• കുത്തിവര

    www.kuthi-vara.blogspot.in കുത്തിവര, ഒരു വിദ്യാര്‍ത്ഥിയുടെ വിചാരപ്പെടലുകള്‍.................
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിചാരണകള്‍..............
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ചിന്തകള്‍.................

Thursday, 20 October 2016

എന്തുകൊണ്ട് മുത്തലാഖ്?!!!

മുത്തലാഖാണിപ്പോള്‍ എല്ലാ പേനകള്‍ക്കും നാക്കുകള്‍ക്കും പഥ്യം. ഇസ്‌ലാമിനെ താറടിച്ചു കാണിക്കാനുള്ള ഏതവസരവും ആരും പാഴാക്കില്ലെന്ന സത്യം വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ നിലപാട് ആരായാനോ അതിനെ കുറിച്ച് മനസ്സിലാക്കാനോ ഒരു ബുദ്ധി ജീവിയും തയാറാവുന്നില്ലെന്നത് ഖേദകരമാണ്. മുസ്‌ലിം പൗരന്റെ ജീവ വായുവാണ് മുത്തലാഖെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സംഘ പരിവാര ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ഒരാള്‍ക്ക് യഥേഷ്ടം നടത്താന്‍ സാധിക്കുന്ന ഒന്നല്ല ത്വലാഖ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇണയുമായി ഒരു നിലക്കും ഒത്തു പോകാന്‍ സാധിക്കില്ലെന്ന് ബോധ്യമായാല്‍ മാത്രം ചെയ്യേണ്ട ഒന്നാണ് ത്വലാഖ്. വിവാഹ മോചനമല്ലാത്ത മറ്റെല്ലാ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രമേ ത്വലാഖ് ചെയ്യാവൂ എന്നാണ് ഖുര്‍ആന്‍ നിസ്‌കര്‍ഷിക്കുന്നത്. മാര്‍കിസ്റ്റ് പ്രസ്ഥാനമടക്കമുള്ള ഇസ്‌ലാമേതര പ്രത്യയ ശാസ്ത്രങ്ങള്‍ ഈ വിഷയത്തില്‍ കൈകൊണ്ടിട്ടുള്ള നിലപാടുകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നവയാണെന്ന് കാണാവുന്നതാണ്. 'ഒരു സ്ത്രീയോടുള്ള വ്യക്തിപരമായ ലൈംഗിക ദാഹം ഒരു പുരുഷന് എത്ര കാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. സ്‌നേഹം വറ്റിപ്പോയെന്നോ മറ്റൊരു പാത്രത്തിലേക്ക് തിരിഞ്ഞ് പോയെന്നോ ബോധ്യപ്പെട്ടാലുടന്‍ വിവാഹ മോചനം നടത്തുകയാണ് വേണ്ടത്' (മാര്‍കസ്, എംഗല്‍സ് തിരഞ്ഞെടുത്ത കൃതികള്‍, പേജ് 319). 'മച്ചിയായ ഭാര്യയെ എട്ട് വര്‍ഷം കഴിഞ്ഞും ചാപ്പിള്ള പ്രസവിക്കുന്നവളെ ദശവല്‍സര ശേഷവും പെണ്‍കുഞ്ഞിനെ മാത്രം പ്രസവിക്കുന്നവളെ പതിനൊന്ന് വര്‍ഷം കഴിഞ്ഞും തര്‍ക്കുത്തരക്കാരിയെ തല്‍ക്ഷണവും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യാം; ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും നല്‍കേണ്ടതില്ല' (മനുസ്മൃതി 9:81). സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഇത്തരം നിലപാടുകളെ കുറിച്ച് ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല തന്നെ.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലോകത്ത് തന്നെ ഏറ്റവും കുറവ് വിവാഹ മോചനങ്ങള്‍ നടക്കുന്നത് ഇസ്‌ലാമിക രാജ്യങ്ങളിലാണ്. വികസിത രാജ്യങ്ങളെന്നും സ്ത്രീത്വത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യവും പരിരക്ഷയും നല്‍കുന്നുവെന്നും സ്വയം മേനി നടിക്കുന്ന രാഷ്ട്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൗടുംബിക പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും നടക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.
സത്യത്തില്‍ ഇസ്‌ലാം മൂന്ന് ത്വലാഖുകളേര്‍പെടുത്തിയത് വിവാഹ മോചനങ്ങളുടെ എണ്ണം കുറക്കാനാണ്. ഒന്നും രണ്ടും ത്വലാഖുകള്‍ ചൊല്ലപ്പെട്ട ബന്ധം പിന്നീട് തുടരുന്നതിന് ഇസ്‌ലാമില്‍ വലിയ തരത്തിലുള്ള നിയമക്കുരുക്കുകളൊന്നും തന്നെയില്ല. സത്യത്തില്‍, അനുവദനീയമായ കാര്യങ്ങളില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള സംഗതിയാണെന്ന് പറഞ്ഞ് നബി (സ്വ) പരിചയപ്പെടുത്തിയ ത്വലാഖ് മുസ്‌ലിംകളുടെ ഒഴിച്ച് കൂടാനാവാത്ത കര്‍ത്തവ്യമാണെന്ന പ്രചരണങ്ങളാണിന്ന് നടന്ന് കൊണ്ടിരിക്കുന്നത്.
ഭാവി ജീവിതം സമാധാന പരമായി മുന്നോട്ട് പോവില്ലെന്ന ഉറപ്പായ മുസ്‌ലിം ദമ്പതിമാരുടെ മുന്നിലുള്ള ഏക പോംവഴിയാണ് മുത്തലാഖ്. ഒന്നും രണ്ടും ത്വലാഖുകള്‍ വേറെ വേറെയാക്കി ചെയ്യുകയും ആ സ്ത്രീയെ ബുദ്ധിമുട്ടിക്കുകയും ചെയ്യുകയാണോ വേണ്ടത്? അതോ ബന്ധം വേര്‍പെടുത്തി അവര്‍ക്ക് മാനസിക സുഖം നല്‍കുകയാണോ വേണ്ടത്?

Share:

Wednesday, 12 October 2016

മമ്പുറം തങ്ങള്‍: ചരിത്രവായനയിലെ വര്‍ഗീയ ചിന്തകള്‍

  1792 ല്‍ മലബാറിലെ ടിപ്പു കാലഘട്ടത്തിന് അറുതിയാവുകയും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധികാര ദൃംഷ്ഠകള്‍ മാപ്പിള മണ്ണില്‍ അമരുകയും ചെയ്തതോടെ പ്രദേശത്ത് സാമുദായിക മതകീയ ചുറ്റുപാടുകള്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായി. തോളോട് തോള്‍ ചേര്‍ന്ന് നിന്ന് നാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ജന്മി കുടിയാന്മാര്‍ ബ്രിട്ടീഷുകാരന്റെ കുടില തന്ത്രങ്ങളില്‍ പെട്ട് ബദ്ധവൈരികളായി മാറി. അധികാരത്തിന്റെ കുഴലൂത്തുകാരായി ജന്മികളും ഭൂവുടകമളും മാറിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ഹീനവും അതിക്രൂരവുമായ ബ്രിട്ടീഷ് കുതന്ത്ര ബുദ്ധിയില്‍ നഷ്ടമായത് ഇവിടുത്തെ മതസൗഹാര്‍ദ്ദം കൂടിയായിരുന്നു. മുസ്‌ലിമെന്നോ ഹൈന്ദവനെന്നോ വ്യത്യാസമില്ലാതെ സ്‌നേഹ ബന്ധത്തിന്റെ നൂല്‍ചരടില്‍ ബന്ധിതമായിരുന്നവര്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നത് കാണാന്‍ ആ കാപാലികര്‍ക്ക് വലിയ താത്പര്യമായിരുന്നു. അതില്‍ നിന്നുമുറ്റി വീഴുന്ന രക്തമൂറ്റിക്കുടിക്കാന്‍ ബ്രിട്ടീഷ് രക്തദാഹികള്‍ അവസരം പാര്‍ത്തിരുന്നുവെന്നത് വ്യക്തമാണ്.



എന്നാല്‍ അവരുടെ കുതന്ത്രങ്ങള്‍ വ്യക്തമായി മനസ്സിലാക്കുകയും അതിന് ഫലപ്രദമായ പ്രതിവിധി തേടുകയും ചെയ്ത ഒരാള്‍ അന്ന് ഈ മലബാറില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. ജാതി മത ഭേദമന്യേ സ്‌നേഹം വാരിക്കോരിക്കൊടുത്ത ഒരു മഹാമനീഷി. നാടിന്റെ നന്മക്കും യശസ്സിനും ഐക്യത്തിനും വേണ്ടി പോരാടി ശഹീദായ ഒരു ത്യാഗി. മമ്പുറത്ത് ഇന്നും പതിനായിരങ്ങള്‍ക്ക് ആശ്രയമായി അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലവി മൗലദ്ദവീല (ഖ:സി).

മുസ്‌ലിം സാമൂഹ്യ ആത്മീയ പരിഷ്‌കരണമായിരുന്നു തരീമില്‍ നിന്നും മലനാട്ടിലെത്തിയ തങ്ങളുടെ പരമപ്രധാന ലക്ഷ്യം. മുസ്‌ലിം ഔന്നിത്യത്തിനും ഉദ്ധാരണത്തിനും പക്ഷേ ഇതര മതസ്ഥര്‍ തടസ്സമല്ലെന്ന നിലപാടായിരുന്നു തങ്ങള്‍ക്ക്. അമുസ്‌ലിം ഭൂരിപക്ഷമായ ഒരു പ്രദേശത്ത് മുസ്‌ലിം പരിഷ്‌കരണം സാധ്യമാവണമെങ്കില്‍ അമുസ്‌ലിം സഹകരണം അത്യന്താപേക്ഷിതമാണെന്ന് തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. തികഞ്ഞ ആത്മീയ വാദിയായിരുന്ന തങ്ങള്‍ തന്റെ ജീവിതം ഒരിക്കലും ഒരു സമുദായത്തിന് വേണ്ടി മാത്രം ചെലവഴിക്കാന്‍ തയ്യാറായിരുന്നില്ല. മറിച്ച് ജന്മികളുടെയും അധികാര വര്‍ഗത്തിന്റെയും കിരാത പീഡനങ്ങള്‍ക്കിരയാവേണ്ടി വന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും തങ്ങള്‍ സമയം കണ്ടെത്തി. ഹിന്ദു മുസ്‌ലിം വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിന്ന് പീഡകര്‍ക്കെതിരെ പൊരുതാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. തന്റെ മതത്തിലുള്ള അടിയുറച്ച വിശ്വാസം ഒരിക്കലും തങ്ങളെ ഇതര മതസ്ഥരില്‍ നിന്ന് അകറ്റിയിട്ടില്ല. തന്റെ മതത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും തയാറാവാതെ തന്നെ മുശ് രിക്കുകളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായ ഒരു മതത്തിന്റെ പ്രതിനിധിയായിരുന്നല്ലോ തങ്ങള്‍. പ്രവാചകന്‍ (സ്വ) തങ്ങളും അവിടുത്തെ അനുചരരും കാണിച്ചു തന്ന പാത തന്നെയായിരുന്നു ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തങ്ങളവര്‍കളും സ്വീകരിച്ചതെന്ന് വ്യക്തം.
തുഹ്ഫതുല്‍ മുജാഹിദീനില്‍ സൈനുദ്ദീന്‍ മഖ്ദൂം ആദ്യകാലങ്ങളിലെ മുസ്‌ലിം ഹിന്ദു സഹവര്‍ത്തിത്തത്തെ കുറിച്ച് വാചാലനാവുന്നുണ്ട്. രാജാക്കന്മാര്‍ മുഴുവനും ഹിന്ദുക്കളായിരുന്നുവെങ്കിലും മുസ്‌ലിംകള്‍ക്ക് അവരുടെ വിശ്വാസാദര്‍ശങ്ങള്‍ പുലര്‍ത്താനുള്ള പൂര്‍ണസ്വാതന്ത്ര്യവും അവസരവും സാമൂതിരിയെപ്പോലുള്ള രാജാക്കന്മാര്‍ വകവെച്ച് നല്‍കിയിരുന്നുവെന്നും ജുമുഅഃയില്‍ പങ്കെടുക്കാത്ത മുസ്‌ലിംകളെ വധിക്കുന്നതടക്കമുള്ള നിയമങ്ങള്‍ പണ്ഡിതരുടെ സമ്മതത്തോടെ നടന്നിരുന്നുവെന്നും മഖ്ദൂം അവറുകള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, കാലാന്തരങ്ങളില്‍ ഈയവസ്ഥക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നതായി ചരിത്രത്താളുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷുകാരുടെ കടന്നുവരവോടു കൂടി ഇവിടുത്തെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം തട്ടുകയും മാപ്പിളകള്‍ക്ക് ഖബറക്കം ചെയ്യാന്‍ ആറടി മണ്ണ് വരെ നിഷേധിക്കപ്പെടുന്ന പരിതസ്ഥിതി സംജാതമായെന്നും മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കുന്നതിന് ബ്രിട്ടീഷ് ആശീര്‍വാദമുള്ള ജന്മിമാര്‍ തടസ്സം സൃഷ്ടിച്ചുവെന്നും മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ എഴുതി വെക്കുന്നുണ്ട്.
തങ്ങള്‍ വരുമ്പോള്‍ മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല കഷ്ടതകളനുഭവിച്ചിരുന്നത്. മറിച്ച് അവര്‍ണ കീഴാള ജനതയും സവര്‍ണ മേധാവിത്വത്തിന് കീഴില്‍ ഞെരിഞ്ഞമരുകയായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരമൊരു സാമൂഹ്യാന്തരീക്ഷത്തിലെത്തിച്ചേരുന്ന 'മനുഷ്യന്റെ' മനസ്സുള്ള ഏതൊരു സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വീകരിക്കുന്ന നിലപാട് തന്നെയായിരുന്നു മമ്പുറം തങ്ങളും സ്വീകരിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവനോടൊപ്പമായിരുന്നുവല്ലോ ചരിത്രത്തിലെ മുഴുവന്‍ വിപ്ലവങ്ങളും നിലകൊണ്ടതെന്ന ചരിത്ര വസ്തുത കൂടി പരിഗണിക്കുമ്പോള്‍ തങ്ങളവര്‍കളുടെ നിലപാടിലെ 'ശരി' നമുക്ക് കണ്ടെത്താനാവും. പീഡിതന്റെ ജാതിയോ മതമോ ആയിരുന്നില്ല തങ്ങള്‍ പരിഗണിച്ചത്. അവനിലെ അവശ മനുഷ്യനെ കാണുകയും അവന്റെ കണ്ണുനീര്‍ തുടക്കുകയുമായിരുന്നു തങ്ങള്‍ ചെയ്തത്. പീഡകനിലെ ക്രൂര മുഖം മാത്രമെ തങ്ങള്‍ കണ്ടി രുന്നുള്ളൂ. അവന്‍ ഹിന്ദുവായിരുന്നാലും മുസ്‌ലിമായിരുന്നാലും തങ്ങള്‍ ശബ്ദമുയര്‍ത്തിയിരുന്നു. അത് തങ്ങളുടെ അടുത്ത സുഹൃത്തായിരുന്നാല്‍ പോലും തിന്മക്കെതിരെ പോരാടാന്‍ തങ്ങള്‍ ഒരു മടിയും കാണിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സഹജീവിയുടെ സ്വാതന്ത്ര്യം ഹനിക്കുന്നവന്‍ സ്വയം സ്വാതന്ത്ര്യത്തിന് അര്‍ഹനല്ലെന്ന ടാഗോറിന്റെ തിയറിയില്‍ വിശ്വച്ചിരുന്ന ആളായിരിക്കണം ഒരുപക്ഷേ തങ്ങളവറുകള്‍. 
അവിടുത്തെ പോരാട്ടങ്ങളിലധികവും ഹിന്ദു ജന്മിമാര്‍ക്കെതിരായതിനെ മൊത്തം ഹിന്ദു സമുദായത്തിനെതിരായുള്ള നീക്കമായി ചിത്രീകരിക്കാന്‍ ചില ചരിത്രകാരന്മാര്‍ ശ്രമിച്ചത് പാശ്ചാത്യ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. കാരണം, തങ്ങളുടെ ഇടപെടലുകൡധികവും അവര്‍ണരുടെയും പീഡിതരുടെയും അഭ്യര്‍ത്ഥന മാനിച്ചായിരുന്നു. ഇന്നും വലിയ ഘോഷമായി കൊണ്ടാടപ്പെടുന്ന കളിയാട്ടമുക്കിലെ കോഴിക്കളിയാട്ടം തന്നെ ഉദാഹരണമായെടുക്കാം. സ്വന്തം സഹോദരന്മാരുടെയും ബ്രാഹ്മണ അധീശത്വ ചിന്തകളുടെയും പീഡനം സഹിക്കവയ്യാതെ അങ്ങാടിപ്പുറത്ത് നിന്നും തങ്ങളുടെ സവിധത്തിലെത്തിയ ഒരു പാവം സ്ത്രീക്ക് തങ്ങള്‍ നിശ്ചയിച്ച് കൊടുത്തതായിരുന്നു ഉത്സവത്തിനുള്ള സ്ഥലവും ദിവസവും സൗകര്യവുമെല്ലാമെന്ന് ചരിത്രത്താളുകളിന്നും വ്യക്തമായി വിളിച്ച് പറയുന്നു. കുടിയാന്മാരെ ജന്മികളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ തങ്ങള്‍ നിരന്തരം ശ്രമിച്ചിരുന്നുവെന്നതിനും ചരിത്രം സാക്ഷി. 'മാപ്പിളമാരുടെ ചെറുതും വലുതുമായ ഗൂഢസംഘങ്ങള്‍ പണക്കാരും ബഹുമാന്യരുമായ ഹിന്ദുക്കളുടെ മേല്‍ പട്ടാപ്പകല്‍ അതിക്രമം നടത്തുന്നുവെന്ന്' ഒരു ബ്രീട്ടീഷ് ഉത്തരവിനെ ഉദ്ധരിച്ച് ലോഗന്‍ പറയുന്നുണ്ട്. ഈയുത്തരവില്‍ നിന്നു തന്നെ ബ്രിട്ടീഷുകാരുടെ പിണയാളുകളും ദാസന്മാരുമായിരുന്ന ജന്മികളായിരുന്നു മാപ്പിള അക്രമങ്ങള്‍ക്ക് ഇരയായതെന്ന് വ്യക്തമാണ്. ഇതിനെ നിക്ഷിപ്ത താല്പര്യക്കാര്‍ വളച്ചൊടിക്കുകയും ഒരു മതവര്‍ഗീയ വാദിയായി തങ്ങളെ ഇകഴ്ത്തിക്കാട്ടി ഇവിടുത്തെ മുസ്‌ലിം സ്വത്വത്തിനെ തന്നെ ചോദ്യം ചെയ്യുകയായിരുന്നു പലരുടെയും ലക്ഷ്യമെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
നിസ്പക്ഷമായി മമ്പുറം തങ്ങളുടെ ജീവിതവും പോരാട്ടവും വിലയിരുത്തുകയും പഠിക്കുകയും ചെയ്ത ചരിത്രകാരന്മാരാരും തന്നെ തങ്ങള്‍ വര്‍ഗീയ വാദിയും മനുഷ്യ സ്‌നേഹമില്ലാത്തവരുമായിരുന്നുവെന്ന് സമര്‍ഥിച്ചിട്ടില്ല. 'ലൗകിക തൃഷ്ണകളോട് യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തതല്ലാതെ സമത്വത്തിന്റെ വിരോധികളോട് ജിഹാദ് നടത്താന്‍ അദ്ദേഹം ഒരിക്കലും ഉല്‍ബോധിപ്പിച്ചിരുന്നില്ല' എന്നാണ് തങ്ങളുടെ അദ്ധ്യാപനങ്ങള്‍ വിലയിരുത്തി കെ.എന്‍ പണിക്കര്‍ പ്രസ്താവിച്ചത്. മലബാറിലെ രത്‌നങ്ങള്‍ എന്ന തന്റെ വിഖ്യാത കൃതിയില്‍ കെ.കെ മുഹമ്മദ് കരീം തങ്ങളുടെ സമീപനങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെയാണ്, 'ഹിന്ദുക്കളുടെ കല്യാണ നിശ്ചയങ്ങളില്‍ പോലും സയ്യിദ് അലവി തങ്ങള്‍ പങ്കെടുത്തിരുന്നു. ഹൈന്ദവ പ്രമാണിയും ചെമ്പായ കുടുംബാംഗവുമായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥന്‍. അവശത അനുഭവിച്ചിരുന്ന ഹിന്ദു മുസ്‌ലിം സഹോദരങ്ങള്‍ക്ക് അദ്ദേഹം അളവറ്റ പണം സംഭാവന ചെയ്തിരുന്നു. ഹിന്ദു മുസ്‌ലിം ഐക്യത്തിന് ഊന്നല്‍ നല്‍കിയായിരുന്നു തങ്ങളുടെ ജീവിതം'. മാപ്പിള മക്കള്‍ക്കെന്ന പോലെ വിഷമങ്ങളുടെയും അവശതകളുടെയും ഭാണ്ഡാരം ഇറക്കി വെക്കാനുള്ള ഒരു അത്താണിയായിരുന്നു ഹൈന്ദവ സുഹൃത്തുക്കള്‍ക്കും മഹാനായ തങ്ങള്‍. തങ്ങളുടെ ഇഹലോകാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും മറ്റും ആയിരങ്ങള്‍ തങ്ങളെ സമീപിക്കുകയും പ്രതിവിധി ആരായുകയും ചെയ്തിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ സുവിദിതമാണ്. തന്നെ തേടി വരുന്നവരെ സംതൃപ്തരാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്ത ശേഷം മാത്രമായിരുന്നു തങ്ങള്‍ തിരിച്ചയച്ചിരുന്നത്.
മമ്പുറം തങ്ങളുടെ ഇതര മതസ്ഥരോട് പുലര്‍ത്തിയിരുന്ന സഹിഷ്ണുതയുടെയും സൗഹാര്‍ദ്ദത്തിന്റെയും കഥ പറയുന്ന അധികം സംഭവങ്ങളൊന്നും ക്രോഡീകരിക്കപ്പെട്ടിട്ടില്ല. അത്തരം ചരിത്ര സത്യങ്ങള്‍ ആരൊക്കെയോ മനഃപൂര്‍വം മറച്ച് പിടിക്കാന്‍ ശ്രമിക്കുന്നതായി കാണാം. എന്നാല്‍ സഹോദര സമുദായക്കാരുടെ മനസ്സില്‍ ആ ചരിത്ര സംഭവങ്ങളിപ്പോഴും പച്ച പിടിച്ച് കിടക്കുന്നതായി കാണാം. ക്രോഡീകരിക്കപ്പെട്ടില്ല എന്ന കാരണത്താല്‍ മാത്രം വാഴ്ത്താരികളായി ആ ചരിത്ര ഏടുകള്‍ രൂപാന്തരപ്പെട്ടുവെന്ന് മോയിന്‍ ഹുദവി മലയമ്മയും മഹ്മൂദ് ഹുദവി പനങ്ങാങ്ങരയും അഭിപ്രായപ്പെടുന്നതായി കാണാം. തങ്ങളുടെ സ്‌നേഹ പരിലാളനകളേറ്റു വാങ്ങി ധന്യരായ പലരുടെയും പിന്‍ഗാമികളിന്നും അവ കൃതജ്ഞതയോടെ ഓര്‍ത്തെടുക്കുന്നതായി കാണാം. 'വില്‍ക്കുര്‍പ്പന്മാര്‍' എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു ഹൈന്ദവ കുടുംബമായിരുന്നുവേ്രത തങ്ങളുടെ കാലത്ത് തേപ്പ് ജോലികളില്‍ വിദഗ്ദരായവര്‍. തങ്ങളുടെ കാലത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കോമന്‍ കുറുപ്പായിരുന്നു തങ്ങളുടെ ഒട്ടുമിക്ക തേപ്പ് പണികളും ഏല്‍പിക്കപ്പെട്ടിരുന്നത്. അന്ന് അദ്ദേഹത്തിന്റെ വൈദഗ്ദ്യം തിരിച്ചറിഞ്ഞ തങ്ങള്‍ അയാള്‍ക്കൊരു ഏലസ്സ് സമ്മാനിച്ചിരുന്നുവത്രേ. പതിറ്റാണ്ടുകളോളം ഈ ഏലസ്സ് താവഴിയായി സൂക്ഷിച്ചിരുന്നുവെങ്കിലും പില്‍ക്കാലത്ത് വീടിന്റെ അറ്റകുറ്റ പണിയുടെയില്‍ അവ നഷ്ടപ്പെട്ടുവെന്നും അത് മുതല്‍ അവരുടെ പ്രതാപത്തിന് മങ്ങലേല്‍ക്കാന്‍ തുടങ്ങിയെന്നുമാണ് ചരിത്രം വിവരിക്കുന്നത്. മേല്‍ സൂചിപ്പിക്കപ്പെട്ട മൂന്നിയൂരിലെ കോഴിക്കളിയാട്ടം തങ്ങളുടെ മത സൗഹാര്‍ദ്ദത്തിന്റെ ഇന്നും ജീവിച്ചിരിക്കുന്നൊരു തെളിവാണ്.
ഇസ്‌ലാമിക പ്രബോധനം മാത്രം ലക്ഷ്യം വെച്ച് കേരളക്കരയിലേക്ക് കപ്പല്‍ കയറിയ തങ്ങളുടെ മതേതര നിലപാടുകളുടെ പ്രേരകം അവരെ ഇസ്‌ലാമിലേക്കടുപ്പിക്കുകയെന്നത് മാത്രമായിരുന്നുവെന്ന ചില പഠനങ്ങളിന്ന് നടക്കുന്നുണ്ട്. എന്റെ എളിയ അഭിപ്രായത്തില്‍ ഇത്തരമൊരു കാഴ്ചപ്പാട് തങ്ങളുടെ വ്യക്തിത്തത്തോട് ചെയ്യുന്ന വലിയൊരു ക്രൂരതയായിരിക്കുമെന്നാണ്. കാരണം മനുഷ്യനെ മനുഷ്യനായി കണ്ട് മാനുഷിക സ്‌നേഹ ബന്ധങ്ങള്‍ക്ക് അതിര്‍ നിര്‍ണയിക്കാത്ത ഇസ്‌ലാമിന്റെ ശക്തമായ വാക്താവായിരുന്ന തങ്ങളുടെ മനസ്സ് ഇത്രയും സങ്കുചിതമായിരുന്നുവെന്ന വാദം മനസ്സിന് അലോസരം സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ചും തങ്ങളുടെ നിഴലായിരുന്ന കോന്തുനായരുടെ ചരിത്രം നമുക്ക് മുന്നില്‍ തിരസ്‌കരിക്കാന്‍ സാധിക്കാത്തൊരു ചരിത്ര സത്യമായി നിലകൊള്ളുമ്പോള്‍. കോന്തുനായര്‍ ജനിച്ചപ്പോഴും തങ്ങളുടെ കൂടെ ജീവിത നൗക തുഴയുമ്പോഴും മരണമടയുമ്പോഴും കോന്തുനായര്‍ തന്നെയായിരുന്നു. മേല്‍പറഞ്ഞ വാദം ശരിയായിരുന്നുവെങ്കില്‍ ആദ്യം ഇസ്‌ലാമിന്റെ തീരത്ത് ആദ്യമണയേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു.
മമ്പുറം തങ്ങളുടെ സ്‌നേഹ സൗഹാര്‍ദ്ദങ്ങളുടെ നീര്‍ത്തടം മഹാനവര്‍കള്‍ ഇഹലോകം വെടിഞ്ഞ് ഒന്നര നൂറ്റാണ്ടിലേറെയായിട്ടും വറ്റാതെ ഇന്നും പ്രവഹിച്ച് കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങളുടെ അത്താണിയാണിന്നും മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാന്‍. അവിടുത്തെ അനുഗ്രഹമേറ്റു വാങ്ങാന്‍ വിദൂര ദിക്കുകളില്‍ നിന്നും വന്നെത്തുന്ന അമുസ്‌ലിം സഹോദരങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തു കൊണ്ട് തങ്ങളിന്നും മതസൗഹാര്‍ദ്ദത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുന്നു. മതം അക്രമങ്ങളുടെയും കലാപങ്ങളുടെയും മൂലഹേതുവാകുന്ന ഒരുകാലത്ത് തങ്ങള്‍ ലോകത്തിന് നല്‍കുന്നത് 'മതം മാനവികത'ക്കെന്ന മഹത്തായ സന്ദേശമാണ്. ആത്മീയതയൊരിക്കലും മതേതര നിലപാടുകള്‍ക്കെതിരല്ലന്ന് പഠിപ്പിച്ച അനേകം സൂഫീ വര്യന്മാരില്‍ പ്രമുഖനായിരുന്നു തങ്ങളെന്ന് നമുക്ക് കാണാം. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ മണ്ണിലെത്തിയ മുഴുവന്‍ സൂഫിവര്യന്മാരുടെയും നിലപാട് ഇതുതന്നെയായിരുന്നു. തങ്ങളും തന്റെ മുന്‍ഗാമികളുടെ പാത തന്നെ യാതൊരു വിധ ശങ്കയും കൂടാതെ പിന്തുടരുകയായിരുന്നു.
ചുരുക്കത്തില്‍, ജീവിത കാലത്തും അതിന് ശേഷവും ജാതി മത ഭേദമന്യേ മാനവിക സ്‌നേഹത്തിന് വേണ്ടി നിലകൊണ്ട മഹല്‍ വ്യക്തിത്വമായിരുന്നു തങ്ങള്‍. അവിടുത്തെ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ചില തല്‍പര കക്ഷികള്‍ സൃഷ്ടിച്ചു വെച്ച വാര്‍പ്പു മാതൃകയാണ് നാമിനിയും അവിടുത്തെ ജീവിതത്തെ നിര്‍ധാരണം ചെയ്യാനവലംബിക്കുന്നതെങ്കില്‍ കേരളത്തിലെ മുസ്‌ലിം നിലനില്‍പിനെ തന്നെ അത് സാരമായി ബാധിക്കും. ആ ചരിത്രം പുനര്‍വിചിന്തനങ്ങള്‍ക്ക് വിധേയമാക്കുകയും ചിലര്‍ മനഃപൂര്‍വം മറച്ച് വെച്ചിട്ടുള്ള ചരിത്ര സത്യങ്ങള്‍ പൊതുസമൂഹത്തിന് വേണ്ടിയും മതേതര സംസ്‌കാരത്തിന് വേണ്ടിയും പുറത്ത് കൊണ്ടു വരേണ്ടത് മുസ്‌ലിം ചരിത്രകാരന്മാരുടെ ദൗത്യമാണ്.



അവലംബം
മമ്പുറം തങ്ങള്‍: ജീവിതം, ആത്മീയത പോരാട്ടം
മലബാര്‍ മാന്വല്‍
മലബാറിലെ രത്‌നങ്ങള്‍, കെ കെ മുഹമ്മദ് കരീം
മഹത്തായ മാപ്പിള ചരിത്രം

Share:

Tuesday, 11 October 2016

വിശ്വവിമോചകന്‍

മുന്‍വിധി ഒരു മാരക വിഷമാണ്. മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ ഒരു പക്ഷേ അത് മനുഷ്യ മനസ്സില്‍ കാന്‍സര്‍ പോലെ പടര്‍ന്നു പിടിക്കുകയും ശരിയേത് തെറ്റേത് എന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത പരിതസ്ഥിതിയിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കുകയും ചെയ്‌തേക്കാം. മറ്റുള്ള മതങ്ങളോട് സഹിഷ്ണുതയോടെ പെരുമാറുമെങ്കില്‍ പോലും തന്റെ മതം മാത്രമാണ് ശരിയെന്നും മറ്റുള്ള മതങ്ങളേക്കാളും വിശ്വാസ ധാരകളേ കാളും ഔന്നിത്യം അതിനാണെന്നും വിശ്വസിക്കുന്നതാണ് ഏറ്റവും അപകടകരവും ആപത്കരവുമായ മുന്‍വിധി. ലോകത്ത് ക്രിസ്ത്യാനിസത്തിന് ശേഷം ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഇസ്‌ലാമാണ് ഇന്ന് ഏറ്റവും കൂടതല്‍ തെറ്റിദ്ധരിക്കപ്പെടുന്ന മതം. മറ്റു മതങ്ങളിലേക്കുള്ളതിനേക്കാളേറെ വിശ്വാസികളുടെ ഒഴുക്ക് ഇസ്‌ലാമിലേക്കുണ്ട് എന്നതും ശ്രദ്ധേയമാണ്. മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും സ്‌പെയിനിലുമൊക്കെ ഇസ്‌ലാം ആധിപത്യമുറപ്പിക്കുന്ന കാലത്താണ് ക്രിസ്ത്യന്‍ ലോകത്ത് ഇസ്‌ലാമിനെ കുറിച്ചുള്ള മുന്‍വിധികളും മിഥ്യാധാരണകളും പരക്കാന്‍ തുടങ്ങുന്നത്. മുസ്‌ലിം പോരാളികള്‍ക്കു മുന്നില്‍ കുരിശു പോരാളികള്‍ പരാജയമടഞ്ഞെങ്കിലും ഇസ്‌ലാമിന്റെ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ അവര്‍ വീണ്ടും വീണ്ടും ഉന്നയിച്ചു കൊണ്ടേയിരുന്നു. അല്‍ഖാഇദഃയെയും താലിബാനെയും പോലുള്ള ഭീകര സംഘങ്ങളുടെ കടന്നു വരവ് അവരുടെ വാദഗതികള്‍ക്ക് ശക്തി പകരുകയും ചെയ്തു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനെതിരെയും വാഷിംഗ് ടണിലെ പെന്റഗണിനെതിരെയും 2001 സെപ്തംപര്‍ 11  ന് ഉണ്ടായ ആക്രമണങ്ങള്‍ ഇസ്‌ലാം വിരോധികള്‍ക്ക് ലഭിച്ച മാരകമായ ആയുധങ്ങളായിരുന്നു. അതോടെ 'ഇസ്‌ലാമോഫോബിയ' അമുസ്‌ലിം രാഷ്ട്രങ്ങളില്‍ ഒരു വൈറസ് പോലെ പരക്കാന്‍ തുടങ്ങി. ഇസ്‌ലാമിന്റെ എതിരാളികള്‍ക്ക് പ്രധാനമായും രണ്ട് വാദങ്ങളാണുള്ളത്; ഒന്ന്, ഇസ്‌ലാമിക പ്രചരണം ലോകത്ത് സാധ്യമായത് വാളുകൊണ്ടാണ്. രണ്ട്, മുസ്‌ലിംകള്‍ പറയുന്നത് പോലെ പ്രവാചകന്‍ മുഹമ്മദ് നബി നന്മയുടെ പ്രതീകമായിരുന്നില്ല. ഈ രണ്ട് വാദങ്ങളും ചരിത്ര പരമായ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. നിശ്പക്ഷമായ ചരിത്ര വായന നടത്തുന്ന ആര്‍ക്കും ഇസ്‌ലാം പ്രചരിച്ചത് വാളു കൊണ്ടല്ല എന്ന സത്യം സംശയലേശമന്യെ വ്യക്തമാവും. ഇസ്‌ലാം ലോകത്തിന് മുന്നില്‍ കാഴ്ച വെച്ചത് മനുഷ്യ സമത്വമായിരുന്നു. സ്ത്രീകള്‍ക്ക് അത് മറ്റാരും നല്‍കാത്ത അവകാശങ്ങള്‍ വകവെച്ച് നല്‍കി. ഇന്തോനേഷ്യയിലും മലേഷ്യയിലുമൊന്നും ഇസ്‌ലാം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കപ്പെടുകയായിരുന്നില്ല.
മുസ്‌ലിംകള്‍ തങ്ങളുടെ പ്രവാചകരെ വിമര്‍ഷിക്കുന്നതിനോട് വളരെ വികാര പരമായിട്ടാണ് പെരുമാറുക. പ്രശസ്തമായ ഒരു പേര്‍ഷ്യന്‍ പഴഞ്ചൊല്ല് നമുക്കിങ്ങനെ വായിക്കാം: (ബെ ഖുദാ ദീവാനാ ബാഷോ, ബെ മുഹമ്മദ് ഹോഷിയാര്‍) നിങ്ങള്‍ ദൈവത്തെ പറ്റി എന്ത് തന്നെ പറഞ്ഞാലും ഞങ്ങള്‍ സഹിക്കാന്‍ തയാറാണ്, പക്ഷേ മുഹമ്മദ് (സ്വ) യെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ സൂക്ഷിക്കണം. ലോകത്ത് കഴിഞ്ഞു പോയിട്ടുള്ളവരില്‍ വെച്ചേറ്റവും ശ്രേഷ്ഠ വ്യക്തിയായിട്ടാണ് മുസ്‌ലിംകള്‍ അവരുടെ പ്രവാചകനെ കാണുന്നത്. ആദമിന്റെയും അബ്രഹാമിന്റെയും മോസയുടെയും ജീസസിന്റെയും പിന്‍ഗാമിയായി ലോകത്തിലേക്ക് ദൈവം അവസാനമായി പറഞ്ഞയച്ച പ്രവാചകരായിരുന്നു അദ്ധേഹം അവര്‍ക്ക്. മുസ്‌ലിംകള്‍ എങ്ങനെയാണ് അദ്ധേഹത്തെ വിലയിരുത്തുന്നതെന്ന് അറിയണമെങ്കില്‍ അദ്ധേഹം ലോകത്തിനു മുന്നില്‍ തനിക്ക് ദിവ്യ ബോധനം ലഭിച്ചുവെന്ന് പറഞ്ഞ് അവതരിപ്പിച്ച അധ്യാപനങ്ങളും ജീവിതവും എടുത്ത് പരിശോധിച്ചാല്‍ മതി. അല്‍ഖാഇദയുടെയും താലിബാനിന്റെയും പ്രവൃത്തികളും ആയത്തുല്ലമാരില്‍ നിന്നും 'മുല്ലമാരി'ല്‍ നിന്നും അടിക്കടി വരുന്ന ഫത്‌വകളും ആധാരമാക്കി അദ്ധേഹത്തെ വിലയിരുത്തുന്നത് വളരെ വലിയ അബദ്ധമായിപ്പോവും. വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിച്ച ഹിന്ദു മതത്തെ വിലയിരുത്താന്‍ ഹിന്ദു മതത്തിന്റെ പേരില്‍ പള്ളികള്‍ നശിപ്പിക്കുകയും മതാചാര്യന്മാരെ വധിക്കുകയും ലൈബ്രറികളും കലകളുടെ ശേഷിപ്പുകളും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നാം ആധാരമാക്കാറില്ല. സിക്ക് ഗുരുക്കന്മാരുടെ അധ്യാപനങ്ങളറിയാന്‍ ജര്‍നൈല്‍ സിംഗ് ബിന്ദ്രന്‍ വാലയുടെ ജല്‍പനങ്ങളിലേക്ക് നാം തിരിയാറില്ല. എന്നത് പോലെ മുഹമ്മദിനെ വിലയിരുത്താനും പഠിക്കാനും അദ്ധേഹത്തിന്റെ അധ്യാപനങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും മാത്രം നോക്കുക, അദ്ധേഹത്തിന്റെ സോ കാള്‍ഡ് അനുയായികളുടെ ഹീന കൃത്യങ്ങളെ ഒരിക്കലും അവലംബിക്കാതിരിക്കുക.
എ.ഡി 570 മക്കയിലാണ് മുഹമ്മദ് ജനിക്കുന്നത്. വളരെ ചെറുപ്രായത്തില്‍ തന്നെ ഉമ്മയെയും ഉപ്പയെയും അദ്ധേഹത്തിന് നഷ്ടമായി. പിന്നീട് വല്യുപ്പയും പിതൃസഹോദരനുമായിരുന്നു അദ്ധേഹത്തെ വളര്‍ത്തിയത്. ഒരു വിധവയുടെ കച്ചവടം അദ്ധേഹം നോക്കി നടത്തുകയും പിന്നീടവരെ വിവാഹം ചെയ്യുകയും ചെയ്തു. ആ ദാമ്പത്യ വല്ലരിയില്‍ ആറു കുസുമങ്ങള്‍ വിരിഞ്ഞു. ആദ്യ ഭാര്യ ഖദീജഃ ഇഹലോകം വെടിയുന്നത് വരെ അദ്ധേഹം മറ്റൊരു വിവാഹം ചെയ്യാന്‍ തയ്യാറായില്ല. നാല്പതാം വയസ്സില്‍ ദിവ്യ ബോധനം ലഭിക്കാന്‍ തുടങ്ങി. അവ അദ്ധേഹത്തെ വിശ്വ വിമോചകനാക്കി ഉയര്‍ത്തി. പിന്നീട് ദിവ്യബോധനം ഇടതടവില്ലാതെ വന്നു കൊണ്ടിരുന്നു. ഇഹലോകത്തെ കുറിച്ചും പരലോകത്തെ കുറിച്ചും അവ മനുഷ്യനെ ഉല്‍ബോധിപ്പിച്ചു. ചിലപ്പോള്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളെ അവ പരിഹരിച്ചു, മറ്റു ചിലപ്പോള്‍ ആത്മീയമായി മനുഷ്യനെ ഉന്നതങ്ങളിലേക്ക് നയിച്ചു. അദ്ധേഹത്തിന്റെ അനുചരര്‍ അവ മനഃപാഠമാക്കുകയും എഴുതി വെക്കുകയും ചെയ്തു, അതാണ് 'വായന' എന്നര്‍ത്ഥമുള്ള ഖുര്‍ആന്‍ എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്. മുഹമ്മദ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് സ്വന്തം ആശയങ്ങളോ ആദര്‍ശങ്ങളോ ആയിരുന്നില്ല, അവ അതിനു മുമ്പേ ജൂതന്മാരിലൂടെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടവയായിരുന്നു എന്നത് ശ്രദ്ധേയമാണ്. 'അല്ലാഹു' എന്ന പേരില്‍ തന്നെയായിരുന്നു അദ്ധേഹം വരുന്നതിന് മുമ്പും ദൈവം അറേബ്യയില്‍ അറിയപ്പെട്ടിരുന്നത്. അതുപോലെ തന്നെ 'ഇസ്‌ലാം' എന്നാല്‍ 'കീഴടങ്ങല്‍' എന്നായിരുന്നു അര്‍ത്ഥം, സലാം എന്നാല്‍ 'സമാധാനം' എന്നും. മക്ക അന്നത്തെ ഏറ്റവും വലിയ മാര്‍ക്കറ്റായിരുന്നു. ജനങ്ങള്‍ ഹജ്ജിനു വേണ്ടിയും ഉംറക്ക് വേണ്ടിയും അവിടേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. ജൂത മതത്തിലെ പല ആചാരങ്ങളും മുഹമ്മദും അനുവര്‍ത്തിച്ച് പോന്നു; ഭക്ഷണ ക്രമത്തില്‍ ഹലാലും ഹറാമും ഉണ്ടായിരുന്നു, അഞ്ചു നേരത്തെ പ്രാര്‍ത്ഥനയും ആണ്‍കുട്ടികളുടെ ചേലാ കര്‍മവും അദ്ധേഹം അംഗീകരിച്ചു. അദ്ധേഹം പുതുതായി അവതരിപ്പിച്ച സിദ്ധാന്തം ദൈവത്തിന്റെ ഏകത്വം മാത്രമായിരുന്നു. വിവിധ ഗോത്ര വര്‍ഗക്കാര്‍ ആരാധിച്ചു പോന്നിരുന്ന കല്‍ദേവതകളെ അദ്ധേഹം അംഗീകരിച്ചില്ല. മുഹമ്മദ് ഒരിക്കലും തന്റെ വിശ്വാസം പുല്‍കാന്‍ ആരെയും നിര്‍ബന്ധിച്ചില്ല, പ്രത്യുത വിശ്വാസ സ്വാതന്ത്യത്തെ വകവെച്ചു നല്‍കുന്ന ദൈവിക വെളിപാടുകള്‍ അദ്ധേഹം ഓതിക്കൊണ്ടേയിരുന്നു; ''മതകാര്യങ്ങളില്‍ ബലപ്രയോഗമേ ഇല്ല.'' (അല്‍ ബഖറ 256), ''അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ സല്‍പ്രവര്‍ത്തികളിലേക്ക് മത്സരിച്ച് മുന്നേറുക.'' (മാഇദഃ 48).
സ്വാഭാവികമായും മുഹമ്മദിന്റെ അധ്യാപനങ്ങളും വിശ്വാസങ്ങളും ശക്തമായ എതിര്‍പ്പുകള്‍ക്ക് വിധേയമായി. ശത്രുക്കള്‍ പലവുരു അദ്ധേഹത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു, എന്നാല്‍ ഓരോ പ്രാവശ്യവും അത്ഭുതകരമായി അദ്ധേഹം രക്ഷപ്പെട്ടു. അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോള്‍ എ.ഡി 622 ല്‍ മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്യാന്‍ ദൈവിക കല്‍പന വന്നു. അതാണ് ഇന്നും ഹിജ്‌റ എന്നറിയപ്പെടുന്നത്, മുസ്‌ലിം കലണ്ടറിന്റെ തുടക്കവും ആ സംഭവത്തെ ആധാരമാക്കിയാണ്. ഹിജ്‌റക്ക് ശേഷവും മക്കക്കാര്‍ മദീന കീഴടക്കാന്‍ പലവുരു വിഫല ശ്രമങ്ങള്‍ നടത്തി. അവസാനം മുഹമ്മദിന്റെ സൈന്യം മക്ക കീഴടക്കി. മുഹമ്മദ് എ.ഡി 632 ല്‍ പരലോകം പൂകുമ്പോള്‍ അറേബ്യന്‍ ഉപദ്വീപ് ഇസ്‌ലാമെന്ന ലാബലില്‍ രൂപീകരിക്കപ്പെട്ട വ്യത്യസ്ത ഗോത്രങ്ങളുടെ മഹാ സഖ്യമായി മാറിയിരുന്നു.
ആദ്യ ഭാര്യ ഖദീജ മരണമടഞ്ഞതിന് ശേഷം മുഹമ്മദ് വിവാഹം ചെയ്ത ഭാര്യമാരുടെ എണ്ണം പറഞ്ഞാണ് അധിക വിരോധികളും അദ്ധേഹത്തെ ആക്ഷേപിക്കാറുള്ളത്. അറേബ്യയുടെ അന്നത്തെ സാമൂഹ്യ സ്ഥിതി മനസ്സിലാക്കി മാത്രമേ ഇതിനെ വിലയിരുത്താന്‍ സാധിക്കൂ. നിരന്തരമായുണ്ടായിരുന്ന യുദ്ധങ്ങളും ആക്രമണങ്ങളും സമൂഹത്തെ വലിയ ലൈംഗിക അസമത്വത്തിലേക്ക് തള്ളിയിട്ടു. വധിക്കപ്പെടുന്നവരുടെ വിധവകള്‍ക്കും മക്കള്‍ക്കും അഭയം കൊടുത്തില്ലെങ്കില്‍ ഒരു പക്ഷേ അവര്‍ പിന്നീട് വേഷ്യാലയങ്ങളിലോ ഭിക്ഷാടന കേന്ദ്രങ്ങളിലോ കാണപ്പെടുന്ന അവസ്ഥ സംജാതമായി. വിധവ സംരക്ഷണത്തിനുള്ള ഏറ്റവും നല്ലൊരു മാര്‍ഗമായിരുന്നു അവരെ വിവാഹം ചെയ്യുക എന്നത്. തന്നെയുമല്ല വൈവാഹിക ബന്ധങ്ങള്‍ ഗോത്രങ്ങള്‍ക്കിടയില്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാവുകയും ചെയ്തു. അതിനൊക്കെ വേണ്ടിയായിരുന്നു അദ്ധേഹത്തിന്റെ വിവാഹങ്ങളത്രയും. തന്റെ അനുചരര്‍ക്ക് അഹിതമായിട്ടുള്ള ഒന്നും തന്നെ മുഹമ്മദ് ഒരിക്കലും ചെയ്തിരുന്നില്ല. മാത്രവുമല്ല, ഏറ്റവും നല്ലത് ഏക ഭാര്യാ സമ്പ്രദായമാണെന്ന് പ്രഖ്യാപിക്കുകയും ബഹുഭാര്യത്വത്തിന്റെ പരിധി നാലാക്കി ചുരുക്കുകയും ചെയ്ത ചരിത്രത്തിലെ ഏക വ്യക്തിയും അദ്ധേഹമായി മാറി. മാത്രമല്ല, രണ്ട് കെട്ടണമെങ്കില്‍ തന്നെ രണ്ട് ഭാര്യമാരോടും ഒരേ നിലയില്‍ അനിഷ്ടങ്ങള്‍ക്ക് ഇട നല്‍കാതെ പെരുമാറാന്‍ സാധിക്കണം എന്ന വളരെ ശക്തമായ നിബന്ധനയും അദ്ധേഹം മുന്നോട്ടു വെച്ചു. ഖുര്‍ആന്‍ പറയുന്നു: ''അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്തു കൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം ചെയ്യുക). അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള അടിമ സ്ത്രീയെ (ഭാര്യയെ പോലെ സ്വീകരിക്കുക). നിങ്ങള്‍ അതിരു വിട്ടു പോകാതിരിക്കാന്‍ അതാണ് ഏറ്റവും അനുചിതം''. (അന്നിസാഅ് 3). പുരുഷാധിപത്യം നിലനിന്നിരുന്ന അക്കാലത്ത് എല്ലാ സമുദായങ്ങളിലും ബഹുഭാര്യത്വം വളരെ ശക്തമായി നിലവിലുണ്ടായിരുന്നു എന്നു കൂടി നാം ഓര്‍ക്കണം.
കാരണ്‍ ആംസ്‌ട്രോങിന്റെ Muhammed: A prophet for Our Time എന്ന കൃതിക്ക് ഇസ്‌ലാമിനെതിരെയുള്ള മുന്‍വിധികളില്‍ നിന്നും നമ്മുടെ മനസ്സിനെ സംശുദ്ധമാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇന്ന് മത താരതമ്യ പഠന മേഖലയില്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാണ് ആംസ്‌ട്രോംങ്. അവര്‍ ഒരിക്കലും ഒരു മുസ്‌ലിമല്ല.







ഡെയ്‌ലി ടെലഗ്രാമില്‍ 2008 ഫെബ്രുവരി 16 ന് പ്രസിദ്ധീകരിച്ച A meessaih for our time എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കുഷ്‌വന്ത് സിംഗിന്റെ ലേഖനത്തിന്റെ വിവര്‍ത്തനം.




കുശ്‌വന്ത് സിങ്

പ്രശസ്തനായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമാണ് കുശ്‌വന്ത് സിങ് (2 ഫെബ്രുവരി 1915  20 മാഅച്ച് 2014). 'എല്ലാവരോടും പകയോടെ' (With Malice towards One and ALL) എന്ന പേരില്‍ അദ്ദേഹം എഴുതുയിരുന്ന പംക്തി നിരവധി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും വളരെ ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. 
ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റുകളില്‍ പ്രധാനിയായ ഇദ്ദേഹത്തിന്റെ ശൈലി മൂര്‍ച്ചയേറിയ ഹാസ്യത്തില്‍ ഊന്നിയുള്ളതാണ്.
1974ല്‍ പത്മ ഭൂഷന്‍ പുരസ്‌കാരം നല്കപെട്ടുവെങ്കിലും 1984 ല്‍ ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു അത് തിരിച്ചു നല്‍കി. 2007ല്‍ പത്മ വിഭൂഷന്‍ പുരസ്‌കാരം ലഭിച്ചു.
1980 മുതല്‍ 1986 വരെ രാജ്യ സഭാംഗമായിരുന്നു. പൊതുരംഗത്ത് കുശ്വന്ത് സിംഗ്, കോണ്‍ഗ്രസ് പക്ഷപാതിയെന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം 2014 മാര്‍ച്ച് 20 നു അന്തരിച്ചു.
ട്രെയിന്‍ ടു പാകിസ്താന്‍, ദി കമ്പനി ഓഫ് വിമണ്‍, ട്രൂത്ത് ലവ് ആന്‍ഡ് എ ലിറ്റില്‍ മാലിസ് (ആത്മകഥ), ഡല്‍ഹി: എ നോവല്‍, ട്രാജഡി ഓഫ് പഞ്ചാബ് തുടങ്ങിവയ പ്രധാന ക്രിതികളാണ്. (വിക്കിപീഡിയ)



Share:

ആഇശാ ബീവിയുടെ വിവാഹം

റാമത്തെ വയസ്സില്‍ തന്നെ പ്രവാചകന്‍ (സ്വ) യുമായുള്ള വിവാഹം നടന്നു എന്നത് സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടത് കൊണ്ടാവാം ആഇശാ ബീവിയെ കുറിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളത്രയും അവരുടെ വിവാഹ പ്രായത്തില്‍ കേന്ദ്രീകൃതമാവുന്നത്. മക്കയില്‍ വെച്ച് പ്രവാചകരുമായുള്ള വിവാഹം നടക്കുമ്പോള്‍ ആറു വയസ്സായിരുന്നു അവരുടെ പ്രായമെന്നും പിന്നീട് മദീനയില്‍ വെച്ച് ഒമ്പതാമത്തെ വയസ്സിലാണ് 'വീട്ടില്‍ കൂടു'ന്നതെന്നും ബുഖാരി അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം സുവിദിതമാണ് (ബുഖാരി, കിതാബുല്‍ നികാഹ്, ബാബു ഇന്‍കാഹി റജുലി വലദഹു സ്വിഹാര്‍, ഹ:നം: 5133,5158).

നവലോകം ഇവ്വിഷയകമായി ഒരുപാട് എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. ഓറിയന്റലിസ്റ്റുകള്‍ ഈ വിവാഹത്തെ മാത്രമല്ല പ്രവാചകരുടെ ഉന്നതമായ വ്യക്തിത്വത്തിനെതിരെ വരെ ചോദ്യശരങ്ങളെയ്തിട്ടുണ്ട്. ചെറുപ്രായത്തിലുള്ള പെണ്‍ കുട്ടിയുമായുള്ള വിവാഹം മാന്യതക്ക് നിരക്കാത്തതാണെന്നും അത് പ്രവാചകത്വത്തിന് എതിരാണെന്നുമാണ് ഇക്കൂട്ടരുടെ പ്രധാന ആരോപണം.
ഇതിന് മുമ്പും തദ്വിഷയകമായി പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടന്നിട്ടുണ്ട്. പലരും ഈ വിഷയം തലനാരിഴ കീറി ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് പക്ഷേ ഇന്നത്തേത് പോലെ പ്രവാചകരുടെ വ്യക്തിത്വത്തെ തേജോവധം ചെയ്യാനുള്ള കുത്സിതശ്രമങ്ങളുടെ ഭാഗമായിരുന്നില്ല. മറിച്ച്, കര്‍മ ശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും തീര്‍പ്പ് കല്‍പിക്കാനും വേണ്ടിയായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം എത്രയാണ്, പെണ്‍കുട്ടികളുമായുള്ള വിവാഹത്തിന്റെ വിധിയെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം പ്രവാചക ചര്യയില്‍ നിന്നും ഉത്തരം കണ്ടെത്താന്‍ പണ്ഡിതര്‍ ശ്രമിച്ചു. പല പണ്ഡിതന്മാരും വ്യത്യസ്ത ഉത്തരങ്ങളിലും അനുമാനങ്ങളിലുമായിരുന്നു എത്തിച്ചേര്‍ന്നത്. ഉദാഹരണത്തിന് ഇബ്‌ന് ശിബിരിമഃ (റ) ഇതേകുറിച്ച് ബഹുമാന്യനായ ഇബ്‌ന് ഹസം അവറുകളോട് ചോദിച്ചപ്പോള്‍ അദ്ധേഹം പറഞ്ഞതിപ്രകാരമായിരുന്നു :'ആറാം വയസ്സില്‍ തന്നെ പ്രവാചകരും ആഇശാ ബീവിയും തമ്മിലുള്ള വിവാഹം നടന്നു എന്നുള്ളത് ശരി തന്നെയാണ്. എന്നാല്‍ ആ പ്രായത്തിലുള്ള പെണ്ണിനെ വിവാഹം ചെയ്യുകയെന്നത് പ്രവാചകര്‍ (സ്വ) ക്ക് മാത്രം അനുവദനീയമായ കാര്യമാണ്. മറ്റുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല'. എന്നാല്‍ ഇബ്‌നു ഹജരില്‍ അസ്ഖലാനി (റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ ഈയഭിപ്രായത്തെ തള്ളിക്കളയുകയും ഇത് യുക്തി ഭദ്രമല്ലെന്ന് പറയുകയും ചെയ്യുന്നുണ്ട്. കാരണം  അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ റസൂല്‍ (സ്വ) ക്കുണ്ടാവുന്ന പ്രത്യേക നിയമങ്ങള്‍ അവിടുത്തെ പ്രവാചകത്വവുമായി ബന്ധമുള്ളതായിരിക്കണം. എന്നാല്‍ മറ്റൊരു പ്രവാചകരും ഇങ്ങനെയൊരു വിവാഹം ചെയ്തതായി റിപ്പോര്‍ട്ടില്ലാത്ത സ്ഥിതിക്ക് അത് പ്രവാചകത്വവുമായി ബന്ധമുള്ളതാവാന്‍ സാധ്യതിയില്ല.  
  'ഇസ്‌ലാമിക ചരിത്രത്തില്‍ മഹതിയവര്‍കള്‍ അത്യുന്നതമായ സ്ഥാനമലങ്കരിക്കുന്നതായിക്കാണാം. ഇസ്‌ലാമിന്റെയാത്മാവിനെ അവര്‍ തൊട്ടറിഞ്ഞ പോലെ അറിയാനും മനസ്സിലാക്കാനും മറ്റാര്‍ക്കും ഇന്നോളം സാധിച്ചിട്ടില്ല. ഇസ്‌ലാമിക തത്വങ്ങളുടെ സൂക്ഷമാര്‍ത്ഥങ്ങള്‍ മഹതി നിര്‍ധാരണം ചെയ്തത് പോലെ വിശദീക്കാനോ അപഗ്രഥനം ചെയ്യാനോ സ്വഹാബത്തിനോ മറ്റുള്ളവര്‍ക്കോ സാധിച്ചിട്ടില്ല.'

ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാര്‍ പ്രവാചകര്‍ക്കെതിരെ വന്നിട്ടുള്ള ഇത്തരം ആരോപണങ്ങള്‍ക്ക് പല രീതിയില്‍ മറുപടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സയ്യിദ് സുലൈമാന്‍ നദ്‌വി എഴുതുന്നു: ''വിവാഹ സമയത്ത് ആഇശാ ബീവിക്ക് ആറ് വയസ്സായിരുന്നു പ്രായം. ഈ വിവാഹത്തിന്റെ ആത്യന്തിക ലക്ഷ്യം പ്രവാചകത്വവും ഖിലാഫത്തും  നബി തിരുമേനി (സ്വ) ക്ക് ശേഷം അധികാരത്തിലേറിയത് ആഇശാ ബീവിയുടെ പിതാവ് അബൂബക്ര്‍ (റ) ആയിരുന്നല്ലോ  തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കലായിരുന്നു. മാത്രവുമല്ല അത്യുഷ്ണമുള്ള അന്തരീക്ഷത്തില്‍ വളരുന്ന അറേബ്യന്‍ സ്ത്രീകള്‍ക്ക് പതിവില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടാവുക സ്വാഭാവികമാണ്. തന്നെയുമല്ല ചില മഹാത്മാക്കള്‍ക്ക് അസാമാന്യ വളര്‍ച്ചയും ബുദ്ധി വൈഭവവും അല്ലാഹു നല്‍കാറുമുണ്ടല്ലോ, ഇംഗ്ലീഷില്‍ ഇതിന് പ്രീകോണ്‍ഷ്യസ് എന്നാണ് പറയുന്നത്''. (സയ്യിദ് സുലൈമാന്‍ നദ്‌വി, സീറത്ത് ആഇശഃ, പേ:24).
സുലൈമാന്‍ നദ്‌വി തന്റെ കൃതിയില്‍ പ്രീകോണ്‍ഷ്യസിന്റെ ഇംഗ്ലീഷ് പദവിന്യാസം സൂചിപ്പിച്ചിട്ടില്ല. പ്രായാതീത ബുദ്ധിയുള്ള എന്നര്‍ത്ഥം വരുന്ന  precocious എന്ന വാക്കായിരിക്കണം അദ്ധേഹം ഉദ്ധേശിച്ചത്.
Precoious: Ripe before the proper or natural time, premature, devoloped or matured earlier than usual. (Webster)
(of child) : having devoloped particular abilities and ways of behaving at a much younger age than usual, sexually precocious. (Oxford)
       എന്നാല്‍, വിവാഹ സമയത്ത് മഹതിക്ക് പക്വതയെത്തിയിരുന്നോ ഇല്ലയോ എന്ന ചര്‍ച്ച പോലും ചരിത്രഹദീസ് ഗ്രന്ഥങ്ങളിലില്ല. മാത്രവുമല്ല, സത്യത്തില്‍ മഹാനവറുകള്‍ നല്‍കിയ ഈ മറുപടി യഥാര്‍ത്ഥ ചോദ്യത്തെ അഭിമുഖീകരിക്കുന്നില്ല. കാരണം, വിവാഹ സമയത്ത് ആഇശാ ബീവി ഋതുമതിയായിരുന്നോ അല്ലയോ എന്നുള്ളതല്ല യഥാര്‍ത്ഥ ചോദ്യം, മറിച്ച് അന്‍പതിലേറെ വയസ്സ് പ്രായമുള്ള നബി തിരുമേനി (സ്വ) യും പത്ത് വയസ്സ് പോലും തികയാത്ത ആഇശാ ബീവിയും തമ്മിലുള്ള പ്രായാന്തരത്തിലേക്കാണ് ചോദ്യത്തിന്റെ മുന നീളുന്നത്.
അതുപോലെത്തന്നെ ഈ ചോദ്യത്തിനുള്ള മറ്റൊരു മറുപടിയായി ചില പണ്ഡിതര്‍ സമര്‍ഥിക്കുന്നതിങ്ങനെയാണ്: ''വിവാഹ നിശ്ചയം എന്ന് നാം പറയുന്ന പോലുള്ള ആചാരം അന്നത്തെ അറബികള്‍ക്കിടയിലും വ്യാപകമായിരുന്നു. അതുകൊണ്ട് തന്നെ ആഇശാ ബീവിയുടെ ആറാമത്തെ വയസ്സില്‍ നടന്നത് വിവാഹ നിശ്ചയവും ഒമ്പതാമത്തെ വയസ്സില്‍ നടന്നത് വിവാഹവുമായിരുന്നു എന്നാണ് ഹദീസുകളുടെ താല്‍പര്യം'' (ഗുലാം പര്‍വേസ്, ആഇശാ കീ ഉംറ്, പേ:1,2).
ഈ മറുപടിയും സ്വീകരിക്കാവതല്ല. കാരണം ഹദീസില്‍ 'നികാഹ്' എന്ന പദത്തിന് വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ള വിവാഹം എന്നല്ലാതെ മറ്റെന്തെങ്കിലും അര്‍ത്ഥം നല്‍കാനുതകുന്ന ഒരു തെളിവും ലഭ്യമല്ല. തന്നെയുമല്ല, വിവാഹം നടന്നത് ആറിലായാലും ഒമ്പതിലായാലും പ്രായവ്യത്യാസം ഒന്നുതന്നെയാണല്ലോ. അങ്ങനെ വരുമ്പോള്‍ ചോദ്യത്തിനുള്ള ശരിയായ മറുപടിയാവാന്‍ ഈ വാദത്തിനാവുന്നില്ല.
ഇനിയും ചിലര്‍ പറഞ്ഞതിങ്ങനെയാണ്: ''ആഇശാ ബീവി(റ) ചില സ്വഹാബികളുടെ രിവായത്തുകളെ എതിര്‍ത്തു കൊണ്ട് പലപ്പോഴും 'അവര്‍ കേട്ടിടത്ത് തെറ്റ് പറ്റിയതാവാം' എന്ന് പറയാറുണ്ട്. ഒരു പക്ഷേ ഇവിടെയും സംഭവിച്ചത് അത് തന്നെയാവാം. സിത്തത അശറഃ  (പതിനാറ്) എന്ന് പറഞ്ഞിടത്ത് ഹദീസിന്റെ റാവി സിത്തതഃ (ആറ്) എന്ന് മാത്രമേ കേട്ടിട്ടുണ്ടാവൂ. അതുപോലെത്തന്നെ പത്തൊന്‍പത് എന്ന് പറഞ്ഞപ്പോള്‍ ഒന്‍പത് എന്ന് മാത്രമെ കേട്ടിരിക്കൂ. അതുകൊണ്ട് തന്നെ ബീവിയുടെ വിവാഹം നടന്നത് പത്തൊന്‍പതാമത്തെ വയസ്സിലാണെന്ന് വേണം നാം മനസ്സിലാക്കാന്‍''.  (ഹബീബ് റഹ്മാന്‍ സിദ്ധീഖ് കാന്ദലവി, ഉംറേ ആഇശഃ, പേ:8,9).
ഈ വാദവും നമുക്കൊരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. കാരണം, ഒരേ കാര്യം രണ്ട് പേര്‍ കേള്‍ക്കുകയും ഒരാള്‍ രണ്ടാമന്‍ പറഞ്ഞത് തെറ്റാണെന്നും ഞാന്‍ കേട്ടത് നേരെ മറിച്ചാണെന്നും പറഞ്ഞ് വാദിക്കുകയാണെങ്കില്‍ അത് ന്യായമാണ്. എന്നാലിവിടെ വിഷയം കേള്‍ക്കാത്ത ഒരാള്‍ വിഷയം കേട്ട മറ്റൊരാള്‍ പറഞ്ഞത് കേള്‍വിപ്പിശകാണെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. തന്നെയുമല്ല ഇത്തരം വാദങ്ങള്‍ നാം സ്വീകരിക്കുകയാണെങ്കില്‍ ഒരുപക്ഷേ നാളെ ദീന്‍ മുഴുവന്‍ തെറ്റാണെന്ന വാദവുമായി ആരെങ്കിലും രംഗ പ്രവേശം ചെയ്താല്‍ അതും അംഗീകരിക്കാന്‍ നാം നിര്‍ബന്ധിതരാവും.
യഥാര്‍ത്ഥത്തില്‍ ഈ ചര്‍ച്ചയുടെ മര്‍മം ചെറുപ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയും മുതിര്‍ന്ന ഒരാളും തമ്മില്‍ വിവാഹം നടക്കാന്‍ എന്തായിരുന്നു കാരണം എന്നതല്ല. മറിച്ച് ഇസ്‌ലാമിക ചരിത്രത്തില്‍ ആഇശാ ബീവിയുടെ വ്യക്തിത്വം എങ്ങനെ വേറിട്ട് നില്‍ക്കുന്നു എന്നതാണ്. ഇക്കാര്യം മനസ്സിലാക്കിയാല്‍ മാത്രമേ തിരുമേനിയുമായുള്ള മഹതിയുടെ വിവാഹം ചെറുപ്പത്തില്‍ തന്നെ നടക്കാനുള്ള കാരണമെന്തായിരുന്നുവെന്ന് മനസ്സിലാക്കാനാവൂ. ഇസ്‌ലാമിക ചരിത്രത്തില്‍ മഹതിയവര്‍കള്‍ അത്യുന്നതമായ സ്ഥാനമലങ്കരിക്കുന്നതായിക്കാണാം. ഇസ്‌ലാമിന്റെയാത്മാവിനെ അവര്‍ തൊട്ടറിഞ്ഞ പോലെ അറിയാനും മനസ്സിലാക്കാനും മറ്റാര്‍ക്കും ഇന്നോളം സാധിച്ചിട്ടില്ല. ഇസ്‌ലാമിക തത്വങ്ങളുടെ സൂക്ഷമാര്‍ത്ഥങ്ങള്‍ മഹതി നിര്‍ധാരണം ചെയ്തത് പോലെ വിശദീക്കാനോ അപഗ്രഥനം ചെയ്യാനോ സ്വഹാബത്തിനോ മറ്റുള്ളവര്‍ക്കോ സാധിച്ചിട്ടില്ല. ഇത്ര വലിയ ആധികാരികതയും സ്വീകാര്യതയും പ്രാഗത്ഭ്യവും മഹതിക്കെവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്നുണ്ട് നമ്മുടെ ചോദ്യത്തിനുള്ള ശരിയായ മറുപടിയും.
ഏതൊരു മതത്തിന്റെയും അടിസ്ഥാനം ആ മതത്തിന്റെ അടിവേരുകള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കുക എന്നതാണ്. പ്രവാചക പൂംഗവര്‍ക്ക് അല്ലാഹു തആല ജിബ്‌രീല്‍ (അ) മുഖേന പൂര്‍ണാര്‍ത്ഥത്തിലുള്ള ഈ ജ്ഞാനം നല്‍കി. എന്നാല്‍ റസൂലിന് ശേഷം ആര്‍ക്ക് എങ്ങനെ ദീനിന്റെ സൂക്ഷമജ്ഞാനം ലഭിക്കും എന്ന ചോദ്യം പ്രസക്തമാണ്. പ്രവാചകരെ പൂര്‍ണാര്‍ത്ഥത്തില്‍ അനുധാവനം ചെയ്യുകയും സഹവസിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇത് നേടിയെടുക്കാനാവൂ. ഒരു ഭാര്യ ഭര്‍ത്താവിനോട് സഹവസിക്കുന്നത് പോലെ മറ്റൊരാളും ഇടപഴകുന്നില്ല. അങ്ങനെയാണ് പ്രവാചകര്‍ക്ക് ശേഷം ദീനീജ്ഞാനത്തിന്റെ ഉറവിടമാവാന്‍ ചെറുപ്പത്തില്‍ തന്നെ ആഇശാ ബീവി (റ) തെരെഞ്ഞെടുക്കപ്പെടുന്നത്.
ചെറുപ്രായത്തിലെ കുട്ടികള്‍ അങ്ങേയറ്റം ജിജ്ഞാസുക്കളും കാര്യങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും വളരെയധികം ഔത്സുക്യം കാണിക്കുന്നവരുമായിരിക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ദര്‍ പറയുന്നത്. മാത്രവുമല്ല, അവര്‍ അങ്ങേയറ്റം ബുദ്ധികൂര്‍മതയുള്ളവരുമായിരിക്കും. പഠിച്ചറിഞ്ഞ കാര്യങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കുകയുമില്ല. അതു തന്നെയാണ് നമ്മുടെ നാട്ടിലൊക്കെ പ്രൈമറി തലം മുതല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള കാരണവും. മഹതി ആഇശാ (റ) മറ്റാരെക്കാളും ബുദ്ധികൂര്‍മതയുള്ള സ്ത്രീയായതിനാലാണ് കുട്ടിയായിരിക്കുമ്പഴേ റസൂലിന്റെ ജീവിത പങ്കാളിയാവാനും അവിടുത്തെ ജീവിതം വരും തലമുറക്ക് പകരാനുമുള്ള അവസരം അല്ലാഹു അവര്‍ക്ക് കനിഞ്ഞേകിയത്.
പൊതുസംസ്‌കാരത്തോട് നിരക്കാത്ത ഒരു വിവാഹമായതിനാല്‍ ഒരുപക്ഷേ പ്രവാചകന്‍ (സ്വ) ഇതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാവാനിടയില്ല. അതുകൊണ്ടാണ് അല്ലാഹു തആലാ ജിബ്‌രീല്‍ (അ) നെ പറഞ്ഞയച്ച് വിഷയം മുന്‍കൂറായി റസൂലിനെ ധരിപ്പിക്കുകയും ആഇശാ ബീവിയുമായുള്ള വിവാഹത്തിന് തയ്യാറാവാന്‍ കല്‍പിക്കുകയും ചെയ്തത്. മര്‍യം ബീവിക്ക് സംഭവിച്ചതിന്റെ തനിയാവര്‍ത്തനമായിരുന്നു സത്യത്തിലിവിടെയും നടന്നത്. പിതാവില്ലാതെ ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ബീവി നേരിടാന്‍ സാധ്യതയുള്ള മാനസിക പിരിമുറുക്കങ്ങളില്ലാതാക്കാന്‍ വേണ്ടിയായിരുന്നു അല്ലാഹു അവരിലേക്ക് മലക്കിനെ അയക്കുകയും വിഷയം ധരിപ്പിക്കുകയും ചെയ്തത് (സൂറത്ത് മര്‍യം: 18,19).
അല്ലാഹുവിന്റെ പ്രത്യേക വഹ്‌യ് പ്രകാരം തന്നെയാണ് മഹതിയുമായുള്ള വിവാഹം നടന്നതെന്നതിന് സ്വഹീഹായ ഹദീസുകള്‍ സാക്ഷിയാണ്. ആഇശാ ബീവി (റ) തന്നെ പറയുന്നു: റസൂല്‍ (സ്വ) ഒരിക്കലെന്നോട് പറഞ്ഞു: ''ഞാനുറങ്ങുമ്പോള്‍ ഒരു മലക്ക് പട്ടു വസ്ത്രം ധരിച്ചൊരു പെണ്‍കുട്ടിയുമായി വന്നിട്ട് പറഞ്ഞു: ''നബിയേ ഇതങ്ങയുടെ ഭാര്യയാണ്''. ഞാനാ സ്ത്രീയുടെ മുഖാവരണം നീക്കിയപ്പോള്‍ അത് നീയായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഇതല്ലാഹുവിന്റെ തീരുമാനമാണെങ്കില്‍ അവനത് നടത്തുക തന്നെ ചെയ്യും''. (ബുഖാരി, ബാബു നള്‌രി ഇലല്‍ മര്‍അതി ഖബ്‌ല ത്തസ്‌വീജ്).
മഹതിയവര്‍കള്‍ നബിയോടൊത്ത് പതിനൊന്ന് വര്‍ഷം ജീവിച്ചു. പ്രവാചകരേകാള്‍ വളരെ ചെറുപ്പമായത് കൊണ്ട് തന്നെ റസൂലിന്റെ മരണാനന്തരം അരനൂറ്റാണ്ടോളം ദീനീ ജ്ഞാനത്തിന്റെ പ്രഭ പരത്തിക്കൊണ്ട് ജീവിക്കാന്‍ മഹതിക്ക് സാധിച്ചു. ഇസ്‌ലാമികാധ്യാപനങ്ങളുടെ ഗൂഢാര്‍ത്ഥങ്ങള്‍ ആഇശാ ബീവി വിശദീകരിച്ചത് പോലെ മറ്റാര്‍ക്കും വിശദീകരിക്കാന്‍ സാധിച്ചിട്ടിലെന്നതിന് ചരിത്രം സാക്ഷിയാണ്. പ്രവാചക പൂംഗവരുമായുള്ള സഹവാസത്തില്‍ നിന്നും നേടിയെടുത്ത ദൃഢജ്ഞാനം കൈമുതലായുണ്ടായിരുന്ന ബീവി മറ്റൊരു സ്വഹാബിയും കാണിക്കാത്ത ധീരതയോടെ കര്‍മശാസ്ത്ര വിഷയങ്ങളും മറ്റും കൈകാര്യം ചെയ്യുകയും തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു.
ഉദാഹരണത്തിന് ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളോട് നിരക്കാത്ത പല വിശ്വാസങ്ങളും ആദര്‍ശങ്ങളും ചിലപ്പോള്‍ സമൂഹത്തില്‍ വ്യാപകമാവുകയും സാധാരണക്കാരന് ചോദ്യം ചെയ്യാന്‍ സാധിക്കാത്ത വിധം അത് സമൂഹത്തെയാകെ ഗ്രസിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ളവര്‍ക്ക് മാത്രമേ സമൂഹത്തിന്റെ തെറ്റ് തിരുത്താനും അവരെ നേര്‍പാതയിലേക്ക് നയിക്കാനും സാധിക്കൂ. മഹതി ആഇശാ അവര്‍കള്‍ക്ക് അത്തരം അഗാധമായ പാണ്ഡിത്യവും അതിനുള്ള ആര്‍ജവവും ഉണ്ടായിരുന്നെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. താബിഉകളുടെ കാലഘട്ടത്തിലുണ്ടായ ഒരു സംഭവം ഉദ്ധരിക്കാം. മിഅ്‌റാജില്‍ പ്രവാചകന്‍ (സ്വ) അല്ലാഹുവിനെ നേരിട്ട് തന്റെ നഗ്ന നേതൃങ്ങള്‍ കൊണ്ട് കണ്ടിരുന്നുവെന്ന വിശ്വാസം അവരില്‍ പ്രബലമായിരുന്നു. ഇതറിഞ്ഞ മഹതിയവര്‍കള്‍ പറഞ്ഞു: ''ആരെങ്കിലും മുഹമ്മദ് നബി അല്ലാഹുവിനെ നേരില്‍ കണ്ടു എന്ന് വാദിക്കുകയാണെങ്കില്‍ അവന്‍ പറഞ്ഞത് കള്ളമാണ്'' (ബുഖാരി, കിതാബുത്തഫ്‌സീര്‍). (ലേഖകന്റെ ദയൂബന്ദി ആശയപ്രകാരമാണ് ഈ വിഷയം സമര്‍ഥിച്ചിട്ടുള്ളത്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം പ്രവാചകന്‍ (സ്വ) തങ്ങള്‍ അല്ലാഹുവിനെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കണ്ടിട്ടുണ്ട് എന്ന് തന്നെയാണ്. ശറഹുല്‍ അഖാഇദില്‍ ആഇശാ ബീവിയുടെ ഈ ഹദീസിന്റെ ശരിയായ അര്‍ത്ഥവും സുന്നത്ത് ജമാഅത്തിന്റെ വീക്ഷണവും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ധവിവപ). സമാനമായ അനവധി സംഭവങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ പരതിയാല്‍ നമുക്ക് കാണാം.
തിരുമേനിയുടെ പ്രിയപത്‌നിയായത് കൊണ്ട് തന്നെ സമൂഹം അവരില്‍ വലിയ വിശ്വാസമര്‍പ്പിക്കുകയും സൂക്ഷമമായ വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അവരെ തേടിയെത്തുകയും ചെയ്തിരുന്നു. ഇബ്‌നു ഹജരില്‍ അസ്ഖലാനി (റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ ഇങ്ങനെയൊരു ഹദീസ് ഉദ്ധരിക്കുന്നതായിക്കാണാം: യൂസുഫ് ബിന്‍ മാഹക് (റ) പറയുന്നു: ''ഒരു ദിവസം ഞാന്‍ ആഇശാ ബീവിയുടെ സന്നിധിയിലിരിക്കുമ്പോള്‍ ഒരു അനറബി വന്ന് ബീവിയോട് ചോദിച്ചു: നിങ്ങളുടെ മുസ്ഹഫ് എനിക്കൊന്ന് തരാമോ? എന്തിനാണെന്ന് ചോദിച്ച മഹതിയോട് അദ്ധേഹം പറഞ്ഞു: ''ഞാനോതുന്നതും നിങ്ങളോതുന്നതും തമ്മില്‍ അന്തരങ്ങളുണ്ട് അതുകൊണ്ട് എന്റെ മുസ്ഹഫും നിങ്ങളുടേത് പോലെയാക്കണം'' തദവസരത്തില്‍ ബീവി പ്രതിവചിച്ചു: ''അതിനു പ്രശ്‌നമൊന്നുമില്ല, നിങ്ങളോതുന്നത് തന്നെ തുടര്‍ന്നോളൂ'' എന്ന്.
ഇത്തരം വിഷയങ്ങളിലുള്ള ആഇശാ ബീവിയുടെ നിലപാടുകള്‍ നിര്‍ണായകമായിരുന്നു. വളരെ സ്പഷ്ഠമായും ആധികാരികതയോടു കൂടിയും ഇസ്‌ലാമിക വിഷയങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും മഹതിയെ പ്രാപ്തയാക്കിയത് റസൂല്‍ (സ്വ) യോടുള്ള സഹവാസം ഒന്ന് മാത്രമായിരുന്നു.
ആഇശാ ബീവിയുടെ ബുദ്ധിയും തന്റേടവും അഗാധ പാണ്ഡിത്യവും വിളിച്ചോതുന്ന ഒട്ടേറെ സംഭവങ്ങള്‍ ഈ കൃതിയില്‍ തന്നെ മറ്റു പലയിടങ്ങളിലുമായി ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, മഹതിയുടെ വിവാഹ പ്രായം സംബന്ധിച്ചുള്ള വിവാദങ്ങള്‍ മറ്റൊരര്‍ത്ഥില്‍ നോക്കിക്കാണാനേ നമുക്ക് സാധിക്കൂ. യഥാര്‍ത്ഥത്തില്‍ ദീനീ വിജ്ഞാനത്തിന്റെ സംരക്ഷണത്തിനും നിലനില്‍പിനും വേണ്ടി മാത്രമായിരുന്നു നബി (സ്വ) തങ്ങള്‍ ആഇശാ ബീവിയെ തന്റെ ഭാര്യയായി വരിച്ചത്.

മക്കയില്‍ വെച്ച് ആറാം വയസ്സില്‍ തന്നെ ആഇശാ (റ) വിവാഹം നടന്നെങ്കിലും ഹിജ്‌റക്ക് ശേഷം മദീനയില്‍ വെച്ചാണ് നബിയോടൊപ്പമുള്ള ജീവിതമാരംഭിക്കുന്നത്. ഇസ്‌ലാമിന്റെ മദീനാ ഘട്ടം സംഭവബഗഹുലമായിരുന്നു. ഈ സമയങ്ങളിലെല്ലാം ബീവി ആഇശാ (റ) പുണ്യപൂംഗവരെ അനുഗമിച്ചു. അവിടുത്തെ യാത്രകളില്‍ പോലും ഒരു നിഴലായി അവര്‍ നബിയോടൊത്തുണ്ടായിരുന്നു. ഒരു വീഡിയോ കാമറയെക്കാളും സൂക്ഷമമായി ആ ജീവിതം ഒപ്പിയെടുക്കുകയും നമുക്ക് പകര്‍ന്ന് തരികയും ചെയ്തു.
ആഇശാ ബീവിയുടെ ബുദ്ധി വികാസത്തിന്റെ കാലത്താണ് മഹതിയും റസൂലും തമ്മിലുള്ള വിവാഹം നടക്കുന്നത്. സൈക്കോളജിസ്റ്റുകള്‍ പറയുന്നതനുസരിച്ച് പത്ത് വയസ്സ് വരെയാണ് കുട്ടികളുടെ ബുദ്ധി വികാസം പ്രാപിക്കുന്ന സമയം. പത്ത് തികഞ്ഞാല്‍ പിന്നെ അത് നേടുക അസാധ്യമാണ്. ഈ സത്യം മഹതിയുടെ പിതാവ് സ്വിദ്ധീഖ് (റ) വും മനസ്സിലാക്കുകയും വളരെ സന്തോഷപൂര്‍വം തന്റെ മകളെ തിരുനബിക്ക് വിവാഹം ചെയ്ത് കൊടുക്കുകയുമായിരുന്നു.
പുതിയ ആശയങ്ങള്‍ പൂര്‍ണ മനസ്സോടെ സ്വീകരിക്കാന്‍ തയാറുള്ള പ്രായത്തില്‍ (receptive period)  തന്നെ റസൂലിന്റെ സന്തത സഹചാരിയാവുന്നതിലൂടെ മഹതിയവര്‍കള്‍ സ്വയം ഒരു ഇസ്‌ലാമിക വിജ്ഞാന കോശമായി രൂപാന്തപ്പെടുകയായിരുന്നു.
വിവാഹ സമയത്ത് പ്രവാചകരുടെ അതേ പ്രായമായിരുന്നു ബീവിക്കുമുണ്ടായിരുന്നതെങ്കില്‍ നബിയുടെ മരണാനന്തരമുള്ള അര നൂറ്റാണ്ട് കാലം സമൂഹത്തിന് വൈജ്ഞാനിക വെളിച്ചം കാണിക്കാന്‍ മഹതിക്ക് ഭാഗ്യമുണ്ടാവുമായിരുന്നില്ലല്ലോ?
ഒരു ഭാര്യക്കല്ലാതെ മറ്റൊരാള്‍ക്കും പ്രവാചകരുമായി ഇത്രയും സ്വതന്ത്രമായി ഇടപെടാനും സംവദിക്കാനുമുള്ള അവസരമുണ്ടായിരുന്നില്ലെന്നത് പ്രത്യേകം സ്മരണീയമാണ്.
ഇതുവരെ വിവരിച്ച കാര്യങ്ങളെടുത്ത് പരിശോധിച്ചാല്‍ ആഇശാ ബീവിയുടെ വിവാഹം കേവലമൊരു വിവാഹം മാത്രമായിരുന്നില്ലെന്നും അന്ത്യനാള്‍ വരെയുള്ളവര്‍ക്ക് മതവിജ്ഞാനത്തിന്റെ പ്രഭ പകര്‍ന്നു നല്‍കാനത് അനിവാര്യമായിരുന്നുവെന്നും മനസ്സിലാക്കാന്‍ സാധിക്കും.
ഖുര്‍ആനും ഹദീസും ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണെന്നതില്‍ തര്‍ക്കമില്ല. ഇസ്‌ലാമിന് പക്ഷേ വേദഗ്രന്ഥങ്ങളെ പോലെ തന്നെ ജീവിത മാതൃകയും പ്രധാനമായിരുന്നു. സ്വഹാബത്ത് നമുക്ക് കാണിച്ച് തന്നതും അത് തന്നെയായിരുന്നു. അതിന്റെ ഉന്നതവും പരിപൂര്‍ണവുമായ രൂപമായിരുന്നു മഹതി ആഇശാ ബിവി (റ).





മൗലാനാ വഹീദുദ്ധീന്‍ ഖാന്റെ 'മുഅമ്മറേ ഇന്‍സാനിയ്യത്ത്' എന്ന ഉറുദു ഗ്രന്ഥത്തിലെ 'ഉംറേ നികാഹ് കാ മസ്അലഃ' എന്ന അദ്ധ്യായത്തിന്റെ പരിഭാഷ.


മൗലാനാ വഹീദുദ്ധീന്‍ ഖാന്‍

1925 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് വഹീദുദ്ധീന്‍ ഖാന്‍ ജനിക്കുന്നത്. പരമ്പരാഗത ഇസ്‌ലാമിക പാഠശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ധേഹം മാഗസിനുകളിലും മറ്റും ലേഖനങ്ങളെഴുതുമായിരുന്നു. 1970 ല്‍ ഡല്‍ഹിയില്‍ ഒരു ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിച്ചു. 1976 ല്‍ അര്‍രിസാല എന്ന പേരില്‍ ഒരു ഉര്‍ദു മാഗസിന്‍ തുടങ്ങി. അദ്ധേഹത്തിന്റെ തന്നെ രചനകളായിരുന്നു ഇവയില്‍ കൂടുതലായും പ്രസിദ്ധീകൃതമായത്. 1984 ല്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പും 1990 ല്‍ ഹിന്ദി പതിപ്പും തുടങ്ങി. റൈറ്റസ് ഓഫ് വിമണ്‍ ഇന്‍ ഇസ്‌ലാം, ദ കണ്‍സപ്റ്റ് ഓഫ് ജിഹാദ് എന്നിവ ശ്രദ്ധേയമായ ലേഖനങ്ങളാണ്. The prophet of peace, Islam rediscovered, Rediscovering Islam from its origin  തുടങ്ങിയ പ്രധാനപ്പെട്ട ചില കൃതികളാണ്. പത്മഭൂഷണ്‍, പതിനെട്ടാമത് രാജീവ് ഗാന്ധി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
(വിക്കി പീഡിയ)

Share:
Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com