• കുത്തിവര

    www.kuthi-vara.blogspot.in കുത്തിവര, ഒരു വിദ്യാര്‍ത്ഥിയുടെ വിചാരപ്പെടലുകള്‍.................
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിചാരണകള്‍..............
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ചിന്തകള്‍.................

Thursday, 15 December 2016

ഒരു പ്രതികാരത്തിന്‍റെ കഥ

     വര്‍ഷം 1209, ലണ്ടനിലെ അതിപ്രശസ്തമായ ഓക്‌സഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഒരു കൂട്ടം പണ്ഡിതര്‍ ഇറങ്ങി നടന്നു, തങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി, മനസ്സില്‍ കത്തിയെരിയുന്ന  പ്രതികാര ദാഹവുമായി. ആ  പ്രതികാര ദാഹം ക്രിയാത്മകമായപ്പോള്‍ ലോകത്തിന് ലഭിച്ചത് വിജ്ഞാനത്തിന്റെ മറ്റൊരു മഹാ സാഗരമായിരുന്നു, ലണ്ടനെന്ന മഹാ നഗരത്തില്‍ തന്നെ ഉയര്‍ന്നു വന്ന കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയെന്ന കലയുടെയും സാഹിത്യത്തിന്റെയും  തെളിനീരുറവ. അതു  പിന്നെ ഓക്‌സ്-ബ്രിഡ്‌ജെന്ന അച്ചുതണ്ടിലേക്ക് പടര്‍ന്നു പന്തലിച്ചു. ഇന്ന് കേംബ്രിഡ്‌ജൊരു വന്‍ പ്രസ്ഥാനമാണ്, നൂറിലേറെ ഡിപ്പാര്‍ട്ട്‌മെന്റുകളും മുപ്പത്തിയൊന്നില്‍ പരം  കോളേജുകളും ഇതിനെ  മഹത്തരമാക്കുന്നു. ചരിത്ര-പ്രാധാന്യമുള്ള ഭൂമികകളില്‍ ചരിത്രത്തിനൊരു തിലകച്ചാര്‍ത്തായ് കെട്ടിടങ്ങളുയര്‍ന്നു, അവക്ക് സൗരഭ്യം പകരാന്‍ ഉദ്യാനങ്ങളും കുളിരേകാന്‍ സ്വിമ്മിംഗ് പൂളുകളും കായബലമേകാന്‍ വിശാലമായ  പ്ലേഗ്രൗണ്ടുകളും കൂട്ടിനെത്തി. പഠനവും റിസേര്‍ച്ചും സ്വര്‍ഗീയാരമത്തിലെന്ന പോലെയായി,   366,444 സ്‌ക്വയര്‍ വിശാലമായ കാമ്പസില്‍ അറിവിന്റെ ചിത്രശലഭങ്ങള്‍ പാറിപ്പരിലസിച്ചു.

CAMBRIDGE UNIVERSITY



                  ******

ചരിത്രം എന്നും കേംബ്രിഡ്ജിന്റെ കൂടെയായിരുന്നു. അധികാരത്തിന്റെ കൈകള്‍ അവളെ തേനും പാലുമൂട്ടി വളര്‍ത്തി. മാറി മാറി വരുന്ന രാജാക്കന്മാരും പോപ്പുമാരും അവളെ പൊന്നിന്‍ കുടം  പോലെ നോക്കിവളര്‍ത്തി. പാര്‍ലമെന്റിലേക്കുള്ള ചില  മെമ്പര്‍മാരെ തിരഞ്ഞെടുക്കാനുള്ള അവകാശം  രാജാവവള്‍ക്ക് നല്‍കി. കിംഗ്  ഹെന്റി മൂന്നാമന്‍ അവള്‍ക്ക്   പ്രത്യേക ഫണ്ടനുവദിച്ചു. പോപ്  ഗ്രിഗറി, വിദ്യാര്‍ത്ഥികള്‍ക്ക്  ക്രിസ്ത്യന്‍ ലോകത്തെവിടെയും അറിവിന്റെ പ്രസരണം ചെയ്യാന്‍ അനുമതി നല്‍കി. അപ്പോഴും 'അവളുടെയച്ഛന്‍ 'ഓക്‌സഫോര്‍ഡ് യൂനിവേഴ്‌സിറ്റി' നോക്കി നില്‍ക്കുകയായിരുന്നു, ഇതൊന്നും രുചിക്കാനുള്ള ഭാഗ്യമില്ലാതെ....

                  ******

എന്നാല്‍,  കേംബ്രിഡ്ജ് ടൗണിന്റെ ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം മനുഷ്യരെ ഗര്‍ഭം ചുമക്കുന്ന അവളും അവളുടെ ചുറ്റുവട്ടത്തുള്ളവരുടെയും ബന്ധത്തിന്റെ ചരിത്രം പുസ്തകത്താളുകള്‍ക്ക് ചുടുരക്തത്തിന്റെ നിറം നല്‍കുന്നതാണ്. പലപ്പോഴും പൊതു ജനം അവിടം കയറി നിരങ്ങി. സ്വാഭിമാനികളായ അവളുടെ ഗവേഷക മക്കളും വെറുതെയിരുന്നില്ല, അവരും കൊടുത്തു  ഉരുളക്കുപ്പേരി പോലെ ചുട്ട മറുപടി. അവസാനം വി.സിക്ക്  ക്രിമിനലുകളെ വിസ്താരം  ചെയ്യാനുള്ള പ്രത്യേകാധികാരം നല്‍കേണ്ടി വന്നു, ഇരു കൂട്ടരെയും നിയന്ത്രിക്കാന്‍. പക്ഷേ ഇന്ന് സ്ഥിതി മാറി, അന്ന് കുത്തിയവര്‍ ഇന്ന് കെട്ടിപ്പിടിച്ചു, അന്ന് ചോരചിന്തിയവര്‍ ഇന്നതിന്റെ  ശ്രുശ്രൂശകരായി. 'കേംബ്രിഡ്ജ്  പ്രതിഭാസ'ത്തിലൂടെ തൊഴില്‍ രഹിതര്‍  തൊഴിലാളികളായി. ഹൈ-ടെക്, ബയോ-ടെക് സിറ്റികള്‍ അവര്‍ക്കിടയില്‍ മദ്ധ്യവര്‍ത്തികളായി. ഇപ്പോള്‍ എല്ലാം ശാന്തം, ഒരു  പേമാരി പെയ്‌തൊഴിഞ്ഞ പോലെ.

                  ******

ഇക്കാലയളവിനുള്ളില്‍ ഈ മലര്‍വാടിയില്‍ ഒരു പാട് കുസുമങ്ങള്‍ വിരിഞ്ഞു. ഡാര്‍വിനും ചാള്‍സ് ബാബേജും  റൂദര്‍ ഫോര്‍ഡും  ജെ.ജെ തോംസണും മുതല്‍ രാമാനുജനും അമര്‍ത്യാസെന്നും ഇഖ്ബാലും മന്‍മോഹന്‍ സിങും വരെ അവളുടെ പുത്രന്മാരാണ് . ലോകത്തെ മാറ്റി മറിച്ചവര്‍, അതിന്  പുതിയ മാനം നല്‍കിയവര്‍. ലോകത്താകമാനം അറിവിന്റെ പൂമ്പൊടി വിതറി അവര്‍ സൗരഭ്യം പരത്തി, അവര്‍ തന്നെയാണ്  ലോകത്തേറ്റവും കൂടുതല്‍ നോബേല്‍ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയവരും. നോബേല്‍ അവരുടെ മാത്രം കുത്തകയാണോയെന്ന് പൊതുജനം ചോദിക്കുന്നതു വരെയെത്തി കാര്യങ്ങളുടെ പോക്ക് അവര്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്താന്‍ വന്നത് സര്‍. ഐസക് ന്യൂട്ടനെപ്പോലുള്ളവരും. 

                  ******

ഇവിടം സ്വര്‍ഗമാണ് അവിടം പഠിച്ചു വന്നവര്‍ പറയും. വിദ്യാര്‍ത്ഥി ജീവിതം അത്രക്ക്  രസകരമാണവിടെ.  1902-ലെ എസ്.ആര്‍.സി എന്ന വിദ്യാര്‍ത്ഥി സംഘടന ഇന്ന് സി.യു.എസ്.യു(കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിന്‍)എന്നായി പരിണമിച്ചിരിക്കുന്നു. എവിടെയും എന്തിലും ഏതിലും ഇടപെടാന്‍ ഈ സംഘടനയുണ്ടാവും വിദ്യാര്‍ത്ഥികള്‍ക്കെന്നും ഒരു നട്ടെല്ലെന്നോണം. 

                  ******

ലോക ജ്ഞാന  ഗോപുരത്തിന്റെ നെറുകയില്‍ വിരാചിക്കുന്ന ഈ മഹാ സ്തംഭം നിലവിലുള്ള പുരാതന യൂനിവേഴ്‌സിറ്റികളിലൊന്നാണ്. വര്‍ഷം  തോറും ഏറ്റവും കൂടുതല്‍ പി.എച്ച്.ഡി കള്‍ക്ക് ജന്മം നല്‍കുന്നതും ഇതു തന്നെ. ലോകോത്തര യൂനിവേഴ്‌സിറ്റികളില്‍ രണ്ടാം സ്ഥാനം. ഇത് ഇനിയും വളരും ആകാശത്തോളം, കൂടുതല്‍  പ്രതിഭകള്‍ക്ക് ജന്മം നല്‍കാനും അവരെ പാലൂട്ടി വളര്‍ത്താനും ഈ സ്ഥാപനം ഇപ്പോഴും കാത്തു കിടക്കുകയാണ്, അടയാത്ത വാതിലുകളുമായ്....

























2015 ല്‍ ക്ലാസിലെ മത്സര പരിപാടികളുമായി ബന്ധപ്പെട്ട് എഴുതിയത്.

Share:

ഉമ്മുല്‍ മദാരിസ്


     ത് ലണ്ടന്‍ മഹാ നഗരം. ചരിത്രം  കൊണ്ടും സംസ്‌കാരം കൊണ്ടും തലയുയര്‍ത്തി നില്‍ക്കുന്ന സിറ്റി.  ഒരിക്കല്‍ സൂര്യനസ്തമിക്കാതിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനം.  ലോകത്തെ കിടിലം  കൊള്ളിക്കുന്ന ചരിത്ര-സംഭവങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഭൂമിക. ഇവിടന്ന് വടക്ക്-പടിഞ്ഞാറേക്ക് സഞ്ചരിച്ചാല്‍ ഒരു സിറ്റി കാണാം, നൂറ്റാണ്ടുകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ച ഗേഹം. അവിടേക്കെത്തുമ്പഴേക്കും കാറ്റിലലിഞ്ഞ അറിവിന്റെ സൗരഭ്യം നമ്മുടെ നാസാകുഹരങ്ങളെ സജീവമാക്കാന്‍ തുടങ്ങും. കുറച്ച് കൂടിനടന്നാല്‍ കള്‍ക്കുന്ന കിളികളുടെ കളകൂജനങ്ങള്‍ പോലും വിജ്ഞാന-പ്രസരണമാണെന്ന്  തോന്നും. അവിടുത്തെ അരുവികളില്‍ നിന്നുമുയരുന്ന കളകളാരവം സയന്‍സിന്റെയും മാത്‌സിന്റെയും ബയോളജിയുടെയും ലക്ചറുകളാണെന്ന്  തോന്നും.  170 ഏക്കര്‍ പരന്ന് കിടക്കുന്ന ഉദ്യാനങ്ങള്‍ അവക്ക് പൊന്നിന്‍ കുടത്തിലെ സിന്ദൂരക്കുറിയാണ്-------- അതെ ഓക്‌സഫര്‍ഡ് യൂനിവേഴ്‌സിറ്റിയെന്ന വിജ്ഞാനങ്ങളുടെ സീമകളില്ലാത്ത കലവറ. 
                           
                              *****

OXFORD UNIVERSITY


      കാലത്തിന്റെ കറക്കത്തിലെ ഏതോ  ദശാസന്ധിയില്‍ ഏതോ തൃക്കരങ്ങളാല്‍ നിര്‍മിതമായ ഈ മഹാത്ഭുതത്തിന്റെ ചരിത്രം അത്ഭുതകരമാണ്,  രസകരവും.  1096 മുതല്‍ തന്നെ  ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുള്ള ജ്ഞാന കുതുകികള്‍ അറിവിന്റെ മധു നുകരാന്‍ ഇവിടേക്ക് പറന്നെത്തിയിരുന്നു എന്നതിന് ചരിത്രത്താളുകള്‍ സാക്ഷി. അതു പക്ഷേ ഒരു കുത്തൊഴുക്കായി മാറിയത്  1167  മുതലാണെന്ന്  മാത്രം. പാരീസ് സര്‍വകലാശാലയിലേക്ക് ബ്രിട്ടീഷുകാര്‍ വിദ്യയഭ്യസിക്കാന്‍  പോകുന്നത് ഹെന്റി മൂന്നാമന്‍ നിയമം മൂലം നിരോധിച്ചപ്പോഴായിരുന്നു അത്. ഇയ്യാം പാറ്റകള്‍ക്ക് അടങ്ങിയിരിക്കാനാവില്ലല്ലോ, അവ  വെളിച്ചമുള്ളയിടം അന്വേഷിച്ച് പറന്നു കൊണ്ടേയിരുന്നു. അതോടെ ഓക്‌സ്‌ഫോര്‍ഡ്  ഒരു മഹാസാഗരമാവുകയായിരുന്നു, വിദ്യാസാഗരം. ശിവന്റെ  പ്രസംഗം കേള്‍ക്കാന്‍ ലോകം മുഴുവന്‍  കൈലാസത്തിലേക്കൊഴുകിയതു  പോലെ മനുഷ്യകുലം  മുഴുവന്‍ ഓക്‌സ്‌ഫോര്‍ഡ് സിറ്റിയിലേക്കൊഴുകി. അറിവെന്ന  ഭൂഗോളം പടിഞ്ഞാറേക്ക്  ചെരിഞ്ഞ് നിന്നു, പിന്നീടങ്ങോട്ട് ഒരു വിപ്ലവമായിരുന്നു, അറിവിന്റെ, വിജ്ഞാനത്തിന്റെ മഹാവിപ്ലവം.
                           
                             *****
അന്ന് ഡിസൈന്‍ ചെയ്ത പത്രം
  വളരും തോറും പിളരും, പിളരും തോറും വളരും. നമ്മുടെ കാതുകള്‍ക്കൊന്നും അപരിചിതമല്ല ഈ ആപ്തവാക്യം. അതു തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ 1209-ല്‍ ഓക്‌സ്‌ഫോര്‍ഡിലും സംഭവിച്ചത്. തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ചില പ്രൊഫസര്‍മാര്‍ സിറ്റിയില്‍ നിന്നും പടിയിറങ്ങി. അതു പിന്നെ കാംബ്രിഡ്‌ജെന്ന മറ്റൊരു യൂനിവേഴ്‌സിറ്റിക്ക് അസ്തിവാരമാവുകയായിരുന്നു. 1333 34 കാലത്തും യൂനിവേഴ്‌സിറ്റികളുടെ ഈ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. 1209 ലെ പോലെ വീണ്ടും ചിലര്‍ ഈ അമ്മയെ ധിക്കരിച്ചിറങ്ങിപ്പോയി. ലണ്ടനില്‍ മറ്റൊരു യൂനിവേഴ്‌സിറ്റി കൂടി പിറക്കാനിരുന്നപ്പോള്‍ 'ഓക്‌സ്ബ്രിഡ്ജ്' എഡ്വാര്‍ഡ് മൂന്നാമന് ഒരു പെറ്റീഷന്‍  കൊടുത്തു. അതോടെ ആ ഗര്‍ഭസ്ഥ ശിശു അകാല ചരമമടഞ്ഞു. ഇനിയൊരിക്കലും ലണ്ടനില്‍ മറ്റൊരു യൂനിവേഴ്‌സിറ്റിക്ക് ജന്മം നല്‍കാന്‍ സാധിക്കാത്ത വിധം അവള്‍ മച്ചിയാവുകയും ചെയ്തു.

                            *****
OUSU ആണ് ഇവിടുത്തെ വിദ്യാര്‍ത്ഥി സംഘടന. ഗവേഷകരുടെ എല്ലാ കാര്യങ്ങളും ഈ  കൈകളില്‍ സുഭദ്രം. മാതൃ സംഘടനയെക്കൂടാതെ ഒരുപാട് പോഷക സംഘടനകളും കാമ്പസ് ലൈഫിനെ സ്വര്‍ഗതുല്യമാക്കുന്നു.
                           
                             *****

പഠനം മാത്രം പോര കളിയും വേണം എന്നതാണ് ഓക്‌സ്‌ഫോര്‍ഡിന്റെ നയം. ഇന്റര്‍ കൊളേജിയറ്റ് ഫെസ്റ്റുകളും 'യൂനിഗാല'കളും അവളുടെ വിശാലമായ മുറ്റത്തെ സജീവമാക്കുമ്പോള്‍ പിറവി കൊള്ളുന്നത് ലോകം കീഴടക്കിയ  ഉന്നതരാണ്,  ലോകത്തെ വിദ്യയെന്ന മഹാസാഗരത്തിന്റെ ആഴിയിലേക്ക് നയിച്ച അത്ഭുത പ്രതിഭകളാണ്.
                           
                             *****
നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന അവള്‍ ലോകത്തിന് ഒരു പാടു പേരെ സംഭാവന ചെയ്തു. ലോകത്തിന്റെ ഗതി നിര്‍ണയിച്ചവരില്‍ പലരും അവളുടെ പുത്രന്മാരായിരുന്നു.  ലോറന്‍സ്  ഓഫ് അറേബ്യ എന്നറിയപ്പെട്ട ടി.ഇ ലോറന്‍സും ഓന്‍ സാങ് സൂചിയും അവളുടെ പ്രൊഡക്ടുകളാണ്. ഡേവിഡ് കാമറൂണ്‍ അടക്കമുള്ള  28  ബ്രിട്ടീഷ്  പ്രധാന മന്ത്രിമാര്‍ അവളുടെ ഉദരത്തില്‍ വളര്‍ന്നവരാണ്. സ്റ്റീഫന്‍  ഹോക്കിംഗ്‌സും ജോണ്‍ ലോക്കുമെല്ലാം അവളുടെ താരാട്ടു കേട്ട് വളര്‍ന്നവരാണ്.  ലോകത്തിന്  28 നോബേല്‍ സമ്മാനങ്ങള്‍ സമ്മാനിച്ചതും അവള്‍ തന്നെ. തീര്‍ന്നിട്ടില്ല, ഈ ലിസ്റ്റ് ഇനിയും നീളും ഒരുപാടൊരുപാട്. ഇതൊരിക്കലും ഇവിടെ  വെച്ചവസാനിപ്പിക്കാന്‍ അവള്‍  ഒരുക്കമല്ല, അവളുടെ  ഉദരത്തില്‍ നിന്നും ഇനിയും വരും ജ്ഞാനക്കടല്‍ നീന്തിക്കടന്നവര്‍, നമുക്ക് അറിവിന്റെ പുതിയ ചക്രവാളങ്ങള്‍ തുറന്ന് തരാന്‍.........





2015 ല്‍ ക്ലാസിലെ മത്സര പരിപാടികളുമായി ബന്ധപ്പെട്ട് എഴുതിയത്.

Share:

Sunday, 11 December 2016

പ്രണയ സാഗരം അലയടിക്കുകയാണ്‌

'ന്റെ അനുയായികള്‍ മുഹമ്മദിനെ പ്രണയിക്കുന്നത് പോലെ ആരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല' ഹുദൈബിയ്യാ സന്ധിയിലെ ഖുറൈഷി പ്രതിനിധിയുടെ വാക്കുകളാണിത്. ശത്രുക്കളെ പോലും അമ്പരപ്പിക്കുന്നതായിരുന്നു പ്രവാചകരും അവിടുത്തെ അനുചരരും കാത്തു സൂക്ഷിച്ചിരുന്ന ആത്മബന്ധം. അവര്‍ പരസ്പരം കരള് പറിച്ചു തരാമെന്ന് പാട്ടു പാടുന്നതിന് പകരം സ്വജീവന്‍ തന്നെ മുത്ത് ഹബീബിന് വേണ്ടി അര്‍പിച്ചു. ചരിത്രത്തില്‍ മറ്റാരും ഇതുപോലെ സ്‌നേഹിക്കപ്പെട്ടിട്ടുണ്ടാവില്ല. ലോക ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു സംസ്‌കാരത്തിന് അസ്തിവാരമിടാന്‍ പ്രവാചരെ സഹായിച്ചത് പ്രവാചകാനുചരരുടെ കലവറയില്ലാത്ത സ്‌നേഹവും അവര്‍ പരസ്പരമുള്ള മാനസിക അടുപ്പവുമായിരുന്നു.
            സ്‌നേഹിക്കപ്പെടാന്‍ തിരുനബിക്കെന്നും പ്രിയമായിരുന്നു. ലോകത്ത് പ്രണയെത്തെ കാള്‍ മൂല്യവത്തായ മറ്റൊന്നില്ലെന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. നിങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ കഷ്ടപ്പാടുകള്‍ക്ക് പകരമായി നിങ്ങളുടെ കലവറയില്ലാത്ത സ്‌നേഹം മാത്രം മതി എനിക്ക് എന്ന് പ്രവാചകര്‍ നിരന്തരം ഓര്‍മിപ്പിച്ച് കൊണ്ടിരുന്നു. ചില കുബുദ്ധികള്‍ അവിടുത്തെ അപായപ്പെടുത്താനും തേജോവധം ചെയ്യാനും ശ്രമിച്ചിരുന്നെങ്കില്‍ പോലും അതൊന്നും ആ വ്യക്തിത്വത്തിന് കളങ്കം വരുത്തുന്നതായിരുന്നില്ല.


            പ്രണയാദുരമായ മനസ്സുകള്‍ക്കെന്നും ആലംബമായിരുന്നു പ്രവാചകരുടെ മദീന. കാലാ കാലങ്ങളിലുള്ള ആശിഖീങ്ങളുടെ ഹൃദയങ്ങള്‍ അവിടുത്തെ സാമീപ്യം എന്നും കൊതിച്ചു കൊണ്ടിരുന്നു. മനുഷ്യ-ജിന്നുകള്‍ മാത്രമായിരുന്നില്ല പ്രവാചകരുടെ അനുവാചകര്‍. സ്‌നേഹം വഴിഞ്ഞൊഴുകുന്ന അനര്‍ഘ നിമിഷങ്ങളാല്‍ നിബിഡമാണ് നബി ചരിതം. ലോകത്തുള്ള സകലചരാരങ്ങളും ആ ദിവ്യ സ്വരൂപത്തെ സദാ പ്രണയിച്ചു കൊണ്ടിരുന്നു. തിരുനബിയുടെ സാമീപ്യം ആസ്വദിച്ച മരക്കഷ്ണങ്ങള്‍ പോലും അവിടുത്തെ ഗാഢമായി സ്‌നേഹിച്ചു. കല്ലുകള്‍ സലാമോതിയത്, കാര്‍മേഘങ്ങള്‍ നിഴലിട്ട് അവക്കാവും വിധം സംരക്ഷണ കവചമൊരുക്കിയത്, പ്രവാചകരുടെ പാദസ്പര്‍ശം ഇനി തന്റെ മേലിലുണ്ടാവില്ലെന്ന ദുഃഖ സത്യം മനസ്സിലാക്കിയ മിമ്പര്‍ ഉമ്മ നഷ്ടപ്പെട്ട കൊച്ചു കുഞ്ഞിനെ പോലെ തേങ്ങിയത്, ആട്ടിന്‍ കുട്ടി ഒരാള്‍ക്ക് വേണ്ടി മാത്രം പാല്‍ ചുരത്തിയത്, ദീര്‍ഘ കാലത്തിന് ശേഷം പിതാവിനെ കാണുന്ന കൊച്ചു കുട്ടിയെ പോലെ മരങ്ങള്‍ ഓടി വന്നത്, ചോദ്യങ്ങള്‍ക്ക് മധുരതരമായി പ്രതിവചിച്ചത്, ഒട്ടകങ്ങള്‍ തങ്ങളുടെ യജമാനന്മാരെ കുറിച്ചുള്ള പരിഭവങ്ങള്‍ പ്രകടിപ്പിക്കാന്‍ വന്നത്, കല്ലുകളും മരങ്ങളും സംസാരിച്ചത്, ഹിജ്‌റയില്‍ മദീന സ്വയം പ്രശോഭിച്ചത്, വേര്‍പാടിന്റെ വേദനയില്‍ മ്ലാന മൂകമായത്, അവിടുത്തെ കാണാത്ത കണ്‍തടങ്ങള്‍ ഇനി തനിക്ക് വേണ്ടെന്ന് പറഞ്ഞത്, ആരും കാണാത്ത ദിക്കില്‍ അവിടുത്തെ രക്തം അടക്കം ചെയ്യാന്‍ സ്വന്തം വയറിനെ തെരെഞ്ഞെടുത്തത്, അമ്പേറ്റ് പൊടിഞ്ഞ രക്തകണങ്ങള്‍ വായ കൊണ്ട് ഊമ്പിയെടുത്തത്, തന്റെ എല്ലാം നഷ്ടപ്പെട്ടപ്പോഴും എന്റെ 'പ്രാണനൊ'ന്നും സംഭവിക്കരുതെന്ന് വാശി പിടിച്ചത്, താന്‍ സുഖമായുറങ്ങുമ്പോള്‍ അവിടുത്തെ കാലില്‍ ഒരു മുള്ളു പോലും തറക്കരുതെന്ന് ശത്രുക്കള്‍ക്ക് മുന്നിലും ആര്‍ജവത്തോടെ പ്രഖ്യാപിച്ചത്, എല്ലാം എല്ലാം അവിടുത്തോടുള്ള അടങ്ങാത്ത പ്രണയം മനസ്സില്‍ കത്തിജ്ജ്വലിക്കുന്നത് കൊണ്ട് മാത്രമായിരുന്നു.  തിരുനബിയുടെ ജീവിതത്തോടെ മാനവ ചരിത്രം പ്രണയത്തിന്റെ കൂടി ചരിത്രമാവുകയായിരുന്നു.
കാലാന്തരങ്ങളിലും ആ മഹാത്മാവ് പ്രേമികളെ ആകര്‍ഷിച്ചു കൊണ്ടിരുന്നു. ചിലര്‍ ആ ദിവ്യ ജ്യോതിസ്സിനോടുള്ള അടങ്ങാത്ത അഭിനിവേശത്തില്‍ സ്വയം മറന്നു. തങ്ങള്‍ ജീവിക്കുന്ന പരിസരം അവര്‍ക്കന്യമായി. കവികള്‍ അവിടുത്തെ നിര്‍ത്താതെ പ്രകീര്‍ത്തിച്ച് കൊണ്ടിരുന്നു. കിളികളും മരങ്ങളും നിരന്തരം അവിടുത്തെ പ്രകീര്‍ത്തിച്ച് കൊണ്ടിരുന്നു. കവികളും സാഹിത്യ പടുക്കളും കൈകള്‍ കുഴയുവോളം അവിടുത്തെ കുറിച്ച് എഴുതി കൊണ്ടിരുന്നു. ആ വ്യക്തിത്വത്തിന് മുന്നില്‍ തങ്ങളുടെ വാക്കുകള്‍ തളര്‍ന്ന് പോവുന്നുവെന്നവര്‍ തുറന്ന് സമ്മതിച്ചു. തങ്ങളൊരിക്കലും അവിടുത്തെ വര്‍ണിക്കുകയായിരുന്നില്ല, പകരം ആ ജ്യോതിസ്സ് തങ്ങളുടെ വാക്കുകള്‍ക്ക് തിലകക്കുറി ചാര്‍ത്തുകയായിരുന്നുവെന്നവര്‍ ആവര്‍ത്തിച്ച് പറഞ്ഞു. ഇമാം ബൂസീരിയും അഹ്മദ് സര്‍ഹിന്ദിയും അല്ലാമാ ഇഖ്ബാലും ഉമറുല്‍ ഖാഹിരിയും ഉമറുല്‍ ഖാദിയുമെല്ലാം അവിടുത്തെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ തലകുനിച്ചവരാണ്. ആ പട്ടിക ഇനിയും നീളും. ഒരുപാട്. ഒരു പേജിനും ഒരു പുസ്തകത്തിനും ഉള്‍കൊള്ളാന്‍ സാധിക്കാത്ത വിധം. കാരണം അത് ലോകത്തിന് സ്‌നേഹ മന്ത്രങ്ങള്‍ ഓതിപ്പഠിപ്പിച്ച ഗുരുവാണ്. എല്ലാ സമസ്യകള്‍ക്കും സ്‌നേഹമെന്ന ഒറ്റമൂലിയില്‍ പരിഹാരമുണ്ടെന്ന് കാണിച്ച് തന്നവരാണ്. കാല ചക്രം ഇനിയുമുരുളും അപ്പോഴും ലോകം മദീനയിലെ ആ ജ്യോതിസ്സിനെ പുകഴ്ത്തിക്കൊണ്ടിരിക്കും. ലോക സാഹിത്യത്തിന്റെ വളര്‍ച്ച പ്രവാചക പ്രകീര്‍ത്തനങ്ങളുടെ വളര്‍ച്ച കൂടിയായിരുന്നു. പ്രണയിനികള്‍ ആശീഖീങ്ങളുടെ സുല്‍ത്താനെ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ഭാഷ, ദേശ, വര്‍ണ, ജാതികള്‍ അതിനൊരിക്കലും തടസ്സമായിരുന്നില്ല. ലോകത്തിന്റെ മുന്നോട്ടുള്ള ഗമനത്തിലും അതൊരു വിലങ്ങ് തടിയായിരിക്കില്ല.
മദീനയുടെ സുല്‍ത്താനൊരിക്കലും വെറുതെ സ്‌നേഹിക്കപ്പെടുകയായിരുന്നില്ല. മാലോകര്‍ അവിടുത്തെ കലവറയില്ലാത്ത സ്‌നേഹത്തലോടലുകള്‍ ഏറ്റുവാങ്ങിയവരാണ്. ഭൂലോക വാസത്തെ തിരുനബി ആശിച്ചില്ലെങ്കിലും മൃഗങ്ങളും പക്ഷികളും സസ്യ ലതാദികളും മനുഷ്യ ജിന്നുകളും മലക്കുകളും ഉള്‍കൊള്ളുന്ന തന്റെ സഹജീവികളെ അവിടുന്ന് സ്‌നേഹിച്ചു. മരണാസന്ന ഘട്ടത്തിലും തന്റെ സമുദായത്തിന്റെ ഗതിയോര്‍ത്ത് വിലപിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അവര്‍ക്ക് വേണ്ടി നില കൊണ്ടു. തനിക്കെതിരെ പ്രതിഷേധത്തിന്റെ ആക്രോഷങ്ങള്‍ ഉന്നയിച്ചവരെ പുഞ്ചിരിയോടെ സമീപിച്ചു. അവരുടെ ചെയ്തികളുടെ പരിണിതി അനുഭവിക്കുമ്പോഴും നന്മ വരുത്തണേയെന്ന് ഉള്ളുരുകി അഹദവനോട് കേണു. ചങ്ക് ബ്രോസിന്റെ ഫോര്‍മാലിറ്റികളുടെ സ്‌നേഹ പ്രകടനങ്ങള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ പ്രണയ ഗീതം റസൂല്‍ കാണിച്ചു തന്നു. എങ്ങനെയാണ് തന്റെ സഹോദരനെ സ്‌നേഹിക്കേണ്ടത്, സുഹൃത്തിനെ എങ്ങനെ കാണണം, ഉപ്പയോട്, ഉമ്മയോട്, ഭാര്യയോട്, ഭര്‍ത്താവിനോട്, മക്കളോട്, പക്ഷി മൃഗാദികളോട്, സസ്യലതാദികളോട് എല്ലാം എങ്ങനെ സ്‌നേഹ വായ്‌പോടെ പെരുമാറണമെന്ന് പ്രായോഗികമായി ജീവിത രേഖയില്‍ കാണിച്ചു തന്നു. ഇന്നും ആ സ്‌നേഹം ഓരോ വ്യക്തിയും അനുഭവിച്ച് കൊണ്ടിരിക്കുന്നു. തന്റെ സമുദായത്തിന്റെ നന്മയിലേക്കുള്ള ഏതൊരു നീക്കത്തിലും പച്ച ഖുബ്ബക്ക് താഴെ സന്തോഷം വിടരുന്നു. അവിടെ നിന്നും പടച്ച റബ്ബിനോടുള്ള നന്ദി വാക്കുകള്‍ ഉയര്‍ന്ന് പൊങ്ങുന്നു. ആ പ്രവാചകരെ മാനവര്‍ സ്‌നേഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. കറുത്ത മനസ്സുകളുടെ ആജ്ഞാനുവര്‍ത്തികള്‍ ആ തേജസ്സിനെ തല്ലിക്കെടുത്താന്‍ എത്ര ശ്രമിച്ചാലും ആ നാമം ശാശ്വതമായിരിക്കും. അവിടുത്തെ സ്‌നേഹിക്കാനും പ്രണയഗീതങ്ങള്‍ പാടാനും ലോകം വീണ്ടും വീണ്ടും കൊതിച്ചു കൊണ്ടേയിരിക്കും. പ്രേമ സല്ലാപങ്ങള്‍ മദീനയിലേക്കിനിയും ഇടതടവില്ലാതെ ഒഴികിക്കൊണ്ടേയിരിക്കും. മദീന അന്ത്യനാള്‍ വരെ പ്രണയ സാഗരമായിരിക്കും. തീര്‍ച്ച.

Share:
Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com