• കുത്തിവര

    www.kuthi-vara.blogspot.in കുത്തിവര, ഒരു വിദ്യാര്‍ത്ഥിയുടെ വിചാരപ്പെടലുകള്‍.................
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിചാരണകള്‍..............
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ചിന്തകള്‍.................

Tuesday, 6 November 2018

ഇസ്‌ലാം: മാനവിക മതം

            കോടാനുക്കോടി ജീവനുകള്‍ അധിവസിക്കുന്ന പ്രവിശാലമായ ഈ പ്രപഞ്ചത്തിലെ ഏറ്റവും വ്യത്യസ്തനും ആദരണീയനുമായ ജീവിയാണ് മനുഷ്യന്‍. ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സവിശേഷ കഴിവാണ് അവനെ വ്യത്യസ്തനാക്കുന്നത്. ഈ വ്യത്യസ്തത അവന്റെ ജീവിത സാഹചര്യങ്ങളിലും സാമൂഹ്യ ജീവിതത്തിലും പ്രകടമാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജീവിത സാഹചര്യങ്ങളിലല്ല മനുഷ്യന്‍ ഇന്ന് ജീവിക്കുന്നത്. അവന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും സദാ മാറ്റങ്ങള്‍ക്ക് വിധേയപ്പെടുന്നു. എന്നാല്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിംഹം ഇര പിടിച്ചിരുന്ന അതേ രിതിയില്‍ തന്നെയാണ് ഇന്നത്തെ സിംഹവും ഇര തേടുന്നതും പിടിക്കുന്നും ഉപയോഗിക്കുന്നതും, നൂറ്റാണ്ടുകള്‍ക്ക് ശേഷവും അതില്‍ മാറ്റമൊന്നും ഉണ്ടാവാന്‍ പോവുന്നില്ല.




മനുഷ്യന്‍
            സ്വന്തത്തെ കുറിച്ചും തന്റെ ചുറ്റുപാടുകളെ കുറിച്ചും ചിന്തിക്കുന്ന ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ മനുഷ്യന് ഈ പ്രപഞ്ചത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ അനവധിയാണ്. കൂടെ അധിവസിക്കുന്ന മനുഷ്യരോടും അവനോട് തന്നെയും ഉള്ള അവന്റെ കടപ്പാടുകളാണ് മാനവികത എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മാനവികതയുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാവാന്‍ മനുഷ്യന്‍ ആരാണ് എന്ന് മനസ്സിലാക്കണം. ഇന്നോളമുള്ള തത്വചിന്തകര്‍ ശ്രമിച്ചതും ശ്രമിച്ചു കൊണ്ടിരിക്കുന്നതും ആരാണ് മനുഷ്യന്‍, അവന്റെ അസ്ഥിത്വം എന്താണ് അവന്റെ ഉത്തരവാദിത്തങ്ങള്‍ എന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ്. മനുഷ്യന് അല്ലെങ്കില്‍ മാനവികതക്ക് തൃപ്തികരമായ ഒരു വ്യാഖ്യാനം നല്‍കാന്‍ ഒരു ചിന്തകനും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. മനുഷ്യനെ കുറിച്ചുള്ള വ്യാഖ്യാനങ്ങളെ പ്രധാനമായും നാലായി സംഗ്രഹിക്കാം:
            ഇതര പ്രാപഞ്ചിക പ്രതിഭാസങ്ങളെ പോലെ ഒരു പ്രതിഭാസം മാത്രമാണ് മനുഷ്യന്‍ എന്ന് വാദിക്കുന്നവരായിരുന്നു ഗ്രീക്ക് ചിന്തകരും ഫ്രഞ്ച് അസ്തിത്വവാദികളും. ലോക ഗതി നിര്‍ണയിക്കുന്നതില്‍ അവന്റെ തെരെഞ്ഞെടുപ്പുകള്‍ക്കോ തീരുമാനങ്ങള്‍ക്കോ ഒരു സ്വാധീനവുമില്ല എന്ന് അവര്‍ സമര്‍ഥിച്ചു.
            ആത്മാവും ശരീരവും ഉള്ള ഒരു ജീവി എന്നതൊഴിച്ചാല്‍ മനുഷ്യാസ്ഥിത്വത്തിന് വലിയ അര്‍ത്ഥങ്ങളൊന്നും ഇല്ല എന്ന ചിന്താഗതിയാണ് മനുഷ്യനെ കുറിച്ചുള്ള മറ്റൊരു ദര്‍ശനം. ചിത്ത സ്വാതന്ത്ര്യ നിഷേധികള്‍ (determinist) ആയിരുന്നു ഈ വാദം ഉന്നയിച്ചത്.
            മനുഷ്യാസ്ഥിത്വത്തിന്റെ നിര്‍വചനം സാധ്യാമാവുക സാമൂഹത്തെ നിര്‍വചിക്കുന്നതിലൂടെ മാത്രമാണെന്നാണ് മറ്റു ചിലര്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. സമൂഹത്തിന്റെ ഒരു ഭാഗം എന്നതിലുപരി അവന്റെ അസ്ഥിത്വം അപൂര്‍ണമാണെന്ന് അവര്‍ സിദ്ധാന്തിച്ചു.
ദൈവവുമായുള്ള മാനവന്റെ ബന്ധം നിരാകരികരിക്കുന്ന നിലപാടാണ് ആധുനിക പാശ്ചാത്യ ചിന്തകര്‍ സ്വീകരിച്ചത്. ഭൗതികതക്കപ്പുറത്തുള്ള ലോകത്തെ നിഷേധിക്കുന്നതിലൂടെ അവന്റെ ജീവിത ലക്ഷ്യവും സഹജീവികളോടുള്ള ഉത്തരവാദിത്തവും മൂല്യ ശോഷണം നേരിടുന്നുവെന്നതാണ് സത്യം.
            യഥാര്‍ത്ഥത്തില്‍, ചിന്താലോകത്ത് ആധിപത്യം നേടിയ ഈ വാദഗതികളെല്ലാം തന്നെ മനുഷ്യനില്‍ അടങ്ങിയിരിക്കുന്ന വലിയ ഒരു മൂല്യത്തെ വിലകുറച്ച് കാണുന്നു. മനുഷ്യനാവുക എന്നാല്‍ കേവലം ഭൗതികതയുടെ ഭാഗമാവുക എന്നാണ് ഇവയോരോന്നും സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. മാനവ സമൂഹത്തിന്റെ ആത്മ ചോതനയെ ചോദ്യം ചെയ്തതാണ് ലോകം ഇന്നനുഭവിക്കുന്ന മൂല്യച്യുതിയുടെ ഏറ്റവും വലിയ കാരണം. തനിക്ക് സ്വയം നിര്‍വചിക്കാന്‍ സാധിക്കുമെന്ന മനുഷ്യന്റെ മിഥ്യാധാരണയാണ് ഈ പരിതഃസ്ഥിതിയിലേക്ക് അവനെ തള്ളിയിട്ടതെന്ന് വ്യക്തം. ശരീരത്തന്റെയും മനസ്സിന്റെയും ആകെത്തുകയായ മനുഷ്യന് ഭൗതിക വിഭവങ്ങള്‍ക്ക് പുറമെ മാനസിക ഉന്മേശത്തിനുതകുന്ന ആത്മീയ വിഭവങ്ങള്‍ കൂടി അത്യാവശ്യമാണെന്നതാണ് വാസ്തവം. ഇതിനുതകുന്ന മൂല്യങ്ങള്‍ ആവിഷ്‌കരിക്കാനും അവ നടപ്പിലാക്കാനും ഏറ്റവും അനുയോജ്യന്‍ അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവം മാത്രമാണ്.

ദൈവം
പ്രത്യക്ഷത്തില്‍ ഒരു നിയന്ത്രകനുമില്ലാതെ ഏറെ സങ്കീര്‍ണമായ ഒട്ടേറെ പ്രക്രിയകള്‍ അനുസ്യൂതം ലോകത്ത് നടന്നു കൊണ്ടിരിക്കുന്നു. ഇവയൊന്നും വെറുതെ ചലിക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ അല്ല. കൃത്യമായ ആസ്രൂത്രണവും ക്രിയാത്മകതയും അവയുടെ പിന്നിലുണ്ട്. കേവലം ശാസ്ത്രീയ പഠനങ്ങള്‍ കൊണ്ടോ ഭൗതികതയിലധിഷ്ഠിതമായ തത്വശാസ്ത്രത്തിനോ അവയെ വിവരിക്കാനോ അവക്ക് തൃപ്തികരമായ മറുപടി പറയാനോ സാധ്യമല്ല. ഇതെല്ലാം ആസൂത്രണം ചെയ്ത് സൃഷ്ടിച്ച് പരിപാലിക്കുന്ന പ്രപഞ്ച നാഥനിലുള്ള വിശ്വാസത്തിന് മാത്രമേ അവയെ യഥാവിധം നോക്കിക്കാണാനും നിര്‍ധരിക്കാനും വിവരിക്കാനും സാധ്യമാവൂ.



മതം
മനുഷ്യന്റെ ഇടപെടലുകളില്ലാതെ അതിസങ്കീര്‍ണമായ ലോകത്തെയും മനുഷ്യ ഘടനയെയും രൂപീകരിച്ച സൃഷ്ടാവ് തന്നെ മാനവ കുലത്തിന്റെ ജീവിത ശൈലി എങ്ങനെയായിരിക്കണമെന്ന് വിവരിച്ചിട്ടുണ്ട്. അവന്റെ ആത്മീയ ഭൗതിക ആവശ്യങ്ങളെ കൃത്യമായി അറിയുകയുന്നത് അവനെ സൃഷ്ടിച്ച് സംവിധാനിച്ചവന്‍ മാത്രമാണ്. മാനവ സമൂഹത്തിന്റെ ഭൗതികവും ആത്മീയവും മാനവികവുമായ ആവശ്യങ്ങളുടെ നിവൃത്തിക്ക് വേണ്ടി സൃഷ്ടാവ് നല്‍കിയ ജീവിത വ്യവസ്ഥയാണ് മതം. ലോകത്ത് ഇന്നോളം കഴിഞ്ഞ് പോയിട്ടുള്ള മുഴുവന്‍ മതങ്ങളും മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ള ആഹ്വാനമായിരുന്നുവെന്ന് കാണാം. സത്യത്തിനു വേണ്ടി നിലകൊള്ളണമെന്നും അപരനെ ബഹുമാനിക്കണമെന്നും പഠിപ്പിച്ചവയായിരുന്നു അവ. അതു കൊണ്ടാണ് മുഴുവന്‍ മതങ്ങളും ഒരേ ഉറവിടത്തില്‍ നിന്നുള്ളവയാണെന്ന് മതതാരതമ്യ പണ്ഡിതര്‍ വിശദീകരിച്ചത്. എന്നാല്‍ ഉത്ഭവ സമയത്തുള്ള പ്രഭയും പ്രഭാവവും നഷ്ടമാവുകയും അവ ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യങ്ങള്‍ ശോഷിക്കുകയും തല്‍പര കക്ഷികള്‍ അവയെ കമ്പോള വത്കരിക്കുകയും ചെയ്തപ്പോഴാണ് മതം മാനവികതക്കെതിരാണെന്ന വാദം ശക്തി പ്രാപിച്ചത്.
ഇന്ന് നിലവിലുള്ള മതങ്ങളില്‍ ദിവ്യത്വം സ്വയം അവകാശപ്പെടുന്നതും അത് തെളിയിക്കാന്‍ സാധിച്ചിട്ടുള്ളതും ഇസ്‌ലാമിന് മാത്രമാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട അതിന്റെ ജൈത്ര യാത്ര, ചരിത്രത്തിന്റെ ക്രൂരമായ പീഡനങ്ങള്‍ പലപ്പോഴും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കില്‍ പോലും, ഇപ്പോഴും ഭാവഭേദമില്ലാതെ തുടരുന്നു. ഭൂലോകത്ത് മനുഷ്യവാസം തുടങ്ങിയ അന്നു മുതല്‍ തന്നെ ഇസ്‌ലാമിന്റെ ദൗത്യവും തുടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ആദ്യ മനുഷ്യന്‍ ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള മുഴുവന്‍ പ്രവാചകന്മാരും 'അല്ലാഹുവിന് വേണ്ടിയുള്ള സമ്പൂര്‍ണ സമര്‍പണ'ത്തിനുള്ള ആഹ്വാനം ചെയ്തവരായിരുന്നു. ഇസ്‌ലാം എന്നത് ഏതെങ്കിലും പ്രത്യേക വര്‍ഗത്തിന്റെയോ സമൂഹത്തിന്റെയോ ജാതിയുടെയോ പേരല്ല. മാനവരാശിയുടെ മുഴുവന്‍ മോചനത്തിന്റെ പ്രകാശനമായ ഖുര്‍ആനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുക എന്ന് മാത്രമാണ് അതിന്റെ അര്‍ത്ഥം.

മാനവികത
'മനുഷ്യന്റെ സ്വഭാവം മനുഷ്യത്വമാണ്. പശുവിന്റെ സ്വഭാവം പശുത്വമെന്ന പോലെ' എന്ന് ശ്രീനാരായണ ഗുരു പറഞ്ഞ് വെച്ചിട്ടുണ്ട്. മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കുന്ന മനുഷ്യത്വമാണ് യഥാര്‍ത്ഥത്തില്‍ മാനവികത. തന്നെപ്പോലെ മറ്റുള്ളവരുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും അംഗീകരിക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ മാനവികതയുടെ അര്‍ത്ഥം പൂര്‍ണമാവൂ. പരസ്പരം സഹകരിച്ചും മനസ്സിലാക്കിയും മൂല്യാധിഷ്ടിത ജീവിതം നയിക്കുന്ന സമൂഹമാണ് മാനവികതയുടെ ഉന്നതമൂല്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന സമൂഹം.



ഇസ്‌ലാം
            ആറാം നൂറ്റാണ്ടിന്റെ ഇരുണ്ട അറേബ്യന്‍ ഊഷര ഭൂമിയില്‍ മാനവികതയുടെ വിത്ത് വിതച്ച് ഫലം കൊയ്താണ് ഇസ്‌ലാം അതിന്റെ ജൈത്ര യാത്ര തുടങ്ങുന്നത്. ഒട്ടകത്തിന്റെ മൂക്കു കയറിന്റെ പേരില്‍ വര്‍ഷങ്ങളോളം കലഹിച്ചിരുന്ന ഒരു സമൂഹത്തിന് മനുഷ്യന്‍ ആരാണെന്നും അവന്റെ വിലയെന്താണെന്നും പഠിപ്പിച്ചത് ഇസ്‌ലാമായിരുന്നു. കണ്ടാല്‍ പരസ്പരം കത്തി കുത്തിയിറക്കുന്നതില്‍ നിന്നും ആലിംഗനം ചെയ്യുന്ന തലത്തിലേക്ക് സാമൂഹത്തെ പരിവര്‍ത്തിപ്പിച്ചത് ഇസ്‌ലാമാണ്.
            ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം, എല്ലാ കാര്യങ്ങളെയും പോലെ തന്നെ, പരസ്പര സഹാനുഭൂതിക്കും അതിരുകളുണ്ട്. സമൂഹത്തിന്റെ ഭദ്രതയെയും കെട്ടുറപ്പിനെയും ബാധിക്കുന്ന തിന്മകളെ നിര്‍മാര്‍ജനം ചെയ്യാനാവശ്യമായ നടപടികളും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. സഹജീവിയുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചവന് ഭൂലോകത്ത് വാഴാനവകാശമില്ലെന്നതാണ് ഇസ്‌ലാമികാധ്യാപനം. ഇത്തരം ദര്‍ശനങ്ങളിലൂടെ മുഴുവന്‍ മനുഷ്യരും അപരനെ സ്‌നേഹിക്കുന്നവനും അവന്റെ ജീവനെയും സ്വത്തിനെയും ബഹുമാനിക്കുന്നവനുമാവണമെന്ന് ഇസ്‌ലാം പറയുന്നു.
            ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടിപ്പെന്ന് മനുഷ്യനെ വിശേഷിപ്പിക്കുന്ന ഖുര്‍ആന്‍ അവന് മാലാഖയെക്കാള്‍ ഔന്നിത്യം നേടാനാവുമെന്ന് ആദമിന് സുജൂദ് ചെയ്യാന്‍ കല്പിക്കുന്നതിലൂടെ വിളിച്ച് പറയുന്നു. തന്റെ പ്രവര്‍ത്തികളുടെ തെരെഞ്ഞെടുപ്പിനുള്ള (ഇഖ്തിയാര്‍/കസ്ബ്) അവകാശം നല്‍കുന്നതിലൂടെ അവന്‍ സര്‍ഗശേഷിയുള്ളവനാണെന്ന് ഖുര്‍ആന്‍ വാഴ്ത്തുന്നു.

വിശ്വാസം
            ഈ ലോകത്തെയും അതിലുള്ള സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകനായ ദൈവത്തിലുള്ള അടിയുറച്ച വിശാസമാണ് ഇസ്‌ലാമിന്റെ കാതല്‍. തന്റെ ഓരോ അടക്കവും ഒതുക്കവും അറിയുകയും അതില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്ന ഒരു അജയ്യ ശക്തിയിലുള്ള വിശ്വാസം ഓരോ മനുഷ്യനും സുരക്ഷിത ബോധം നല്‍കുന്നു. തന്റെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിവുള്ള ഒരാളാണ് തന്റെ യജമാനന്‍ എന്ന തിരിച്ചറിവ് മനുഷ്യനെ കര്‍മ നൈരന്തര്യത്തിലേക്ക് നയിക്കുന്നു.
            കുറേ കാലം ജീവിച്ച് മണ്ണിനോട് ചേരുക മാത്രമല്ല അതിന് ശേഷം ഇഹലോകത്തിലെ കര്‍മ ഫലം അനുഭവിക്കേണ്ട പരലോകം കൂടി അനുഭവിക്കേണ്ടതുണ്ടെന്ന വിശ്വാസം മനുഷ്യനെ സത്പാന്ഥാവിലേക്ക് നയിക്കുന്നു. അന്യനെ ഉപദ്രവിക്കാതെ അവന്റെ ദുഃഖത്തില്‍ പങ്കാളിയായി അല്ലാഹുവിലേക്കടുക്കാനുള്ള ഖുര്‍ആന്റെ ആഹ്വാനം ശിരിസ്സാ വഹിക്കാന്‍ ഓരോരുത്തരും തയാറാവുന്നു.



സാമൂഹ്യ ക്രമം
മാനവ സമൂഹ ഏകോദര സഹോദരങ്ങളാണെന്നാണ് ഇസ്‌ലാമിന്റെ ദര്‍ശനം. ദൈവ ഭക്തി കൊണ്ട് മാത്രമേ ഏതൊരാള്‍ക്കും ഔന്നിത്യം നേടാന്‍ സാധിക്കൂ എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. അങ്ങനെ പരസ്പര സംഘട്ടനമില്ലാത്ത ജാതീയമോ വര്‍ഗീയമോ ആയ വേര്‍തിരിവുകളില്ലാത്ത, ഭൂരിപക്ഷത്തിന് പോലും മറ്റുള്ളവരുടെ അവകാശത്തിന് നേരെ വിരലുയര്‍ത്താന്‍ സ്വാതന്ത്ര്യമില്ലാത്ത, ദേശീയതക്കോ ഗോത്ര മഹിമക്കോ മാനവികതക്ക് മേല്‍ സ്ഥാനമില്ലാത്ത ഒരു സമൂഹ നിര്‍മിതിക്ക് വേണ്ടിയുള്ള ആഹ്വനമാണ് ഇസ്‌ലാം. സമ്പത്ത് ചില ധനികരുടെ മാത്രം കുത്തകയല്ലെന്നും അത് പാവപ്പെട്ടവന്റെ അവകാശവുമാണെന്ന് പഠിപ്പിച്ച ഇസ്‌ലാം മാനവിക മൂല്യങ്ങള്‍ക്ക് നല്‍കിയ സ്ഥാനം വലുതാണ്.
            ഇസ്‌ലാം ലോകത്തിന് മുന്നില്‍ സമര്‍പിച്ച ധാര്‍മിക മൂല്യങ്ങളും മാനവികതക്ക് വേണ്ടി നിലകൊള്ളുന്നതാണ്. അപരന്റെ മനസ്സില്‍ ഭയം നിറക്കുന്ന യാതൊന്നും ഒരാളില്‍ നിന്നും ഉണ്ടാവരുതെന്നാണ് ഇസ്‌ലാമികാധ്യാപനം.






           ചുരുക്കത്തില്‍, ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു ലോകത്തിന് സമര്‍പിച്ച ഇസ്‌ലാമിന് മാത്രമേ മാനവികതയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തിലേക്ക് മനുഷ്യ കുലത്തെ നയിക്കാന്‍ സാധിക്കൂ. ഇസ്‌ലാം അതിന്റെ സമഗ്രമായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ധാര്‍മിക വീക്ഷണങ്ങളിലൂടെ ലോകത്തെ വിശ്വ മാനവികതയിലേക്ക് നയിക്കുന്നു. അതുകൊണ്ടായിരിക്കാം ആധുനിക മാനവികതാ സിദ്ധാന്തങ്ങള്‍ ഇസ്‌ലാമിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ജോര്‍ജ് മഖ്ദിസി നിരീക്ഷിച്ചത്.
            മാനവിക മൂല്യങ്ങളില്‍ നിന്നകന്ന മതസമൂഹത്തോടും പൗരോഹിത്യത്തോടുമുള്ള വിയോജിപ്പില്‍ നിന്നും ഊര്‍ജം കൊണ്ട പ്രത്യയ ശാസ്ത്രങ്ങള്‍ ഇന്ന് അസ്ഥിത്വ പ്രതിസന്ധി നേരിടുകയാണ്. ലിബറലിസം, കമ്മ്യൂണിസം, സോഷ്യലിസം തുടങ്ങി മാനവിക വിമോചനം ഉദ്‌ഘോഷിച്ച് പിറവിയെടുത്ത പല പ്രത്യയശാസ്ത്രങ്ങളും സമൂഹത്തെ കൂടുതല്‍ ജീര്‍ണതകളിലേക്കും സ്വേച്ഛാധിപത്യ കോളനി ഭരണങ്ങളിലേക്കും തള്ളിയിടുകയായിരുന്നു. സനാതന മൂല്യങ്ങളെ തിരസ്‌കരിച്ച് സമ്പൂര്‍ണ സ്വതന്ത്ര ജീവിതം നയിച്ച യൂറോപ്പ് കുടുംബ തകര്‍ച്ചയിലേക്കും ശൈഥില്യങ്ങളിലേക്കും കൂപ്പു കുത്തി. സ്വവര്‍ഗ രതിയും ഉദാരലൈംഗികതയും മാരക രോഗങ്ങളിലേക്കും മാനവിക മൂല്യങ്ങളുടെ തകര്‍ച്ചയിലേക്കും മനുഷ്യനെ നയിച്ചു. അശാന്തിയും അതൃപ്തിയും നിറഞ്ഞ ഈ സമൂഹ ഘടനയെ രക്ഷിച്ചെടുക്കാന്‍ ഇസ്‌ലാമിന് മാത്രമേ സാധ്യമാവൂ.


അവലംബം

Historical Role of Islam, MN Roy
Quran; Liberation and Pluralism, Farid Esack
Islam, Humanity and Human Values, Sayyid Musa Sadr (ource URL:
https://www.al-islam.org/message-thaqalayn/vol11-n4-2011/islam-humanity-and-human-values-sayyi
d-musa-sadr)

https://www.speakingtree.in

wikipedia.com

irf.com

http://mujeebrahmanchengara.blogspot.in/2014/04/blog-post_8.html
Share:

Sunday, 18 February 2018

'മാണിക്യമലരായ പൂവി'യുടെ പിന്നാമ്പുറങ്ങള്‍...





വിപ്ലവങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഒരു സ്ത്രീ സാന്നിധ്യം ഉണ്ടാവുമെന്ന് പണ്ടാരോ പറഞ്ഞു വെച്ചത് എത്ര ശരിയാണ്. ചരിത്രത്തില്‍ ഏതൊരു പുരുഷനും നേടിയെടുത്തിട്ടുള്ള നേട്ടങ്ങള്‍ക്ക് പിന്നില്‍ ശക്തമായ സ്ത്രീ സാന്നിധ്യം കാണാവുന്നതാണ്. അറേബ്യന്‍ കാടത്തത്തില്‍ നിന്ന് മാനവ കുലത്തെ രക്ഷിച്ച് നേര്‍വഴിയുടെ സംഗീതം പാടിക്കൊടുത്ത പ്രവാചക തിരുമേനി (സ്വ) യുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും ഒരു ഉരുക്കു വനിതയാണ്. അല്‍-അമീറഃ (നായക) എന്ന് അറേബ്യയില്‍ കീര്‍ത്തി കേട്ട ഖദീജത്തുല്‍ കുബ്‌റായായിരുന്നു പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാചകനെ തളരാതെ താങ്ങി നിര്‍ത്തിയ ആ വനിത.
തന്റെ അസാമാന്യ വ്യക്തിത്വം കൊണ്ടും സ്വഭാവ മഹിമ കൊണ്ടും ബീവി ഖദീജ അറേബ്യന്‍ ജനതക്കെന്നും പ്രയങ്കരിയായിരുന്നു. അന്നത്തെ വലിയ കച്ചവടക്കാരിയായിരുന്ന അവര്‍ പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും എന്നും താങ്ങും തണലുമായിരുന്നു. അതുകൊണ്ടായിരിക്കാം സിറിയയിലേക്കുള്ള തന്റെ കച്ചവട സംഘത്തെ നയിക്കാമോ എന്ന ചോദ്യത്തിന് പ്രവാചകന്‍ നിസ്സങ്കോചം തലയാട്ടിയത് (പ്രവാചകത്വത്തിന് മുമ്പ്). സാധാരത്തേതില്‍ നിന്നും കവിഞ്ഞ ലാഭവുമായി വന്ന ചുറുചുറുക്കുള്ള ഇരുപത്തിയഞ്ചുകാരന്‍ മുഹമ്മദിനെ ബീവി ഖദീജക്ക് 'പെരുത്തിഷ്ടായി'. ശേഷം വിവാഹഭ്യര്‍ത്ഥന. കുടുംബത്തിലെ പ്രമാണിമാരുടെ സാന്നിധ്യത്തില്‍ വിവാഹം.
ആ ദാമ്പത്യ വല്ലരിയില്‍ ആറു കുസുമങ്ങള്‍ വിരിഞ്ഞു. നാല് പെണ്ണും രണ്ട് ആണും.
ഹിറാ ഗുഹയില്‍ വെച്ച് ജിബ്രീല്‍ മാലാഖയെ കണ്ട് ഭയന്ന പ്രവാചകനെ ആശ്വസിപ്പിച്ചത് ബീവി ഖദീജയാണ്. പേടിച്ചു വിറച്ച നബിയെ 'വറഖഃ'യുടെ അടുത്തു കൊണ്ടു പോയി സത്യാവസ്ഥ മനസ്സിലാക്കിയതും സമാശ്വസിപ്പിച്ചതും പാവങ്ങളുടെയും അശരണരുടെയും അത്താണിയായ അങ്ങയെ ദൈവം കൈവെടിയില്ലെന്ന് ഓതിയതും ആ മഹിളയായിരുന്നു. അങ്ങനെ മുഹമ്മദ് നബിയുടെ പ്രവാചക ദൗത്യത്തിന്റെ ആദ്യ ഫലം ഖദീജഃ ബീവിയിലൂടെ പ്രകടമാവുകയായിരുന്നു.
തുടര്‍ന്നങ്ങോട്ടുള്ള ജൈത്രയാത്രയിലും ബീവി ഖദീജയായിരുന്നു നബിയുടെ പ്രധാന ഊന്നുവടി. പ്രതിസന്ധി ഘട്ടങ്ങളില്‍ തന്റെ സധൈര്യ നിലപാടുകള്‍ കൊണ്ടും സമ്പാദ്യം കൊണ്ടും അവര്‍ ഇസ്‌ലാമിന് ഊടും പാവും നല്‍കി. പീഢിതരായിരുന്ന അനേകം സ്വഹാബീവര്യര്‍ അവരിലൂടെ സ്വാതന്ത്ര്യത്തിന്റെ മധു നുകര്‍ന്നു. ഹാശിം കുടുംബത്തിനെതിരെ ഖുറൈശികള്‍ ഏര്‍പെടുത്തിയ കുപ്രസിദ്ധമായ ഉപരോധത്തില്‍ അവര്‍ കയ് മെയ് മറന്ന് തിരുനബിക്ക് വേണ്ടി പ്രവര്‍ത്തിച്ചു.
ബിംബങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും തലകുനിക്കാത്ത ആ മഹതി പരലോകം പൂകിയ വര്‍ഷത്തെ പ്രവാചകന്‍ 'ദുഖത്തിന്റെ വര്‍ഷം' എന്ന് പേരിട്ട് വിളിച്ചു. മരണത്തിന്റെ ഓരോ ആണ്ടറുതിയിലും അവരുടെ പേരില്‍ അന്നദാനം നടത്തി, അവരുടെ ഓര്‍മകള്‍ അയവിറക്കി. ഇടക്കിടെ അവരുടെ അപദാനങ്ങള്‍ പാടിക്കൊണ്ടിരുന്നു. ചില ഭാര്യമാര്‍ ഇതില്‍ പ്രതിഷേധം അറിയിച്ചപ്പോഴും അവിടുത്തെ മഹിമ ചൊല്ലിക്കൊണ്ടേയിരുന്നു.
ഇതായിരുന്നു ബീവി ഖദീജ. ഇരുട്ടിന്റെ കരാളതയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ പ്രവാചക തിരുമേനിക്ക് താങ്ങും തണലുമായി നിന്ന ഉരുക്കു വനിത. സ്വര്‍ഗീയ നാരികളുടെ നേതൃത്വം അലങ്കരിക്കുന്ന രാജകുമാരി. മക്കയെന്ന പുണ്യനാട്ടില്‍ വിലസിയ മഹാറാണി. ബീവി ഖദീജ (റ).

Share:
Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com