• കുത്തിവര

    www.kuthi-vara.blogspot.in കുത്തിവര, ഒരു വിദ്യാര്‍ത്ഥിയുടെ വിചാരപ്പെടലുകള്‍.................
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിചാരണകള്‍..............
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ചിന്തകള്‍.................

Sunday, 18 February 2018

'മാണിക്യമലരായ പൂവി'യുടെ പിന്നാമ്പുറങ്ങള്‍...





വിപ്ലവങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഒരു സ്ത്രീ സാന്നിധ്യം ഉണ്ടാവുമെന്ന് പണ്ടാരോ പറഞ്ഞു വെച്ചത് എത്ര ശരിയാണ്. ചരിത്രത്തില്‍ ഏതൊരു പുരുഷനും നേടിയെടുത്തിട്ടുള്ള നേട്ടങ്ങള്‍ക്ക് പിന്നില്‍ ശക്തമായ സ്ത്രീ സാന്നിധ്യം കാണാവുന്നതാണ്. അറേബ്യന്‍ കാടത്തത്തില്‍ നിന്ന് മാനവ കുലത്തെ രക്ഷിച്ച് നേര്‍വഴിയുടെ സംഗീതം പാടിക്കൊടുത്ത പ്രവാചക തിരുമേനി (സ്വ) യുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും ഒരു ഉരുക്കു വനിതയാണ്. അല്‍-അമീറഃ (നായക) എന്ന് അറേബ്യയില്‍ കീര്‍ത്തി കേട്ട ഖദീജത്തുല്‍ കുബ്‌റായായിരുന്നു പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാചകനെ തളരാതെ താങ്ങി നിര്‍ത്തിയ ആ വനിത.
തന്റെ അസാമാന്യ വ്യക്തിത്വം കൊണ്ടും സ്വഭാവ മഹിമ കൊണ്ടും ബീവി ഖദീജ അറേബ്യന്‍ ജനതക്കെന്നും പ്രയങ്കരിയായിരുന്നു. അന്നത്തെ വലിയ കച്ചവടക്കാരിയായിരുന്ന അവര്‍ പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും എന്നും താങ്ങും തണലുമായിരുന്നു. അതുകൊണ്ടായിരിക്കാം സിറിയയിലേക്കുള്ള തന്റെ കച്ചവട സംഘത്തെ നയിക്കാമോ എന്ന ചോദ്യത്തിന് പ്രവാചകന്‍ നിസ്സങ്കോചം തലയാട്ടിയത് (പ്രവാചകത്വത്തിന് മുമ്പ്). സാധാരത്തേതില്‍ നിന്നും കവിഞ്ഞ ലാഭവുമായി വന്ന ചുറുചുറുക്കുള്ള ഇരുപത്തിയഞ്ചുകാരന്‍ മുഹമ്മദിനെ ബീവി ഖദീജക്ക് 'പെരുത്തിഷ്ടായി'. ശേഷം വിവാഹഭ്യര്‍ത്ഥന. കുടുംബത്തിലെ പ്രമാണിമാരുടെ സാന്നിധ്യത്തില്‍ വിവാഹം.
ആ ദാമ്പത്യ വല്ലരിയില്‍ ആറു കുസുമങ്ങള്‍ വിരിഞ്ഞു. നാല് പെണ്ണും രണ്ട് ആണും.
ഹിറാ ഗുഹയില്‍ വെച്ച് ജിബ്രീല്‍ മാലാഖയെ കണ്ട് ഭയന്ന പ്രവാചകനെ ആശ്വസിപ്പിച്ചത് ബീവി ഖദീജയാണ്. പേടിച്ചു വിറച്ച നബിയെ 'വറഖഃ'യുടെ അടുത്തു കൊണ്ടു പോയി സത്യാവസ്ഥ മനസ്സിലാക്കിയതും സമാശ്വസിപ്പിച്ചതും പാവങ്ങളുടെയും അശരണരുടെയും അത്താണിയായ അങ്ങയെ ദൈവം കൈവെടിയില്ലെന്ന് ഓതിയതും ആ മഹിളയായിരുന്നു. അങ്ങനെ മുഹമ്മദ് നബിയുടെ പ്രവാചക ദൗത്യത്തിന്റെ ആദ്യ ഫലം ഖദീജഃ ബീവിയിലൂടെ പ്രകടമാവുകയായിരുന്നു.
തുടര്‍ന്നങ്ങോട്ടുള്ള ജൈത്രയാത്രയിലും ബീവി ഖദീജയായിരുന്നു നബിയുടെ പ്രധാന ഊന്നുവടി. പ്രതിസന്ധി ഘട്ടങ്ങളില്‍ തന്റെ സധൈര്യ നിലപാടുകള്‍ കൊണ്ടും സമ്പാദ്യം കൊണ്ടും അവര്‍ ഇസ്‌ലാമിന് ഊടും പാവും നല്‍കി. പീഢിതരായിരുന്ന അനേകം സ്വഹാബീവര്യര്‍ അവരിലൂടെ സ്വാതന്ത്ര്യത്തിന്റെ മധു നുകര്‍ന്നു. ഹാശിം കുടുംബത്തിനെതിരെ ഖുറൈശികള്‍ ഏര്‍പെടുത്തിയ കുപ്രസിദ്ധമായ ഉപരോധത്തില്‍ അവര്‍ കയ് മെയ് മറന്ന് തിരുനബിക്ക് വേണ്ടി പ്രവര്‍ത്തിച്ചു.
ബിംബങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും തലകുനിക്കാത്ത ആ മഹതി പരലോകം പൂകിയ വര്‍ഷത്തെ പ്രവാചകന്‍ 'ദുഖത്തിന്റെ വര്‍ഷം' എന്ന് പേരിട്ട് വിളിച്ചു. മരണത്തിന്റെ ഓരോ ആണ്ടറുതിയിലും അവരുടെ പേരില്‍ അന്നദാനം നടത്തി, അവരുടെ ഓര്‍മകള്‍ അയവിറക്കി. ഇടക്കിടെ അവരുടെ അപദാനങ്ങള്‍ പാടിക്കൊണ്ടിരുന്നു. ചില ഭാര്യമാര്‍ ഇതില്‍ പ്രതിഷേധം അറിയിച്ചപ്പോഴും അവിടുത്തെ മഹിമ ചൊല്ലിക്കൊണ്ടേയിരുന്നു.
ഇതായിരുന്നു ബീവി ഖദീജ. ഇരുട്ടിന്റെ കരാളതയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ പ്രവാചക തിരുമേനിക്ക് താങ്ങും തണലുമായി നിന്ന ഉരുക്കു വനിത. സ്വര്‍ഗീയ നാരികളുടെ നേതൃത്വം അലങ്കരിക്കുന്ന രാജകുമാരി. മക്കയെന്ന പുണ്യനാട്ടില്‍ വിലസിയ മഹാറാണി. ബീവി ഖദീജ (റ).

Share:
Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com