ്വ) ഒരിക്കലെന്നോട് പറഞ്ഞു: ''ഞാനുറങ്ങുമ്പോള്‍ ഒരു മലക്ക് പട്ടു വസ്ത്രം ധരിച്ചൊരു പെണ്‍കുട്ടിയുമായി വന്നിട്ട് പറഞ്ഞു: ''നബിയേ ഇതങ്ങയുടെ ഭാര്യയാണ്''. ഞാനാ സ്ത്രീയുടെ മുഖാവരണം നീക്കിയപ്പോള്‍ അത് നീയായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഇതല്ലാഹുവിന്റെ തീരുമാനമാണെങ്കില്‍ അവനത് നടത്തുക തന്നെ ചെയ്യും''. (ബുഖാരി, ബാബു നള്‌രി ഇലല്‍ മര്‍അതി ഖബ്‌ല ത്തസ്‌വീജ്).
മഹതിയവര്‍കള്‍ നബിയോടൊത്ത് പതിനൊന്ന് വര്‍ഷം ജീവിച്ചു. പ്രവാചകരേകാള്‍ വളരെ ചെറുപ്പമായത് കൊണ്ട് തന്നെ റസൂലിന്റെ മരണാനന്തരം അരനൂറ്റാണ്ടോളം ദീനീ ജ്ഞാനത്തിന്റെ പ്രഭ പരത്തിക്കൊണ്ട് ജീവിക്കാന്‍ മഹതിക്ക് സാധിച്ചു. ഇസ്‌ലാമികാധ്യാപനങ്ങളുടെ ഗൂഢാര്‍ത്ഥങ്ങള്‍ ആഇശാ ബീവി വിശദീകരിച്ചത് പോലെ മറ്റാര്‍ക്കും വിശദീകരിക്കാന്‍ സാധിച്ചിട്ടിലെന്നതിന് ചരിത്രം സാക്ഷിയാണ്. പ്രവാചക പൂംഗവരുമായുള്ള സഹവാസത്തില്‍ നിന്നും നേടിയെടുത്ത ദൃഢജ്ഞാനം കൈമുതലായുണ്ടായിരുന്ന ബീവി മറ്റൊരു സ്വഹാബിയും കാണിക്കാത്ത ധീരതയോടെ കര്‍മശാസ്ത്ര വിഷയങ്ങളും മറ്റും കൈകാര്യം ചെയ്യുകയും തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു.
ഉദാഹരണത്തിന് ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളോട് നിരക്കാത്ത പല വിശ്വാസങ്ങളും ആദര്‍ശങ്ങളും ചിലപ്പോള്‍ സമൂഹത്തില്‍ വ്യാപകമാവുകയും സാധാരണക്കാരന് ചോദ്യം ചെയ്യാന്‍ സാധിക്കാത്ത വിധം അത് സമൂഹത്തെയാകെ ഗ്രസിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ളവര്‍ക്ക് മാത്രമേ സമൂഹത്തിന്റെ തെറ്റ് തിരുത്താനും അവരെ നേര്‍പാതയിലേക്ക് നയിക്കാനും സാധിക്കൂ. മഹതി ആഇശാ അവര്‍കള്‍ക്ക് അത്തരം അഗാധമായ പാണ്ഡിത്യവും അതിനുള്ള ആര്‍ജവവും ഉണ്ടായിരുന്നെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. താബിഉകളുടെ കാലഘട്ടത്തിലുണ്ടായ ഒരു സംഭവം ഉദ്ധരിക്കാം. മിഅ്‌റാജില്‍ പ്രവാചകന്‍ (സ്വ) അല്ലാഹുവിനെ നേരിട്ട് തന്റെ നഗ്ന നേതൃങ്ങള്‍ കൊണ്ട് കണ്ടിരുന്നുവെന്ന വിശ്വാസം അവരില്‍ പ്രബലമായിരുന്നു. ഇതറിഞ്ഞ മഹതിയവര്‍കള്‍ പറഞ്ഞു: ''ആരെങ്കിലും മുഹമ്മദ് നബി അല്ലാഹുവിനെ നേരില്‍ കണ്ടു എന്ന് വാദിക്കുകയാണെങ്കില്‍ അവന്‍ പറഞ്ഞത് കള്ളമാണ്'' (ബുഖാരി, കിതാബുത്തഫ്‌സീര്‍). (ലേഖകന്റെ ദയൂബന്ദി ആശയപ്രകാരമാണ് ഈ വിഷയം സമര്‍ഥിച്ചിട്ടുള്ളത്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം പ്രവാചകന്‍ (സ്വ) തങ്ങള്‍ അല്ലാഹുവിനെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കണ്ടിട്ടുണ്ട് എന്ന് തന്നെയാണ്. ശറഹുല്‍ അഖാഇദില്‍ ആഇശാ ബീവിയുടെ ഈ ഹദീസിന്റെ ശരിയായ അര്‍ത്ഥവും സുന്നത്ത് ജമാഅത്തിന്റെ വീക്ഷണവും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ധവിവപ). സമാനമായ അനവധി സംഭവങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ പരതിയാല്‍ നമുക്ക് കാണാം.
തിരുമേനിയുടെ പ്രിയപത്‌നിയായത് കൊണ്ട് തന്നെ സമൂഹം അവരില്‍ വലിയ വിശ്വാസമര്‍പ്പിക്കുകയും സൂക്ഷമമായ വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അവരെ തേടിയെത്തുകയും ചെയ്തിരുന്നു. ഇബ്‌നു ഹജരില്‍ അസ്ഖലാനി (റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ ഇങ്ങനെയൊരു ഹദീസ് ഉദ്ധരിക്കുന്നതായിക്കാണാം: യൂസുഫ് ബിന്‍ മാഹക് (റ) പറയുന്നു: ''ഒരു ദിവസം ഞാന്‍ ആഇശാ ബീവിയുടെ സന്നിധിയിലിരിക്കുമ്പോള്‍ ഒരു അനറബി വന്ന് ബീവിയോട് ചോദിച്ചു: നിങ്ങളുടെ മുസ്ഹഫ് എനിക്കൊന്ന് തരാമോ? എന്തിനാണെന്ന് ചോദിച്ച മഹതിയോട് അദ്ധേഹം പറഞ്ഞു: ''ഞാനോതുന്നതും നിങ്ങളോതുന്നതും തമ്മില്‍ അന്തരങ്ങളുണ്ട് അതുകൊണ്ട് എന്റെ മുസ്ഹഫും നിങ്ങളുടേത് പോലെയാക്കണം'' തദവസരത്തില്‍ ബീവി പ്രതിവചിച്ചു: ''അതിനു പ്രശ്‌നമൊന്നുമില്ല, നിങ്ങളോതുന്നത് തന്നെ തുടര്‍ന്നോളൂ'' എന്ന്.
ഇത്തരം വിഷയങ്ങളിലുള്ള ആഇശാ ബീവിയുടെ നിലപാടുകള്‍ നിര്‍ണായകമായിരുന്നു. വളരെ സ്പഷ്ഠമായും ആധികാരികതയോടു കൂടിയും ഇസ്‌ലാമിക വിഷയങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും മഹതിയെ പ്രാപ്തയാക്കിയത് റസൂല്‍ (സ്വ) യോടുള്ള സഹവാസം ഒന്ന് മാത്രമായിരുന്നു.
ആഇശാ ബീവിയുടെ ബുദ്ധിയും തന്റേടവും അഗാധ പാണ്ഡിത്യവും വിളിച്ചോതുന്ന ഒട്ടേറെ സംഭവങ്ങള്‍ ഈ കൃതിയില്‍ തന്നെ മറ്റു പലയിടങ്ങളിലുമായി ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, മഹതിയുടെ വിവാഹ പ്രായം സംബന്ധിച്ചുള്ള വിവാദങ്ങള്‍ മറ്റൊരര്‍ത്ഥില്‍ നോക്കിക്കാണാനേ നമുക്ക് സാധിക്കൂ. യഥാര്‍ത്ഥത്തില്‍ ദീനീ വിജ്ഞാനത്തിന്റെ സംരക്ഷണത്തിനും നിലനില്‍പിനും വേണ്ടി മാത്രമായിരുന്നു നബി (സ്വ) തങ്ങള്‍ ആഇശാ ബീവിയെ തന്റെ ഭാര്യയായി വരിച്ചത്.

മക്കയില്‍ വെച്ച് ആറാം വയസ്സില്‍ തന്നെ ആഇശാ (റ) വിവാഹം നടന്നെങ്കിലും ഹിജ്‌റക്ക് ശേഷം മദീനയില്‍ വെച്ചാണ് നബിയോടൊപ്പമുള്ള ജീവിതമാരംഭിക്കുന്നത്. ഇസ്‌ലാമിന്റെ മദീനാ ഘട്ടം സംഭവബഗഹുലമായിരുന്നു. ഈ സമയങ്ങളിലെല്ലാം ബീവി ആഇശാ (റ) പുണ്യപൂംഗവരെ അനുഗമിച്ചു. അവിടുത്തെ യാത്രകളില്‍ പോലും ഒരു നിഴലായി അവര്‍ നബിയോടൊത്തുണ്ടായിരുന്നു. ഒരു വീഡിയോ കാമറയെക്കാളും സൂക്ഷമമായി ആ ജീവിതം ഒപ്പിയെടുക്കുകയും നമുക്ക് പകര്‍ന്ന് തരികയും ചെയ്തു.
ആഇശാ ബീവിയുടെ ബുദ്ധി വികാസത്തിന്റെ കാലത്താണ് മഹതിയും റസൂലും തമ്മിലുള്ള വിവാഹം നടക്കുന്നത്. സൈക്കോളജിസ്റ്റുകള്‍ പറയുന്നതനുസരിച്ച് പത്ത് വയസ്സ് വരെയാണ് കുട്ടികളുടെ ബുദ്ധി വികാസം പ്രാപിക്കുന്ന സമയം. പത്ത് തികഞ്ഞാല്‍ പിന്നെ അത് നേടുക അസാധ്യമാണ്. ഈ സത്യം മഹതിയുടെ പിതാവ് സ്വിദ്ധീഖ് (റ) വും മനസ്സിലാക്കുകയും വളരെ സന്തോഷപൂര്‍വം തന്റെ മകളെ തിരുനബിക്ക് വിവാഹം ചെയ്ത് കൊടുക്കുകയുമായിരുന്നു.
പുതിയ ആശയങ്ങള്‍ പൂര്‍ണ മനസ്സോടെ സ്വീകരിക്കാന്‍ തയാറുള്ള പ്രായത്തില്‍ (receptive period)  തന്നെ റസൂലിന്റെ സന്തത സഹചാരിയാവുന്നതിലൂടെ മഹതിയവര്‍കള്‍ സ്വയം ഒരു ഇസ്‌ലാമിക വിജ്ഞാന കോശമായി രൂപാന്തപ്പെടുകയായിരുന്നു.
വിവാഹ സമയത്ത് പ്രവാചകരുടെ അതേ പ്രായമായിരുന്നു ബീവിക്കുമുണ്ടായിരുന്നതെങ്കില്‍ നബിയുടെ മരണാനന്തരമുള്ള അര നൂറ്റാണ്ട് കാലം സമൂഹത്തിന് വൈജ്ഞാനിക വെളിച്ചം കാണിക്കാന്‍ മഹതിക്ക് ഭാഗ്യമുണ്ടാവുമായിരുന്നില്ലല്ലോ?
ഒരു ഭാര്യക്കല്ലാതെ മറ്റൊരാള്‍ക്കും പ്രവാചകരുമായി ഇത്രയും സ്വതന്ത്രമായി ഇടപെടാനും സംവദിക്കാനുമുള്ള അവസരമുണ്ടായിരുന്നില്ലെന്നത് പ്രത്യേകം സ്മരണീയമാണ്.
ഇതുവരെ വിവരിച്ച കാര്യങ്ങളെടുത്ത് പരിശോധിച്ചാല്‍ ആഇശാ ബീവിയുടെ വിവാഹം കേവലമൊരു വിവാഹം മാത്രമായിരുന്നില്ലെന്നും അന്ത്യനാള്‍ വരെയുള്ളവര്‍ക്ക് മതവിജ്ഞാനത്തിന്റെ പ്രഭ പകര്‍ന്നു നല്‍കാനത് അനിവാര്യമായിരുന്നുവെന്നും മനസ്സിലാക്കാന്‍ സാധിക്കും.
ഖുര്‍ആനും ഹദീസും ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണെന്നതില്‍ തര്‍ക്കമില്ല. ഇസ്‌ലാമിന് പക്ഷേ വേദഗ്രന്ഥങ്ങളെ പോലെ തന്നെ ജീവിത മാതൃകയും പ്രധാനമായിരുന്നു. സ്വഹാബത്ത് നമുക്ക് കാണിച്ച് തന്നതും അത് തന്നെയായിരുന്നു. അതിന്റെ ഉന്നതവും പരിപൂര്‍ണവുമായ രൂപമായിരുന്നു മഹതി ആഇശാ ബിവി (റ).





മൗലാനാ വഹീദുദ്ധീന്‍ ഖാന്റെ 'മുഅമ്മറേ ഇന്‍സാനിയ്യത്ത്' എന്ന ഉറുദു ഗ്രന്ഥത്തിലെ 'ഉംറേ നികാഹ് കാ മസ്അലഃ' എന്ന അദ്ധ്യായത്തിന്റെ പരിഭാഷ.


മൗലാനാ വഹീദുദ്ധീന്‍ ഖാന്‍

1925 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് വഹീദുദ്ധീന്‍ ഖാന്‍ ജനിക്കുന്നത്. പരമ്പരാഗത ഇസ്‌ലാമിക പാഠശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ധേഹം മാഗസിനുകളിലും മറ്റും ലേഖനങ്ങളെഴുതുമായിരുന്നു. 1970 ല്‍ ഡല്‍ഹിയില്‍ ഒരു ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിച്ചു. 1976 ല്‍ അര്‍രിസാല എന്ന പേരില്‍ ഒരു ഉര്‍ദു മാഗസിന്‍ തുടങ്ങി. അദ്ധേഹത്തിന്റെ തന്നെ രചനകളായിരുന്നു ഇവയില്‍ കൂടുതലായും പ്രസിദ്ധീകൃതമായത്. 1984 ല്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പും 1990 ല്‍ ഹിന്ദി പതിപ്പും തുടങ്ങി. റൈറ്റസ് ഓഫ് വിമണ്‍ ഇന്‍ ഇസ്‌ലാം, ദ കണ്‍സപ്റ്റ് ഓഫ് ജിഹാദ് എന്നിവ ശ്രദ്ധേയമായ ലേഖനങ്ങളാണ്. The prophet of peace, Islam rediscovered, Rediscovering Islam from its origin  തുടങ്ങിയ പ്രധാനപ്പെട്ട ചില കൃതികളാണ്. പത്മഭൂഷണ്‍, പതിനെട്ടാമത് രാജീവ് ഗാന്ധി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
(വിക്കി പീഡിയ)

Share:
Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com