ആറാമത്തെ വയസ്സില്‍ തന്നെ പ്രവാചകന്‍ (സ്വ) യുമായുള്ള വിവാഹം നടന്നു എന്നത് സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടത് കൊണ്ടാവാം ആഇശാ ബീവിയെ കുറിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളത്രയും അവരുടെ വിവാഹ പ്രായത്തില്‍ കേന്ദ്രീകൃതമാവുന്നത്. മക്കയില്‍ വെച്ച് പ്രവാചകരുമായുള്ള വിവാഹം നടക്കുമ്പോള്‍ ആറു വയസ്സായിരുന്നു അവരുടെ പ്രായമെന്നും പിന്നീട് മദീനയില്‍ വെച്ച് ഒമ്പതാമത്തെ വയസ്സിലാണ് 'വീട്ടില്‍ കൂടു'ന്നതെന്നും ബുഖാരി അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം സുവിദിതമാണ് (ബുഖാരി, കിതാബുല്‍ നികാഹ്, ബാബു ഇന്‍കാഹി റജുലി വലദഹു സ്വിഹാര്‍, ഹ:നം: 5133,5158).
നവലോകം ഇവ്വിഷയകമായി ഒരുപാട് എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. ഓറിയന്റലിസ്റ്റുകള്‍ ഈ വിവാഹത്തെ മാത്രമല്ല പ്രവാചകരുടെ ഉന്നതമായ വ്യക്തിത്വത്തിനെതിരെ വരെ ചോദ്യശരങ്ങളെയ്തിട്ടുണ്ട്. ചെറുപ്രായത്തിലുള്ള പെണ്‍ കുട്ടിയുമായുള്ള വിവാഹം മാന്യതക്ക് നിരക്കാത്തതാണെന്നും അത് പ്രവാചകത്വത്തിന് എതിരാണെന്നുമാണ് ഇക്കൂട്ടരുടെ പ്രധാന ആരോപണം.
ഇതിന് മുമ്പും തദ്വിഷയകമായി പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടന്നിട്ടുണ്ട്. പലരും ഈ വിഷയം തലനാരിഴ കീറി ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് പക്ഷേ ഇന്നത്തേത് പോലെ പ്രവാചകരുടെ വ്യക്തിത്വത്തെ തേജോവധം ചെയ്യാനുള്ള കുത്സിതശ്രമങ്ങളുടെ ഭാഗമായിരുന്നില്ല. മറിച്ച്, കര്‍മ ശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും തീര്‍പ്പ് കല്‍പിക്കാനും വേണ്ടിയായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം എത്രയാണ്, പെണ്‍കുട്ടികളുമായുള്ള വിവാഹത്തിന്റെ വിധിയെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം പ്രവാചക ചര്യയില്‍ നിന്നും ഉത്തരം കണ്ടെത്താന്‍ പണ്ഡിതര്‍ ശ്രമിച്ചു. പല പണ്ഡിതന്മാരും വ്യത്യസ്ത ഉത്തരങ്ങളിലും അനുമാനങ്ങളിലുമായിരുന്നു എത്തിച്ചേര്‍ന്നത്. ഉദാഹരണത്തിന് ഇബ്‌ന് ശിബിരിമഃ (റ) ഇതേകുറിച്ച് ബഹുമാന്യനായ ഇബ്‌ന് ഹസം അവറുകളോട് ചോദിച്ചപ്പോള്‍ അദ്ധേഹം പറഞ്ഞതിപ്രകാരമായിരുന്നു :'ആറാം വയസ്സില്‍ തന്നെ പ്രവാചകരും ആഇശാ ബീവിയും തമ്മിലുള്ള വിവാഹം നടന്നു എന്നുള്ളത് ശരി തന്നെയാണ്. എന്നാല്‍ ആ പ്രായത്തിലുള്ള പെണ്ണിനെ വിവാഹം ചെയ്യുകയെന്നത് പ്രവാചകര്‍ (സ്വ) ക്ക് മാത്രം അനുവദനീയമായ കാര്യമാണ്. മറ്റുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല'. എന്നാല്‍ ഇബ്‌നു ഹജരില്‍ അസ്ഖലാനി (റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ ഈയഭിപ്രായത്തെ തള്ളിക്കളയുകയും ഇത് യുക്തി ഭദ്രമല്ലെന്ന് പറയുകയും ചെയ്യുന്നുണ്ട്. കാരണം അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ റസൂല്‍ (സ്വ) ക്കുണ്ടാവുന്ന പ്രത്യേക നിയമങ്ങള്‍ അവിടുത്തെ പ്രവാചകത്വവുമായി ബന്ധമുള്ളതായിരിക്കണം. എന്നാല്‍ മറ്റൊരു പ്രവാചകരും ഇങ്ങനെയൊരു വിവാഹം ചെയ്തതായി റിപ്പോര്‍ട്ടില്ലാത്ത സ്ഥിതിക്ക് അത് പ്രവാചകത്വവുമായി ബന്ധമുള്ളതാവാന്‍ സാധ്യതിയില്ല.
'ഇസ്‌ലാമിക ചരിത്രത്തില്‍ മഹതിയവര്‍കള്‍ അത്യുന്നതമായ സ്ഥാനമലങ്കരിക്കുന്നതായിക്കാണാം. ഇസ്‌ലാമിന്റെയാത്മാവിനെ അവര്‍ തൊട്ടറിഞ്ഞ പോലെ അറിയാനും മനസ്സിലാക്കാനും മറ്റാര്‍ക്കും ഇന്നോളം സാധിച്ചിട്ടില്ല. ഇസ്‌ലാമിക തത്വങ്ങളുടെ സൂക്ഷമാര്‍ത്ഥങ്ങള്‍ മഹതി നിര്‍ധാരണം ചെയ്തത് പോലെ വിശദീക്കാനോ അപഗ്രഥനം ചെയ്യാനോ സ്വഹാബത്തിനോ മറ്റുള്ളവര്‍ക്കോ സാധിച്ചിട്ടില്ല.'
ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാര്‍ പ്രവാചകര്‍ക്കെതിരെ വന്നിട്ടുള്ള ഇത്തരം ആരോപണങ്ങള്‍ക്ക് പല രീതിയില്‍ മറുപടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സയ്യിദ് സുലൈമാന്‍ നദ്‌വി എഴുതുന്നു: ''വിവാഹ സമയത്ത് ആഇശാ ബീവിക്ക് ആറ് വയസ്സായിരുന്നു പ്രായം. ഈ വിവാഹത്തിന്റെ ആത്യന്തിക ലക്ഷ്യം പ്രവാചകത്വവും ഖിലാഫത്തും നബി തിരുമേനി (സ്വ) ക്ക് ശേഷം അധികാരത്തിലേറിയത് ആഇശാ ബീവിയുടെ പിതാവ് അബൂബക്ര്‍ (റ) ആയിരുന്നല്ലോ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കലായിരുന്നു. മാത്രവുമല്ല അത്യുഷ്ണമുള്ള അന്തരീക്ഷത്തില്‍ വളരുന്ന അറേബ്യന്‍ സ്ത്രീകള്‍ക്ക് പതിവില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടാവുക സ്വാഭാവികമാണ്. തന്നെയുമല്ല ചില മഹാത്മാക്കള്‍ക്ക് അസാമാന്യ വളര്‍ച്ചയും ബുദ്ധി വൈഭവവും അല്ലാഹു നല്‍കാറുമുണ്ടല്ലോ, ഇംഗ്ലീഷില്‍ ഇതിന് പ്രീകോണ്‍ഷ്യസ് എന്നാണ് പറയുന്നത്''. (സയ്യിദ് സുലൈമാന്‍ നദ്‌വി, സീറത്ത് ആഇശഃ, പേ:24).
സുലൈമാന്‍ നദ്‌വി തന്റെ കൃതിയില്‍ പ്രീകോണ്‍ഷ്യസിന്റെ ഇംഗ്ലീഷ് പദവിന്യാസം സൂചിപ്പിച്ചിട്ടില്ല. പ്രായാതീത ബുദ്ധിയുള്ള എന്നര്‍ത്ഥം വരുന്ന precocious എന്ന വാക്കായിരിക്കണം അദ്ധേഹം ഉദ്ധേശിച്ചത്.
Precoious: Ripe before the proper or natural time, premature, devoloped or matured earlier than usual. (Webster)
(of child) : having devoloped particular abilities and ways of behaving at a much younger age than usual, sexually precocious. (Oxford)
എന്നാല്‍, വിവാഹ സമയത്ത് മഹതിക്ക് പക്വതയെത്തിയിരുന്നോ ഇല്ലയോ എന്ന ചര്‍ച്ച പോലും ചരിത്രഹദീസ് ഗ്രന്ഥങ്ങളിലില്ല. മാത്രവുമല്ല, സത്യത്തില്‍ മഹാനവറുകള്‍ നല്‍കിയ ഈ മറുപടി യഥാര്‍ത്ഥ ചോദ്യത്തെ അഭിമുഖീകരിക്കുന്നില്ല. കാരണം, വിവാഹ സമയത്ത് ആഇശാ ബീവി ഋതുമതിയായിരുന്നോ അല്ലയോ എന്നുള്ളതല്ല യഥാര്‍ത്ഥ ചോദ്യം, മറിച്ച് അന്‍പതിലേറെ വയസ്സ് പ്രായമുള്ള നബി തിരുമേനി (സ്വ) യും പത്ത് വയസ്സ് പോലും തികയാത്ത ആഇശാ ബീവിയും തമ്മിലുള്ള പ്രായാന്തരത്തിലേക്കാണ് ചോദ്യത്തിന്റെ മുന നീളുന്നത്.
അതുപോലെത്തന്നെ ഈ ചോദ്യത്തിനുള്ള മറ്റൊരു മറുപടിയായി ചില പണ്ഡിതര്‍ സമര്‍ഥിക്കുന്നതിങ്ങനെയാണ്: ''വിവാഹ നിശ്ചയം എന്ന് നാം പറയുന്ന പോലുള്ള ആചാരം അന്നത്തെ അറബികള്‍ക്കിടയിലും വ്യാപകമായിരുന്നു. അതുകൊണ്ട് തന്നെ ആഇശാ ബീവിയുടെ ആറാമത്തെ വയസ്സില്‍ നടന്നത് വിവാഹ നിശ്ചയവും ഒമ്പതാമത്തെ വയസ്സില്‍ നടന്നത് വിവാഹവുമായിരുന്നു എന്നാണ് ഹദീസുകളുടെ താല്‍പര്യം'' (ഗുലാം പര്‍വേസ്, ആഇശാ കീ ഉംറ്, പേ:1,2).
ഈ മറുപടിയും സ്വീകരിക്കാവതല്ല. കാരണം ഹദീസില്‍ 'നികാഹ്' എന്ന പദത്തിന് വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ള വിവാഹം എന്നല്ലാതെ മറ്റെന്തെങ്കിലും അര്‍ത്ഥം നല്‍കാനുതകുന്ന ഒരു തെളിവും ലഭ്യമല്ല. തന്നെയുമല്ല, വിവാഹം നടന്നത് ആറിലായാലും ഒമ്പതിലായാലും പ്രായവ്യത്യാസം ഒന്നുതന്നെയാണല്ലോ. അങ്ങനെ വരുമ്പോള്‍ ചോദ്യത്തിനുള്ള ശരിയായ മറുപടിയാവാന്‍ ഈ വാദത്തിനാവുന്നില്ല.
ഇനിയും ചിലര്‍ പറഞ്ഞതിങ്ങനെയാണ്: ''ആഇശാ ബീവി(റ) ചില സ്വഹാബികളുടെ രിവായത്തുകളെ എതിര്‍ത്തു കൊണ്ട് പലപ്പോഴും 'അവര്‍ കേട്ടിടത്ത് തെറ്റ് പറ്റിയതാവാം' എന്ന് പറയാറുണ്ട്. ഒരു പക്ഷേ ഇവിടെയും സംഭവിച്ചത് അത് തന്നെയാവാം. സിത്തത അശറഃ (പതിനാറ്) എന്ന് പറഞ്ഞിടത്ത് ഹദീസിന്റെ റാവി സിത്തതഃ (ആറ്) എന്ന് മാത്രമേ കേട്ടിട്ടുണ്ടാവൂ. അതുപോലെത്തന്നെ പത്തൊന്‍പത് എന്ന് പറഞ്ഞപ്പോള്‍ ഒന്‍പത് എന്ന് മാത്രമെ കേട്ടിരിക്കൂ. അതുകൊണ്ട് തന്നെ ബീവിയുടെ വിവാഹം നടന്നത് പത്തൊന്‍പതാമത്തെ വയസ്സിലാണെന്ന് വേണം നാം മനസ്സിലാക്കാന്‍''. (ഹബീബ് റഹ്മാന്‍ സിദ്ധീഖ് കാന്ദലവി, ഉംറേ ആഇശഃ, പേ:8,9).
ഈ വാദവും നമുക്കൊരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. കാരണം, ഒരേ കാര്യം രണ്ട് പേര്‍ കേള്‍ക്കുകയും ഒരാള്‍ രണ്ടാമന്‍ പറഞ്ഞത് തെറ്റാണെന്നും ഞാന്‍ കേട്ടത് നേരെ മറിച്ചാണെന്നും പറഞ്ഞ് വാദിക്കുകയാണെങ്കില്‍ അത് ന്യായമാണ്. എന്നാലിവിടെ വിഷയം കേള്‍ക്കാത്ത ഒരാള്‍ വിഷയം കേട്ട മറ്റൊരാള്‍ പറഞ്ഞത് കേള്‍വിപ്പിശകാണെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. തന്നെയുമല്ല ഇത്തരം വാദങ്ങള്‍ നാം സ്വീകരിക്കുകയാണെങ്കില്‍ ഒരുപക്ഷേ നാളെ ദീന്‍ മുഴുവന്‍ തെറ്റാണെന്ന വാദവുമായി ആരെങ്കിലും രംഗ പ്രവേശം ചെയ്താല്‍ അതും അംഗീകരിക്കാന്‍ നാം നിര്‍ബന്ധിതരാവും.
യഥാര്‍ത്ഥത്തില്‍ ഈ ചര്‍ച്ചയുടെ മര്‍മം ചെറുപ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയും മുതിര്‍ന്ന ഒരാളും തമ്മില്‍ വിവാഹം നടക്കാന്‍ എന്തായിരുന്നു കാരണം എന്നതല്ല. മറിച്ച് ഇസ്‌ലാമിക ചരിത്രത്തില്‍ ആഇശാ ബീവിയുടെ വ്യക്തിത്വം എങ്ങനെ വേറിട്ട് നില്‍ക്കുന്നു എന്നതാണ്. ഇക്കാര്യം മനസ്സിലാക്കിയാല്‍ മാത്രമേ തിരുമേനിയുമായുള്ള മഹതിയുടെ വിവാഹം ചെറുപ്പത്തില്‍ തന്നെ നടക്കാനുള്ള കാരണമെന്തായിരുന്നുവെന്ന് മനസ്സിലാക്കാനാവൂ. ഇസ്‌ലാമിക ചരിത്രത്തില്‍ മഹതിയവര്‍കള്‍ അത്യുന്നതമായ സ്ഥാനമലങ്കരിക്കുന്നതായിക്കാണാം. ഇസ്‌ലാമിന്റെയാത്മാവിനെ അവര്‍ തൊട്ടറിഞ്ഞ പോലെ അറിയാനും മനസ്സിലാക്കാനും മറ്റാര്‍ക്കും ഇന്നോളം സാധിച്ചിട്ടില്ല. ഇസ്‌ലാമിക തത്വങ്ങളുടെ സൂക്ഷമാര്‍ത്ഥങ്ങള്‍ മഹതി നിര്‍ധാരണം ചെയ്തത് പോലെ വിശദീക്കാനോ അപഗ്രഥനം ചെയ്യാനോ സ്വഹാബത്തിനോ മറ്റുള്ളവര്‍ക്കോ സാധിച്ചിട്ടില്ല. ഇത്ര വലിയ ആധികാരികതയും സ്വീകാര്യതയും പ്രാഗത്ഭ്യവും മഹതിക്കെവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്നുണ്ട് നമ്മുടെ ചോദ്യത്തിനുള്ള ശരിയായ മറുപടിയും.
ഏതൊരു മതത്തിന്റെയും അടിസ്ഥാനം ആ മതത്തിന്റെ അടിവേരുകള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കുക എന്നതാണ്. പ്രവാചക പൂംഗവര്‍ക്ക് അല്ലാഹു തആല ജിബ്‌രീല്‍ (അ) മുഖേന പൂര്‍ണാര്‍ത്ഥത്തിലുള്ള ഈ ജ്ഞാനം നല്‍കി. എന്നാല്‍ റസൂലിന് ശേഷം ആര്‍ക്ക് എങ്ങനെ ദീനിന്റെ സൂക്ഷമജ്ഞാനം ലഭിക്കും എന്ന ചോദ്യം പ്രസക്തമാണ്. പ്രവാചകരെ പൂര്‍ണാര്‍ത്ഥത്തില്‍ അനുധാവനം ചെയ്യുകയും സഹവസിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇത് നേടിയെടുക്കാനാവൂ. ഒരു ഭാര്യ ഭര്‍ത്താവിനോട് സഹവസിക്കുന്നത് പോലെ മറ്റൊരാളും ഇടപഴകുന്നില്ല. അങ്ങനെയാണ് പ്രവാചകര്‍ക്ക് ശേഷം ദീനീജ്ഞാനത്തിന്റെ ഉറവിടമാവാന്‍ ചെറുപ്പത്തില്‍ തന്നെ ആഇശാ ബീവി (റ) തെരെഞ്ഞെടുക്കപ്പെടുന്നത്.
ചെറുപ്രായത്തിലെ കുട്ടികള്‍ അങ്ങേയറ്റം ജിജ്ഞാസുക്കളും കാര്യങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും വളരെയധികം ഔത്സുക്യം കാണിക്കുന്നവരുമായിരിക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ദര്‍ പറയുന്നത്. മാത്രവുമല്ല, അവര്‍ അങ്ങേയറ്റം ബുദ്ധികൂര്‍മതയുള്ളവരുമായിരിക്കും. പഠിച്ചറിഞ്ഞ കാര്യങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കുകയുമില്ല. അതു തന്നെയാണ് നമ്മുടെ നാട്ടിലൊക്കെ പ്രൈമറി തലം മുതല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള കാരണവും. മഹതി ആഇശാ (റ) മറ്റാരെക്കാളും ബുദ്ധികൂര്‍മതയുള്ള സ്ത്രീയായതിനാലാണ് കുട്ടിയായിരിക്കുമ്പഴേ റസൂലിന്റെ ജീവിത പങ്കാളിയാവാനും അവിടുത്തെ ജീവിതം വരും തലമുറക്ക് പകരാനുമുള്ള അവസരം അല്ലാഹു അവര്‍ക്ക് കനിഞ്ഞേകിയത്.
പൊതുസംസ്‌കാരത്തോട് നിരക്കാത്ത ഒരു വിവാഹമായതിനാല്‍ ഒരുപക്ഷേ പ്രവാചകന്‍ (സ്വ) ഇതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാവാനിടയില്ല. അതുകൊണ്ടാണ് അല്ലാഹു തആലാ ജിബ്‌രീല്‍ (അ) നെ പറഞ്ഞയച്ച് വിഷയം മുന്‍കൂറായി റസൂലിനെ ധരിപ്പിക്കുകയും ആഇശാ ബീവിയുമായുള്ള വിവാഹത്തിന് തയ്യാറാവാന്‍ കല്‍പിക്കുകയും ചെയ്തത്. മര്‍യം ബീവിക്ക് സംഭവിച്ചതിന്റെ തനിയാവര്‍ത്തനമായിരുന്നു സത്യത്തിലിവിടെയും നടന്നത്. പിതാവില്ലാതെ ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ബീവി നേരിടാന്‍ സാധ്യതയുള്ള മാനസിക പിരിമുറുക്കങ്ങളില്ലാതാക്കാന്‍ വേണ്ടിയായിരുന്നു അല്ലാഹു അവരിലേക്ക് മലക്കിനെ അയക്കുകയും വിഷയം ധരിപ്പിക്കുകയും ചെയ്തത് (സൂറത്ത് മര്‍യം: 18,19).
അല്ലാഹുവിന്റെ പ്രത്യേക വഹ്‌യ് പ്രകാരം തന്നെയാണ് മഹതിയുമായുള്ള വിവാഹം നടന്നതെന്നതിന് സ്വഹീഹായ ഹദീസുകള്‍ സാക്ഷിയാണ്. ആഇശാ ബീവി (റ) തന്നെ പറയുന്നു: റസൂല്‍ (സ്വ) ഒരിക്കലെന്നോട് പറഞ്ഞു: ''ഞാനുറങ്ങുമ്പോള്‍ ഒരു മലക്ക് പട്ടു വസ്ത്രം ധരിച്ചൊരു പെണ്‍കുട്ടിയുമായി വന്നിട്ട് പറഞ്ഞു: ''നബിയേ ഇതങ്ങയുടെ ഭാര്യയാണ്''. ഞാനാ സ്ത്രീയുടെ മുഖാവരണം നീക്കിയപ്പോള്‍ അത് നീയായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഇതല്ലാഹുവിന്റെ തീരുമാനമാണെങ്കില്‍ അവനത് നടത്തുക തന്നെ ചെയ്യും''. (ബുഖാരി, ബാബു നള്‌രി ഇലല്‍ മര്‍അതി ഖബ്‌ല ത്തസ്‌വീജ്).
മഹതിയവര്‍കള്‍ നബിയോടൊത്ത് പതിനൊന്ന് വര്‍ഷം ജീവിച്ചു. പ്രവാചകരേകാള്‍ വളരെ ചെറുപ്പമായത് കൊണ്ട് തന്നെ റസൂലിന്റെ മരണാനന്തരം അരനൂറ്റാണ്ടോളം ദീനീ ജ്ഞാനത്തിന്റെ പ്രഭ പരത്തിക്കൊണ്ട് ജീവിക്കാന്‍ മഹതിക്ക് സാധിച്ചു. ഇസ്‌ലാമികാധ്യാപനങ്ങളുടെ ഗൂഢാര്‍ത്ഥങ്ങള്‍ ആഇശാ ബീവി വിശദീകരിച്ചത് പോലെ മറ്റാര്‍ക്കും വിശദീകരിക്കാന്‍ സാധിച്ചിട്ടിലെന്നതിന് ചരിത്രം സാക്ഷിയാണ്. പ്രവാചക പൂംഗവരുമായുള്ള സഹവാസത്തില്‍ നിന്നും നേടിയെടുത്ത ദൃഢജ്ഞാനം കൈമുതലായുണ്ടായിരുന്ന ബീവി മറ്റൊരു സ്വഹാബിയും കാണിക്കാത്ത ധീരതയോടെ കര്‍മശാസ്ത്ര വിഷയങ്ങളും മറ്റും കൈകാര്യം ചെയ്യുകയും തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു.
ഉദാഹരണത്തിന് ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളോട് നിരക്കാത്ത പല വിശ്വാസങ്ങളും ആദര്‍ശങ്ങളും ചിലപ്പോള്‍ സമൂഹത്തില്‍ വ്യാപകമാവുകയും സാധാരണക്കാരന് ചോദ്യം ചെയ്യാന്‍ സാധിക്കാത്ത വിധം അത് സമൂഹത്തെയാകെ ഗ്രസിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ളവര്‍ക്ക് മാത്രമേ സമൂഹത്തിന്റെ തെറ്റ് തിരുത്താനും അവരെ നേര്‍പാതയിലേക്ക് നയിക്കാനും സാധിക്കൂ. മഹതി ആഇശാ അവര്‍കള്‍ക്ക് അത്തരം അഗാധമായ പാണ്ഡിത്യവും അതിനുള്ള ആര്‍ജവവും ഉണ്ടായിരുന്നെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. താബിഉകളുടെ കാലഘട്ടത്തിലുണ്ടായ ഒരു സംഭവം ഉദ്ധരിക്കാം. മിഅ്‌റാജില്‍ പ്രവാചകന്‍ (സ്വ) അല്ലാഹുവിനെ നേരിട്ട് തന്റെ നഗ്ന നേതൃങ്ങള്‍ കൊണ്ട് കണ്ടിരുന്നുവെന്ന വിശ്വാസം അവരില്‍ പ്രബലമായിരുന്നു. ഇതറിഞ്ഞ മഹതിയവര്‍കള്‍ പറഞ്ഞു: ''ആരെങ്കിലും മുഹമ്മദ് നബി അല്ലാഹുവിനെ നേരില്‍ കണ്ടു എന്ന് വാദിക്കുകയാണെങ്കില്‍ അവന്‍ പറഞ്ഞത് കള്ളമാണ്'' (ബുഖാരി, കിതാബുത്തഫ്‌സീര്‍). (ലേഖകന്റെ ദയൂബന്ദി ആശയപ്രകാരമാണ് ഈ വിഷയം സമര്‍ഥിച്ചിട്ടുള്ളത്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം പ്രവാചകന്‍ (സ്വ) തങ്ങള്‍ അല്ലാഹുവിനെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കണ്ടിട്ടുണ്ട് എന്ന് തന്നെയാണ്. ശറഹുല്‍ അഖാഇദില്‍ ആഇശാ ബീവിയുടെ ഈ ഹദീസിന്റെ ശരിയായ അര്‍ത്ഥവും സുന്നത്ത് ജമാഅത്തിന്റെ വീക്ഷണവും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ധവിവപ). സമാനമായ അനവധി സംഭവങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ പരതിയാല്‍ നമുക്ക് കാണാം.
തിരുമേനിയുടെ പ്രിയപത്‌നിയായത് കൊണ്ട് തന്നെ സമൂഹം അവരില്‍ വലിയ വിശ്വാസമര്‍പ്പിക്കുകയും സൂക്ഷമമായ വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അവരെ തേടിയെത്തുകയും ചെയ്തിരുന്നു. ഇബ്‌നു ഹജരില്‍ അസ്ഖലാനി (റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ ഇങ്ങനെയൊരു ഹദീസ് ഉദ്ധരിക്കുന്നതായിക്കാണാം: യൂസുഫ് ബിന്‍ മാഹക് (റ) പറയുന്നു: ''ഒരു ദിവസം ഞാന്‍ ആഇശാ ബീവിയുടെ സന്നിധിയിലിരിക്കുമ്പോള്‍ ഒരു അനറബി വന്ന് ബീവിയോട് ചോദിച്ചു: നിങ്ങളുടെ മുസ്ഹഫ് എനിക്കൊന്ന് തരാമോ? എന്തിനാണെന്ന് ചോദിച്ച മഹതിയോട് അദ്ധേഹം പറഞ്ഞു: ''ഞാനോതുന്നതും നിങ്ങളോതുന്നതും തമ്മില്‍ അന്തരങ്ങളുണ്ട് അതുകൊണ്ട് എന്റെ മുസ്ഹഫും നിങ്ങളുടേത് പോലെയാക്കണം'' തദവസരത്തില്‍ ബീവി പ്രതിവചിച്ചു: ''അതിനു പ്രശ്‌നമൊന്നുമില്ല, നിങ്ങളോതുന്നത് തന്നെ തുടര്‍ന്നോളൂ'' എന്ന്.
ഇത്തരം വിഷയങ്ങളിലുള്ള ആഇശാ ബീവിയുടെ നിലപാടുകള്‍ നിര്‍ണായകമായിരുന്നു. വളരെ സ്പഷ്ഠമായും ആധികാരികതയോടു കൂടിയും ഇസ്‌ലാമിക വിഷയങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും മഹതിയെ പ്രാപ്തയാക്കിയത് റസൂല്‍ (സ്വ) യോടുള്ള സഹവാസം ഒന്ന് മാത്രമായിരുന്നു.
ആഇശാ ബീവിയുടെ ബുദ്ധിയും തന്റേടവും അഗാധ പാണ്ഡിത്യവും വിളിച്ചോതുന്ന ഒട്ടേറെ സംഭവങ്ങള്‍ ഈ കൃതിയില്‍ തന്നെ മറ്റു പലയിടങ്ങളിലുമായി ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, മഹതിയുടെ വിവാഹ പ്രായം സംബന്ധിച്ചുള്ള വിവാദങ്ങള്‍ മറ്റൊരര്‍ത്ഥില്‍ നോക്കിക്കാണാനേ നമുക്ക് സാധിക്കൂ. യഥാര്‍ത്ഥത്തില്‍ ദീനീ വിജ്ഞാനത്തിന്റെ സംരക്ഷണത്തിനും നിലനില്‍പിനും വേണ്ടി മാത്രമായിരുന്നു നബി (സ്വ) തങ്ങള്‍ ആഇശാ ബീവിയെ തന്റെ ഭാര്യയായി വരിച്ചത്.
മക്കയില്‍ വെച്ച് ആറാം വയസ്സില്‍ തന്നെ ആഇശാ (റ) വിവാഹം നടന്നെങ്കിലും ഹിജ്‌റക്ക് ശേഷം മദീനയില്‍ വെച്ചാണ് നബിയോടൊപ്പമുള്ള ജീവിതമാരംഭിക്കുന്നത്. ഇസ്‌ലാമിന്റെ മദീനാ ഘട്ടം സംഭവബഗഹുലമായിരുന്നു. ഈ സമയങ്ങളിലെല്ലാം ബീവി ആഇശാ (റ) പുണ്യപൂംഗവരെ അനുഗമിച്ചു. അവിടുത്തെ യാത്രകളില്‍ പോലും ഒരു നിഴലായി അവര്‍ നബിയോടൊത്തുണ്ടായിരുന്നു. ഒരു വീഡിയോ കാമറയെക്കാളും സൂക്ഷമമായി ആ ജീവിതം ഒപ്പിയെടുക്കുകയും നമുക്ക് പകര്‍ന്ന് തരികയും ചെയ്തു.
ആഇശാ ബീവിയുടെ ബുദ്ധി വികാസത്തിന്റെ കാലത്താണ് മഹതിയും റസൂലും തമ്മിലുള്ള വിവാഹം നടക്കുന്നത്. സൈക്കോളജിസ്റ്റുകള്‍ പറയുന്നതനുസരിച്ച് പത്ത് വയസ്സ് വരെയാണ് കുട്ടികളുടെ ബുദ്ധി വികാസം പ്രാപിക്കുന്ന സമയം. പത്ത് തികഞ്ഞാല്‍ പിന്നെ അത് നേടുക അസാധ്യമാണ്. ഈ സത്യം മഹതിയുടെ പിതാവ് സ്വിദ്ധീഖ് (റ) വും മനസ്സിലാക്കുകയും വളരെ സന്തോഷപൂര്‍വം തന്റെ മകളെ തിരുനബിക്ക് വിവാഹം ചെയ്ത് കൊടുക്കുകയുമായിരുന്നു.
പുതിയ ആശയങ്ങള്‍ പൂര്‍ണ മനസ്സോടെ സ്വീകരിക്കാന്‍ തയാറുള്ള പ്രായത്തില്‍ (receptive period) തന്നെ റസൂലിന്റെ സന്തത സഹചാരിയാവുന്നതിലൂടെ മഹതിയവര്‍കള്‍ സ്വയം ഒരു ഇസ്‌ലാമിക വിജ്ഞാന കോശമായി രൂപാന്തപ്പെടുകയായിരുന്നു.
വിവാഹ സമയത്ത് പ്രവാചകരുടെ അതേ പ്രായമായിരുന്നു ബീവിക്കുമുണ്ടായിരുന്നതെങ്കില്‍ നബിയുടെ മരണാനന്തരമുള്ള അര നൂറ്റാണ്ട് കാലം സമൂഹത്തിന് വൈജ്ഞാനിക വെളിച്ചം കാണിക്കാന്‍ മഹതിക്ക് ഭാഗ്യമുണ്ടാവുമായിരുന്നില്ലല്ലോ?
ഒരു ഭാര്യക്കല്ലാതെ മറ്റൊരാള്‍ക്കും പ്രവാചകരുമായി ഇത്രയും സ്വതന്ത്രമായി ഇടപെടാനും സംവദിക്കാനുമുള്ള അവസരമുണ്ടായിരുന്നില്ലെന്നത് പ്രത്യേകം സ്മരണീയമാണ്.
ഇതുവരെ വിവരിച്ച കാര്യങ്ങളെടുത്ത് പരിശോധിച്ചാല്‍ ആഇശാ ബീവിയുടെ വിവാഹം കേവലമൊരു വിവാഹം മാത്രമായിരുന്നില്ലെന്നും അന്ത്യനാള്‍ വരെയുള്ളവര്‍ക്ക് മതവിജ്ഞാനത്തിന്റെ പ്രഭ പകര്‍ന്നു നല്‍കാനത് അനിവാര്യമായിരുന്നുവെന്നും മനസ്സിലാക്കാന്‍ സാധിക്കും.
ഖുര്‍ആനും ഹദീസും ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണെന്നതില്‍ തര്‍ക്കമില്ല. ഇസ്‌ലാമിന് പക്ഷേ വേദഗ്രന്ഥങ്ങളെ പോലെ തന്നെ ജീവിത മാതൃകയും പ്രധാനമായിരുന്നു. സ്വഹാബത്ത് നമുക്ക് കാണിച്ച് തന്നതും അത് തന്നെയായിരുന്നു. അതിന്റെ ഉന്നതവും പരിപൂര്‍ണവുമായ രൂപമായിരുന്നു മഹതി ആഇശാ ബിവി (റ).
മൗലാനാ വഹീദുദ്ധീന്‍ ഖാന്റെ 'മുഅമ്മറേ ഇന്‍സാനിയ്യത്ത്' എന്ന ഉറുദു ഗ്രന്ഥത്തിലെ 'ഉംറേ നികാഹ് കാ മസ്അലഃ' എന്ന അദ്ധ്യായത്തിന്റെ പരിഭാഷ.
മൗലാനാ വഹീദുദ്ധീന്‍ ഖാന്‍
1925 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് വഹീദുദ്ധീന്‍ ഖാന്‍ ജനിക്കുന്നത്. പരമ്പരാഗത ഇസ്‌ലാമിക പാഠശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ധേഹം മാഗസിനുകളിലും മറ്റും ലേഖനങ്ങളെഴുതുമായിരുന്നു. 1970 ല്‍ ഡല്‍ഹിയില്‍ ഒരു ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിച്ചു. 1976 ല്‍ അര്‍രിസാല എന്ന പേരില്‍ ഒരു ഉര്‍ദു മാഗസിന്‍ തുടങ്ങി. അദ്ധേഹത്തിന്റെ തന്നെ രചനകളായിരുന്നു ഇവയില്‍ കൂടുതലായും പ്രസിദ്ധീകൃതമായത്. 1984 ല്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പും 1990 ല്‍ ഹിന്ദി പതിപ്പും തുടങ്ങി. റൈറ്റസ് ഓഫ് വിമണ്‍ ഇന്‍ ഇസ്‌ലാം, ദ കണ്‍സപ്റ്റ് ഓഫ് ജിഹാദ് എന്നിവ ശ്രദ്ധേയമായ ലേഖനങ്ങളാണ്. The prophet of peace, Islam rediscovered, Rediscovering Islam from its origin തുടങ്ങിയ പ്രധാനപ്പെട്ട ചില കൃതികളാണ്. പത്മഭൂഷണ്‍, പതിനെട്ടാമത് രാജീവ് ഗാന്ധി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
(വിക്കി പീഡിയ)